ഷിംജിത ഏഴു വീഡിയോകള്‍ പകര്‍ത്തി, ബസില്‍ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവില്ല

ഷിംജിത ഏഴു വീഡിയോകള്‍ പകര്‍ത്തി, ബസില്‍ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവില്ല

കോഴിക്കോട്: സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ബസില്‍ നിന്ന് ഷിംജിത ഏഴു വീഡിയോകള്‍ ചിത്രീകരിച്ചു. ബസില്‍ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവില്ല. ദൃശ്യം പ്രചരിപ്പിച്ചത് വൈറല്‍ ആകാനാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ അപമാനം ഭയന്ന്, മനോവിഷമത്തിലാണ് ദീപക് ജീവനൊടുക്കിയത്. മാനഹാനിയുണ്ടായെന്ന് പറഞ്ഞെങ്കിലും, വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതല്ലാതെ, ഷിംജിത പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതി ഷിംജിതയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദീപക് ബസില്‍ കയറിയതു മുതലുള്ള ദൃശ്യങ്ങള്‍ ഷിംജിത ചിത്രീകരിച്ചതായാണ് വിവരം. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് ഷിംജിത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യാന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഡിലീറ്റ് ചെയ്ത ദൃശ്യങ്ങള്‍ വീണ്ടെടുക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. ബസില്‍ വെച്ച് ലൈംഗികാതിക്രമം ഉണ്ടായെന്നാണ് ചോദ്യം ചെയ്യലില്‍ ഷിംജിത ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഇതു സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല.

കൃത്യം നടന്നു എന്നു പറയുന്ന ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് സൂചന. ബസിലെ ജീവനക്കാരെ അന്വേഷണസംഘം ചോദ്യം ചെയ്യും. യാത്രക്കാരെയും കണ്ടെത്തി മൊഴിയെടുക്കാനാണ് നീക്കം. പയ്യന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അല്‍ അമീന്‍ എന്ന സ്വകാര്യ ബസിലാണ് യുവതി വിഡിയോ ചിത്രീകരിച്ചത്. അറസ്റ്റിലായ ഷിംജിതയെ 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഷിംജിത മുസ്തഫ നല്‍കിയ ജാമ്യഹര്‍ജി കുന്ദമംഗലം കോടതി ശനിയാഴ്ച പരിഗണിക്കും.

വിമാന അപകടത്തില്‍ മരിച്ച യുവതിക്കെതിരെ വിവാദ പോസ്റ്റ്; സസ്പെന്‍ഷനിലിരിക്കെ ഡെപ്യൂട്ടി തഹസില്‍ദാര്‍ മരിച്ചു

വിമാന അപകടത്തില്‍ മരിച്ച യുവതിക്കെതിരെ വിവാദ പോസ്റ്റ്; സസ്പെന്‍ഷനിലിരിക്കെ ഡെപ്യൂട്ടി തഹസില്‍ദാര്‍ മരിച്ചു

കണ്ണൂര്‍: അഹമ്മദാബാദ് വിമാനാപകടത്തില്‍ സമൂഹമാധ്യമപോസ്റ്റിട്ടതിന് പിന്നാലെ സസ്‌പെന്‍ഷനിലായിരുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ മരിച്ചു. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പടന്നക്കാട് തീര്‍ത്ഥങ്കര എന്‍കെബിഎം ഹൗസിങ് കോളനിയില്‍ താമസിക്കുന്ന മാവുങ്കാല്‍ സ്വദേശി എ.പവിത്രന്‍(56) ആണ് മരിച്ചത്.

പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെ ഇന്ന് രാവിലെയാണ് പവിത്രന്‍ മരണമടഞ്ഞത് ഏതാനും നാളുകളായി പവിത്രന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഭാര്യ: ധന്യ. മക്കള്‍: നന്ദകിഷോര്‍(കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി), റിഷിക(പത്താംതരം വിദ്യാര്‍ത്ഥി ലിറ്റില്‍ഫ്‌ളവര്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: ശശികുമാര്‍, ബാലചന്ദ്രന്‍, സുരേന്ദ്രന്‍, ഉദയഭാനു, പത്മിനി.അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിത ജി നായരെ ജാതീയമായി അധിക്ഷേപിച്ച് പോസ്റ്റിട്ടതിന് ഇയാള്‍ അറസ്റ്റിലായിരുന്നു. പിന്നാലെ പവിത്രനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയായിരുന്നു. കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് അസുഖ ബാധിതനായി മരണമടഞ്ഞത്.

ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ആനയുടെ ചവിട്ടേറ്റു; ചികിത്സയിലായിരുന്ന യുട്യൂബര്‍ മരിച്ചു

ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ആനയുടെ ചവിട്ടേറ്റു; ചികിത്സയിലായിരുന്ന യുട്യൂബര്‍ മരിച്ചു

കൊച്ചി: ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുട്യൂബര്‍ സൂരജ് പിഷാരടി മരിച്ചു. മരിച്ചു. ആലുവ ചൊവ്വര സ്വദേശിയാണ്. നെടുമ്പാശേരി തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തില്‍ ആനയിടഞ്ഞതിനിടെയാണ് സൂരജിന് ചവിട്ടേറ്റത്.

ഗുരുതരമായി പരിക്കേറ്റ സൂരജ് ചികിത്സയിലായിരുന്നു. ആനകളുടെ മുന്‍ഭാഗത്തുനിന്ന് മൊബൈല്‍ കാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബുധന്‍ രാവിലെ 11.45നായിരുന്നു സംഭവം.

രാവിലെ ഒന്‍പതിന് അഞ്ച് ആനകള്‍ പങ്കെടുത്ത ശീവേലിയില്‍ തിടമ്പേറ്റിയ ചിറയ്ക്കല്‍ ശബരിനാഥന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്ത് മൂന്നുപേര്‍ ഉണ്ടായിരുന്നു. ആന പെട്ടെന്ന് ഇടഞ്ഞോടിയതോടെ ഇതില്‍ ഒരാള്‍ താഴെ വീണു. ഈ ആന വിരണ്ടതോടെ ഭയന്ന് മറ്റൊരു ആന കൂടി ഓടി. ഇനിനിടെ 19 പേര്‍ക്ക് പരിക്കേറ്റു. ആനകള്‍ മുന്നോട്ട് കുതിച്ചതോടെ ആളുകള്‍ ചിതറിയോടി. പിന്നീട് ആനയെ പാപ്പാന്‍മാര്‍ തളച്ചു.

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: തന്ത്രി കണ്ഠരര് രാജീവര് പൊലീസ് കസ്റ്റഡിയില്‍

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: തന്ത്രി കണ്ഠരര് രാജീവര് പൊലീസ് കസ്റ്റഡിയില്‍

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ ഒരുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊല്ലം വിജിലന്‍സ് കോടതിയുടെതാണ് നടപടി.

കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്ത ശേഷം ഇതാദ്യമായാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിടുന്നത്. തന്ത്രിയെ നേരത്തെ അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയിച്ചിരുന്നു. രണ്ടാമത് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അന്വേഷണസംഘം തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അന്വേഷണസംഘം വിജിലന്‍സ് കോടതിയില്‍ ഒരുദിവസത്തെ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിരുന്നു. അതിന് കോടതി അംഗീകാരം നല്‍കുകയായിരുന്നു.കേസുമായി ബന്ധപ്പെട്ട് ചില നിര്‍ണായക വിവരങ്ങളില്‍ വ്യക്തതവരുത്താനാണ് അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയതെന്നാണ് വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഇടപാടുകള്‍, വാജി വാഹനം തന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതുമായി ബന്ധപ്പെട്ടും പരിശോധനക്കിടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത രേഖകളിലും അന്വേഷണസംഘം വ്യക്തത വരുത്തും. കൊല്ലം പൊലീസ് ക്ലബില്‍ വച്ചായിരിക്കും തന്ത്രിയെ അന്വേഷണസംഘം ചോദ്യം ചെയ്യുകയെന്നാണ് വിവരം.

ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വാസുവിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വാസുവിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന് ജാമ്യമില്ല. എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഇടപെടാന്‍ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി, ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന പരാമര്‍ശവും നടത്തി.

തിരുവാഭരണം കമ്മീഷണര്‍ അല്ല താന്‍ എന്ന് വാസു കോടതിയില്‍ വാദിച്ചു. 77 ദിവസം ആയി കസ്റ്റഡിയില്‍ എന്നും അറിയിച്ചു. എന്നാല്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന പരാമര്‍ശത്തിന് താന്‍ കമ്മീഷണര്‍ മാത്രമായിരുന്നു എന്നായിരുന്നു വാസുവിന്റെ മറുപടി.

സ്വര്‍ണപ്പാളികളില്‍ വീണ്ടും സ്വര്‍ണം പൂശിയത് എന്തിനെന്ന ചോദ്യവും കോടതി ഉന്നയിച്ചു. കവര്‍ച്ച സമയത്ത് ചുമതലയിലുണ്ടായിരുന്ന ആളാണ് എന്‍ വാസുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജാമ്യം തേടി വിചാരണക്കോടതിയെ സമീപിക്കാനും നിര്‍ദ്ദേശിച്ചു.

ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷ ബെഞ്ചാണ് ജാമ്യ അപേക്ഷ പരിഗണിച്ചത്. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു അപ്പീല്‍. അന്വേഷണവുമായി താന്‍ പൂര്‍ണ്ണമായി സഹകരിച്ചിട്ടുണ്ട്, ആ സാഹചര്യത്തില്‍ തന്നെ കൂടുതല്‍ നാള്‍ കസ്റ്റഡിയില്‍ വെയ്‌ക്കേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു വാസുവിന്റെ വാദം. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൂന്നാം പ്രതിയാണ് എന്‍ വാസു.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയെ കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്കാണ് കസ്റ്റഡിയിലാണ് വിട്ടത്. കേസില്‍ ഉന്നതരെ കേന്ദ്രീകരിച്ചാണ് എസ്‌ഐടി അന്വേഷണം. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫോണുകളുടെ സിഡിആര്‍ പരിശോധനയിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പണമിടപാടുകളുടെയും യാത്രകളുടെയും വിവരങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഫോണില്‍ സൂക്ഷിച്ചിരുന്നു. 2017ലെ കൊടിമര പുനഃപ്രതിഷ്ഠ ദേവപ്രശ്ന വിധി പ്രകാരമെന്നു സ്ഥിരീകരിക്കുന്ന ദേവപ്രശ്‌ന ചാര്‍ത്ത് 24 നു ലഭിച്ചു. 2014 ല്‍ യുഡിഎഫ് നിയോഗിച്ച എം.പി ഗോവിന്ദന്‍ നായരുടെ ബോര്‍ഡ് ആയിരുന്നു കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് നിര്‍ദ്ദേശിച്ചത്.

ഒന്നര വയസ്സുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസ്: അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം

ഒന്നര വയസ്സുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസ്: അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം

കണ്ണൂർ: കണ്ണൂരിൽ ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തളിപ്പറമ്പ് അഡീഷനൽ സെഷൻസ് ജഡ്ജ് കെ എൻ പ്രശാന്ത് ആണ് ശിക്ഷ വിധിച്ചത്. കണ്ണൂർ തയ്യിലിലെ വിയാനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു.

ശരണ്യയുടെ ആൺ സുഹൃത്ത് വലിയന്നൂർ സ്വദേശി നിധിനെ കോടതി വെറുതെ വിട്ടിരുന്നു. 2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ ക്രൂരകൊലപാതകം നടന്നത്. കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുളള മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.

കൊലപാതകക്കേസിൽ അകന്നു കഴിഞ്ഞിരുന്ന ഭർത്താവ് പ്രണവിനെ കുടുക്കാനും ശരണ്യ പദ്ധതിയിട്ടിരുന്നു. ഇതിനായി കുട്ടിയെ പിതാവ് പ്രണവിന്റെ അടുത്താണ് കിടത്തിയിരുന്നത്. പിന്നീട് ശരണ്യയുടെ ഫോൺ വിവരങ്ങളും ശാസ്ത്രീയ പരിശോധനകളും നടത്തിയ പൊലീസ് അമ്മയാണ് കൊലപാതകിയെന്ന് കണ്ടെത്തുകയായിരുന്നു. ശരണ്യയുടെ വസ്ത്രത്തിൽ നിന്നും കടൽ വെള്ളത്തിന്റെ അംശവും കണ്ടെത്തിയിരുന്നു. കൊലപാതകത്തിൽ നിധിന് കൊലപാതകത്തിലുള്ള പങ്ക് പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശരണ്യയുടെ കാമുകനെ കോടതി വെറുതെ വിട്ടത്. കേസിൽ 47 സാക്ഷികളെ വിസ്തരിച്ചു. ജാമ്യം ലഭിച്ചതിനെ തുടർന്ന് ചെന്നൈയിൽ ഒരു സ്വകാര്യ കമ്പനി യിൽ ജോലി ചെയ്തു വരികയാണ് ശരണ്യ. കേസിൻ്റെ വിചാരണയ്ക്കിടെ കോഴിക്കോട് വച്ച് ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.