കൊച്ചി : ഡ്യൂട്ടിക്ക് മദ്യപിച്ചെത്തുന്ന ജീവനക്കാരെ പിടികൂടാനുള്ള കെഎസ്ആർടിസിയുടെ ബ്രത്തലൈസർ പരിശോധന തിരിച്ചടിയായി. കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയിൽ ഇന്നു നടന്ന ബ്രത്തലൈസർ പരിശോധനയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബ്രത്തലൈസർ മെഷീനുമായി ഇൻസ്പെക്ടർ രവി, ഇൻസ്പെക്ടർ സാംസൺ തുടങ്ങിയവരാണ് പുലർച്ചെ കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയിൽ പരിശോധനയ്ക്ക് എത്തിയത്.
രാവിലെ സർവീസിനു പോകാൻ വന്ന ജീവനക്കാരെ പരിശോധിക്കുകയായിരുന്നു ലക്ഷ്യമിട്ടത്. രാവിലെ 8.05ന് പാലക്കാട് സർവീസ് പോകാൻ വന്ന കണ്ടക്ടർ പി വി ബിജുവിനെ ബ്രത്തലൈസറിൽ ഊതിച്ചു. മെഷീനിൽ മദ്യത്തിന്റെ സാന്നിധ്യം 39 ശതമാനമാണ് രേഖപ്പെടുത്തിയത്. എന്നാൽ മദ്യം കഴിക്കാത്ത ബിജു ഇതിനെ എതിർത്തു. ഇത് ഉദ്യോഗസ്ഥരും കെഎസ്ആർടിസി ജീവനക്കാരും തമ്മിലുള്ള വാഗ്വാദത്തിൽ കലാശിച്ചു.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററും ബിജുവിനെ പിന്തുണച്ചു. പിന്നാലെ സ്റ്റേഷൻ മാസ്റ്റർ ഷാജു സെബാസ്റ്റ്യനെ ഊതിച്ചു. സ്റ്റേഷൻ മാസ്റ്ററുടെ മദ്യത്തിന്റെ സാന്ദ്രത 40 ശതമാനം. തുടർന്ന് റഷീദ എന്ന ജീവനക്കാരിയെ ഊതിച്ചപ്പോൾ അളവ് 48 ശതമാനം. സ്റ്റോർ ജീവനക്കാരി അമ്പിളി ഊതിയപ്പോൾ 40 ശതമാനം. ഓഫിസ് ജീവനക്കാരനായ അജീഷ് ഊതിയപ്പോൾ 35 ശതമാനവും കാണിച്ചു.
ഇതോടെ, ‘ഊതിക്കാൻ വന്ന സാറുമ്മാർ കൂടി ഊതിയിട്ട് പോയാൽ മതി’ എന്ന് ജീവനക്കാർ നിലപാടെടുത്തു. അങ്ങനെ ഇൻസ്പെക്ടർ രവി ഊതിയപ്പോൾ, മദ്യത്തിന്റെ അളവ് 45 ശതമാനമെന്നാണ് തെളിഞ്ഞത്. ഊതിക്കാൻ വന്ന ഉദ്യോഗസ്ഥരും ഇതോടെ പെട്ടു. പുലർച്ചെ നാലുമുതൽ എട്ടുവരെ പരിശോധന നടത്തിയപ്പോൾ കുഴപ്പമില്ലായിരുന്നുവെന്നും 8.05 മുതൽ പരിശോധിച്ചപ്പോഴാണ് ബ്രത്തലൈസർ തകരാർ ആയതെന്നുമാണ് അധികൃതർ വിശദീകരിക്കുന്നത്.

















