തിരുവനന്തപുരം മണ്ണന്തലയിൽ മൂന്നു വയസ്സുകാരന്റെ ദേഹത്ത് ചായ വീണ് പൊള്ളലേറ്റ സംഭവത്തിൽ നിർണ്ണായകമായി സിസിടിവി ദൃശ്യങ്ങൾ. കുട്ടിയുടെ ദേഹത്ത് അമ്മയുടെ രണ്ടാനച്ഛൻ തിളച്ച ചായ ഒഴിച്ചെന്നായിരുന്നു ആരോപണം.
എന്നാൽ സംഭവം നടക്കുന്ന സമയത്ത് മുത്തച്ഛൻ വീടിന് പുറത്തിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നിരപരാധിയെന്ന് വ്യക്തമായതിനെ തുടർന്ന് മുത്തച്ഛനെ പൊലീസ് വിട്ടയച്ചു. മുത്തശ്ശിയുടെ കൈയ്യിൽ നിന്നും ചായപാത്രം അബദ്ധത്തിൽ തെന്നിവീണതെന്നാണ് റിപ്പോർട്ട്. കുട്ടി വസ്ത്രത്തിൽ പിടിച്ചുവലിച്ചതോടെയാണ് പാത്രം തെന്നി വീണത്.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അമ്മയുടെ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. താനല്ല ഇത് ചെയ്തതെന്നും കുട്ടിയുടെ ദേഹത്ത് അബദ്ധത്തിൽ ചായ മറിഞ്ഞതാണെന്നും മുത്തച്ഛൻ ആവർത്തിക്കുന്നുണ്ടായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവത്തിൽ വ്യക്തത വന്നത്. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊളളലേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.

















