ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം തീർക്കാൻ ബസ്സിന്റെ എഞ്ചിനിൽ ഉപ്പ് വാരിയിട്ട് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയ സംഭവത്തിൽ രണ്ട് മുൻ ജീവനക്കാർ പോലീസിന്റെ പിടിയിലായി. മലപ്പുറം കരുവാരക്കുണ്ട് പൂച്ചപ്പടി സ്വദേശി റമീസ്, മൂത്തേടം കാരപ്പുറം സ്വദേശി സൽമാൻ എന്നിവരെയാണ് പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്തത്.

തിന്ന ചോറിനോട് കാട്ടിയ ക്രൂരത!
കഴിഞ്ഞ ഓഗസ്റ്റ് 30-ന് രാത്രി പതിനൊന്ന് മണിയോടെ പൂക്കോട്ടുംപാടത്തെ ഇന്ത്യൻ ഓയിൽ പമ്പിൽ നിർത്തിയിട്ടിരുന്ന സി.കെ.ബി ബസ്സിന്റെ ബോണറ്റ് തുറന്നാണ് പ്രതികൾ എഞ്ചിനകത്തേക്ക് ഉപ്പ് വാരിയിട്ടത്. ബസ്സ് കൃത്യമായി നോക്കാത്തതിനെ തുടർന്ന് ഉടമകൾ ഇരുവരെയും ജോലിയിൽ നിന്ന് പറഞ്ഞുവിട്ടിരുന്നു. എന്നാൽ, തങ്ങൾക്ക് അത്രയും നാൾ അന്നം തന്ന മുതലാളിയോട്, തിന്ന ചോറിനോട് ഒരല്പം പോലും നന്ദിയില്ലാതെ പ്രതികാരം വീട്ടാനാണ് ഇരുവരും ചേർന്ന് ഈ ക്രൂരത കാട്ടിയത്.
ബുദ്ധിരാക്ഷസന്മാരുടെ കണക്കുകൂട്ടലുകൾ തെറ്റി!
എഞ്ചിനിൽ ഉപ്പിട്ടാൽ രണ്ടോ മൂന്നോ ആഴ്ചകൾ കൊണ്ട് അത് പതുക്കെ നശിച്ചുപോയ്ക്കോളുമെന്നും തങ്ങൾ പിടിക്കപ്പെടില്ലെന്നുമായിരുന്നു പ്രതികൾ കരുതിയിരുന്നത്. എന്നാൽ ഇവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട്, പിറ്റേ ദിവസം ബസ്സ് ഓടിത്തുടങ്ങിയപ്പോൾ തന്നെ വൻ തോതിൽ പുക പുറത്തേക്ക് വരികയും അധികം വൈകാതെ എഞ്ചിൻ പൂർണ്ണമായും തകരാറിലാകുകയും ചെയ്തു.
ഈ സംഭവത്തിലൂടെ ബസ്സുടമയ്ക്ക് ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ വലിയ നഷ്ടമാണ് ഉണ്ടായത്. പോലീസിന്റെ പഴുതടച്ച അന്വേഷണം!
കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതികളെ പതിനഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് പിടികൂടുന്നത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പഴുതടച്ച അന്വേഷണമാണ് കേസിലെ വഴിത്തിരിവായത്.

കൃത്യം നടന്ന ദിവസം പ്രതികളിലൊരാൾ ഉപയോഗിച്ചിരുന്ന കറുത്ത കാർ സംഭവസ്ഥലത്ത് വന്നുപോയത് ശ്രദ്ധയിൽപ്പെട്ട പോലീസ് ആ വഴിക്ക് അന്വേഷണം വ്യാപിപ്പിക്കുകയും പ്രതികളെ തന്ത്രപരമായി കുടുക്കുകയുമായിരുന്നു.തങ്ങൾക്ക് അന്നം തന്ന സ്ഥാപനത്തെ തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ട പ്രതികൾക്ക് പോലീസിന്റെ വകയായി കപ്പിയും കയറും റിമാൻഡും ഉറപ്പായിക്കഴിഞ്ഞു!




















