ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യമന്ത്രി വിജയ് ഒരുങ്ങുന്നതിനിടെ ടിവികെ എംഎൽഎ ആർശ്രീനിവാസ സേതുപതിക്ക് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്. വിശ്വാസപ്രമേയത്തിലോ സഭയിലെ മറ്റ് വോട്ടെടുപ്പ് നടപടികളിലോ പങ്കെടുക്കാൻ ഇദ്ദേഹത്തിന് അനുമതിയുണ്ടാകില്ല. കേവലം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ സേതുപതിയോട് പരാജയപ്പെട്ട മുതിർന്ന ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ കെ ആർ പെരിയറുപ്പൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൽ വിക്ടോറിയ ഗൗരി, ജസ്റ്റിസ് എൻ സെന്തിൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി.
ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ മണ്ഡലത്തിലെ (നമ്പർ 185) ഒരു പോസ്റ്റൽ ബാലറ്റ് മാറി തിരുപ്പത്തൂർ ജില്ലയിലെ തിരുപ്പത്തൂർ മണ്ഡലത്തിലേക്ക് (നമ്പർ 50) അയച്ചതാണ് വിവാദത്തിന് കാരണമായത്. ഈ വോട്ട് തിരികെ എത്തിച്ച് എണ്ണണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ഒരു വേട്ടിൻറ മാത്രം ഭൂരിപക്ഷമുള്ളതിനാൽ, ഈ വോട്ട് അന്തിമ ഫലത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന നിരീക്ഷണം കോടതി അംഗീകരിച്ചു.
വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് തടഞ്ഞുവെങ്കിലും, സേതുപതിയുടെ വിജയം റദ്ദാക്കിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകളെല്ലാം സുരക്ഷിതമായി സൂക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദ്ദേശം നൽകി. അതേസമയം, തിരഞ്ഞെടുപ്പ് സംബന്ധമായ പരാതികൾ റിട്ട് ഹർജികളിലൂടെയല്ല, മറിച്ച് ഇലക്ഷൻ പെറ്റീഷനിലൂടെയാണ് പരിഹരിക്കേണ്ടതെന്ന് എംഎൽഎയുടെ അഭിഭാഷകർ വാദിച്ചെങ്കിലും കോടതി അത് തള്ളുകയായിരുന്നു.




















