‘പീഡിപ്പിച്ചവരുടെ പട്ടികയില്‍ ഗണേഷ് കുമാറിന്റെ പേരും; ഉമ്മന്‍ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ത്തത് ശരണ്യ മനോജ്’

Sep 13, 2023

seena

തിരുവനന്തപുരം: സോളാര്‍ കേസില്‍ ലൈംഗികാരോപണ പരാതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ശരണ്യമനോജ് എഴുതിച്ചേര്‍ത്തതെന്ന് പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍. പരാതിക്കാരി നല്‍കി എന്നുപറയുന്നത് കത്തല്ല, പെറ്റീഷന്‍ ഡ്രാഫ്റ്റായിരുന്നു. 21പേജാണ് അതിനകത്ത് ഉണ്ടായിരുന്നതെന്ന് പത്തനംതിട്ട ജയിലില്‍ രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരിയെ പീഡിപ്പിച്ചവരുടെ പേരില്‍ ഗണേഷ് കുമാറിന്റെ പേര് ഉണ്ടായിരുന്നതായും ഫെനി ബാലകൃഷ്ണ്‍ പറഞ്ഞു.

പരാതിക്കാരിയുടെ നിര്‍ദേശപ്രകാരമാണ് കത്ത് ഗണേഷ്‌കുമാറിന്റെ പിഎ ആയ പ്രദീപിനെ ഏല്‍പ്പിച്ചത്. പ്രദീപും ശരണ്യ മനോജുമാണ് തന്നില്‍ നിന്നും പെറ്റീഷന്‍ ഡ്രാഫ്റ്റ് വാങ്ങിയത്. അതിനുശേഷം തന്നെ തിരിച്ചേല്‍പ്പിച്ച ഡ്രാഫ്റ്റില്‍ ഉമ്മന്‍ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേര് എഴുതി ചേര്‍ക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പേര് എഴുതിയത് മോശമല്ലേ എന്ന് താന്‍ ചോദിച്ചപ്പോള്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ ഭാഗമായി മുഖ്യനെ താഴെയിറക്കാലോ എന്നാണ് മനോജ് പറഞ്ഞത്. പേര് എഴുതിച്ചേര്‍ത്തത് ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണെന്നും മനോജ് പറഞ്ഞതായി ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

എഴുതിച്ചേര്‍ത്ത കത്തിന്റെ ഡ്രാഫ്റ്റ് പരാതിക്കാരിയുടെ വീട്ടില്‍ കൊണ്ടുപോയി അവരുടെ കൈപ്പടയില്‍ എഴുതി വാങ്ങിയ ശേഷമാണ് ഉമ്മന്‍ചാണ്ടിക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചതെന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. സോളാര്‍ കേസിന്റെ തുടക്കം മുതല്‍ അവസാനം വരെ ഗണേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരം ശരണ്യമനോജാണ് ഇതിന്റെ സൂത്രധാരന്‍.

ലൈംഗികാരോപണത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചൂഷണം ചെയ്തു. പലരാഷ്ട്രീയക്കാരും തന്നെ സമീപിച്ചു. ഇപി ജയരാജന്‍ കണ്ടു. സജി ചെറിയാന്‍ വീട്ടില്‍ നേരിട്ടുവന്നു. വെള്ളാപ്പള്ളി നടേശന്‍ ഇന്നയാളുടെ പേര് പറയണമെന്നും ചിലരുടെ പേര് ഒഴിവാക്കണമെന്നും പറഞ്ഞു. അതിന് വഴങ്ങാതെ വന്നപ്പോള്‍ താന്‍ പറഞ്ഞതായി പറഞ്ഞ് വെള്ളാപ്പള്ളി പത്രസമ്മേളനം നടത്തിയതായും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

cake tower new
LATEST NEWS