ഇടുക്കി: കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്കൊപ്പം സംസ്ഥാനത്ത് മിതമായ നിരക്കിൽ ഉച്ചഭക്ഷണം നൽകുന്ന സുഭിക്ഷ ഹോട്ടലുകളും അടച്ചു പൂട്ടലിലേയ്ക്ക്. സർക്കാർ നൽകേണ്ട സബ്സിഡി മാസങ്ങളായി നൽകാത്തതിനാൽ ഹോട്ടൽ നടത്തുന്നവർ ലക്ഷങ്ങളുടെ കടക്കെണിയിലായി. ഭക്ഷ്യ പൊതുവിതരണ വകുപ്പാണ് സബ്സിഡി അനുവദിക്കേണ്ടത്. മിതമായ നിരക്കിൽ ഉച്ചഭക്ഷണം നൽകുന്നതിനാണ് സർക്കാർ സുഭിക്ഷ ഹോട്ടൽ പദ്ധതി ആവിഷ്ക്കരിച്ചത്.

ഓരോ നിയമസഭ മണ്ഡലത്തിലും ഒന്നു വീതം തുടങ്ങാനായിരുന്നു തീരുമാനം. സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾക്കാണ് നടത്തിപ്പ് ചുമതല. 20 രൂപ നിരക്കിലാണ് ഉച്ചയൂണ് നൽകുന്നത്. ഓരോ ഊണിനും സബ്സിഡിയായി 5 രൂപ സർക്കാർ നൽകുമെന്നായിരുന്നു പ്രഖ്യാപനം. പാഴ്സലായി നൽകുന്ന ഊണിന് 25 രൂപ ഈടാക്കാം. എന്നാൽ മാസങ്ങളായി ആർക്കും സബ്സിഡി ലഭിക്കുന്നില്ല. സാധനങ്ങളുടെ വിലക്കയറ്റവും ഇവരുടെ പ്രതിസന്ധി ഇരട്ടിയാക്കി. സാധനങ്ങൾ വാങ്ങാനും ജോലിക്കാർക്ക് ശമ്പളം നൽകാനും നടത്തിപ്പുകാർ കടം വാങ്ങുകയാണിപ്പോൾ.


















