പാരിസ് ഒളിമ്പിക്സിനുള്ള മലയാളി താരങ്ങൾക്ക് 5 ലക്ഷം വീതം

പാരിസ് ഒളിമ്പിക്സിനുള്ള മലയാളി താരങ്ങൾക്ക് 5 ലക്ഷം വീതം

പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിൽ അംഗങ്ങളായ 5 മലയാളിതാരങ്ങൾക്കും അത്ലറ്റിക്സ് ചീഫ് കോച്ച് രാധാകൃഷ്ണൻ നായർക്കും 5 ലക്ഷം രൂപ വീതം അനുവദിച്ചതായി മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു. ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ (റിലേ ), അബ്ദുള്ള അബൂബക്കർ (ട്രിപ്പിൾ ജമ്പ്), പി ആർ ശ്രീജേഷ് (ഹോക്കി ), എച്ച് എസ് പ്രണോയ് ( ബാഡ്മിൻ്റൻ ) എന്നിവർക്കാണ് തുക അനുവദിച്ചത്. പരിശീലനത്തിനും ഒളിമ്പിക്സിനുള്ള മറ്റ് ഒരുക്കങ്ങൾക്കുമാണ് ഈ തുക.

കഴിഞ്ഞ തവണ മികച്ച നേട്ടം കൈവരിച്ച ശ്രീജേഷിൻ്റെ നേതൃത്വത്തിലുള്ള ഹോക്കി ടീമിൽ ഇത്തവണയും മെഡൽ പ്രതീക്ഷയുണ്ടെന്ന് മന്ത്രി പറഞ്ഞു. ബാഡ്മിൻ്റണിൽ പ്രണോയും ഫോമിലാണ്. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾക്കും ഇന്ത്യൻ ടീമിനാകെയും മന്ത്രി വിജയാശംസകൾ നേർന്നു.

കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. പ്രതിയെ പിടികൂടിയത് ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും. പൊലീസുകാരും ബാങ്ക് ഉദ്യോഗസ്ഥരും ഡോക്ടേഴ്സും ഉൾപ്പെടെയുള്ളവർ മാട്രിമോണിയൽ വഴിയുള്ള തട്ടിപ്പിന് ഇരയായി. തട്ടിപ്പിന് ചില പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിച്ചതായും സംശയം.

തൃശൂർ സ്വദേശിയായ പൊലീസുകാരൻ കുടുങ്ങിയത് മാട്രിമോണിയിലൂടെ വന്ന വിവാഹ ആലോചനയിലാണ്. പൊലീസുകാരനിൽ നിന്ന് പണം തട്ടാൻ കണ്ണൂരിലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ കൂട്ടുനിന്നെന്നും വിവരം പുറത്തുവരുന്നുണ്ട്. പയ്യാവൂർ പൊലീസ് സ്റ്റേഷനിലെ സി ഐ ആണെന്നും അമ്മാവനെന്നും പറഞ്ഞ് ശ്രുതി ഇയാളെ പരിചയപ്പെടുത്തിയിരുന്നു. ഇയാളുടെ അക്കൗണ്ടിലേക്ക് മാത്രം ശ്രുതി അയപ്പിച്ചത് രണ്ടര ലക്ഷം രൂപയാണ്.

തൃശൂരിലെ പൊലീസുകാരനെ കബളിപ്പിച്ചതിന് പിന്നാലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെയും ഇയാൾ ശ്രുതിയുടെ വലയിൽ കുരുക്കി. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരും ശ്രുതി ചന്ദ്രശേഖരന്റെ തട്ടിപ്പിനിരയായി.

പുല്ലൂർ – പെരിയ സ്വദേശിയായ യുവാവിനെതിരെ മംഗലാപുരത്ത് പീഡനക്കേസ് നൽകി ജയിലിലടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരൻ നടത്തുന്ന തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നത്. ഐ എസ് ആർ ഒയിൽ അസിസ്റ്റന്റ് എഞ്ചിനീയർ ചമഞ്ഞും, ഐഎഎസ് വിദ്യാർത്ഥിനി ചമഞ്ഞുമാണ് യുവാക്കളെ ശ്രുതി വലയിലാക്കിയത്.

ലോറിയുടേതെന്ന് കരുതുന്ന പുതിയ സി​ഗ്നൽ ലഭിച്ചു; സി​​ഗ്നൽ കണ്ടെത്തിയത് പുഴയ്ക്ക് നടുവിലെ മൺകൂനയ്ക്ക് സമീപം

ലോറിയുടേതെന്ന് കരുതുന്ന പുതിയ സി​ഗ്നൽ ലഭിച്ചു; സി​​ഗ്നൽ കണ്ടെത്തിയത് പുഴയ്ക്ക് നടുവിലെ മൺകൂനയ്ക്ക് സമീപം

അർജുനെ കണ്ടെത്താനുള്ള ഷിരൂരിലെ 11-ാം ദിവസത്തിലെ തെരച്ചിലിനിടെ ഡ്രോൺ പരിശോധനയിൽ ശക്തമായ സി​​ഗ്നൽ ലഭിച്ചെന്ന് വിവരം. ലോറിയുടേത് എന്ന് സംശയിക്കുന്ന ശക്തമായ ഒരു സി​ഗ്നലാണ് ഡ്രോൺ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ​ഗം​ഗാവാലി പുഴയ്ക്ക് നടുവിലെ മൺകൂനയ്ക്ക് സമീപത്തുനിന്നാണ് ഈ പുതിയ സി​ഗ്നൽ ലഭിച്ചിരിക്കുന്നത്. നദിക്കരയിലെ പരിശോധനയിൽ തെരച്ചിലിൽ ഇലക്ട്രിക് ടവറിന്റെ ഭാ​ഗവും കണ്ടെത്തിയിട്ടുണ്ട്.

​ഗം​ഗാവാലി നദിയിലെ അടിയൊഴുക്ക് ഇപ്പോഴും രക്ഷാദൗത്യത്തിന് ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇന്നും ഡീപ് ഡൈവ് സാധ്യമായില്ല. ഗംഗാവലി പുഴയിലെ നിലവിലെ അടിയൊഴുക്ക് ഏഴ് നോട്സിൽ കൂടുതലെന്ന് നാവികസേന അറിയിച്ചു. ഒരു നോട്ട് എന്നത് മണിക്കൂറിൽ 1.85 കിമി വേഗതിയിലുള്ള അടിയൊഴുക്ക്. നിലവിലെ സാഹചര്യത്തിൽ ഡൈവ് ചെയ്‌താൽ അപകട സാധ്യതയെന്ന് നാവികസേന അറിയിച്ചു.

ഗംഗാവലി പുഴയിൽ നാവികസേനയുടെ കൂടുതൽ ബോട്ടുകൾ പരിശോധന നടത്തുന്നു. ലോറിയുടെ യഥാർത്ഥ സ്ഥാനം കണ്ടെത്താൻ ഡ്രോൺ പരിശോധന തുടങ്ങി. ലോറി സാന്നിധ്യം കണ്ടെത്തിയ പോയിന്റ് മൂന്ന് കേന്ദ്രീകരിച്ച് പരിശോധന. സ്പോട്ട് മൂന്നിൽ ലോഹവസ്‌തുക്കൾ ചിതറിക്കിടക്കുന്നതായി സിഗ്നൽ ലഭിച്ചു.

നഗ്ന വീഡിയോ ചിത്രീകരിച്ച് ഷെയര്‍ ചെയ്തു; വ്‌ലോഗറെ നടുറോഡില്‍ കെട്ടിയിട്ട് തല്ലി സ്ത്രീകള്‍

നഗ്ന വീഡിയോ ചിത്രീകരിച്ച് ഷെയര്‍ ചെയ്തു; വ്‌ലോഗറെ നടുറോഡില്‍ കെട്ടിയിട്ട് തല്ലി സ്ത്രീകള്‍

പാലക്കാട്: സ്ത്രീകളുടെ നഗ്ന വീഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് അട്ടപ്പാടി കോട്ടത്തറ ചന്തക്കാട് സ്വദേശിയായ വ്‌ലോഗര്‍ മുഹമ്മദലി ജിന്നയെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ വനിതകള്‍ കെട്ടിയിട്ട് തല്ലി. അഗളി പൊലീസ് എത്തിയാണ് യുവാവിന്റെ കെട്ടഴിച്ചുവിട്ടത്. സംഭവത്തില്‍ യുവാവിനെതിരെയും അടിച്ചവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തു.

അടിയേറ്റ ജിന്നയെ പൊലീസ് കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. അട്ടപ്പാടി കോട്ടത്തറയില്‍ തുണിക്കട നടത്തുകയാണ് മുഹമ്മദില ജിന്നയെന്ന് പൊലീസ് പറഞ്ഞു. രാവിലെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീകള്‍ ജിന്നയുടെ തുണിക്കടയുടെ മുന്നില്‍ എത്തി. കടയില്‍ നിന്ന് ജിന്നയെ വിളിച്ചിറക്കി പുറത്തേക്ക് കൊണ്ടുവന്നു. അതിനുശേഷം കെട്ടിയിട്ട് നടുറോഡിലിട്ട് പൊതിരെ തല്ലുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ഇയാളെ മോചിപ്പിച്ചത്

യുവാവിനെ അടിക്കാനുള്ള കാരണം നാട്ടുകാര്‍ ചോദിച്ചപ്പോള്‍ സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിച്ചാതാണ് കാരണമെന്നാണ് ഇവര്‍ പറയുന്നത്. കൂടാതെ സ്ത്രീകളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ഫോട്ടോയ്ക്ക് താഴെ വൃത്തിക്കെട്ട കമന്റുകള്‍ ഇടുന്നതും അതിന് താഴെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ ഇടുന്നതും പതിവാണെന്നും ഇവര്‍ ആരോപിച്ചു. സ്ത്രീകളുടെ പരാതിയില്‍ ജിന്നയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സ്ത്രീകളെ അപമാനിച്ചതുള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്. ജിന്നയുടെ പരാതിയില്‍ സ്ത്രീകള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. നടുറോഡില്‍ മര്‍ദിച്ചുവെന്ന പരാതിയിലാണ് അഗളി പൊലീസ് തമിഴ്‌നാട് സ്വദേശികളായ സ്ത്രീകള്‍ക്കെതിരെ കേസ് എടുത്തത്.

നീതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി പങ്കെടുക്കില്ല; റിപ്പോര്‍ട്ട്

നീതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി പങ്കെടുക്കില്ല; റിപ്പോര്‍ട്ട്

തിരുവനന്തപുരം: നാളെ ഡല്‍ഹിയില്‍ നടക്കുന്ന നിതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. നാളെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്നും പകരം ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ അയക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പായാണ് മോദിക്ക് പിണറായി വിജയന്‍ കത്തയച്ചത്.

നീതി ആയോഗിന്റെ ഒന്‍പതാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗം നാളെ ന്യൂഡല്‍ഹിയില്‍ ചേരും. പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിലാണ് യോഗം. പിണാറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കാത്തതിന് പിന്നിലെ കാരണം വ്യക്തമല്ല. ബജറ്റിലെ അവഗണനയെ തുടര്‍ന്ന് നീതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനാര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എന്നിവര്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ കര്‍ണാടക, ഹിമാചല്‍, തെലങ്കാന മുഖ്യമന്ത്രിമാരും ജാര്‍ഖണ്ഡ്, പഞ്ചാബ് മുഖ്യമന്ത്രിമാരും നീതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചിരുന്നില്ല.

തിരുവല്ലയില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

തിരുവല്ലയില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു. തുകലശേരി സ്വദേശികളായ റിജോയും ലൈജുവുമാണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പട്രോളിങിന് എത്തിയ പൊലിസാണ് തീ കത്തുന്ന നിലയില്‍ കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് അവര്‍ വിവരം ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു.

ചവറിന് തീപിടിച്ചതാണെന്നാണ് കരുതിയതെന്നും അടുത്തെത്തിയപ്പോഴാണ് കാറിനാണ് തീപിടിച്ചതെന്ന്് മനസിലാക്കിയതെന്നും പൊലീസ് പറഞ്ഞു. ആദ്യം കാറിനകത്ത് ഒരാള്‍ മാത്രമാണ് ഉണ്ടായതെന്നാണ് കരുതിയത്. തീയണച്ചോഴാണ് മറ്റൊരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.ഇവരുടെ മകന്‍ കുറെ ദിവസമായി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തതാണോ എന്നും സംശയുമുണ്ട്. തുകലശേരി സ്വദേശി തോമസ് ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ളതാണ് കാറാണ് കത്തിയത്. എങ്ങനെയാണ് വാഹനത്തിന് തീപിടിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മറ്റെന്തങ്കിലും കാരണത്താല്‍ കാറിന് തീപിടിച്ചതോണോയെന്നും പൊലീസ് അന്വേഷിക്കുന്നു.