കൊല്ലം: ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ തങ്കയങ്കി ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷത്തിൽ പത്തൊൻപതുകാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ പോലീസ് പിടിയിലായി. മരുത്തടി കന്നിമേൽചേരി സ്വദേശി സുനിൽകുമാർ (58), മരുത്തടി സന്തോഷ് നിവാസിൽ രതീഷ് (51) എന്നിവരെയാണ് ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
ഉത്സവലഹരിക്കിടയിൽ ക്രൂരത
കഴിഞ്ഞ തിങ്കളാഴ്ച (02.03.2026) വെളുപ്പിനായിരുന്നു നാടിനെ നടുക്കിയ സംഭവം. പുത്തൂർ ഐവർകാല ഈസ്റ്റ് ‘സോപാനം’ വീട്ടിൽ ജയസേനന്റെ മകൻ ഹരികൃഷ്ണൻ (19) ആണ് അക്രമിസംഘത്തിന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്.
ഉത്സവത്തോടനുബന്ധിച്ചുള്ള തങ്കയങ്കി ഘോഷയാത്രയ്ക്കിടെ ഉണ്ടായ നിസ്സാര തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. പ്രതികൾ ഉൾപ്പെട്ട സംഘം ഹരികൃഷ്ണനെയും സഹോദരൻ ജയകൃഷ്ണനെയും ബന്ധുവായ രാജേഷിനെയും വളഞ്ഞിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണനെ ഉടൻ കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് മേവറത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും നില വഷളായി. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം ഒളിവിൽ പോയ മറ്റ് പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. സിറ്റി പോലീസ് കമ്മീഷണർ ഹേമലത എം. ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം കൊല്ലം എ.സി.പി രാജേഷിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
ശക്തികുളങ്ങര പോലീസ് ഇൻസ്‌പെക്ടർ പ്രസാദ് എം.ആറിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഒളിവിൽ പോയ പ്രതികൾ ജില്ല വിട്ടു പോകാതിരിക്കാൻ അതിർത്തികളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. “ഉത്സവാഘോഷങ്ങൾക്കിടയിലെ ഇത്തരം അക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും കുറ്റവാളികൾ എത്ര ഉന്നതരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും” പോലീസ് വൃത്തങ്ങൾ അറിയിച്ചു.



















