by Midhun HP News | Apr 25, 2026 | Latest News, ജില്ലാ വാർത്ത
വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവത്തോടനുബന്ധിച്ച് നാളെ (26.04.26) രാവിലെ 8.30ന് പാൽപ്പായസ പൊങ്കാല ഉണ്ടായിരിക്കുന്നതാണ്.
ഉച്ചയ്ക്ക് 11. 35ന് അന്നദാനം, രാത്രി 7നു തിരുവാതിര ഫ്യൂഷൻ, 7.45നു നൃത്തനൃത്യങ്ങൾ, 8.35ന് ലഘു ഭക്ഷണവും ഉണ്ടാകും.

by Midhun HP News | Apr 25, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ബിന്ദു നന്ദന സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്യുന്ന
ഡോക്യുമെൻ്ററിയുടെ പോസ്റ്റർ പ്രകാശനം തിരുവനന്തപുരത്ത് നടന്നു.
‘മധു വിളമ്പുന്ന മധുരക്കാരൻ’ എന്ന ഡോക്യുമെൻ്ററിയുടെ പോസ്റ്റർ പ്രകാശനം മാധ്യമ പ്രവർത്തകനായ രതീഷ് അനിരുദ്ധനാണ് നിർവഹിച്ചത്. മാധ്യമ പ്രവർത്തകനായ വിവേക് ആർ ചന്ദ്രൻ, ആര്യൻ എസ് ബി നായർ, ബിന്ദു നന്ദന തുടങ്ങിയവർ പങ്കെടുത്തു. ഗ്രീൻ ആപ്പിൾ ക്രിയേഷൻസ് ആണ് ഡോക്യുമെൻ്ററിയുടെ നിർമ്മാണം. ആര്യൻ എസ് ബി നായർ ആണ് സാങ്കേതിക സഹായം.

by Midhun HP News | Apr 25, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ അതീവ ജാ ഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍ ഉറപ്പാക്കണമെന്നും അങ്കണവാടികളിലും സ്കൂളുകളിലും കൂള്‍ റൂഫ് ഒരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഉഷ്ണതരംഗ സാഹചര്യം വിലയിരുത്തുന്നതിനായി വിളിച്ച ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
ട്രാഫിക്ക് സിഗ്നലുകളുടെ സമയം കുറയ്ക്കുന്നത് പരിശോധിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ ഹീറ്റ് ആക്ഷന്‍ പ്ലാന്‍ തയാറാക്കി നടപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക അനുവദിക്കണം. കുടിവെള്ളത്തിന് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ വാട്ടര്‍ അതോറിറ്റി അടിയന്തരമായി ഇടപെടണമെന്നും പൊതു ഇടങ്ങളില്‍ വെള്ളം, ഒആര്‍എസ് എന്നിവ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൂര്യാഘാത പ്രഥമ ശുശ്രൂഷ ഉറപ്പാക്കും. പൊതുവിടങ്ങളില്‍ വഴിയോരങ്ങള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ഓട്ടോ ടാക്സി സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലാണ് തണ്ണീര്‍പ്പന്തലുകള്‍ സജ്ജമാക്കുക. മഴവെള്ള സംഭരണം എല്ലായിടങ്ങളിലും ഉറപ്പാക്കാനും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി.
ആരോഗ്യ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഹീറ്റ് റെസിലിയന്റ് ആക്കും. ഇഴജന്തുക്കള്‍ക്കെതിരെ ജാഗ്രത പാലിക്കണം. മതിയായ ആന്റി വെനം ആശുപത്രികളില്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരും ചീഫ് സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

by Midhun HP News | Apr 25, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങലിന്റെ ഹൃദയ ഭാഗങ്ങളായ കച്ചേരിനടയിലെയും ഗേൾസ് ഹൈസ്കൂൾ ജംഗ്ഷനിലെയും ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തന രഹിതമായത് പരിഹരിക്കണമെന്നും, ആറ്റിങ്ങൽ മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാന്റിന്റെ പ്രധാന കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം.പ്രദീപിന് നിവേദനം നൽകി.
ഈ പ്രശ്നങ്ങൾ വളരെ ഗൗരവകരമായി പരിഗണിക്കുമെന്നും അടിയന്തരമായി തന്നെ പരിഹാരം കാണുവാൻ വേണ്ടിയുള്ള നടപടി സ്വീകരിക്കുമെന്നും ചെയർമാൻ ഡി.വൈ.എഫ്.ഐ നേതാക്കൾക്ക് ഉറപ്പ് നൽകി.
അതോടൊപ്പം ആറ്റിങ്ങൽ കൊല്ലമ്പുഴ കുട്ടികളുടെ പാർക്കിൽ പ്രവർത്തന രഹിതമായ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മുമ്പ് നിവേദനം നൽകിയിരുന്നു. ഇതോടൊപ്പം ആ പ്രശ്നവും പരിഹരിക്കുമെന്നും ചെയർമാൻ ഡി.വൈ.എഫ്.ഐ ക്ക് ഉറപ്പ് നൽകി.
ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല സെക്രട്ടറി വിനീഷ് രവീന്ദ്രൻ, ട്രഷറർ വി.എസ്.നിതിൻ, മേഖല കമ്മിറ്റി അംഗം വിഷ്ണു തുടങ്ങിയവർ ഉണ്ടായിരുന്നു.

by Midhun HP News | Apr 25, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കനിവ് 108 ആംബുലന്‍സിലുള്ള പരിചയ സമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാനാകും. പാമ്പുകടിയേറ്റാല്‍ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നല്കിയാല് ജീവന് രക്ഷിക്കാന്‍ കഴിയുന്നതാണ്. അതിനാല്‍ ആന്റിവെനം ലഭ്യമല്ലാത്ത ആശുപത്രികളില്‍ പോയി സമയം കളയരുത്. നിലവില്‍ 146 ആശുപത്രികളില്‍ ആന്റിവെനം ലഭ്യമാണ്. ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റി സ്നേക്ക് വെനം ലഭ്യമാണ്. അവിടെ ആന്റി സ്നേക്ക് വെനം സ്റ്റോക്കുണ്ടോ എന്ന് ഉറപ്പാക്കിയായിരിക്കും ആശുപത്രിയിലെത്തിക്കുക. മാത്രമല്ല പാമ്പുകടിയേറ്റ് വരുന്ന വിവരം ആശുപത്രിയേയും അറിയിക്കാനാകും. ആവശ്യമായവര്‍ 108 എന്ന നമ്പരില്‍ വിളിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ ജില്ലകളുടെ യോഗം കൂടി സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. പാമ്പുകടിയേറ്റ് വരുന്നവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പ് ആന്റി സ്നേക്ക് വെനം ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ് കനിവ് 108 ടീമിന് നല്‍കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളും ലാബ് പരിശോധനകളും അടിസ്ഥാനമാക്കി പ്രോട്ടോകോള്‍ പ്രകാരമാണ് ആന്റി സ്നേക്ക് വെനം നല്‍കുന്നത്. എല്ലാ ആശുപത്രികളും പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാഹനം വരുന്നത് വരെ പാമ്പുകടിയേറ്റയാള്‍ 108 ടീമിന്റെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കുക. പാമ്പുകടിയേറ്റയാളെ ശാന്തനാക്കുക. ഭീതി ഉണ്ടാക്കിയാല്‍ രക്തത്തിലൂടെ വിഷം പെട്ടെന്ന് പടരും. അനാവശ്യ ചലനം ഒഴിവാക്കുക. കടിയേറ്റ ഭാഗം അനക്കാതിരിക്കുക. പ്രത്യേകിച്ചും കടിയേറ്റ വ്യക്തിയെ ഓടാനോ നടക്കാനോ അനുവദിക്കാതെ എടുത്തോ, സ്ട്രച്ചറില്‍ കിടത്തിയോ ആശുപത്രിയില്‍ എത്തിക്കുക. മുറിവ് ഒരിക്കലും അമിതമായി മുറുക്കിക്കെട്ടരുത്. എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുകയാണ് പ്രധാനം.

by Midhun HP News | Apr 25, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എഴുത്തുകാരനും ചിന്തകനും സന്യാസിയുമായ മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. സ്വകാര്യ മെഡിക്കൽ കോളജിൽ പുലർച്ചെ 3.55നായിരുന്നു അന്ത്യം.
വര്‍ക്കലയിലെ നാരായണ ഗുരുകുല ഫൗണ്ടേഷന്റെ സ്ഥാപകനാണ്. രാജ്യത്ത് അറിയപ്പെടുന്ന ആത്മീയാചാര്യനാണ് മുനി നാരായണ പ്രസാദ്. ഇന്ത്യന്‍ തത്ത്വചിന്തയെയും വേദാന്തത്തെയും കുറിച്ച് അദ്ദേഹം ധാരാളം എഴുതിയിട്ടുണ്ട്. കൂടാതെ പരമ്പരാഗത ഗ്രന്ഥങ്ങള്‍ പുതിയ തലമുറയ്ക്ക് ലഭ്യമാക്കുന്നതില്‍ അദ്ദേഹം സവിശേഷ ശ്രദ്ധ പതിപ്പിച്ചിരുന്നു. ഇന്ത്യന്‍ തത്ത്വചിന്ത രംഗത്ത് അദ്ദേഹം നല്കിയ സംഭാവനകളെ മാനിച്ച് രാജ്യം 2024ൽ പത്മശ്രീ അവാര്‍ഡ് നല്കി ആദരിച്ചിട്ടുണ്ട്.
സിവില്‍ എന്‍ജിനീയറായി പരിശീലനം നേടിയ അദ്ദേഹം കേരള സര്‍ക്കാരിന്റെ പൊതുമരാമത്ത് വകുപ്പില്‍ ജോലി ചെയ്താണ് ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്. 1968ല്‍ അദ്ദേഹം രാജിവച്ചാണ് നാരായണ ഗുരുകുലത്തില്‍ ചേര്‍ന്നത്.1923ല്‍ നാരായണ ഗുരുവിന്റെ ശിഷ്യനായ നടരാജ ഗുരുവാണ് ഗുരുകുലം സ്ഥാപിച്ചത്.
1999-ല്‍ അദ്ദേഹം നാരായണ ഗുരുകുലത്തിന്റെ തലവനും ഗുരുവുമായി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഗുരുകുലം ഇന്ത്യയിലും വിദേശത്തും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു, കേരളം, തമിഴ്നാട്, കര്‍ണാടക , സിംഗപ്പൂര്‍ , ഫിജി , യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു 1989 മുതല്‍ 1991 വരെ ഫിജിയില്‍ ഗീതാശ്രമത്തിനും അദ്ദേഹം നേതൃത്വം നല്കി.
മുനി നാരായണ പ്രസാദ് 130ലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട് ഏകദേശം 100 എണ്ണം മലയാളത്തിലും 30 എണ്ണം ഇംഗ്ലീഷിലുമാണ്. ഐതരേയം , ഈശാവാസ്യം , കേന , പ്രശ്ന , മാണ്ഡൂക്യം , തൈത്തിരീയം , ശ്വേതാശ്വതാരം , ഛാന്ദോഗ്യ ഉപനിഷത്തുകള്‍ എന്നിവയുടെ വ്യാഖ്യാനങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ ഉള്‍പ്പെടുന്നു . ഭഗവദ്ഗീതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഇംഗ്ലീഷ് വ്യാഖ്യാനത്തിന്റെ പേര് ലൈഫ്സ് പില്‍ഗ്രിമേജ് ത്രൂ ഗീത എന്നാണ് . നാരായണ ഗുരു: സമ്പൂര്‍ണ്ണ കൃതികള്‍ (നാഷണല്‍ ബുക്ക് ട്രസ്റ്റ്), നാരായണ ഗുരുവിന്റെ തത്ത്വചിന്ത തുടങ്ങിയ പുസ്തകങ്ങളും രചിച്ചതും അദ്ദേഹമാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Recent Comments