ഐബി ഉദ്യോഗസ്ഥയുടെ മരണം; ജോലി കഴിഞ്ഞ് തിരികെ താമസസ്ഥലത്തേക്ക് പോകുന്ന വഴി റെയിൽവേ പാത ഇല്ല, സംശയമെന്ന് പിതാവ്

ഐബി ഉദ്യോഗസ്ഥയുടെ മരണം; ജോലി കഴിഞ്ഞ് തിരികെ താമസസ്ഥലത്തേക്ക് പോകുന്ന വഴി റെയിൽവേ പാത ഇല്ല, സംശയമെന്ന് പിതാവ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മധുസൂധനൻ. മകളുടെ മരണത്തിൽ ദുരൂഹത സംശയിക്കുന്നുവെന്ന് പിതാവ് പറഞ്ഞു. ഐബിയിലെ ഒരു ഉദ്യോഗസ്ഥനുമായി മേഘക്ക് സൗഹൃദം ഉണ്ടായിരുന്നു. ട്രെയിനിങ് സമയത്തെ അടുപ്പമായിരുന്നു. ഇത് സംബന്ധിച്ച് വീട്ടിൽ പറഞ്ഞിട്ടുണ്ടെന്നും മധുസൂധനൻ പറഞ്ഞു.

ജോലി കഴിഞ്ഞ് തിരികെ താമസസ്ഥലത്തേക്ക് പോകുന്ന വഴി റെയിൽവേ പാത ഇല്ല. റെയിൽവേ പാത ഉള്ള സ്ഥലത്തേക്ക് എന്തിനു പോയി എന്ന് സംശയിക്കുകയാണ്. ഇക്കാര്യങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം വേണം. മേഘ അവസാനമായി ആരോട് സംസാരിച്ചിരുന്നു എന്നത് അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. ജോലി കിട്ടിയിട്ട് 13 മാസമേ ആയൊള്ളൂവെന്നും പിതാവ് പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന മേഘയെ ഇന്നലെ രാവിലെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ റെയിൽവേ പാളത്തിൽ കാണുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ആരോപിക്കുകയാണ് കുടുംബം. മേഘയുടെ മരണം ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഐബിയിൽ തന്നെ ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയായ യുവാവുമായി അടുപ്പമുണ്ടായിരുന്നു.

യുവാവ് ബന്ധത്തിൽ നിന്ന് പിന്മാറിയതിന്‍റെ മനോവിഷമത്തിൽ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. കുടുംബം പരാതി നൽകിയ സാഹചര്യത്തിൽ ഐബിയും പൊലീസും വിശദമായ അന്വേഷണം നടത്തും. മേഘയുടെ സംസ്കാരം വീട്ടുവളപ്പിൽ നടന്നു. അച്ഛൻ ഐടിഐയിൽ മുൻ അധ്യാപകനായിരുന്നു. അമ്മ റവന്യൂ വകുപ്പിലാണ് ജോലി ചെയ്യുന്നത്.

മകനും പെണ്‍സുഹൃത്തും ചേര്‍ന്ന് അമ്മയെ റോഡില്‍ വലിച്ചിഴച്ചു: വസ്ത്രങ്ങള്‍ വലിച്ചുകീറി

മകനും പെണ്‍സുഹൃത്തും ചേര്‍ന്ന് അമ്മയെ റോഡില്‍ വലിച്ചിഴച്ചു: വസ്ത്രങ്ങള്‍ വലിച്ചുകീറി

ലഹരിയുപയോഗിക്കുന്നതു വിലക്കിയ അമ്മയെ മർദിച്ച മകനും പെണ്‍സുഹൃത്തും അറസ്റ്റില്‍. വിതുര മേമല സ്വദേശിയും കെട്ടിടനിർമാണത്തൊഴിലാളിയുമായ അനൂപ് (23), പത്തനംതിട്ട സ്വദേശിയായ സംഗീതാദാസ്(19) എന്നിവരാണ് പിടിയിലായത്.

അനൂപിന്റെ അമ്മ മേഴ്സി(57)ക്കാണ് മർദനമേറ്റത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. അക്രമികള്‍ മേഴ്സിയെ വീട്ടില്‍നിന്നു വലിച്ചിഴച്ച്‌ റോഡിലിട്ടശേഷം മർദിച്ചെന്നും വസ്ത്രങ്ങള്‍ വലിച്ചുകീറിയെന്നുമാണ് കേസ്. നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. പ്രതികളെ റിമാൻഡ് ചെയ്തു.

സ്വർണക്കൊലുസ് 6 മാസത്തിനുള്ളിൽ പൊട്ടി; മാറ്റി നൽകാൻ ജ്വല്ലറി ഉടമ തയ്യാറായില്ല, നഷ്ടപരിഹാരവും നൽകണം

സ്വർണക്കൊലുസ് 6 മാസത്തിനുള്ളിൽ പൊട്ടി; മാറ്റി നൽകാൻ ജ്വല്ലറി ഉടമ തയ്യാറായില്ല, നഷ്ടപരിഹാരവും നൽകണം

തിരുവനന്തപുരം: കേടായ ആഭരണം നന്നാക്കി നൽകാത്ത ജ്വല്ലറി ഉടമ യുവതിക്ക് സ്വർണത്തിന്റെ നിലവിലെ വിപണി വില തിരികെ നൽകണമെന്നു സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ജ്വല്ലറി ഉടമയ്ക്കെതിരെ ആലപ്പുഴ സ്വദേശിയായ വനിതാ നഴ്സാണ് പരാതി നൽകിയത്. 53,880 രൂപയും ഒപ്പം നഷ്ടപരിഹാരമായി 20,000 രൂപയും അവർക്കു നൽകാനാണ് ഉത്തരവിട്ടത്.

15.820 ​ഗ്രാം തൂക്കമുള്ള സ്വർണ പാദസരങ്ങൾ ഇവർ ജ്വല്ലറിയിൽ നിന്നു വാങ്ങിയിരുന്നു. ആറ് മാസത്തിനുള്ളിൽ പാദസരത്തിന്റെ ചെറിയ കണ്ണികൾ പൊട്ടി. പകരം മറ്റൊന്നു വേണമെന്ന ആവശ്യവുമായി അവർ ജ്വല്ലറിയെ സമീപിച്ചെങ്കിലും ഉടമ മാറ്റി നൽകാൻ തയ്യാറായില്ല. പകരം പാദസരത്തിന്റെ കണ്ണി നന്നാക്കി നൽകി. പ്രശ്നം ആവർത്തിച്ചാൽ മാറ്റി നൽകാമെന്നും ഉറപ്പു നൽകി.

വീണ്ടും കേടുപാടുകൾ സംഭവിച്ചതോടെ നഴ്സ് ജ്വല്ലറിയെ സമീപിച്ചെങ്കിലും വാക്കു പാലിക്കാൻ ഉടമ തയ്യാറായില്ല. പിന്നാലെയാണ് അവർ പരാതി നൽകിയത്. പരാതിക്കാരി നഴ്സായതിനാൽ രാസ വസ്തുക്കളും മരുന്നുമൊക്കെ ഉപയോ​ഗിക്കുന്നതിനാൽ അങ്ങനെ ആഭരണത്തിനു കേടുപാടുകൾ സംഭവിച്ചതാകാം എന്നാണ് ഉടമ വാദിച്ചത്. തേയ്മാനം സംഭവിച്ചതാകാമെന്ന വാദയും ഉടമ ഉയർത്തി.

ആലപ്പുഴ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വനിതാ നഴ്സിനു അനുകൂലമായാണ് വിധി പറഞ്ഞത്. എന്നാൽ ഉത്തരവിൽ പറഞ്ഞ പണം നൽകാൻ ഉടമ തയ്യാറാകുന്നില്ലെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരി സംസ്ഥാന ഉപഭോക്തൃ സമിതിയെ പിന്നീട് സമീപിച്ചു.

എസ്‌സി‌ഡി‌ആർ‌സി പ്രസിഡന്റ് ജസ്റ്റിസ് ബി സുധീന്ദ്ര കുമാർ, ജുഡീഷ്യൽ അംഗം ഡി അജിത് കുമാർ, അംഗം രാധാകൃഷ്ണൻ കെആർ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. പരാതിക്കാരിക്ക് നിലവിലെ വിപണി വില തിരികെ കിട്ടാൻ അർ​ഹതയുണ്ടെന്നു ഉത്തരവിൽ പറയുന്നു.

ആഭരണം തിരികെ നൽകുന്നതിന് പകരമായി 15.820 ഗ്രാം സ്വർണത്തിന്റെ നിലവിലെ വിപണി മൂല്യം നൽകാൻ ജ്വല്ലറിയോട് നിർദ്ദേശിച്ചു. കൂടാതെ, നഷ്ടപരിഹാരമായി 15,000 രൂപയും ചെലവായി 5,000 രൂപയും നൽകണമെന്നും സംസ്ഥാന കമ്മീഷൻ ഉത്തരവിട്ടു.

കൊല്ലമ്പുഴ തോട്ടവാരം കുറുവറത്തുകാവ് അനന്തനാഗക്ഷേത്രത്തിലെ പ്രതിഷ്ഠ മഹോത്സവം ഇന്ന് മുതൽ

കൊല്ലമ്പുഴ തോട്ടവാരം കുറുവറത്തുകാവ് അനന്തനാഗക്ഷേത്രത്തിലെ പ്രതിഷ്ഠ മഹോത്സവം ഇന്ന് മുതൽ

കൊല്ലമ്പുഴ തോട്ടവാരം കുറുവറത്തുകാവ് അനന്തനാഗക്ഷേത്രത്തിലെ പ്രതിഷ്ഠ മഹോത്സവം ഇന്നും നാളെയും (മാർച്ച് 25, 26) നടക്കും. മാർച്ച് 26ന് രാവിലെ 9. 15നുമേൽ 12. 26നകം ദേവപ്രതിഷ്ഠ. തുടർന്ന് ദേവന് നൂറും പാലും. ഉച്ചയ്ക്ക് 12. 30ന് അന്നദാനം. വൈകുന്നേരം 6 നു സർപ്പബലിയും നടക്കും.

അബുദാബിയിൽ വാഹനാപകടത്തിൽ  യുവാവ് മരണപെട്ടു

അബുദാബിയിൽ വാഹനാപകടത്തിൽ യുവാവ് മരണപെട്ടു

അബുദാബിയിൽ വാഹനാപകടത്തിൽ ശരത്ത് (36) മരണപ്പെട്ടു. അബുദാബി എൻ എം ഡി സിയിൽ സേഫ്റ്റി ഓഫീസറായി ജോലി നോക്കുകയായിരുന്നു. സംസ്ക്കാര ചടങ്ങ് നാളെ രാവിലെ 9:30ന് വർക്കല തച്ചോട് പൈപ്പിൻ മൂട്ടിലുള്ള “തണൽ” വീട്ട് വളപ്പിൽ നടത്തും.

ഭാര്യ: ജിഷ,
മക്കൾ: വേദ ശരത്ത്, ദക്ഷ ശരത്ത്
അച്ഛൻ: ബി.ശശിധരൻ
അമ്മ:കെ. ലീല,
സഹോദരി: ശാലി
സഹോദരി ഭർത്താവ് സനൽ.

നോക്കുകൂലിയല്ല, നിക്ഷേപവും തൊഴിലുമാണ് വേണ്ടത്; കേരളം മാറേണ്ട സമയം അതിക്രമിച്ചെന്ന് രാജീവ് ചന്ദ്രശേഖര്‍

നോക്കുകൂലിയല്ല, നിക്ഷേപവും തൊഴിലുമാണ് വേണ്ടത്; കേരളം മാറേണ്ട സമയം അതിക്രമിച്ചെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേരളത്തിന് വേണ്ടത് വികസന രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ വികസനമുരടിപ്പാണ്. കേരളം മാറേണ്ട സമയം അതിക്രമിച്ചു. കേരളം വളരണം, നിക്ഷേപം കൂടണം, നമ്മുടെ യുവാക്കള്‍ക്ക് മികച്ച അവസരം നല്‍കണം. അതാണ് ബിജെപിയുടെ ദൗത്യം. അവസരങ്ങള്‍ ഇല്ലെങ്കില്‍ യുവാക്കള്‍ നില്‍ക്കില്ല. വികസന സന്ദേശം ഓരോ വീട്ടിലും എത്തിക്കണം. എല്ലാ വിഭാഗം ജനങ്ങളുടേയും വികസനമാണ് ബിജെപിയുടെ ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കേരളത്തില്‍ വികസനം വരണമെങ്കില്‍ എന്‍ഡിഎ അധികാരത്തിലെത്തണം. വോട്ടുശതമാനം ഉയര്‍ത്തുക എന്നതാണ് ആദ്യ ലക്ഷ്യം. വികസനം വന്നില്ലെങ്കില്‍ യുവാക്കള്‍ക്ക് അവസരമില്ലെന്ന് തിരിച്ചറിയണം. നോക്കുകൂലിയുള്ള കേരളമല്ല, നിക്ഷേപവും തൊഴിലുമുള്ള കേരളമാണ് നമുക്ക് വേണ്ടത്. പുതിയ സ്ഥാനലബ്ധിയില്‍ അഭിമാനവും സന്തോഷമുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റായി നിയമിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നന്ദി അറിയിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

എന്തുകൊണ്ടാണ് കേരളം പിന്നോട്ടു പോകുന്നത്. എന്തുകൊണ്ടാണ് കടം വാങ്ങി സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ട സ്ഥിതി വന്നു. എന്തുകൊണ്ട് സംസ്ഥാനത്തെ കുട്ടികള്‍ ഇവിടെ അവസരം ലഭിക്കാത്തതുകൊണ്ട് പുറത്തു പോയി ജോലി നോക്കുന്നു. എന്തുകൊണ്ട് കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ല എന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. നമ്മുടെ കുട്ടികള്‍ക്ക് ജോലിയും മികച്ച ഭാവിയും സൃഷ്ടിക്കണം. ഇതാണ് ബിജെപി കേരളയുടെ ദൗത്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ബലിദാനികളുടെ സ്മരണയിലായിരിക്കും തന്റെ പ്രവര്‍ത്തനം. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടായ മുന്‍ അധ്യക്ഷന്മാരടക്കം മുഴുവന്‍ ആളുകള്‍ക്കും നന്ദി അറിയിച്ചുകൊണ്ട്, പുതിയ ഉത്തരവാദിത്തം ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും ഏറ്റെടുക്കുന്നു. എന്‍ഡിഎയെ സംസ്ഥാനത്ത് അധികാരത്തിലെത്തിക്കുക എന്ന വലിയ ദൗത്യമാണ് കേന്ദ്രനേതൃത്വം ഏല്‍പ്പിച്ചിരിക്കുന്നത്. എന്‍ഡിഎയെ അധികാരത്തിലെത്തിച്ചശേഷമേ സംസ്ഥാനത്തു നിന്നും മടങ്ങിപ്പോകൂവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്‍രെയും വികസന കാഴ്ചപ്പാട് മാറ്റിമറിക്കുന്ന തരത്തിലുള്ള ചിന്ത കൊണ്ടു വരണം. അത് എല്ലാ വീടുകളിലും എത്തിച്ച് എല്ലാ ആളുകളേയും ബിജെപിയുടെ വികസന സങ്കല്‍പ്പം അറിയിക്കേണ്ടതുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

വരും കാലത്ത് ഇന്ത്യ വികസിത ഭാരതമാകും. അതില്‍ സംശയമില്ല. അതുപോലെ നമ്മുടെ കേരളവും വികസിത കേരളമാകണം. എല്ലാവര്‍ക്കും പുരോഗതിയുണ്ടാകണം. എല്ലാ സമുദായങ്ങള്‍ക്കും നേട്ടം ഉണ്ടാകണം എന്നതാണ് ബിജെപിയുടെ ദൗത്യം. യുവാക്കള്‍ തൊഴില്‍ തേടി അന്യനാടുകളിലേക്ക് പോയാല്‍ ഇവിടെ നിക്ഷേപം നടത്താന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടാകില്ല. മാറ്റം കൊണ്ടുവരാന്‍ എന്‍ഡിഎ കേരളത്തില്‍ അധികാരത്തിലെത്തേണ്ടതുണ്ട്. രാഷ്ട്രീയ ജീവിതത്തിന്റെ പൂര്‍ണസമയം വികസിത കേരളത്തിനായി സമര്‍പ്പിക്കുന്നു. വിദ്യ കൊണ്ട് പ്രബുദ്ധരാകുക, സംഘടന കൊണ്ട് ശക്തരാകുക, പ്രയത്‌നം കൊണ്ട് സമ്പന്നരാകുക എന്ന ശ്രീനാരായണ ഗുരുവിന്റെ വാക്കുകളും പ്രസംഗത്തില്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.