ആറ്റിങ്ങൽ: അഞ്ചുതെങ്ങ് താഴമ്പള്ളിയിൽ വീട്ടിലേക്ക് വാഹനം ഇടിച്ചുകയറി. താഴമ്പള്ളി പുതുവൽ സ്വദേശിയായ ജോയ് ലോറൻസ്ന്റെ വീട്ടിലേക്കാണ് മഹേന്ദ്ര താർ വാഹനം ഇടിച്ചു കയറി അപകടമുണ്ടായത്.
ബുധനാഴ്ച്ച ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം. വർക്കല ഭാഗത്തുനിന്നും തീരദേശപാതയിലൂടെ തിരുവനന്തപുരത്തേക്ക് പോകുംവഴി താഴമ്പള്ളിയിൽ വച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡനരികിലെ വീട്ടിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു. അപകടത്തിൽ വീടിനുള്ളിലെ കിടപ്പുമുറിയിലെ കട്ടിലിൽ ഉറങ്ങികിടന്നിരുന്ന ജോർജ്ജ് ലോറൻസിന് പരുക്ക് പറ്റി. ഇദ്ദേഹത്തെ ഉടൻതന്നെ സ്വകാര്യ വാഹനത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കാര്യമായ പരിക്കേറ്റിട്ടുണ്ട്.
ഇടിയുടെ ആഘാതത്തിൽ റൂമിന്റെ ചുവരുകൾ തകർന്ന് കട്ടിലിൽ കിടന്ന് ഉറങ്ങുകയായിരുന്ന ജോർജിന്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. തിരുവനന്തപുരം ആറ്റുകാൽ സ്വദേശികളുടെ ഉടമസ്തതയിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്. അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തീരദേശ പാതവഴി വാഹനങ്ങളുടെ അമിതവേഗത പ്രദേശവാസികളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയാണ്. തലപരിമിതി ഉള്ളതിനാൽ റോഡിനോട് അടുത്തായാണ് മത്സ്യത്തൊഴിലാളികളുടെ ഭവനങ്ങൾ സ്ഥിതിചെയ്യുന്നത്. അമിത വേഗതയിൽ കടന്നുവരുന്ന വാഹനങ്ങൾ തീരദേശപാതയിലെ കാൽനടയാത്രക്കാരെയും പലപ്പോഴും ഇടിച്ചു തെറിപ്പിക്കാറുണ്ട്. മദ്യലഹരിയിൽ തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്ന വാഹനങ്ങൾ ആണ് കൂടുതൽ അപകടകാരികൾ ആകുന്നത്.



















