ഡൽഹി: കിക്കോഫിന് വെറും പത്ത് ദിവസങ്ങൾ മാത്രം അവശേഷിക്കെ ലോകകപ്പ് ഫുട്ബോൾ എവിടെ തത്സമയം കാണുമെന്ന ഇന്ത്യയിലെ ഫുട്ബോൾ ആരാധകരുടെ ആശങ്കയ്‌ക്ക് അവസാനമായി. ലോകകപ്പിന്‍റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം സീ എന്റർടെയ്‌ൻമെന്റ് ഫിഫയിൽ നിന്നും സ്വന്തമാക്കി. ‘യുണൈറ്റഡ് 8 സ്‌പോർട്‌സ്’ എന്ന ചാനലിൽ മത്സരങ്ങൾ തത്സമയം കാണാം.
ഇന്ത്യയിൽ 16 സമയങ്ങളിലാണ് കളികൾ. രാത്രി 9.30നും രാവിലെ 9.30നും ഇടയിലാണ് എല്ലാ മത്സരങ്ങളും. രാത്രിയിൽ 9.30 നും 10.30നും. പിന്നീട് അർധരാത്രി 12.30 മുതൽ രാവിലെ 9.30 വരെ നീളും. ആതിഥേയരായ മെക്‌സിക്കോ ഉദ്‌ഘാടനമത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടുന്നത് ജൂൺ 11ന് രാത്രി 12.30ന്. ജൂലൈ 19ന് രാത്രി 12.30നാണ് ഫൈനൽ.
ഇന്ത്യയിൽ സംപ്രേഷണാവകാശം നേടാൻ പ്രധാന സ്ഥാപനങ്ങളൊന്നും തുടക്കത്തിൽ തയ്യാറായിരുന്നില്ല. 956 കോടി രൂപയാണ് ഫിഫ ആവശ്യപ്പെട്ടത്. ഇൗ തുകയ്‌ക്ക് അവകാശം ഏറ്റെടുക്കാൻ ആരും മുന്നോട്ടുവന്നില്ല. പ്രതീക്ഷിച്ച വരുമാനം കിട്ടില്ലെന്നതാണ് പിന്നോട്ടടിക്ക് കാരണം. ലോകകപ്പ് മത്സരസമയം പ്രധാന തടസ്സമായി. 104 കളിയിൽ 90 ശതമാനവും അർധരാത്രിക്കും പുലർച്ചെ ആറിനും ഇടയിലാണ്.



















