‘ദുബായില്‍ വച്ച് അന്‍വറിനെ കണ്ടിട്ടില്ല; ആരാണ് ആ നേതാവെന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണം’

‘ദുബായില്‍ വച്ച് അന്‍വറിനെ കണ്ടിട്ടില്ല; ആരാണ് ആ നേതാവെന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണം’

കണ്ണൂര്‍: താന്‍ ദുബായിയില്‍ പോയ സമയത്ത് പിവി അന്‍വറിനെ കണ്ടിട്ടില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍. കണ്ണൂര്‍ പാട്യത്തെ വീട്ടില്‍മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പ്രവാസി സാംസ്‌കാരിക സംഘടനകളുടെ പരിപാടിയിലാണ് ദുബായില്‍ പങ്കെടുത്തത്. ചില വ്യവസായ സംരഭകരും മറ്റു മറ്റു ചിലപാര്‍ട്ടി നേതാക്കളും അവിടെയുണ്ടായിരുന്നു. എന്നാല്‍ ദുബായിയില്‍ നടന്ന പരിപാടികളില്‍ അവിടെയൊന്നും അന്‍വറിനെ കണ്ടിട്ടില്ല. ദുബായിയില്‍ നിന്നും ഏതു മുതിര്‍ന്ന സംസ്ഥാന കമ്മിറ്റി അംഗവുമായാണ് കൂടിക്കാഴ്ച നടത്തിയതെന്ന് നിങ്ങള്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണം. ആരാണെങ്കിലും പേര് പറയാമല്ലോയെന്നും ജയരാജന്‍ പറഞ്ഞു.

അന്‍വറിന്റെത് ഗുരുതരമായ വഴി തെറ്റലാണ്. അന്‍വര്‍ വലതുപക്ഷത്തിന്റെ നാവായി മാറിയിരിക്കുന്നു.. ആര്‍എസ്എസിനെ സഹായിക്കുന്ന രീതിയിലാണ് അന്‍വറിന്റെ പ്രതികരണങ്ങള്‍ പുറത്തുവരുന്നത്. ഈക്കാര്യത്തില്‍ ഗുഡാലാചനയുണ്ടോയെന്ന കാര്യം സംശയിക്കുന്നുണ്ട്. അന്‍വര്‍ എ.ഡി.ജി.പി എം. ആര്‍ അജിത്ത് കുമാറിനെതിരെ ഉന്നയിച്ച രണ്ട് ആരോപണങ്ങളിലും സര്‍ക്കാര്‍ അന്വേഷണം നടക്കുന്നുണ്ട്. ഒന്ന് അഴിമതി ആരോപണവും മറ്റേത് ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതുമാണ്. രണ്ടു വിഷയങ്ങളിലും ഡി.ജി.പിയും വിജിലന്‍സും അന്വേഷണം നടത്തിവരികയാണ് എന്നാല്‍ ഇതില്‍ അന്വേഷണ റിപ്പോര്‍ട്ട് വരാന്‍ കാത്തു നില്‍ക്കാന്‍ അന്‍വര്‍ തയ്യാറല്ലെ. വീണ്ടും വാര്‍ത്താ സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്ത് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി.പി.ശശിക്കെതിരെ യാതൊരു തെളിവുമില്ലാതെയാണ് അന്‍വര്‍ആരോപണം ഉന്നയിക്കുന്നത്. കോടിയേരിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ എങ്ങനെ നടത്തണമെന്നത് പാര്‍ട്ടി നേതൃത്വം കൂട്ടായി എടുത്ത തീരുമാനമാണ്. വരുന്ന ഒക്ടോബര്‍ ഒന്നിന് കോടിയേരി യുടെ ഒന്നാം ചരമവാര്‍ഷികം ആചരിക്കുകയാണ്. ഒരു വര്‍ഷത്തിന് ശേഷം അന്‍വര്‍ ഇത്തരം ആരോപണങ്ങള്‍ എന്തിനാണ്ഉന്നയിക്കുന്നത് എന്തിനാണെന്നും പി.ജയരാജന്‍ ചോദിച്ചു.

ഇത്തരം കാര്യങ്ങള്‍ പറയാന്‍ അനുഭാവി മാത്രമായ അന്‍വറിന് അവകാശമില്ല. വലതുപക്ഷത്തിനെതിരെ പോരാടുന്ന പാര്‍ട്ടിക്കെതിരെ അന്‍വര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ രാഷ്ട്രീയ എതിരാളികളെ സഹായിക്കാനാണ്. ഇതില്‍ ഒരു പാര്‍ട്ടി നേതാവിന്റെയോ പ്രവര്‍ത്തകന്റെയോ പിന്‍തുണ അന്‍വറിനില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.

കാര്‍ ഒളിപ്പിച്ചത് കണ്ടെയ്‌നറിനുള്ളില്‍, ഇടിച്ചു തകര്‍ത്ത് യാത്ര; പൊലീസ് തടഞ്ഞപ്പോള്‍ നടുറോഡില്‍ സിനിമാ സ്‌റ്റൈല്‍ ഏറ്റുമുട്ടല്‍

കാര്‍ ഒളിപ്പിച്ചത് കണ്ടെയ്‌നറിനുള്ളില്‍, ഇടിച്ചു തകര്‍ത്ത് യാത്ര; പൊലീസ് തടഞ്ഞപ്പോള്‍ നടുറോഡില്‍ സിനിമാ സ്‌റ്റൈല്‍ ഏറ്റുമുട്ടല്‍

ചെന്നൈ: സിനിമാ സ്‌റ്റൈല്‍ ഏറ്റുമുട്ടലിനൊടുവിലാണ് തൃശൂരിലെ എടിഎം കവര്‍ച്ചാ സംഘത്തെ നാമക്കലില്‍ വെച്ച് തമിഴ്‌നാട് പൊലീസ് പിടികൂടുന്നത്. റോഡില്‍ നിരവധി വാഹനങ്ങളും ആളുകളും ഉള്ളപ്പോഴാണ് ഏറ്റുമുട്ടലും വെടിവെപ്പും ഉണ്ടായത്. കൊള്ളസംഘം പോയ കണ്ടെയ്‌നര്‍ ലോറി സന്യാസിപാളയത്തുവെച്ച് രണ്ടു കാറിലും നാലു ബൈക്കിലും ഇടിച്ചിരുന്നു. എന്നാല്‍ ലോറി നിര്‍ത്താതെ പോയി. ഇതോടെ ലോറിയെ പൊലീസ് പിന്തുടര്‍ന്നു.

പൊലീസ് വാഹനം തടയാന്‍ ശ്രമിച്ചതോടെ, ഇതോടെ കവര്‍ച്ചാസംഘം പൊലീസിന് നേര്‍ക്ക് ലോറിയില്‍ നിന്നും വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഘത്തിന്റെ വെടിയേറ്റ് ഒരു പൊലീസുകാരന് പരിക്കേറ്റു. തുടര്‍ന്ന് പൊലീസ് തിരിച്ചടിക്കുകയായിരുന്നു. നാമക്കല്‍ കുമരപാളയത്തു വെച്ചാണ് കൊള്ളസംഘത്തെ ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് കീഴ്‌പ്പെടുത്തുന്നത്. കണ്ടെയ്‌നര്‍ ലോറി ഡ്രൈവറാണ് പൊലീസിന്റെ വെടിയേറ്റ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്.

എസ് കെ ലോജിസ്റ്റിക്‌സ് എന്ന കണ്ടെയ്‌നറിലായിരുന്നു കവര്‍ച്ചാസംഘം സഞ്ചരിച്ചിരുന്നത്. പ്രതികള്‍ തൃശൂരില്‍ കൊള്ളയ്ക്കായി എത്തിയ കാര്‍ കണ്ടെയ്‌നറില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കാറില്‍ നിന്നും പ്രതികള്‍ കൊള്ളയടിച്ച പണം കണ്ടെത്തിയതായാണ് വിവരം. പൊലീസ് വളഞ്ഞതോടെയായിരുന്നു നടുറോഡില്‍ ഏറ്റുമുട്ടലുണ്ടായത്. വാഹനം ഉപേക്ഷിച്ച് സംഘം കടന്നുകളയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതികളിലൊരാളെ പൊലീസ് വെടിവെച്ചു വീഴ്ത്തി പിടികൂടിയത്.

തൃശൂരിലെ വിവിധയിടങ്ങളിൽ വെള്ളിയാഴ്ച പുലർച്ചെയാണ് എടിഎമ്മുകൾ കൊള്ളയടിച്ചത്. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളിലായിരുന്നു കവർച്ച. പുലർച്ചെ മൂന്നിനും നാലിനും മധ്യേയാണ് കൊള്ള നടന്നത്. കാറിലെത്തിയ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം കൊള്ളയടിച്ചത്. മാപ്രാണത്തു നിന്ന് 30 ലക്ഷം, കോലഴിയിൽനിന്ന് 25 ലക്ഷം, ഷൊർണൂർ റോഡിലെ എടിഎമ്മിൽനിന്ന് 9.5 ലക്ഷം എന്നിങ്ങനെയാണ് കവർന്നത്.

മോട്ടോര്‍ വാഹന ചട്ടത്തിന് എതിര്; സുരേഷ് ഗോപി ആംബുലന്‍സില്‍ പൂരപ്പറമ്പില്‍ എത്തിയതില്‍ പരാതി

മോട്ടോര്‍ വാഹന ചട്ടത്തിന് എതിര്; സുരേഷ് ഗോപി ആംബുലന്‍സില്‍ പൂരപ്പറമ്പില്‍ എത്തിയതില്‍ പരാതി

തൃശൂര്‍: പൂരം അലങ്കോലമാക്കിയെന്ന വിവാദം കൊഴുക്കുന്നിതിനിടെ സുരേഷ് ഗോപി പൂരപ്പറമ്പില്‍ ആംബുലന്‍സില്‍ എത്തിയതിനെച്ചൊല്ലി പരാതി. ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലന്‍സ് മറ്റാവശ്യത്തിന് ഉപയോഗിച്ചെന്ന് കാണിച്ച് അഭിഭാഷകനായ കെ സന്തോഷ് കുമാറാണ് മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും പരാതി നല്‍കിയത്.

തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവെച്ചതിനുപിന്നാലെ സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലന്‍സിലാണ് വന്നിറങ്ങിയത്. മറ്റുവാഹനങ്ങള്‍ക്കു പ്രവേശനമില്ലാത്ത മേഖലയിലേക്കാണ് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചത്. ആരോഗ്യപ്രശ്‌നം കാരണമാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

റോഡില്‍ മുന്‍ഗണനയും നിയമത്തില്‍ ഇളവും ലഭിക്കുന്ന വാഹനമാണ് ആംബുലന്‍സ്. പരിഷ്‌കരിച്ച മോട്ടോര്‍വെഹിക്കിള്‍ ഡ്രൈവിങ്ങ് റെഗുലേഷന്‍ 2017 നിലവില്‍ വന്നതോടെ ഇത്തരം വാഹനങ്ങള്‍ക്ക് ഏതെല്ലാം കാര്യങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് നിര്‍വചിച്ചിട്ടുണ്ട്.

‘എല്‍ഡിഎഫ് വിട്ടെന്നു പറഞ്ഞിട്ടില്ല, അടുത്ത തെരഞ്ഞെടുപ്പില്‍ 25 സീറ്റില്‍ കൂടുതല്‍ ജയിക്കില്ല’; പിവി അന്‍വര്‍

‘എല്‍ഡിഎഫ് വിട്ടെന്നു പറഞ്ഞിട്ടില്ല, അടുത്ത തെരഞ്ഞെടുപ്പില്‍ 25 സീറ്റില്‍ കൂടുതല്‍ ജയിക്കില്ല’; പിവി അന്‍വര്‍

മലപ്പുറം: എല്‍ഡിഎഫ് വിട്ടുവെന്ന് താന്‍ മനസ്സു കൊണ്ടു പറഞ്ഞിട്ടില്ലെന്ന് ഇടതു സ്വതന്ത്രനായ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിങ്ങില്‍ പങ്കെടുക്കില്ലെന്നാണ് പറഞ്ഞത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഇല്ലെന്ന് പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മനസ്സ് കൊണ്ടു പറഞ്ഞതല്ലെന്നും അന്‍വര്‍ പറഞ്ഞു.

ഈ രീതിയിലാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നതെങ്കില്‍ 2026ലെ തിരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശുകിട്ടാത്ത സ്ഥാനാര്‍ഥികളുണ്ടാകും. 20 -25 സീറ്റിനു മേലെ എല്‍ഡിഎഫിനു ജയിക്കാനാകില്ലെന്ന്, മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹില്‍ മാധ്യമങ്ങളെ കണ്ടതിനു പിന്നാലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അന്‍വര്‍ പറഞ്ഞു. സിറ്റിങ് ജഡ്ജിയെ വച്ച് അന്വേഷണം നടത്തണം. എത്രയോ നിരപരാധികള്‍ ജയിലിലാണ്. എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് മാത്രം ഇത് ബോധ്യപ്പെടാത്തത് ? ജുഡീഷ്യറിയില്‍ മാത്രമേ എനിക്ക് ഇനി വിശ്വാസമുള്ളൂ. അന്വേഷണസംഘത്തെ ഹൈക്കോടതി തന്നെ തീരുമാനിക്കണമെന്ന് ആവശ്യപ്പെടും. അന്‍വറിനെതിരായ ആരോപണവും ഈ അന്വേഷണസംഘം അന്വേഷിക്കട്ടെ. തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് അന്‍വര്‍ പറഞ്ഞു.

എന്നെ വഞ്ചിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. എല്‍ഡിഎഫ് പുറത്താക്കിയാല്‍ ഞാന്‍ തറയിലിരിക്കും. എന്റെ പാര്‍ക്ക് പൂട്ടിയിട്ട് ഏഴു കൊല്ലമായി. ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് പാര്‍ക്ക് ദുരന്ത മേഖലയില്‍ അല്ല. മുഖ്യമന്ത്രിയുടെ മേശയിലാണ് ഈ റിപ്പോര്‍ട്ട്. ആ ഫയല്‍ മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് ഇരിക്കുമ്പോഴാണ് ഞാന്‍ ഇത് പറഞ്ഞത്.

എട്ടു കൊല്ലത്തിനിടയ്ക്ക് സര്‍ക്കാരിന്റെ ചെലവില്‍ ഒരു പാരസെറ്റമോള്‍ വാങ്ങിയിട്ടില്ല. സ്വന്തമായി വിമാനം ഉള്ളവരും ചികിത്സയ്ക്ക് അമേരിക്കയിലേക്കാണ് പോകുന്നത്. ആദ്യം നിങ്ങള്‍ എന്നെ മല മാന്തുന്നവനാക്കി. ചില മാധ്യമ പ്രവര്‍ത്തകരും ഇവരെ പിന്തുണയ്ക്കുന്നുണ്ട്. അതാണ് ഒന്നും പുറത്തുവരാത്തത്. ഒരുവിധപ്പെട്ടവന്റെ മടിയിലൊക്കെ കനമുണ്ട്. സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും എനിക്കു വേണ്ട. കോഴി ബിരിയാണിയും മന്തിയും കഴിച്ച് മ്യൂസിക്കും കേട്ട് കിടന്നുറങ്ങാനാണ് യുവാക്കളുടെ തീരുമാനമെങ്കില്‍ ഞാന്‍ ആ വഴിക്കു പോകും- അന്‍വര്‍ പറഞ്ഞു.