പുതുവത്സരാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി ട്രെയിന്‍ തട്ടിമരിച്ചു

പുതുവത്സരാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി ട്രെയിന്‍ തട്ടിമരിച്ചു

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് പുതുവത്സരാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി ട്രെയിന്‍ തട്ടിമരിച്ചു. കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദില്‍ ഫര്‍ഹാന്‍ (17) ആണ് മരിച്ചത്. പുതുവര്‍ഷപ്പുലരിയില്‍ 1.10-ഓടെ ഗാന്ധിറോഡ് മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കിലാണ് അപകടം.

ട്രാക്കിലൂടെ സ്‌കൂട്ടര്‍ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്സ്പ്രസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആദിലും സ്‌കൂട്ടറും ട്രെയിനിന്റെ എന്‍ജിനില്‍ കുടുങ്ങി. സ്‌കൂട്ടറുമായി നൂറുമീറ്ററോളം മുന്നോട്ടുനീങ്ങി വെള്ളയില്‍ റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിന്‍ നിന്നത്. ആദിലിനൊപ്പം യാത്രചെയ്തിരുന്ന സുഹൃത്ത് സ്‌കൂട്ടറില്‍നിന്ന് ചാടിരക്ഷപ്പെട്ടെന്നാണ് സൂചന.

വെള്ളയില്‍നിന്ന് ദേശീയപാതയിലേക്ക് മേല്‍പ്പാലത്തിലൂടെയല്ലാതെ എളുപ്പത്തില്‍ എത്താന്‍വേണ്ടി സ്‌കൂട്ടറില്‍ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. പുതുവത്സരാഘോഷത്തിന്റെ തിരക്ക് കാരണം ഗാന്ധിറോഡ് മേല്‍പ്പാലം ഉള്‍പ്പെടെയുള്ള വഴികളെല്ലാം ഗതാഗതക്കുരുക്കിലായിരുന്നു. മുമ്പേ പോയ സ്‌കൂട്ടര്‍ ട്രാക്ക് കടന്നുപോകുന്നതുകണ്ടാണ് ആദിലും സ്‌കൂട്ടര്‍ ഓടിച്ചുകയറ്റിയത്. ടിക്കറ്റ് എടുത്തശേഷം പ്ലാറ്റ് ഫോമിലേക്ക് വരാനുള്ള ട്രാക്കിലൂടെയുള്ള നടപ്പാതയിലൂടെയാണ് സ്‌കൂട്ടര്‍ ഓടിച്ചത്. ഇതിലെ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. സുഹൃത്തുക്കള്‍ റെയില്‍വേ സ്റ്റേഷന് കിഴക്കുഭാഗത്തായി ആദിലിനെയും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

റിപ്പബ്ലിക് ദിന പരേഡില്‍ ഇത്തവണ കേരളത്തിന്റെ നിശ്ചല ദൃശ്യമില്ല; സംസ്ഥാനം നല്‍കിയ 10 മാതൃകകളും തള്ളി

റിപ്പബ്ലിക് ദിന പരേഡില്‍ ഇത്തവണ കേരളത്തിന്റെ നിശ്ചല ദൃശ്യമില്ല; സംസ്ഥാനം നല്‍കിയ 10 മാതൃകകളും തള്ളി

ഡല്‍ഹി: ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിന പരേഡിലും കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി ലഭിച്ചില്ല. വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ പ്രമേയങ്ങളാണ് കേന്ദ്രം നിര്‍ദേശിച്ചിരുന്നത്. 10 മാതൃകകള്‍ കേരളം നല്‍കിയിരുന്നു. എന്നാല്‍ ഇവയൊന്നും അംഗീകരിക്കപ്പെട്ടില്ല. കേരളത്തിന്റെ വികസന നേട്ടങ്ങളാണ് നിശ്ചലദൃശ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്ന് പിആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു.

റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങള്‍ക്ക് നിശ്ചലദൃശ്യം ഈ മാസം 23 മുതല്‍ 31 വരെ ചെങ്കോട്ടയില്‍ നടക്കുന്ന ഭാരത് പര്‍വില്‍ അവതരിപ്പിക്കാം എന്ന് പ്രതിരോധ മന്ത്രാലയം കേരളത്തെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കേരളം തീരുമാനമെടുത്തിട്ടില്ല.

പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ക്കും അനുമതി നല്‍കിയിട്ടില്ല. ഭാരത് പര്‍വില്‍ പങ്കെടുക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വ്യക്തമാക്കി. 2021 ലും 2022 ലും കേരളത്തിന്റെ നിശ്ചല ദൃശ്യം ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 2020 ല്‍ അനുമതി നിഷേധിച്ചിരുന്നു.

ആർ ഡി എസ് പ്രൊജക്റ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ലോറികളിൽ നിന്നും ഡീസൽ മോഷണം പോയി

ആർ ഡി എസ് പ്രൊജക്റ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ലോറികളിൽ നിന്നും ഡീസൽ മോഷണം പോയി

ആറ്റിങ്ങൽ: ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ആർ ഡി എസ് പ്രൊജക്റ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാമത്തുള്ള യാഡിൽ പാർക്ക് ചെയ്തിരുന്ന കമ്പനി വക മൂന്ന് ലോറുകളിൽ നിന്നും ഡീസൽ മോഷണം പോയി. 11790 രൂപ വില വരുന്ന 280 ലിറ്ററോളം ഡീസൽ ആണ് മോഷണം പോയത്. സംഭവത്തിൽ ഈ സ്ഥാപനത്തിലെ ജീവനക്കാരായ രാംരാജിനെയും ബിജുവിനെയും രാംരാജിന്റെ സുഹൃത്തായ അരുണിനെയും ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ന്യൂനമര്‍ദ്ദം: ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ന്യൂനമര്‍ദ്ദം: ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെയും കിഴക്കന്‍ കാറ്റിന്റെയും സ്വാധീനത്തില്‍ ജനുവരി 3 വരെ തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം പടിഞ്ഞാറു -വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് തെക്കന്‍ അറബിക്കടലില്‍ മധ്യഭാഗത്തായി ശക്തി പ്രാപിച്ചു ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിരല്‍ത്തുമ്പില്‍ സേവനം; തദ്ദേശസ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ കെ -സ്മാര്‍ട്ടില്‍

വിരല്‍ത്തുമ്പില്‍ സേവനം; തദ്ദേശസ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ കെ -സ്മാര്‍ട്ടില്‍

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ തട്ടിപ്പുകള്‍ അവസാനിപ്പിച്ച് വിരല്‍ത്തുമ്പില്‍ സേവനം ലഭ്യമാക്കാന്‍ പുതുവര്‍ഷദിനം മുതല്‍ സംസ്ഥാനത്ത് ‘കെ- സ്മാര്‍ട്ട്’. തദ്ദേശവകുപ്പിന്റെ വിവിധ സേവനങ്ങള്‍ സുതാര്യമായും അതിവേഗത്തിലും ഉറപ്പാക്കുന്ന സംവിധാനമാണ് കെ -സ്മാര്‍ട്ട്. ഇന്ന് മുതല്‍ സേവനം ലഭ്യമാകും.

തുടക്കത്തില്‍ കോര്‍പ്പറേഷനുകളിലും നഗരസഭകളിലുമാണ് ഈ ഓണ്‍ലൈന്‍ സേവനം ലഭിക്കുക. ഏപ്രില്‍ ഒന്നുമുതല്‍ മുഴുവന്‍ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ആദ്യ ഘട്ടത്തില്‍ എണ്‍പതോളം സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ കോര്‍പറേഷനുകളിലും നഗരസഭകളിലും ലഭ്യമാക്കും. വെബ്‌പോര്‍ട്ടലിനു പുറമേ, മൊബൈല്‍ ആപ്ലിക്കേഷനായും കെ- സ്മാര്‍ട്ട് ലഭിക്കും. കെ- സ്മാര്‍ട്ട് ആപ്പിലൂടെ അപേക്ഷകളും പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കാനും അവയുടെ നിലവിലെ സ്ഥിതി അറിയാനുമാകും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും രസീത് അപേക്ഷകന്റെ വാട്സ്ആപ്പിലും ഇ-മെയിലിലും ലഭ്യമാക്കും.

സുരക്ഷിതവും ന്യൂതനവുമായ സംവിധാനമാണ് കെ- സ്മാര്‍ട്ട് എന്ന പേരില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐകെഎം) തയാറാക്കിയ സോഫ്റ്റ്വെയര്‍. നിലവില്‍ തദ്ദേശസ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന 26 സോഫ്റ്റുവെയറുകള്‍ കെ- സ്മാര്‍ട്ടില്‍ ലയിക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് ജനുവരി ഒന്നു മുതല്‍ നടപ്പാക്കുന്നതെങ്കിലും ഭാവിയില്‍ കെ- സ്മാര്‍ട്ട് തന്നെയാകും സേവനങ്ങള്‍ക്കായി ഉപയോഗിക്കുക.

ചരിത്ര കുതിപ്പുമായി ഐഎസ്ആര്‍ഒ; എക്സ്പോസാറ്റ് വിക്ഷേപണം വിജയം

ചരിത്ര കുതിപ്പുമായി ഐഎസ്ആര്‍ഒ; എക്സ്പോസാറ്റ് വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: പുതുവത്സരദിനത്തില്‍ ചരിത്ര കുതിപ്പുമായി ഐഎസ്ആര്‍ഒ. പിഎസ്എല്‍വിയുടെ അറുപതാമത് വിക്ഷേപണമായ പി.എസ്.എല്‍.വി. സി- 58 ഇന്ന് 9.10 ന് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് വിക്ഷേപിച്ചു. സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നായിരുന്നു എക്സ്പോസാറ്റ് അഥവാ എക്സ്റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് വിക്ഷേപണം.

ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ പഠനത്തിലൂടെ ബ്ലാക്ക് ഹോളിനെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുക എന്നതാണ് ഐഎസ്ആര്‍ഒ ഇക്കുറി ലക്ഷ്യമിടുന്നത്. ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ ധ്രുവീകരണത്തെ കുറിച്ച് പഠിക്കാന്‍ ഇന്ത്യ അയക്കുന്ന ആദ്യ ഉപഗ്രഹം കൂടിയാണ് എക്സ്പോസാറ്റ്. ഭൂമിയില്‍നിന്ന് 650 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് എക്സ്പോസാറ്റിനെ പി.എസ്.എല്‍.വി. സി 58 എത്തിക്കുക.