സിവിആര്‍എയുടെ ആഭിമുഖ്യത്തില്‍ സല്യൂട്ട് കാര്‍ഗില്‍ വിജയ്ദിവസ് ആചരിച്ചു

സിവിആര്‍എയുടെ ആഭിമുഖ്യത്തില്‍ സല്യൂട്ട് കാര്‍ഗില്‍ വിജയ്ദിവസ് ആചരിച്ചു

തിരുവനന്തപുരം: ചിറയിന്‍കീഴ് പെരുങ്ങുഴി ക്യാപ്റ്റന്‍ വിക്രം റെസിഡന്റ്‌സ് അസോസിയേഷന്റെ (സിവിആര്‍എ) ആഭിമുഖ്യത്തില്‍ സല്യൂട്ട് കാര്‍ഗില്‍ വിജയ്ദിവസ് ആചരിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച മുഴുവന്‍ ജവാന്‍മാര്‍ക്കും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ സല്യൂട്ട് നല്‍കിയാണ് ആദരവ് പ്രകടിപ്പിച്ചത്.

പെരുങ്ങുഴി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പാങ്ങോട് മിലിട്ടറി സ്റ്റേഷന്‍ കേണല്‍. അനില്‍കുമാര്‍. എസ്. നിര്‍വഹിച്ചു. റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. അഴൂര്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. അനില്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. ഷാജഹാന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ അനില്‍. കെ.എസ്., എസ്. വി. അനിലാല്‍, കെ. ഓമന, ബി.ജയകുമാര്‍, എഡിഎസ് ചെയര്‍പേഴ്‌സണ്‍ ജീന അനില്‍, അസോസിയേഷന്‍ ഭാരവാഹികളായ എസ്. വിജയന്‍, ബി. വിജയകുമാര്‍, പി. സുഗതകുമാര്‍, എം. ഉമ്മര്‍, എ.കെ. സലിം എന്നിവര്‍ പങ്കെടുത്തു.

ഷാനി ഷാനവാസ് യോഗത്തില്‍ സ്വാഗതം പറഞ്ഞു. വിമുക്തഭടന്‍മാരും നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയര്‍മാര്‍ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ സല്യൂട്ട് നല്‍കി ആദരവ് പ്രകടിപ്പിക്കാന്‍ എത്തിയിരുന്നു. ക്യാപ്റ്റന്‍ വിക്രം ഉള്‍പ്പെടെയുള്ളവരെ അനുസ്മരിച്ച് അവരുടെ ചിത്രത്തിന് മുന്‍പില്‍ പുഷ്പചക്രം സമര്‍പ്പിച്ച് സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരും ചേര്‍ന്ന് സല്യൂട്ട് നല്‍കുകയായിരുന്നു.

1971 ല്‍ നടന്ന ഇന്ത്യാ- പാകിസ്ഥാന്‍ യുദ്ധത്തില്‍ പങ്കെടുത്ത് വിശിഷ്ട സേവനം കാഴ്ചവച്ചതിന് രാഷ്ട്രപതിയില്‍ നിന്നും പരംവീര്‍ ചക്രം ബഹുമതി നേടിയ രാമസ്വാമി ചെട്ടിയാരെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ ഭാര്യയെ പൊന്നാടയണിയിച്ച് ആദരിച്ചു.

പാരിസ് ഒളിംപിക്‌സ്; ആദ്യ സ്വര്‍ണം ചൈനയ്ക്ക്

പാരിസ് ഒളിംപിക്‌സ്; ആദ്യ സ്വര്‍ണം ചൈനയ്ക്ക്

പാരിസ്: പാരിസ് ഒളിംപിക്‌സിലെ ആദ്യ സ്വര്‍ണ മെഡല്‍ ചൈന സ്വന്തമാക്കി. നേട്ടം 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം പോരാട്ടത്തിലാണ് നേട്ടം. ചൈനയുടെ ഹ്വാങ് യുടിങ്- ഷെങ് ലിയാവോ സഖ്യത്തിനാണ് സുവര്‍ണ നേട്ടം. 16-12 എന്ന സ്‌കോറിനാണ് ചൈനീസ് സഖ്യം വിജയവും സ്വര്‍ണവും പിടിച്ചെടുത്തത്.

ദക്ഷിണ കൊറിയയുടെ കിം ജിഹ്വോന്‍- പാര്‍ക് ഹജുന്‍ സഖ്യത്തെയാണ് ചൈനീസ് സഖ്യം വീഴ്ത്തിയത്. കൊറിയന്‍ സഖ്യത്തിനാണ് വെള്ളി. ഇതേ ഇനത്തില്‍ കസാഖിസ്ഥാനാണ് വെങ്കലം.

അലക്സാന്‍ഡ്ര ലെ- ഇസ്ലാം സതപയേവ് സഖ്യമാണ് വെങ്കല മെഡല്‍ പോരില്‍ കസാഖിസ്ഥാനായി നേട്ടം വെടിവച്ചിട്ടത്. വെങ്കല പോരാട്ടത്തില്‍ ജര്‍മനിയുടെ മിക്സിമിലിയന്‍ ഉള്‍റെഹ്- അന്ന ജാന്‍സന്‍ സഖ്യത്തെയാണ് വീഴ്ത്തിയത്. 17-5നാണ് കസാഖ് സഖ്യം വിജയവും മെഡലും സ്വന്തമാക്കിയത്.

28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കസാഖിസ്ഥാന്‍ ഒളിംപിക്സ് ഷൂട്ടിങില്‍ മെഡല്‍ നേടുന്നത്. 1996 അറ്റ്ലാന്റ ഒളിംപിക്സിലാണ് അവസാനമായി അവര്‍ ഷൂട്ടിങ് മെഡല്‍ നേടിയത്.

ദിദിന നേതൃത്വ പരിശീലന ക്യാമ്പിന് നഗരൂർ രാജധാനി എൻജിനീയറിങ് കോളേജിൽ തുടക്കം കുറിച്ചു

ദിദിന നേതൃത്വ പരിശീലന ക്യാമ്പിന് നഗരൂർ രാജധാനി എൻജിനീയറിങ് കോളേജിൽ തുടക്കം കുറിച്ചു

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറിമാരുടെ ദിദിന നേതൃത്വ പരിശീലന ക്യാമ്പിന് നഗരൂർ രാജധാനി എൻജിനീയറിങ് കോളേജിൽ തുടക്കം കുറിച്ചു. മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്പാർട്ട്മെൻറ് മേധാവി, ഡോ. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം നഗരൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ നിർവഹിച്ചു.

കേരള സാങ്കേതിക ശാസ്ത്ര സർവ്വകലാശാല എൻ.എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ ഡോ.അരുൺ എം. മുഖ്യാതിഥി ആയിരുന്നു. കൊല്ലം- പത്തനംതിട്ട റീജിയണൽ കോഡിനേറ്റർ പ്രൊഫ. ഷറോസ് എച്ച്, എൻ.എസ്.എസ് കൊല്ലം ജില്ലാ കോഡിനേറ്റർ പ്രൊഫ.രതീഷ്, പ്രോഗ്രാം ഓഫീസർ പ്രൊഫ. മഹേഷ്, വോളന്റിയർ സെക്രട്ടറി അമൽ എസ് കുമാർ തുടങ്ങിയവർ സംസാരിച്ചു. എൻ എസ് എസ് നാഷണൽ അവാർഡ് ജേതാവ് പ്രൊഫ.സിജോ ജോർജ്, ബ്രഹ്മ നായകം മഹാദേവൻ, പ്രൊഫ.ശ്യാം പ്രസാദ്, കെ എസ് എ സി എസ് അസിസ്റ്റൻറ് ഡയറക്ടർ അഞ്ജന. ജി, പ്രൊഫ.റെജു മോൻ തുടങ്ങിയവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകും. എ പി ജെ എ കെ ടി യു ലെ തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം വോളണ്ടിയർ സെക്രട്ടറിമാർ പങ്കെടുക്കുന്ന പ്രസ്തുത ക്യാമ്പിന് ജൂലൈ 28 ഞായറാഴ്ച സമാപനം കുറിക്കും.

ഇന്ത്യന്‍ തുടക്കം നിരാശയോടെ; ഷൂട്ടിങ് മിക്‌സഡ് ടീമിനത്തില്‍ ഫൈനല്‍ കാണാതെ പുറത്ത്

ഇന്ത്യന്‍ തുടക്കം നിരാശയോടെ; ഷൂട്ടിങ് മിക്‌സഡ് ടീമിനത്തില്‍ ഫൈനല്‍ കാണാതെ പുറത്ത്

പാരിസ്: ഒളിംപിക്‌സില്‍ ആദ്യ മെഡല്‍ പോരിനിറങ്ങിയ ഇന്ത്യക്ക് നിരാശ. ഷൂട്ടിങ് മെഡല്‍ പോരിലെ ആദ്യ ദിനത്തില്‍ മിക്‌സഡ് ടീമിനത്തില്‍ മത്സരിച്ച ഇന്ത്യയുടെ രണ്ട് സഖ്യങ്ങള്‍ക്കും ഫൈനലിലേക്ക് യോഗ്യത നേടാന്‍ കഴിഞ്ഞില്ല.

10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീമിനത്തില്‍ പോരിനിറങ്ങിയ രമിത ജിന്‍ഡാല്‍- അര്‍ജുന്‍ ബബുത സഖ്യവും ഇളവനില്‍ വാളറിവന്‍- സന്ദീപ് സിങ് സഖ്യവുമാണ് മെഡല്‍ പോരില്‍ നിന്നു പുറത്തായത്. രമിത- അര്‍ജുന്‍ സഖ്യം ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. വെങ്കല മെഡലിനുള്ള പോരിനുള്ള സാധ്യത രമിത- അര്‍ജുന്‍ സഖ്യത്തിനു നേരിയ വ്യത്യാസത്തിനാണ് നഷ്ടമായത്. 628.7 പോയിന്റുകളാണ് സഖ്യം നേടിയത്. ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് മെഡല്‍ പോരിന്റെ ഫൈനല്‍ യോഗ്യത ലഭിക്കുക. ഇളവനില്‍- സന്ദീപ് സഖ്യം 12ാം സ്ഥാനം കൊണ്ടു തൃപ്തിപ്പെട്ടു. 626.3 പോയിന്റുകളാണ് സഖ്യം വെടിവച്ചിട്ടത്.

അര്‍ജുനെ കണ്ടെത്താന്‍ മുങ്ങല്‍ വിദഗ്ധന്‍ ഗംഗാവലിപ്പുഴയിലിറങ്ങി

അര്‍ജുനെ കണ്ടെത്താന്‍ മുങ്ങല്‍ വിദഗ്ധന്‍ ഗംഗാവലിപ്പുഴയിലിറങ്ങി

കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ 12-ാം ദിവസത്തിലെത്തുമ്പോള്‍ ആദ്യമായി ഗംഗാവലി പുഴയുടെ ആഴങ്ങളിലേക്കിറങ്ങി പരിശോധന. ഡൈവര്‍മാര്‍ പുഴയിലേക്കിറങ്ങി തിരച്ചില്‍ നടത്തുകയാണ്. ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലാണ് നദിയില്‍ നിര്‍ണായക ദൗത്യം നടക്കുന്നത്. നദിക്ക് നടുവിലെ മണ്‍കൂനയില്‍ നിന്നും ആഴത്തിലേക്ക് പരിശോധന നടത്താന്‍ ശ്രമിക്കുകയാണ് ലക്ഷ്യം. വടമുപയോഗിച്ച് ശരീരത്തില്‍ ബന്ധിച്ച ശേഷമാണ് ഡൈവര്‍മാര്‍ ഇറങ്ങിയത്.

അര്‍ജുന്റേതെന്ന് കരുതുന്ന ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ച പോയിന്റ് നമ്പര്‍ ഫോറിലാണ് പരിശോധനകള്‍ നടക്കുന്നത്. മുങ്ങല്‍ വിദഗ്ധര്‍ നടത്തുന്ന പരിശോധനയുടെ തത്സമയ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. മുങ്ങല്‍ വിദഗ്ധന്‍ രണ്ട് തവണ നദിയില്‍ മുങ്ങി പരിശോധന നടത്തുന്നതായി ദൃശ്യങ്ങളിലുണ്ട്. ഇരുപതിലേറെ നിര്‍ണായക രക്ഷാദൗത്യത്തില്‍ പങ്കാളിയായിട്ടുള്ള വിദഗ്ധനാണ് ഈശ്വര്‍ മാല്‍പെ. ഗംഗാവാലി പുഴയെ നന്നായറിയുന്ന പ്രദേശത്തെ മത്സ്യത്തൊഴിലാളി സംഘവും മാല്‍പെയുടെ സംഘത്തിനൊപ്പമുണ്ടെന്നാണ് വിവരം.

അര്‍ജുന്‍ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോണ്‍ പരിശോധനയില്‍ ലഭിച്ചെന്ന് കന്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ മാധ്യമങ്ങളോട് പറഞ്ഞു.ചെരിഞ്ഞ നിലയിലാണ് ട്രക്കെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റഡാര്‍, സോണല്‍ സിഗ്‌നലുകള്‍ കണ്ട സ്ഥലത്ത് നിന്നാണ് ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. കനത്ത മഴയും പുഴയിലെ അടിയൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരുന്നു. അതാണ് നദിയിലിറങ്ങിയുള്ള പരിശോധന ഇത്രയും നീണ്ടത്.

നട തുറന്നിരിക്കെ ക്ഷേത്രത്തില്‍ കയറി പൂജാരിയെ ബലമായി കസ്റ്റഡിയിലെടുത്തതായി പരാതി

നട തുറന്നിരിക്കെ ക്ഷേത്രത്തില്‍ കയറി പൂജാരിയെ ബലമായി കസ്റ്റഡിയിലെടുത്തതായി പരാതി

തിരുവനന്തപുരത്ത് നട തുറന്നിരിക്കെ ക്ഷേത്രത്തില്‍ കയറി പൂജാരിയെ ബലമായി കസ്റ്റഡിയിലെടുത്തതായി പരാതി. മണക്കാട് മുത്തുമാരി അമ്മന്‍ ക്ഷേത്രത്തിലെ പൂജാരി അരുണിനെയാണ് പൂന്തുറ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ചോദ്യം ചെയ്ത് ശേഷം പൂജാരിയെ തിരികെ കൊണ്ടുവന്ന് വിട്ടു.

ഇന്നലെ വൈകിട്ട് 5.45ഓടെയാണ് അരുണ്‍ പോറ്റിയെ പൂന്തുറ പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്. ജൂണ്‍ 25ന് പൂന്തുറ ദേവീ ക്ഷേത്രത്തില്‍ നടന്ന പഞ്ചലോഹവിഗ്രഹ കവര്‍ച്ചയുമായി ബന്ധപ്പെട്ടായിരുന്നു പൊലീസ് നടപടി. മുന്‍പ് അരുണ്‍ ഈ ക്ഷേത്രത്തില്‍ ശാന്തിക്കാരനായിരുന്നു. ക്ഷേത്ര ഭാരവാഹികള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എട്ടു മണിയോടെ അരുണിനെ പൊലീസ് തന്നെ തിരികെ കൊണ്ടു വിട്ടു. പലതവണ ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനാലാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൂന്തുറ പൊലീസിന്റെ വിശദീകരണം. ക്ഷേത്രം തുറന്നിരിക്കെ പൂജാരിയെ ബലമായി കസ്റ്റഡിയില്‍ എടുത്തതിനെതിരെ മുത്തുമാരി അമ്മന്‍ ക്ഷേത്ര ഭാരവാഹികള്‍ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.