തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയാക്കാന്‍ വൈകിയതിനു അദാനി പോര്‍ട്ട് സര്‍ക്കാരിനു നല്‍കേണ്ട 219 കോടി പിഴ പിണറായി വിജയന് സര്‍ക്കാര്‍ ഒഴിവാക്കി കൊടുത്തുവെന്ന് മുഖ്യമന്ത്രി വിഡി സതീശന്. എന്നിട്ടാണ് ഈ സര്‍ക്കാരിനെ അധിക്ഷേപിക്കുന്നത്. കണ്സഷന് കരാര്‍ ഭേദഗതി ചെയ്ത് അഞ്ചു വര്‍ഷത്തേക്കു നീട്ടിക്കൊടുത്തത് ഇടതു സര്‍ക്കാരാണ്. കേരളതാല്‍പ്പര്യം ഹനിക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ 49 ശതമാനം ഓഹരികള്‍ എംഎസ്സിക്ക് കൈമാറാനുള്ള നിര്‍ദ്ദേശം ‘വലിയ ഇടപാടിന്റെ’ ഭാഗമാണെന്ന സിപിഎമ്മിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് (AVPPL) മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിക്ക് ഓഹരി കൈമാറാന്‍ നിര്‍ദ്ദേശിച്ച കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി വിഷയം പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതൊരു വലിയ ഇടപാടാണെന്നൊക്കെ സിപിഎം ഇപ്പോള്‍ പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. ഞങ്ങള്‍ യാതൊരു തീരുമാനവും എടുത്തിട്ടില്ല. കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷമേ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ യഥാര്‍ത്ഥ സമയപരിധി കഴിഞ്ഞതിന് ശേഷം മുന്‍ സര്‍ക്കാര്‍ കണ്സഷന് കരാറില്‍ ഭേദഗതി വരുത്തിയതായി വിഡി സതീശന് ആരോപിച്ചു.
കണ്സഷന് കരാര്‍ പ്രകാരം വിഴിഞ്ഞം പദ്ധതി 2019-ല്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ അത് പൂര്‍ത്തിയായില്ല. അത് 2024-ലെങ്കിലും പൂര്‍ത്തിയാക്കേണ്ടതായിരുന്നു. പകരം, ഇടതു സര്‍ക്കാര്‍ കണ്സഷന് കരാറില്‍ ഭേദഗതി വരുത്തി അഞ്ച് വര്‍ഷത്തെ നീട്ടിനല്‍കല്‍ അനുവദിച്ചു. ആ നീട്ടി നല്കലിലൂടെ കണ്സഷന് കാലാവധി 40 വര്‍ഷത്തില്‍ നിന്ന് 45 വര്‍ഷമായി വര്‍ദ്ധിച്ചു.’ മുഖ്യമന്ത്രി പറഞ്ഞു.
കണ്സഷന് കരാര്‍ എന്താണ് പറയുന്നത്?
പദ്ധതി വൈകിപ്പിച്ചാല്‍ അവര്‍ പ്രതിദിനം 12 ലക്ഷം രൂപ വീതം നല്‍കണം എന്നാണ്. അഞ്ച് വര്‍ഷത്തെ കാലതാമസം കാരണം വ്യവസ്ഥ പ്രകാരം അദാനി കമ്പനി സര്‍ക്കാരിലേക്ക് അടയ്ക്കേണ്ട തുക 219 കോടി രൂപയായിരുന്നു. അതിന്റെ ഒരു രൂപ പോലും ഇല്ലാാതെ മുഴുവന്‍ തുകയും എല്‍ഡിഎഫ് സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുത്തു. രണ്ട് ഘട്ടങ്ങളായാണ് അവര്‍ അത് ഒഴിവാക്കിയത്.’ മുഖ്യമന്ത്രി ആരോപിച്ചു.
‘അത് എന്ത് തരത്തിലുള്ള ഇടപാടായിരുന്നു? 219 കോടി രൂപ സര്‍ക്കാരിലേക്ക് ലഭിക്കേണ്ടിയിരുന്ന നഷ്ടപരിഹാരമായിരുന്നു. കരാര്‍ വ്യവസ്ഥ പ്രകാരം, കാലതാമസത്തിന് പ്രതിദിനം 12 ലക്ഷം രൂപ വെച്ച് അഞ്ച് വര്‍ഷത്തേക്ക്, അതായത് 1,825 ദിവസത്തേക്ക് 12 ലക്ഷം രൂപ കൊണ്ട് ഗുണിച്ചാല്‍ അത് 219 കോടി രൂപയാകും. അവര്‍ ആ തുക സര്‍ക്കാരിന് നല്‍കേണ്ടതായിരുന്നു.’ മുഖ്യമന്ത്രി പറഞ്ഞു.
റിപ്പോര്‍ട്ട് ഡിജിപിക്ക് മുന്നിലാണ്
ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്മാന്മാര് മര്‍ദ്ദിച്ച രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിയില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ നടപടി വൈകുന്നതില്‍ മുഖ്യമന്ത്രി വിഡി സതീശന് സാങ്കേതിക വാദം നിരത്തി. റിപ്പോര്‍ട്ട് ഡിജിപിക്ക് മുന്നിലാണ്. സര്‍ക്കാരിന് മുന്നിലെത്തിയിട്ടില്ല. ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. കിട്ടാത്ത റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും നടപടി എടുക്കാനാകില്ല. ‘എംആര്‍ അജിത് കുമാറിന്റെ കേസില്‍ പല കാരണം കൊണ്ടും പലര്‍ക്കും പല ധൃതിയും ഉണ്ടാകും. പക്ഷേ നടപടി ക്രമം തീരണം. അജിത് കുമാറിനെതിരെ നടപടി എടുക്കേണ്ടത് മാധ്യമങ്ങള്‍ അല്ല. മാധ്യമങ്ങള്‍ നടപടി എടുക്കുമ്പോള്‍ അറിഞ്ഞാല്‍ മതിയെന്നും മുഖ്യമന്ത്രി വിഡി സതീശന് പറഞ്ഞു.


















