by Midhun HP News | Jun 9, 2026 | Latest News, കേരളം
തിരുവനന്തപുരം: സ്‌കൂളിന്റെ സങ്കടാവസ്ഥ അറിയിച്ച് എഴുതിയ നാലാം ക്ലാസുകാരിയുടെ കത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി വി ഡി സതീശന്‍. നേരിട്ട് സ്‌കൂള്‍ സന്ദര്‍ശിക്കാമെന്നും കുട്ടിയെയും ടീച്ചര്‍മാരേയും കാണാമെന്നും മുഖ്യമന്ത്രി കുട്ടിയുടെ കത്തിന് മറുപടിയായി ഉറപ്പ് കൊടുത്തു.
കോഴിക്കോട് ജില്ലയിലെ പൂളപ്പൊയില്‍ ഗവ.എല്‍പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥി ഓമശ്ശേരി പെരുന്തോട്ടത്തില്‍ റഷീദിന്റെ മകള്‍ ഹാദിയയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. കത്തില്‍ മുഖ്യമന്ത്രി സ്‌കൂള്‍ സന്ദര്‍ശിച്ചാല്‍ സ്‌കൂളിന് നല്ല പബ്ലിസിറ്റി കിട്ടുമെന്നും കൂടുതല്‍ കുട്ടികള്‍ സ്‌കൂളില്‍ പ്രവേശനം തേടുമെന്നുമായിരുന്നു ഹാദിയ വിവരിച്ചത്. സ്‌കൂള്‍ പരിസരത്തെ കുട്ടികള്‍ പോലും ഇവിടെ അഡ്മിഷന്‍ എടുക്കുന്നില്ലെന്നും ഹാദിയ പരാതിപ്പെട്ടു. ഭാവിയില്‍ സ്‌കൂള്‍ ഇല്ലാതാകുമോ എന്ന ആശങ്കയും കുട്ടിയുടെ കത്തിലുണ്ട്. ഈ കത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയിരിക്കുന്നത്.
ഒരു ദിവസം സ്‌കൂളില്‍ വരാം. മോളേയും ടീച്ചര്‍മാരേയും കാണും. സ്‌കൂളിലേയ്ക്ക് കൂടുതല്‍ കുട്ടികളെ എത്തിക്കാന്‍ ശ്രമിക്കും. തിരക്ക് കാരണം കത്ത് വായിക്കാന്‍ വൈകിപ്പോയതിനാലാണ് മറുപടി വൈകിയത്. മോള്‍ നന്നായി പഠിക്കണം, ടീച്ചര്‍മാരോട് അന്വേഷണം പറയണമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

by Midhun HP News | Jun 9, 2026 | Latest News, കേരളം
കാസര്‍കോട്: കുണ്ടംകുഴിയില്‍ ശക്തമായ മഴയെത്തുടര്‍ന്ന് മെക്കാഡം റോഡ് നെടുകെപിളര്‍ന്നു. പൊയിനാച്ചിപായിനാച്ചി – ബന്തടുക്ക റോഡിലെ കുണ്ടംകുഴി ടൗണിലെ മെക്കാഡംറോഡ് ആണ് തകര്‍ന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് റോഡ് തകര്‍ന്നത്.
50 മീറ്ററോളം നീളത്തില്‍ വിണ്ടുകീറിയിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ വലിയ ആഴത്തിലാണ് പിളര്‍ന്നത്. കുണ്ടംകുഴി, മൂന്നാംകടവ് റോഡ് ജംഗ്ഷന് സമീപം പെട്രോള്‍ പമ്പ് മുതല്‍ കുണ്ടംകുഴി ഭാഗത്തേക്കാണ് റോഡ് വിണ്ടുകീറിയത്. ഇതോടെ വാഹന ഗതാഗതം റോഡിന്റെ ഒരു ഭാഗത്തൂടെയായി ക്രമീകരിച്ചിട്ടുണ്ട്.
രാവിലെ 10.00 മുതല്‍ 11.15 വരെ ശക്തമായ മഴയുണ്ടായിരുന്നു. ഇതിനിടെയാണ് വലിയ ശബ്ദത്തോടെ റോഡ് പിളര്‍ന്നതെന്നു സമീപത്തെ വ്യാപാരികള്‍ പറഞ്ഞു. പൊയിനാച്ചി-ആലട്ടി റോഡ് കര്‍ണാടകയിലക്കുള്ള അന്തര്‍ സംസ്ഥാനപാത കൂടിയാണ്. ഈ സമയം വാഹനങ്ങളൊന്നും കടന്നു പോകാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി.

by Midhun HP News | Jun 9, 2026 | Latest News, കേരളം
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലെ വിവിധ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളും അമൂല്യ വസ്തുക്കളും കാണാനില്ലെന്ന് പരാതി. സ്വർണ്ണാഭരണങ്ങൾ, വെള്ളി ആഭരണങ്ങൾ, സ്വർണ്ണക്കട്ടകൾ എന്നിവയാണ് ലോക്കറിൽ നിന്ന് നഷ്ടപ്പെട്ടത്. തിരുവാഭരണ കമ്മീഷൻ നടത്തിയ വാർഷിക പരിശോധനയിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഞെട്ടിച്ച ഈ വിവരം പുറത്തുവന്നത്.
നെയ്യാറ്റിൻകര ഗ്രൂപ്പിലെ വിവിധ ക്ഷേത്രങ്ങളിലെ അമൂല്യമായ തിരുവാഭരണങ്ങൾ പാറശ്ശാല മഹാദേവ ക്ഷേത്രത്തിലെ പ്രത്യേക ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നാണ് ഇവ കാണാതായിരിക്കുന്നത്. എല്ലാ വർഷവും ഇവിടുത്തെ തിരുവാഭരണങ്ങളുടെ കൃത്യമായ കണക്കെടുപ്പ് നടത്താറുണ്ട്. ഇത്തവണ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് മെയ് 23-നാണ് കമ്മീഷൻ ഉന്നത അധികാരികൾക്ക് കൈമാറിയത്. അരവല്ലൂർ, നെയ്യാറ്റിൻകര, കാളേശ്വരം, ചെഴുങ്ങാന്നൂർ, പാറശ്ശാല, മുര്യങ്കര തുടങ്ങി ഇരുപതിലധികം പ്രധാന ക്ഷേത്രങ്ങളിലെ അമൂല്യമായ വസ്തുവകകളാണ് കാണാതായിരിക്കുന്നത്.
അതേസമയം, കാണാതായ ആഭരണങ്ങളുടെയും സ്വർണ്ണക്കട്ടകളുടെയും കൃത്യമായ തൂക്കമോ അവയുടെ വിപണി മൂല്യമോ നിലവിൽ പുറത്തുവന്ന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. ദേവസ്വം ഉദ്യോഗസ്ഥരുടെ അറിവോടെയാണോ ഈ അട്ടിമറി നടന്നതെന്ന കാര്യത്തിൽ കടുത്ത സംശയമുയരുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ഭക്തജനങ്ങൾക്കിടയിൽ ശക്തമായിരിക്കുകയാണ്.

by Midhun HP News | Jun 9, 2026 | Latest News, കേരളം
നടൻ സലിം കുമാറിന്റെ വിയോഗം ഇപ്പോഴും പ്രിയപ്പെട്ടവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. പ്രിയ താരത്തിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് പലരും. അഭിനയത്തിന് പുറമേ സംവിധാനത്തിലും സലിം കുമാർ ഒരു കൈ വച്ചിരുന്നു. എന്നാൽ അഭിനയം പോലെ സംവിധാനത്തിൽ ശോഭിക്കാൻ അദ്ദേഹത്തിനായില്ല.
താൻ ചെയ്ത ഒരു ബിസിനസും രക്ഷപ്പെട്ടില്ലെന്ന് ഒരിക്കൽ സലിം കുമാർ തന്നെ പറഞ്ഞിരുന്നു. ബിസിനസൊക്കെ പൊളിഞ്ഞതോടെ മക്കൾ വരെ തന്നെ കളിയാക്കിയിരുന്നുവെന്നും റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മുൻപ് പറഞ്ഞു. “ദൈവമേ കൈതൊഴാം കെ.കുമാറാകണം ആ സിനിമ ഞാൻ ജനകീയ കോടതിക്ക് വിട്ടു കൊടുത്തു.
ആ സിനിമയെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടും കാര്യമില്ല. ചിന്തിക്കാതെ ഇരുന്നിട്ടും കാര്യമില്ല. ‘ആട്’ എന്ന സിനിമയുടെ രണ്ടാം ഭാഗത്തേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് അതിന്റെ ആദ്യ ഭാഗമായിരുന്നു. പക്ഷേ ആദ്യ ഭാഗം പരാജയമായിരുന്നു. രണ്ടാം ഭാഗം വിജയിക്കുകയും ചെയ്തു. അപ്പോൾ എനിക്ക് എന്തോ ഒരു കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നി. ഇതിൽ ഏതാണ്. ഞാൻ അല്ല ശരി എന്ന തോന്നൽ ചിലപ്പോൾ ഉണ്ടാകും.
ചിലപ്പോൾ ഞാനാണ് ശരി എന്ന തോന്നലുണ്ടാകും. എവിടെ ഞാൻ നിൽക്കണമെന്ന തീരുമാനത്തിലേക്ക് എത്തണം. കോഴി വളർത്തൽ ഇപ്പോൾ ഇല്ല. വൻ പരാജയമായിരുന്നു അത്. എന്റെ മക്കൾ എന്നോട് പറഞ്ഞു, അച്ഛൻ പെട്രോളീയത്തിന്റെ ബിസിനസ് ചെയ്യ്. അപ്പോൾ പെട്രോളിന് വില കുറയും. അപ്പോ പിന്നെ ഫുൾ ടാങ്ക് ഒക്കെ അടിക്കാലോ. അച്ഛൻ പെട്രോളിന്റെ ബിസിനസ് തുടങ്ങിയാൽ വില കുറയും. അങ്ങനെ വരെ സ്വന്തം മക്കൾ ആക്ഷേപിക്കാൻ തുടങ്ങി എന്നെ. ബിസിനസ് ചെയ്തിട്ടും ഞാനിതുവരെ രക്ഷപ്പെട്ടിട്ടില്ല. ഒരു ബിസിനസും”. – സലിം കുമാർ പറഞ്ഞു.
2015ൽ പുറത്തിറങ്ങിയ ‘കംപാർട്ട്മെന്റ്’ എന്ന ഡോക്യുഫിക്ഷനിലൂടെയാണ് സലിം കുമാർ സംവിധാനത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ രണ്ട് സിനിമകളും സംവിധാനം ചെയ്തു.

by Midhun HP News | Jun 9, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് മഴ കനത്തതോടെ പ്രാദേശിക ശുദ്ധജല മത്സ്യങ്ങളെയും സംരക്ഷിക്കാനുള്ള നീക്കവുമായി ഫിഷറീസ് വകുപ്പ് രംഗത്ത്. പുഴകളില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി മീന്‍ പിടിക്കുന്നതിന് ഫിഷറീസ് വകുപ്പ് വിലക്കേര്‍പ്പെടുത്തി. പ്രജനനത്തിനായി നദികളില്‍ നിന്ന് അരുവികളിലേക്കും പാടങ്ങളിലേക്കും എത്തുന്ന മത്സ്യങ്ങളെ പിടിക്കരുതെന്നാണ് നിര്‍ദേശം.
പ്രജനന കാലത്ത് പിടിക്കുന്ന മത്സ്യങ്ങളില്‍ ധാരാളം മുട്ട കാണാറുണ്ടെന്നും ഇത് മത്സ്യ സമ്പത്ത് കുറയുന്നതിന് കാരണമാകുമെന്നുമാണ് അധികൃതരുടെ വാദം. മതിയായ വളര്‍ച്ചയെത്താത്ത ചെറു മത്സ്യങ്ങളെ പിടിക്കുന്നതിനും നിയന്ത്രണമുണ്ട്. അനധികൃതമായി മീന്‍ പിടിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടെന്നും പരിശോധന ശക്തമാക്കിയെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു.
ജലാശയങ്ങളില്‍ വലകെട്ടിയും അല്ലാതെയും മത്സ്യങ്ങളുടെ സഞ്ചാരം തടയുന്നതുവഴി പ്രജനനത്തിനായി ഉദ്ദേശിച്ചയിടത്ത് എത്താനാകില്ല. ഇതോടെ മത്സ്യ സമ്പത്ത് ഗണ്യമായി കുറയും. 2010ലെ ഇന്‍ലാന്‍ഡ് ഫിഷറീസ് ആക്ട് പ്രകാരം ഇത്തരം മത്സ്യങ്ങളെ പിടികൂടുന്നത് ശിക്ഷാര്‍ഹമാണ്. 20 മില്ലിമീറ്ററില്‍ താഴെ കണ്ണി അകലമുള്ള വലയുപയോഗിച്ച് മീന്‍ പിടിക്കരുത്. ലൈസന്‍സില്ലാതെ മീന്‍ പിടിക്കരുത്. വിഷം, വൈദ്യുതി, സ്‌ഫോടക വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
നിയമം ഘംഘിച്ച് മീന്‍ പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. പിഴയോ ജയില്‍ ശിക്ഷയോ, അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ലഭിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച അര്‍ധ രാത്രി മുതല്‍ ട്രോളിങ് നിരോധനം വരാനിരിക്കെയാണ് ശുദ്ധജല മത്സ്യങ്ങളെ പിടിക്കുന്നതിനും നിയന്ത്രണമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയത്. ഇതോടെ വരുന്ന രണ്ട് മാസങ്ങളില്‍ സംസ്ഥാനത്ത് മത്സ്യലഭ്യത കുറഞ്ഞേക്കുമെന്നാണ് സൂചന.

by Midhun HP News | Jun 9, 2026 | Latest News, കേരളം
ഭീതി പടർത്തി കോഴിക്കോട് വീണ്ടും ഷിഗെല്ല വ്യാപനം. പനിയും ഛർദിയും വയറളിക്കവും പടർന്നതിനിടെ ചികിത്സയിലുണ്ടായിരുന്ന കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂളിലെ മൂന്നുറിലധികം കുട്ടികളിൽ രണ്ടു പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് നാട്. സൂക്ഷിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോഗത്തിന് പിന്നിൽ ഷിഗെല്ല വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയകളാണ്. ഇത് ഷിഗല്ലോസിസ് എന്ന അണുബാധ കുടലിനുണ്ടാക്കും.
വയറിളക്കമാണ് പ്രധാന ലക്ഷണം. ചികിത്സ വൈകിയാൽ രോഗാവസ്ഥ ഗുരുതരമാകും. മലിനജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് ബാക്ടീരിയ പകരുന്നത്. ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതാണ്. കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് ഷിഗെല്ല ഗുരുതരമാകുന്നത്. രോഗം ബാധിച്ചാൽ കുട്ടികളിൽ വളരെ പെട്ടന്ന് നിർജലീകരണമുണ്ടായി അപകടാവസ്ഥയിലാകാൻ സാധ്യതയുണ്ട്. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗ വളരെ പെട്ടെന്ന് വ്യാപിക്കും.
ഷിഗെല്ല രോഗം ബാധിച്ചയാളുമായി സമ്പർക്കത്തിൽ വന്നാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷം രോഗലക്ഷണം ആരംഭിക്കും. ഒരാഴ്ചവരെ സമയമെടുത്താണ് അപകടകരമായ രീതിയിൽ ഇവ പെരുകുക. രോഗബാധയുള്ളവർ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയും രോഗം പകരാം. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുകയെന്നതാണ് രോഗത്തെ അകറ്റിനിർത്താനുള്ള വഴി. നിപ പോലെ വ്യാപിക്കാനും സാധ്യതയുള്ളതായാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
വയറിളക്കം, രക്തവും പഴുപ്പും കലർന്ന മലം, അടിവയറ്റിലെ വേദന, പനി, ഛർദ്ദി, നിർജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. അതേസമയം ഷിഗെല്ല ബാക്ടീരിയ ബാധിച്ചാലും ചില കുട്ടികളിൽ ലക്ഷണങ്ങൾ കാണില്ല. പക്ഷേ, അവരുടെ മലത്തിലൂടെ ബാക്ടീരിയ പുറത്തുവരുന്നതിനാൽ രോഗം മറ്റുള്ളവർക്ക് പകരാൻ സാധ്യതയുണ്ട്. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ രോഗം തലച്ചോറിനെയും വൃക്കയെയും ബാധിച്ച് മരണംവരെ സംഭവിക്കാം.
മുട്ട, ഇറച്ചി, പാൽ, മത്സ്യം എന്നിവ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം. ശീതീകരിച്ച് സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ബാക്ടീരിയ കൂടുതൽ കാലം ജീവിക്കും. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ നിർജലീകരണം തടയുന്നതിന് ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഒആർഎസ് ലായനി എന്നിവ കുടിക്കണം. സ്വയം ചികിത്സ നടത്താതെ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണം.
മുൻകരുതലാണ് പ്രധാനം, ഷിഗെല്ലയ്ക്കെതിരെ വീട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ
ഭക്ഷണം പൂർണമായുംവേവിച്ച് മാത്രം കഴിക്കുക.
തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
വീട്ടിലുണ്ടാക്കുന്ന ആഹാരം കഴിക്കുക.
പഴകിയ ആഹാരം കഴിക്കരുത്.
ആഹാരസാധനങ്ങൾ അടച്ചു സൂക്ഷിക്കുക, ഈച്ച പോലുള്ള പ്രാണികളുടെ സമ്പർക്കം ഒഴിവാക്കുക.
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കണം.
മുട്ട പുഴുങ്ങുന്നതിന് മുമ്പ് നന്നായി കഴുകുക.
ഭക്ഷണത്തിനു മുമ്പും മലമൂത്രവിസർജനത്തിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
വ്യക്തിശുചിത്വം, ആഹാരശുചിത്വം, പരിസരശുചിത്വം എന്നിവ പാലിക്കുക
രോഗത്തിന് ചികിത്സ തേടുക
വയറിളക്കം ഉണ്ടായാൽ ഉടൻ ഒആർഎസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം മുതലായവ കുടിക്കുക.
കുടിവെള്ളസ്രോതസ്സുകൾ സമയാസമയങ്ങളിൽ ക്ലോറിനേറ്റ് ചെയ്യണം.

Recent Comments