അഗസ്ത്യാർകൂടം ഓഫ് സീസൺ ട്രക്കിങ് ആരംഭിച്ചു

അഗസ്ത്യാർകൂടം ഓഫ് സീസൺ ട്രക്കിങ് ആരംഭിച്ചു

ഈ വർഷത്തെ അഗസ്ത്യാർകൂടം ഓഫ് സീസൺ ട്രക്കിങ് ആരംഭിച്ചു. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് ട്രക്കിങ് ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് അല്ലെങ്കിൽ 10 പേരടങ്ങുന്ന സംഘങ്ങളായാണ് ട്രക്കിങ് അനുവദിക്കുക. താത്പര്യമുള്ളവർക്ക് tvmwildlife.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

മയക്കു മരുന്ന് ശൃംഖലയിലെ 3 പേരെ വർക്കല പൊലീസ് പിടികൂടി

മയക്കു മരുന്ന് ശൃംഖലയിലെ 3 പേരെ വർക്കല പൊലീസ് പിടികൂടി

വർക്കലയിൽ യുവാക്കളെയും ടൂറിസ്റ്റുകളെയും ലക്ഷ്യമിട്ട് കച്ചവടം നടത്തിയിരുന്ന മയക്ക്മരുന്ന് ശൃംഖലയിലെ 3 പേരെ ഡാൻസാഫ് ടീമിന്റെ സഹായത്തോടെ വർക്കല പൊലീസ് പിടികൂടി.

വെട്ടൂർ സ്വദേശി അബ്ദുള്ള (28), ചിലക്കൂർ സ്വദേശി വിഷ്ണു പ്രിയൻ (35), കല്ലമ്പലം സ്വദേശി അഫ്സൽ (27 ) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 2.6 ഗ്രാം എം. ഡി. എം. എ ആണ് പിടികൂടിയത്. റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വർക്കല റെയിൽവെ സ്റ്റേഷന് എതിർ വശത്തുള്ള ഗുഡ് ഷെഡ് റോഡിൽ നിന്നാണ് അബ്‌ദുള്ളയെ പിടികൂടുന്നത്. അബ്ദുള്ളയെ പരിശോധിച്ചപ്പോൾ മാരക മയക്ക്മരുന്നായ1.9 ഗ്രാം എം ഡി.എം.എ കണ്ടെത്തി. അബ്ദുളളയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വിഷ്ണു പ്രിയന്റെ വീട്ടിനുള്ളിൽ നിന്നും 0.7 ഗ്രാം എംഡിഎംഎ യും പൊലീസ് കണ്ടെത്തി. ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്ന അഫ്സലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അന്ത്യചുബനം നല്‍കി അമ്മയും ഭാര്യയും;  കേരളത്തിന്റെ നൊമ്പരമായി അര്‍ജുന്‍

അന്ത്യചുബനം നല്‍കി അമ്മയും ഭാര്യയും; കേരളത്തിന്റെ നൊമ്പരമായി അര്‍ജുന്‍

കോഴിക്കോട്: അന്ത്യവിശ്രമത്തിനായി വീട്ടിലെത്തിയ അര്‍ജുനന് യാത്രാമൊഴിയേകി ജനസാഗരം. ഉറ്റവര്‍ക്കൊപ്പം വീട്ടു മുറ്റത്തെ പന്തലില്‍ ഒരു നാട് ഒന്നാകെ അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാവിലെ പതിനൊന്ന് മണിക്കാണ് സംസ്‌കാരമെന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും അവസാനമായി ഒരുനോക്ക് കാണാനെത്തിയവരുടെ നിര നീണ്ടതോടെ ചിതയിലേക്ക് എടുക്കാന്‍ സമയം പിന്നെയും നീണ്ടു. വീടിന് സമീപം ഒരുക്കിയ ചിതയില്‍ അര്‍ജുന്റെ അനിയന്‍ മതാചാരപ്രകാരം തീ കൊളുത്തി.

കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, ഈശ്വര്‍ മല്‍പെ, എംകെ രാഘവന്‍ എംപി, ഷാഫി പറമ്പില്‍ എംപി, മന്ത്രിമാരായ എകെ ശശീന്ദ്രന്‍, കെബി ഗണേഷ് കുമാര്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, കെഎം സച്ചിന്‍ ദേവ്, ലിന്റോ ജോസഫ് , മേയര്‍ ബീന ഫിലിപ്പ്, എ പ്രദീപ് കുമാര്‍, പികെ. ഫിറോസ് തുടങ്ങി നിരവധി പേര്‍ അന്ത്യാഞ്ജി അര്‍പ്പിച്ചു.

അര്‍ജുന്റെ മൃതദേഹം വഹിച്ച ആംബുലന്‍സ് ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ ശനിയാഴ്ച രാവിലെ ആറോടെയാണെത്തിയത്. മന്ത്രി എകെ ശശീന്ദ്രന്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കെകെ രമ, ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ തുടങ്ങിയവര്‍ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം രാവിലെ ആറ് മുതല്‍ തന്നെ ജന്മനാടായ കണ്ണാടിക്കല്‍ എത്തുമെന്നറിഞ്ഞ് നൂറ് കണക്കിനാളുകള്‍ എത്തിയിരുന്നു. 8.15 ഓടെയാണ് കണ്ണാടിക്കല്‍ എത്തിയത്. തുടര്‍ന്ന് ആംബുലന്‍സിന് പിന്നാലെ വിലാപയാത്രയായി വീട്ടിലേക്ക്. റോഡിനിരുവശവും സ്ത്രീകളും കുട്ടികളും കാത്തുനിന്നു. സ്ത്രീകളും പ്രായമായ അമ്മമാരും വിതുമ്പിക്കരഞ്ഞു. സ്വന്തം മകനെ നഷ്ടപ്പെട്ടതിന്റെ വേദന അവരുടെ മുഖത്ത് നിഴലിച്ചു.

പ്രാരബ്ധങ്ങള്‍ക്കിടയില്‍ അവന്‍ പടുത്തുയര്‍ത്തിയ വീടിന്റെ അകത്ത് അവസാനമായി അര്‍ജുനെ കിടത്തിയപ്പോള്‍ ആര്‍ത്ത് കരയുന്നുണ്ടായിരുന്നു ഭാര്യയും അമ്മയും സഹോദരങ്ങളും. മണ്ണോട് ചേരും മുമ്പ് മകന്റെ, ഭര്‍ത്താവിന്റെ, സഹോദരന്റെ മുഖം പോലുമൊന്ന് കാണാന്‍ പറ്റാത്തതിന്റെ തീരാവേദനയില്‍. അച്ഛന്റെ വരവ് പ്രതീക്ഷിച്ചിരുന്ന അര്‍ജുന്റെ മകന്‍ കണ്ണീര്‍ക്കാഴ്ചയായി. അതിവൈകാരികമായ യാത്രയയപ്പായിരുന്നു അര്‍ജുന് നാട് നല്‍കിയത്.

ബ്രിട്ടണിൽ ആദ്യമായി മുത്തപ്പൻ വെള്ളാട്ടം മഹോത്സവം കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ

ബ്രിട്ടണിൽ ആദ്യമായി മുത്തപ്പൻ വെള്ളാട്ടം മഹോത്സവം കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ

ബ്രിട്ടണിൽ ആദ്യമായി മുത്തപ്പൻ വെള്ളാട്ടം മഹോത്സവം കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നടത്തുന്നു. കെന്റ്റ് അയ്യപ്പ ക്ഷേത്രവും കെന്റ്റ് ഹിന്ദു സമാജവും മുത്തപ്പൻ സേവാ സമിതി യു കെ യുടെ സഹകരണത്തോടെ ഇന്ന് ഉച്ചയ്ക്ക് 2:00 മുതൽ രാത്രി 9:00 വരെയാണ് മുത്തപ്പൻ വെള്ളാട്ടം സംഘടിപ്പിക്കുന്നത്. കെന്റിലെ ജില്ലിങ്ങമിലുള്ള സ്കൗട്ട്സ് സമ്മേളന കേന്ദ്രത്തിൽ ആണ് മുത്തപ്പൻ വെള്ളാട്ടം നടത്തപ്പെടുന്നത്.

കണ്ണൂരിലെ പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം ഇന്ത്യയിൽ കേരളത്തിലെ ഈ ദേവതയ്ക്ക് സമർപ്പിച്ചിരിക്കുന്ന ഏറ്റവും പ്രശസ്തമായ ആരാധനാലയങ്ങളിൽ ഒന്നാണ്. അന്നേദിനം സായാഹ്നം ആചാരപരമായ അഭ്യർത്ഥനയോടെ ആരംഭിക്കും. തുടർന്ന് പരമ്പരാഗത സംഗീതം, നൃത്തം, ശ്രീ മുത്തപ്പന് വഴിപാടുകൾ എന്നിവ ഉൾപ്പെടുന്ന വെള്ളാട്ടം ചടങ്ങ് നടക്കും. ഭക്തർക്ക് ചടങ്ങുകളിൽ പങ്കെടുക്കാനും പ്രസാദം സ്വീകരിക്കാനും അവസരമുണ്ട്.

ആദിദേവ സങ്കൽപ്പമായി, കിരാതരൂപിയായി ശ്രീ മഹാദേവൻ കുടികൊള്ളുന്ന അതിപ്രശസ്‌തമായ പറശ്ശിനിക്കടവ് മടപ്പുര ക്ഷേത്രത്തിൽ കെട്ടിയാടുന്ന മുത്തപ്പൻ വെള്ളാട്ടത്തിന്റെ എല്ലാ ആചാര അനുഷ്‌ഠാന ചടങ്ങുകളോടെയും ആയിരിക്കും എല്ലാ ചടങ്ങുകളും നടക്കുക. പറശ്ശിനിക്കടവ് മടപ്പുര ക്ഷേത്രത്തിൽ നിന്ന് ആദ്യമായിട്ടാണ് യു കെ യിൽ ശ്രീ മുത്തപ്പൻ വെള്ളാട്ടം എത്തുന്നത്. വെള്ളാട്ടം മുത്തപ്പൻറെ എഴുന്നള്ളത്ത് ആണ്. മുത്തപ്പന് തൻറെ ഭക്തരെ കാണണം എന്ന് തോന്നിയാൽ മാത്രമെ മുത്തപ്പൻ വെള്ളാട്ടം ആറാടി ഭക്തരുടെ അടുത്ത് എത്തൂ എനാണ് ആചാര്യ മൊഴി.

ശനിയാഴ്ച പ്രവൃത്തി ദിവസം; സംസ്ഥാനവ്യാപകമായി ഐടിഐകളില്‍ കെഎസ്‌യു പഠിപ്പുമുടക്ക് സമരം

ശനിയാഴ്ച പ്രവൃത്തി ദിവസം; സംസ്ഥാനവ്യാപകമായി ഐടിഐകളില്‍ കെഎസ്‌യു പഠിപ്പുമുടക്ക് സമരം

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐ സ്ഥാപനങ്ങളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമായി തുടരുന്നതില്‍ പ്രതിഷേധം ശക്തമാക്കി കെഎസ്‌യു. ഇന്നു സംസ്ഥാനവ്യാപകമായി ഐടിഐകളില്‍ പഠിപ്പുമുടക്ക് സമരം നടക്കും.

നിരന്തരമായ ആവശ്യമുയര്‍ന്നിട്ടും വിഷയത്തില്‍ വിദ്യാര്‍ഥിവിരുദ്ധ നയം സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെയാണു പ്രതിഷേധമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ഇടതു സംഘടനകളിലെ ആഭ്യന്തരകലഹം മൂലമാണ് ഐടിഐകളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമായി തുടരുന്നതെന്നും പഠനക്രമം അടിയന്തരമായി പുനഃക്രമീകരിക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധ പരിപാടികളുടെ ഭാഗമായി സെപ്റ്റംബര്‍ 26ന് ഐടിഐകളില്‍ കെഎസ്‌യു വിദ്യാര്‍ഥി സദസുകള്‍ സംഘടിപ്പിച്ചിരുന്നു.

ആര്‍എസ്എസ് കൂടിക്കാഴ്ച വ്യക്തിപരമെന്ന് അജിത് കുമാര്‍; ആറര മണിക്കൂര്‍ മൊഴിയെടുക്കല്‍

ആര്‍എസ്എസ് കൂടിക്കാഴ്ച വ്യക്തിപരമെന്ന് അജിത് കുമാര്‍; ആറര മണിക്കൂര്‍ മൊഴിയെടുക്കല്‍

തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തി. പൊലീസ് ആസ്ഥാനത്ത് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബാണ് മൊഴി രേഖപ്പെടുത്തിയത്. കൂടിക്കാഴ്ച വ്യക്തിപരമാണെന്നാണ് എഡിജിപി പറഞ്ഞത്. സുഹൃത്തായ എ ജയകുമാറാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രയ ഹൊസബാളെയെ പരിചയപ്പെടുത്താന്‍ ക്ഷണിച്ചതെന്നും എം ആര്‍ അജിത് കുമാര്‍ പറഞ്ഞു. ആര്‍എസ്എസ് നേതാവ് രാം മാധവുമായുള്ള കൂടിക്കാഴ്ച ഒരു മാധ്യമത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴുള്ള പരിചയപ്പെടല്‍ മാത്രമായിരുന്നുവെന്നുമാണ് വിശദീകരണം.

പൊലീസ് ആസ്ഥാനത്ത് അജിത് കുമാറിന്റെ മൊഴിയെടുക്കല്‍ ആറര മണിക്കൂര്‍ നീണ്ടു. ഡിജിപിക്ക് പുറമെ അന്വേഷണ സംഘത്തിലുള്ള ഐജി ഡി സ്പര്‍ജന്‍ കുമാറും ഉണ്ടായിരുന്നു. അജിത് കുമാറിന്റെ

കൂടിക്കാഴ്ചയ്ക്കു മധ്യസ്ഥത വഹിച്ച ആര്‍എസ്എസ് നേതാവ് ജയകുമാറിന്റെ മൊഴിയും രേഖപ്പെടുത്തും. ജയകുമാറിന് പുറമെ ആര്‍എസ്എസുമായി ബന്ധപ്പെട്ട കൂടുതല്‍ പേര്‍ക്ക് നോട്ടീസ് നല്‍കുന്നത് സംബന്ധിച്ച് അന്വേഷണ സംഘം തീരുമാനിച്ചിട്ടില്ല.

ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് എഡിജിപിക്കെതിരെ അനേഷണത്തിന് കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി ഡിജിപിക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ആര്‍എസ്എസ് നേതാക്കളായ ദത്താത്രേയ ഹൊസബാളെ, റാം മാധവ് എന്നിവരുമായി 2023ല്‍ ദിവസങ്ങളുടെ ഇടവേളയില്‍ എഡിജിപി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണമാണ് ഉയര്‍ന്നത്.