by Midhun HP News | Sep 19, 2026 | Latest News, ജില്ലാ വാർത്ത
കോഴിക്കോട് എൻട്രൻസ് കോച്ചിംഗ് സെന്ററിൽ പഠിച്ചുവരികയായിരുന്ന വർക്കല സ്വദേശിയായ 18 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുന്നിയൂർ ദളവാപുരം ശ്രീജു നിവാസിൽ ശ്രീജു–അനിത ദമ്പതികളുടെ മകൻ അഭിൻ (18) ആണ് മരിച്ചത്.
കോഴിക്കോട് കേന്ദ്രമായുള്ള സൈലം എൻട്രൻസ് കോച്ചിംഗ് സെന്ററിൽ പഠിച്ചുവരികയായിരുന്നു അഭിൻ. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. താമസസ്ഥലത്തെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ അഭിനെ കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞ് വർക്കലയിൽ നിന്നുള്ള ബന്ധുക്കൾ കോഴിക്കോട്ടെത്തി. തുടർനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. വർക്കല ദളവാപുരത്ത് ശ്രീദേവി വെജിറ്റബിൾസ് നടത്തുന്ന ശ്രീജുവാണ് പിതാവ്. മാതാവ്: അനിത. സഹോദരങ്ങൾ: അർജുൻ, ശ്രീദേവിക.
സംസ്കാരം സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ നടക്കും.




by Midhun HP News | Sep 19, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിയെ പരിഹസിച്ച് മുന്‍ ഡിജിപിയും ബിജെപി കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ രംഗത്ത്. സെന്‍ട്രല്‍ ജയിലിലെ ആശുപത്രി ബ്ലോക്ക് താന്‍ ഡിജിപി ആയപ്പോള്‍ മെച്ചപ്പെടുത്തിയതാണെന്നും ഇപ്പോള്‍ അത് ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നുമാണ് തച്ചങ്കരിയുടെ പേര് പരാമര്‍ശിക്കാതെ ശ്രീലേഖ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഹോസ്പിറ്റല്‍ ബ്ലോക്കിലാണ് ടോമിന്‍ തച്ചങ്കരി കഴിയുന്നത്.

‘തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ ‘ആശുപത്രി ബ്ലോക്ക്’ സെല്ലുകളെ അപേക്ഷിച്ച് വളരെ വൃത്തിയുള്ളതാണ്. നല്ല കിടക്ക, മെത്ത, തലയിണ, ഫാന്‍, വൃത്തിയുള്ള ശൗചാലയം, പിന്നെ പ്രത്യേകം ഒറ്റയ്ക്ക് കഴിയാനുള്ള സൗകര്യങ്ങള്‍, ചുറ്റും മനോഹരമായ പൂന്തോട്ടം, പ്രത്യേക ഭക്ഷണം… ഇതൊക്കെ ഞാന്‍ ജയില്‍ വകുപ്പ് ഡിജിപി ആയിരുന്നപ്പോള്‍ മെച്ചപ്പെടുത്തിയെടുത്തതാണ്. ഇപ്പോള്‍ അത് ആര്‍ക്കെങ്കിലും നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ടെങ്കില്‍ സന്തോഷം!’ -ശ്രീലേഖ കുറിച്ചു.

ശ്രീലേഖയും തച്ചങ്കരിയും ഒരേസമയത്ത് പൊലീസ് സര്‍വീസില്‍ ഉണ്ടായിരുന്നവരാണ് എന്നത് ശ്രദ്ധേയമാണ്. ഒരേ ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരായിരുന്ന ഇരുവരും തമ്മില്‍ പലപ്പോഴും തര്‍ക്കമുണ്ടായിട്ടുണ്ട്. 2003 ജനുവരി 1 മുതല്‍ 2007 ജൂലൈ 7 വരെയുള്ള കാലയളവില്‍ 64,70,891 രൂപ വിലമതിക്കുന്ന സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്ന കേസിലാണ് ടോമിന്‍ ജെ. തച്ചങ്കരി ശിക്ഷിക്കപ്പെട്ടത്. നാലുവര്‍ഷം കഠിനതടവും 30,84,000 രൂപ പിഴയുമാണ് ശിക്ഷ.


by Midhun HP News | Sep 19, 2026 | Latest News, ജില്ലാ വാർത്ത
നെടുമങ്ങാട്: കൈകൂലി വാങ്ങുന്നതിനിടെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വിജിലൻസ് പിടിയിൽ ആയി. സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജുവിനെയാണ് പോലീസ് സ്റ്റേഷനു പുറത്തുവച്ച് 10000/- രൂപ കൈക്കൂലി വാങ്ങിയതിന് വിജിലൻസ് പിടികൂടിയത്. വക്കീലാണ് പൈസ കൊടുത്തതെന്ന് പറയുന്നു. വാഹനാപകട കേസുകൾ വക്കീലന്മാർക്ക് നൽകി വിഹിതം കൈപ്പറ്റുന്നയാൾ കൂടിയാണ് ജി.ബി. ബിജു.




by Midhun HP News | Sep 19, 2026 | Latest News, കായികം, ജില്ലാ വാർത്ത
നഗോയ: ഏഷ്യയുടെ ഏറ്റവും വലിയ കായിക മാമാങ്കമായ ഏഷ്യന്‍ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. നഗോയയിലെ പലോമ മിസുഹോ അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30 മുതലാണ് ഉദ്ഘാടന ചടങ്ങുകള്‍. ജപ്പാന്‍ ചക്രവര്‍ത്തി നാരുഹിതോ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും. ചക്രവര്‍ത്തിനി മസാകോ, രാജകുമാരന്‍ അകിഷിനോ, രാജകുമാരി കികോ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. ഗെയിംസിന്റെ ഓണററി പ്രസിഡന്റാണ് രാജകുമാരന്‍ അകിഷിനോ. ജപ്പാനിലെ പ്രമുഖരായ കായിക താരങ്ങളും ചടങ്ങിനെത്തും.

ജപ്പാന്റെ ചരിത്രവും കലാ സാസ്‌കാരിക പാരമ്പര്യവും നിറയുന്ന ദൃശ്യ വിരുന്നും ഉദ്ഘാടന ചടങ്ങില്‍ അരങ്ങേറും. ‘ചേര്‍ച്ചയുള്ള ഹൃദയതാളം’ എന്ന ആശയത്തിലാണ് പരിപാടികള്‍. ‘ഒരൊറ്റ ഏഷ്യ’ എന്ന സങ്കല്‍പ്പമാണ് ഏഷ്യന്‍ ഗെയിംസിന്റെ ആശയം. ഹോനോഹോന്‍ ആണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. ഉദ്ഘാടന ചടങ്ങുകൾ സോണി സ്പോർട്സ് ചാനലുകളിലും ഓൺ ലൈനിൽ സോണി ലിവിലും തത്സമയം കാണാം.
ഒറ്റ ഒളിംപിക്സിൽ രണ്ട് മെഡലുകൾ നേടിയ ഷൂട്ടർ മനു ഭാക്കറും ഷോട്പുട്ടിൽ തുടരെ രണ്ട് തവണ ഏഷ്യൻ ഗെയിംസ് സ്വർണം സ്വന്തമാക്കിയ തജീന്ദർപാൽ സിങും ഉദ്ഘാടന വേദിയിൽ ഇന്ത്യൻ പതാകയേന്തും. ഇന്ത്യൻ കായിക രംഗത്തെ രണ്ട് തലമുറകളെ പ്രതിനിധാനം ചെയ്യുന്ന താരങ്ങളാണ് ഇരുവരും. 503 അംഗങ്ങളുള്ള വമ്പൻ സംഘമാണ് ഇന്ത്യയ്ക്കായി ഇത്തവണ ഗെയിംസിനായി കളത്തിൽ ഇറങ്ങുന്നത്.
കഴിഞ്ഞ 75 വര്‍ഷമായി അരങ്ങേറുന്ന പോരാട്ടത്തിന്റെ 20ാം അധ്യായമാണ് ഇത്തവണ. 45 രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ 43 മത്സരങ്ങളിലാണ് മാറ്റുരയ്ക്കുന്നത്. ക്രിക്കറ്റ് അടക്കമുള്ള ചില പോരാട്ടങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.
ജപ്പാന്‍ ഇത് മൂന്നാം തവണയാണ് ആതിഥേയരാകുന്നത്. 1958ല്‍ ടോക്യോയും 1994ല്‍ ഹിരോഷിമയുമാണ് വേദികളായത്. ഇത്തവണ ജപ്പാന്റെ തുറമുഖ നഗരമായ ഐച്ചി നഗോയയിലാണ് പോരാട്ടങ്ങള്‍. 16 ദിവസമാണ് ഏഷ്യന്‍ ഗെയിംസ് പോരാട്ടങ്ങള്‍ ഇത്തവണ അരങ്ങേറുന്നത്. ഓഗസ്റ്റ് 22 മുതല്‍ ആരംഭിച്ച ദീപശിഖ യാത്ര ഉദ്ഘാടന വേദിയില്‍ അവസാനിപ്പിക്കും. ദീപ ശിഖയില്‍ നിന്നുള്ള ദീപം വേദിയിലെ കൂറ്റന്‍ ദീപത്തിലേക്ക് പകരുന്നതോടെ മത്സരങ്ങള്‍ക്ക് ഔദ്യോഗിക ആരംഭമാകും.
അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ഈ മാസം 23 മുതലാണ് ആരംഭിക്കുന്നത്. കഴിഞ്ഞ തവണ ഗെയിംസില്‍ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. 28 സ്വര്‍ണം ഉള്‍പ്പെടെ 106 മെഡലുകള്‍ നേടി ഇന്ത്യ നാലാം സ്ഥാനത്തെത്തി. ചൈനയാണ് നിലവിലെ ചാംപ്യന്‍മാര്‍.

നിലവില്‍ ടെക്‌ബോള്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ജോക്കിം ഡിസൂസ സെമിയിലെത്തിയിട്ടുണ്ട്. മിക്‌സഡ് ഡബിള്‍സില്‍ ജോക്കിം ഡിസൂസയും മുഹമ്മദ് അനസും ചേര്‍ന്ന സഖ്യം വെങ്കല മെഡല്‍ പോരിനും യോഗ്യത നേടിയിട്ടുണ്ട്.
വനിതാ ടി20 ക്രിക്കറ്റിലെ നിലവിലെ സ്വര്‍ണ ജേതാക്കളായ ഇന്ത്യ ഇത്തവണയും സെമിയിലെത്തിയിട്ടുണ്ട്. ആതിഥേയരായ ജപ്പാനെ ക്വാര്‍ട്ടറില്‍ വീഴ്ത്തിയാണ് ഇന്ത്യന്‍ മുന്നേറ്റം. ബംഗ്ലാദേശാണ് സെമിയിലെ എതിരാളികള്‍.


by Midhun HP News | Sep 18, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തുടർച്ചയായി ആറ് മാസം റേഷൻ വിഹിതം കൈപ്പറ്റാത്ത കുടുംബങ്ങളുടെ റേഷൻ കാർഡുകൾ പൂർണ്ണമായും റദ്ദാക്കാനും മരവിപ്പിക്കാനും കേന്ദ്ര സർക്കാർ നിർദ്ദേശം. അടുത്ത മാസം മുതൽ കേന്ദ്ര പദ്ധതിയായ ‘സ്മാർട്ട് പിഡിഎസ്’ (സ്കീം ഫോർ മോഡനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം) സംസ്ഥാനത്ത് പ്രാബല്യത്തിൽ വരുന്നതോടെ ആറ് ലക്ഷത്തിലധികം റേഷൻ കാർഡുകൾ വെട്ടിമാറ്റപ്പെടാനാണ് സാധ്യത.

16 ലക്ഷത്തിലേറെ ഗുണഭോക്താക്കളെയാണ് ഈ നടപടി നേരിട്ട് ബാധിക്കുക. സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയെ കേന്ദ്രീകൃത സെർവറുമായി ബന്ധിപ്പിച്ച് താഴെത്തട്ടിൽ വരെ കേന്ദ്രം നേരിട്ട് നിരീക്ഷിക്കുന്നതാണ് സ്മാർട്ട് പിഡിഎസ് സംവിധാനം. 2024-ലാണ് കേരളം ഈ പദ്ധതിക്കായി കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഒരേ വ്യക്തി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഒന്നിലധികം കാർഡുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ഈ സോഫ്റ്റ്‌വെയർ വഴി എളുപ്പത്തിൽ കണ്ടെത്താനാകും.
ആദ്യം പുറത്താകുന്നത് 44,279 മുൻഗണനാ കാർഡുകൾ
സ്മാർട്ട് പിഡിഎസിന്റെ ആദ്യഘട്ടത്തിൽ മഞ്ഞ, പിങ്ക് വിഭാഗങ്ങളിലെ മുൻഗണനാ കാർഡുകളിലാണ് കേന്ദ്രം കർശന നടപടി സ്വീകരിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസമായി ഒരു തവണ പോലും റേഷൻ വാങ്ങാത്ത 44,279 കുടുംബങ്ങളാണ് മുൻഗണനാ പട്ടികയിൽ നിന്ന് പുറത്താകുന്നത്. ഇതിൽ 5,370 അന്ത്യോദയ അന്നയോജന (എഎവൈ – മഞ്ഞ) കാർഡുകളിലായി 6,401 ഗുണഭോക്താക്കളും, 38,909 മുൻഗണനാ (പിഎച്ച്എച്ച് – പിങ്ക്) കാർഡുകളിലായി 60,300 ഗുണഭോക്താക്കളുമുണ്ട്.
മുൻഗണനേതര വിഭാഗത്തിൽപ്പെട്ട (നീല, വെള്ള, ബ്രൗൺ) 5,62,494 കാർഡുകളാണ് ഇത്തരത്തിൽ ആറ് മാസമായി റേഷൻ വാങ്ങാതെ നിർജ്ജീവമായി കിടക്കുന്നത്. ഇതിൽ എൻപിഎൻഎസ് (വെള്ള) വിഭാഗത്തിൽ 4,33,811 കാർഡുകളും, എൻപിഎസ് (നീല) വിഭാഗത്തിൽ 1,19,166 കാർഡുകളും, എൻപിഐ (ബ്രൗൺ) വിഭാഗത്തിൽ 9,517 സ്ഥാപന കാർഡുകളുമുണ്ട്.
റേഷൻ ധാന്യങ്ങൾ കരിഞ്ചന്തയിലേക്ക്; അന്തർസംസ്ഥാന മാഫിയ സജീവം
ദീർഘകാലമായി ഉപഭോക്താക്കൾ വാങ്ങാതെ കിടക്കുന്ന റേഷൻ വിഹിതം ഉദ്യോഗസ്ഥ-മൊത്തവ്യാപാരി ഒത്തുകളിയിലൂടെ വൻതോതിൽ കരിഞ്ചന്തയിലേക്ക് ചോർത്തുന്നുവെന്ന വിവരത്തെത്തുടർന്നാണ് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം കർശന നിരീക്ഷണത്തിന് ഉത്തരവിട്ടത്. കഴിഞ്ഞ ഓണക്കാലത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്ന് മാത്രം ഭക്ഷ്യ-സിവിൽ സപ്ലൈസ് വിജിലൻസ് 75,000 കിലോഗ്രാം റേഷൻ അരിയാണ് റെയ്ഡുകളിൽ പിടിച്ചെടുത്തത്.
കഴിഞ്ഞദിവസം പാറശ്ശാലയിലെ ഒരു വീട്ടിൽ നിന്ന് ആറായിരത്തോളം കിലോ അരിയും ഗോതമ്പും പിടികൂടിയിരുന്നു. തമിഴ്നാട്ടിൽ സൗജന്യമായി വിതരണം ചെയ്യുന്ന റേഷൻ അരി അതിർത്തി കടത്തി കേരളത്തിലെത്തിച്ച് രഹസ്യ ഗോഡൗണുകളിൽ സൂക്ഷിക്കുകയും, പിന്നീട് ഇവ പോളിഷ് ചെയ്ത് ബ്രാൻഡഡ് ചാക്കുകളിലാക്കി കിലോയ്ക്ക് 48 മുതൽ 56 രൂപ വരെ നിരക്കിൽ പൊതുവിപണിയിൽ വിൽക്കുകയും ചെയ്യുന്ന വൻ അന്തർസംസ്ഥാന മാഫിയ തന്നെ പ്രവർത്തിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

അർഹരായവർക്ക് പുതിയ അവസരം; ഇ-കെവൈസി നിർബന്ധം
മുൻഗണനാ കാർഡുകളുടെ പട്ടികയിൽ നിന്ന് ആളുകളെ നീക്കം ചെയ്യുന്നത്, കാലങ്ങളായി മുൻഗണനാ കാർഡിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് നിർദ്ധന കുടുംബങ്ങൾക്ക് പട്ടികയിലേക്ക് കടന്നുവരാൻ അവസരമൊരുക്കും.
സംസ്ഥാന സർക്കാർ അടുത്തിടെ 73,000 പുതിയ മുൻഗണനാ കാർഡുകൾ അനുവദിച്ചിരുന്നു. അതേസമയം, ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടുന്നവർക്ക് അർഹതയുണ്ടെങ്കിൽ അക്ഷയ കേന്ദ്രങ്ങൾ വഴി പുനഃപരിശോധനയ്ക്ക് വീണ്ടും അപേക്ഷിക്കാം.

ആറ് മാസം റേഷൻ വാങ്ങാത്ത കാർഡുകൾ ആദ്യഘട്ടത്തിൽ മരവിപ്പിക്കും. തുടർന്ന് മൂന്ന് മാസത്തിനകം കാർഡിലെ മുഴുവൻ അംഗങ്ങളും ബയോമെട്രിക് ഇ-കെവൈസി പൂർത്തിയാക്കുകയും വിഹിതം വാങ്ങുകയും ചെയ്താൽ മാത്രമേ റേഷൻ വിതരണം പുനഃസ്ഥാപിച്ചു നൽകുകയുള്ളൂ. ഒന്നിലധികം കാർഡുകളിൽ പേരുള്ളവർ ഒരു കാർഡ് മാത്രം നിലനിർത്തി മറ്റുള്ളവയിൽ നിന്ന് പേര് നീക്കം ചെയ്യേണ്ടി വരും.

by Midhun HP News | Sep 18, 2026 | Latest News, ജില്ലാ വാർത്ത
ഇക്കൊല്ലത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 12 മുതൽ 20 വരെ ശിവഗിരി മഠത്തിലെ മഹാസമാധി നവതി സ്മാരക അന്നക്ഷേത്രത്തിൽ പരമ്പരാഗത കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള രജിസ്ട്രേഷൻ തുടരുന്നു. ശ്രീനാരായണഗുരുദേവ വിരചിതമായ കൃതികളുടെ പാരായണത്തിന് പുറമേ അവയെ അടിസ്ഥാനമാക്കിയുള്ള നൃത്തം സംഗീതം വാദ്യമേളം തുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിനും അവസരം ഒരുക്കിയിട്ടുണ്ട്.

ജാതിമതഭേദമെന്യേ ഗുരുദേവനിൽ ഭക്തിയും വിശ്വാസവും ഉള്ള ഏതൊരാൾക്കും പ്രസ്ഥാനങ്ങൾക്കും സമിതികൾക്കും കലാപരിപാടികൾ അവതരിപ്പിക്കാം. പുതിയ കലാകാരന്മാർക്ക് അരങ്ങേറ്റം നടത്തുന്നതിനും സൗകര്യം ഉണ്ടായിരിക്കും. ഗുരുദേവൻ പ്രതിഷ്ഠിച്ച വിദ്യാദേവതയുടെ സന്നിധിയിൽ നടക്കുന്ന നവരാത്രി ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ നടന്നുവരുന്ന രജിസ്ട്രേഷനിൽ പങ്കെടുക്കാം.

ഒക്ടോബർ 21ന് രാവിലെ മുതൽ വിദ്യാദേവതയായ ശ്രീ ശാരദ ദേവി സന്നിധിയിൽ ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരുടെ കാർമികത്വത്തിൽ വിദ്യാരംഭ ചടങ്ങുകളും നടക്കും.


Recent Comments