ചെലവു കുറയ്ക്കാൻ വൈദ്യുതിബോർഡിൽ തസ്തികകൾ കുറയ്ക്കുന്നു

ചെലവു കുറയ്ക്കാൻ വൈദ്യുതിബോർഡിൽ തസ്തികകൾ കുറയ്ക്കുന്നു

തിരുവനന്തപുരം: വൈദ്യുതിബോർഡിൽ തസ്തികകൾ വെട്ടിച്ചുരുക്കുന്നത് പരിഗണനയിൽ. വിരമിക്കുന്ന ഒഴിവുകളിൽ ഇനി നിയമനവും സ്ഥാനക്കയറ്റവും വേണ്ടാത്ത തസ്തികകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ ഡയറക്ടർമാരുടെ ഉപസമിതിയെ ഡയറക്ടർ ബോർഡ് യോഗം ചുമതലപ്പെടുത്തി.

ഈ വർഷം 1586 പേർ വിരമിക്കുന്ന സാഹചര്യത്തിലാണ് തസ്തികളുടെ എണ്ണം പുനഃപരിശോധിക്കുന്നത്.

കംപ്യൂട്ടർവത്കരണം നടന്നതിനാലും ബോർഡിന്റെ പരിഗണനയിലുള്ള പുനഃസംഘടനയുടെ അടിസ്ഥാനത്തിൽ കാര്യക്ഷമത വർധിപ്പിക്കുന്നതിനാലും ഇനി പല തസ്തികകളും ഒഴിവാക്കാമെന്നാണ് ബോർഡ് യോഗം വിലയിരുത്തിയത്. അത്തരത്തിൽ ആവശ്യമില്ലാത്ത തസ്തികകൾ കണ്ടെത്താനാണ് ഉപസമിതിയെ ചുമതലപ്പെടുത്തിയത്. ഫിനാൻസ് ഡയറക്ടറാണ് സമിതിയുടെ അധ്യക്ഷൻ.

ആറ്റിങ്ങലിൽ ഡ്രൈവറില്ലാത്ത വാഹനം ദേശീയപാതയിലേക്ക് ഇടിച്ചിറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി

ആറ്റിങ്ങലിൽ ഡ്രൈവറില്ലാത്ത വാഹനം ദേശീയപാതയിലേക്ക് ഇടിച്ചിറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി

ആറ്റിങ്ങൽ: നഗരസഭാ കാര്യാലയത്തിന് സമീപം പാതയോരത്ത് പാർക്ക് ചെയ്തിരുന്ന ബൊലേറോ ജീപ്പ് റോഡിലേക്ക് ഇറങ്ങി ഡിവൈഡറിൽ ഇടിച്ചു നിന്നു. തിരക്കേറിയ പാതയിൽ തലനാരിഴക്കാണ് വലിയ അപകടം ഒഴിയായത് . വാഹനം എങ്ങനെയാണ് ഡ്രൈവറില്ലാതെ മുന്നോട്ട് നീങ്ങിയതെന്നറിയില്ല. രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ഒടുവിൽ വാഹനമുടമ തന്നെ സ്ഥലത്തെത്തി വാഹനവുമായി മടങ്ങി.

വെടിവച്ചാൻ കോവിലിൽ കെ.എസ്.ആർ.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി

വെടിവച്ചാൻ കോവിലിൽ കെ.എസ്.ആർ.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി

തിരുവനന്തപുരം: നെയ്യാറ്റിൻകര വെടിവച്ചാൻ കോവിലിൽ കെ.എസ്.ആർ.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേർക്ക് പരിക്ക്. വെടിവച്ചാൻ കോവിൽ പാലേർക്കുഴിയിലായിരുന്നു സംഭവം.

തിരുവനന്തപുരത്തുനിന്ന് നാഗർകോവിലിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

കട അവധിയായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നെയ്യാറ്റിൻകര ഡിപ്പോയിലെ ബസാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

നാടൻ പാട്ട് കലാകാരൻമാരെ ആദരിച്ചു

നാടൻ പാട്ട് കലാകാരൻമാരെ ആദരിച്ചു

പള്ളിപ്പുറം: ഭീം ദർശൻ ബുദ്ധവിഹാർ ഭരണഘടനാ ശില്പി ഡോ: ബാബാ സഹേബ് അംബേദ്കറുടെ 131 -ാം പിറവി ദിനാഘോഷത്തോടനുബന്ധിച്ച് നാടൻപാട്ട് കലാകാരൻമാരെ ആദരിച്ചു.

പൊതുപ്രവർത്തകനും, കലാകാരനുമായ സജീവ് ഏകത, കുക്കു ആറ്റിങ്ങൽ, സിംഗർ കിഷോർ മുടപുരം, അച്ചു നെടുമങ്ങാട്, പ്രിയ നെടുമങ്ങാട്, സുനിൽ ആറ്റിങ്ങൽ, വിപിൻ നെടുമങ്ങാട്, ഷിജുവെങ്കിടങ്ങ്, കിച്ചു നെടുമങ്ങാട്, സൗണ്ട് എഞ്ചിനീയർ ശശി ആറ്റിങ്ങൽ, വിനോദ് ബാബു ആറ്റിങ്ങൽ, വിനോദ് വഴയില, ഷിനു നെടുമങ്ങാട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ധമ്മമിത്ര നാഗരത്ന, ഷിബുആറ്റിങ്ങൽ, സോമൻ മണ്ഡപകുന്ന് തുടങ്ങിയവർ ചടങ്ങിൽ അംബേദ്കർ പ്രഭാഷണം നടത്തി.

പ്രളയകാല താരം ജൈസല്‍ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അറസ്റ്റില്‍

പ്രളയകാല താരം ജൈസല്‍ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അറസ്റ്റില്‍

മലപ്പുറം: പ്രളയകാലത്ത് മുതുക് ചവിട്ടുപടിയാക്കി ആളുകളെ രക്ഷിച്ച ഹീറോ പരപ്പനങ്ങാടി ബീച്ച് സ്വദേശി ജൈസലിനെ പൊലീസ് അറസ്റ്റ് ചെയ്തു. താനൂർ ബീച്ചിൽ ഇരിക്കുകയായിരുന്ന യുവാവിനെയും വനിതാ സുഹൃത്തിനെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിലാണ് നടപടി. ഐപിസി 385 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് പരപ്പനങ്ങാടി കോടതിയിൽ ഹാജറാക്കും.

2021 ഏപ്രിൽ 15 നായിരുന്നു കേസിന് ആസ്പദമായ സംഭവം. കാറിൽ ഇരിക്കുകയായിരുന്നവരെ സമീപിച്ച് ചിത്രങ്ങൾ എടുക്കുകയും ഒരു ലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കൈയിൽ പണമില്ലാതിരുന്നതിനാൽ സുഹൃത്തിന്റെ അക്കൗണ്ടിൽ നിന്ന് ഗൂഗിൾ പേ വഴി 5000 രൂപ നൽകിയതാണ് യുവതിയെയും യുവാവിനെയും പോകാൻ അനുവദിച്ചത്
നേരെ പൊലീസിൽ പരാതി നൽകി. പ്രതി തിരുവനന്തപുരം, കൊല്ലം, മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നും ബുധനാഴ്ച താനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് കസ്റ്റഡിയിൽ എടുത്തതെന്നും പൊലീസ് പറഞ്ഞു. പ്രതി ജില്ല കോടതിയിലും ഹൈകോടതിയിലും നൽകിയ മുൻകൂർ ജാമ്യ അപേക്ഷകൾ തള്ളിയിട്ടുള്ളതാണെന്നും പൊലീസ് അറിയിച്ചു.

ന്യായവില ഷോപ്പില്‍നിന്ന് വാങ്ങിയ കമ്പി പറ്റില്ലെന്ന് ഡോക്ടര്‍; മെഡി. കോളേജില്‍ നിശ്ചയിച്ച ശസ്ത്രക്രിയ മുടങ്ങി

ന്യായവില ഷോപ്പില്‍നിന്ന് വാങ്ങിയ കമ്പി പറ്റില്ലെന്ന് ഡോക്ടര്‍; മെഡി. കോളേജില്‍ നിശ്ചയിച്ച ശസ്ത്രക്രിയ മുടങ്ങി

തൃശ്ശൂര്‍: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എല്ലുരോഗവിഭാഗത്തില്‍ ശസ്ത്രക്രിയയ്ക്കുള്ള കമ്പി വാങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം. ഡോക്ടര്‍ നിര്‍ദേശിച്ച കമ്പനിയുടെ കമ്പി വാങ്ങാത്തതിനെത്തുടര്‍ന്ന് നിശ്ചയിച്ച ശസ്ത്രക്രിയ മുടങ്ങി. പാലക്കാട് പുതുക്കോട് സ്വദേശി കുന്നത്ത് ചന്ദ്രശേഖരന്റെ ഇടതുകൈയിന്മേല്‍ ചെയ്യേണ്ട ശസ്ത്രക്രിയയാണ് മുടങ്ങിയത്.

രണ്ടാഴ്ചമുന്‍പാണ് വീണുപരിക്കേറ്റ ചന്ദ്രശേഖരനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചപ്പോഴാണ് കൈയില്‍ സ്ഥാപിക്കാനുള്ള കമ്പി വാങ്ങാന്‍ നിര്‍ദേശിച്ചത്. എന്നാല്‍, ആശുപത്രി ന്യായവില ഷോപ്പില്‍നിന്ന് വാങ്ങിയ കമ്പി പറ്റില്ലെന്നും മറ്റൊരിടത്തുനിന്ന് വാങ്ങണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചതായാണ് പരാതി. കമ്പിയെച്ചൊല്ലി ശസ്ത്രക്രിയ മുടങ്ങിയതിനെത്തുടര്‍ന്ന് രോഗി ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു.

ബുധനാഴ്ച വകുപ്പിലെ മുതിര്‍ന്ന ഡോക്ടര്‍മാരുമായി വിഷയം ചര്‍ച്ചചെയ്ത് പ്രശ്നപരിഹാരം ഉണ്ടാക്കാമെന്നാണ് സൂപ്രണ്ടും മറ്റു അധികാരികളും രോഗിക്ക് മറുപടി നല്‍കിയത്. പറഞ്ഞാല്‍ ഡോക്ടര്‍ അനുസരിക്കാറില്ലെന്നും അധികാരികള്‍ പറഞ്ഞതായി ചന്ദ്രശേഖരന്‍ പറഞ്ഞു. ഓര്‍ത്തോവിഭാഗത്തില്‍ യൂണിറ്റ് മൂന്നിലാണ് തര്‍ക്കമുണ്ടായത്. അതേസമയം വകുപ്പിലെ മറ്റു ഡോക്ടര്‍മാരെല്ലാം ന്യായവില ഷോപ്പില്‍നിന്നുള്ള കമ്പി ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തുന്നത്.