ട്വന്റി 20 ലോകകപ്പില്‍ സെമി തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയെ നെതര്‍ലാന്‍ഡ്സ് പരാജയപ്പെടുത്തി. 13 റണ്‍സിനാണ് നെതര്‍ലാന്‍ഡിന്റെ വിജയം. തോൽവിയോടെ ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്നും പുറത്തായി. ദക്ഷിണാഫ്രിക്ക തോറ്റതോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ സെമി ബര്‍ത്ത് ഉറപ്പിച്ചു. നെതര്‍ലാന്‍ഡ്സ് അട്ടിമറി വിജയം നേടിയതോടെ, പാകിസ്ഥാന്- ബംഗ്ലാദേശ് മത്സരഫലത്തിനും പ്രസക്തിയേറി. ഈ മത്സര വിജയിക്കും സെമിയില്‍ കടക്കാനാകും.
കോലിന് അക്കര്‍മാനാണ് കളിയിലെ താരം. ആദ്യം ബാറ്റു ചെയ്ത നെതര്‍ലാന്‍ഡ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. 26 പന്തില്‍ 41 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കോലിന് അക്കര്‍മാനാണ് നെതര്‍ലാന്‍ഡ്സിന്റെ ടോപ് സ്കോറര്‍. ടിം കൂപ്പര്‍ 19 പന്തില്‍ 35 റണ്‍സെടുത്തു. സ്റ്റെഫാന്‍ മൈബെര്ഗ് 37 ഉം, മാക്സ് ഒഡോഡ് 29 റണ്‍സുമെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് രണ്ടു വിക്കറ്റെടുത്തു. 159 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 25 റണ്‍സെടുത്ത റൂസ്സോ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ഡികോക്ക് 13, ബാവുമ 20, മാര്‍ക്രം 17, മില്ലര്‍ 17, ക്ലാസന് 21, കേശവ് മഹാരാജ് 13 എന്നിങ്ങനെയാണ് രണ്ടക്കം കടന്ന ബാറ്റര്‍മാര്‍. രണ്ടോവറില്‍ വെറും ഒമ്പതു റണ്‍സിന് മൂന്നു വിക്കറ്റ് പിഴുത ബ്രണ്ടന്‍ ഗ്ലോവറാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഫ്രെഡ് ക്ലാസ്സന്, ഡി ലീഡ് എന്നിവര്‍ രണ്ടു വീക്കറ്റ് വീതം നേടി.


















