ആറ്റിങ്ങൽ: അയിലം റോഡിൽ കരിച്ചിയിൽ പ്രദേശത്ത് രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യം വാഹനങ്ങളിൽ എത്തി തോട്ടിൽ ഒഴുകി വിടുന്നതിനെതിരെ സിപിഐഎം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരിക്ക് മാസ് പെറ്റീഷൻ നൽകി. തച്ചൂർകുന്ന് കലുങ്ക്, തെന്നൂർ ക്ഷേത്രം, കരിച്ചിയിൽ മുടിപ്പുര ദേവി ക്ഷേത്രം എന്നിവയുടെ സമീപത്തുകൂടി ഒഴുകുന്ന തോട്ടിലാണ് ഒരു മാസത്തിലധികമായി സാമൂഹ്യവിരുദ്ധർ രാത്രികാലങ്ങളിൽ വാഹനങ്ങളിൽ എത്തിച്ച് കക്കൂസ് മാലിന്യം തോട്ടിൽ ഒഴുക്കിവിടുന്നത്. ഇത്തരത്തിൽ തോട്ടിൽ തോട്ടിലൊഴുക്കിവിടുന്ന കക്കൂസ് മാലിന്യം ചെന്നെത്തുന്നത് വാമനപുരം നദിയിലാണ്.
ആറ്റിങ്ങൽ, ചിറയിൻകീഴ്, വർക്കല, വാമനപുരം,നെടുമങ്ങാട് നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെടെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം എത്തിക്കുന്നത് ഈ നദിയിൽ നിന്നാണ്. കൂടാതെ പ്രദേശത്തെ കൃഷി ആവശ്യങ്ങൾക്കായും ഈ തോട്ടിലെ ജലം ഉപയോഗിച്ച് വരുന്നു. രാത്രിയുടെ മറവിൽ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നവരെയും വാഹനങ്ങളെയും എത്രയും വേഗം പിടികൂടി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഐഎം നക്രാംകോട്, തച്ചൂർകുന്ന് ബ്രാഞ്ച് കമ്മിറ്റികൾ നഗരസഭാ ചെയർപേഴ്സന് മാസ് പെറ്റിഷൻ നൽകിയത്. നക്രംകോട് ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണൻ നായർ, തച്ചൂർകുന്ന് ബ്രാഞ്ച് സെക്രട്ടറി എസ് കൃഷ്ണദാസ്, ഡിവൈഎഫ്ഐ തച്ചൂർകുന്ന് യൂണിറ്റ് സെക്രട്ടറി അഖിൽ എന്നിൽ ചേർന്ന് പെറ്റിഷൻ നൽകിയത്.

















