by Midhun HP News | Sep 20, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: മുംബൈയിലെ കോസ്റ്റൽ റോഡിൽ അമിതവേഗത്തിലെത്തിയ ആഡംബര ബിഎംഡബ്ല്യു കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് 75 അടി താഴ്ചയിലേക്ക് പതിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരു വിദ്യാർഥി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച പുലർച്ചെ 5.20-ഓടെ ലാലാ ലജ്പത് റായ് കോളജിന് എതിർവശമുള്ള ലോട്ടസ് ജെട്ടിക്ക് സമീപമാണ് അപകടം. മറൈൻ ഡ്രൈവിൽനിന്ന് ഹാജി അലി ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. അമിതവേഗതയിൽ സഞ്ചരിക്കുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കോസ്റ്റൽ റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയും തുടർന്ന് ബാരിക്കേഡ് തകർത്ത് ഫ്ലൈഓവറിൽനിന്ന് 75 അടിയോളം താഴ്ചയിലേക്ക് കൂപ്പുകുത്തുകയുമായിരുന്നുവെന്ന് കോസ്റ്റൽ റോഡ് കൺട്രോൾ റൂം അധികൃതർ വ്യക്തമാക്കി.

അപകടം നടന്നയുടൻ കാറിലുണ്ടായിരുന്ന നാല് വിദ്യാർഥികളെയും സമീപത്തെ നായർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേർ മരണത്തിന് കീഴടങ്ങിയിരുന്നു. ഷനായ് ഗജ്ജൽ (21), ധൈര്യ സേത്ത് (17), ആദിത്യ ജകമാനിയ (19) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആദിത്യ ഓസ്വാൾ (23) നായർ ആശുപത്രിയിലെ ട്രോമ വാർഡിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നാലുപേരും വിദ്യാർഥികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അമിതവേഗതയാണോ അതോ വാഹനത്തിന്റെ സാങ്കേതിക തകരാറാണോ അപകടത്തിന് വഴിവെച്ചതെന്ന് വ്യക്തമാക്കാൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സൗത്ത് മുംബൈയിലെ മറൈൻ ഡ്രൈവിനെ ബാന്ദ്ര-വർളി സീ ലിങ്കുമായി ബന്ധിപ്പിക്കുന്ന 10.58 കിലോമീറ്റർ നീളമുള്ള എക്സ്പ്രസ് വേയാണ് മുംബൈ കോസ്റ്റൽ റോഡ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് നവി മുംബൈയിലെ വാശി പികെസി ആശുപത്രിക്ക് സമീപം അമിതവേഗത്തിലെത്തിയ എസ്‌യുവി ഇടിച്ച് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.


by Midhun HP News | Sep 20, 2026 | Latest News, കേരളം
കോഴിക്കോട്: മലബാറിലെ പ്രധാന റഫറൽ ആതുരാലയമായ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രിയപ്പെട്ടവരുടെ വിയോഗത്തിന് പിന്നാലെ ഉറ്റവർ നേരിടുന്നത് മണിക്കൂറുകൾ നീണ്ട ദുരിത കാത്തിരിപ്പ്. വടകര, കൊയിലാണ്ടി, താമരശ്ശേരി തുടങ്ങിയ വിദൂര താലൂക്കുകളിൽ നിന്നുൾപ്പെടെ പ്രതിദിനം 18 മുതൽ 22 വരെ മൃതദേഹങ്ങളാണ് പോസ്റ്റ്‌മോർട്ടത്തിനായി ഇവിടെ എത്തുന്നത്.
എന്നാൽ, രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെ മാത്രമായി പോസ്റ്റ്‌മോർട്ടം സമയം ചുരുക്കിയിരിക്കുന്നതിനാൽ മൃതദേഹം വിട്ടുകിട്ടാൻ ബന്ധുക്കൾ അടുത്ത ദിവസം വരെ കാത്തിരിക്കേണ്ടി വരുന്നു. ജീവനക്കാരുടെ ക്ഷാമവും നടപടിക്രമങ്ങളിലെ കാലതാമസവുമാണ് ഈ വലിയ പ്രതിസന്ധിക്ക് പ്രധാന കാരണം. പലപ്പോഴും പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാകുന്നത് ഉച്ചയ്ക്ക് ശേഷമാണ്. ഔദ്യോഗിക രേഖകൾ മോർച്ചറി അധികൃതരുടെ കൈകളിൽ എത്തുമ്പോഴേക്കും വൈകിട്ട് നാല് മണി കഴിയും. അതോടെ പോസ്റ്റ്‌മോർട്ടം സ്വാഭാവികമായും അടുത്ത ദിവസത്തെ ഉച്ചയ്ക്ക് ശേഷത്തേക്ക് മാറ്റിവെക്കപ്പെടുകയാണ്.
പോസ്റ്റ്‌മോർട്ടം വൈകുന്നതോടെ വിദൂര ദേശങ്ങളിൽ നിന്നെത്തുന്ന പാവപ്പെട്ട കുടുംബങ്ങൾ അന്ത്യകർമ്മങ്ങൾ പോലും യഥാസമയം നടത്താനാകാതെ മണിക്കൂറുകളോളം ആശുപത്രിക്കു മുന്നിൽ കണ്ണീരോടെ കാത്തിരിക്കേണ്ടി വരുന്നു. മൃതദേഹങ്ങൾ രാത്രി മുഴുവൻ സൂക്ഷിക്കേണ്ടി വരുന്നത് മോർച്ചറികളിൽ സ്ഥലപരിമിതിക്കും തുടർന്നുള്ള ദിവസങ്ങളിൽ തിരക്കിനും ഇടയാക്കുന്നുണ്ട്. ഈ വിഷയത്തിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് പ്രമുഖ പൊതുപ്രവർത്തകൻ ഷൗക്കത്ത് മൂഴിക്കൽ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തു. രാത്രികാല പോസ്റ്റ്‌മോർട്ടം നടപ്പാക്കാൻ മുൻപ് തീരുമാനമുണ്ടായിട്ടും ഉദ്യോഗസ്ഥതല അനാസ്ഥയാണ് പദ്ധതി മുടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

“2014-ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളിൽ രാത്രികാല പോസ്റ്റ്‌മോർട്ടം നടപ്പാക്കാൻ നിയമസഭയിൽ പ്രമേയം പാസാക്കിയതാണ്. ഇതിന്റെ രേഖകൾ നിലവിലുണ്ട്. എന്നാൽ കാസർകോട് ജനറൽ ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളേജിലും മാത്രമാണ് നിലവിൽ ഈ സൗകര്യം പരിമിതമായ തോതിലെങ്കിലും പ്രവർത്തിക്കുന്നത്,” ഷൗക്കത്ത് മൂഴിക്കൽ പറഞ്ഞു. പോസ്റ്റ്‌മോർട്ടം നടത്തുന്നതിന് സ്വാഭാവിക പകൽ വെളിച്ചം വേണമെന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള സാങ്കേതിക തടസ്സങ്ങൾക്ക് ആധുനിക ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും അത്യാധുനിക സർജിക്കൽ ലൈറ്റിംഗ് സംവിധാനങ്ങളും ഉള്ള ഈ കാലഘട്ടത്തിൽ പ്രസക്തിയില്ല. എന്നിട്ടും ഭരണപരമായ മെല്ലെപ്പോക്കും മോർച്ചറി അറ്റൻഡർമാരുടെ കുറവുമാണ് ഈ പരിഷ്കാരം നടപ്പാക്കുന്നതിന് തടസ്സമായി നിൽക്കുന്നത്.

“അടുത്തിടെ നഗരത്തിലെ ആശുപത്രിയിൽ രാവിലെ 10 മണിക്ക് മരിച്ച ഒരു രോഗിയുടെ ഇൻക്വസ്റ്റ് പൂർത്തിയായത് ഉച്ചകഴിഞ്ഞ് 3.30-നാണ്. റിപ്പോർട്ട് 3.50-ന് മുൻപ് കൈമാറിയിട്ടും സമയം കഴിഞ്ഞു എന്ന കാരണത്താൽ പോസ്റ്റ്‌മോർട്ടം അടുത്ത ദിവസത്തേക്ക് മാറ്റി. മരിച്ച ഒരു വ്യക്തിക്ക് അടിസ്ഥാനപരമായ അന്തസ്സ് ലഭിക്കേണ്ടതുണ്ട്. എന്നാൽ ഇവിടെ ആ പരിഗണന പൂർണ്ണമായും അവഗണിക്കപ്പെടുകയാണ്,” അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യഘട്ടത്തിൽ പോസ്റ്റ്‌മോർട്ടം സമയം രാത്രി എട്ട് മണിവരെയെങ്കിലും ദീർഘിപ്പിക്കണമെന്നും, തുടർന്ന് ഇത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പൂർണ്ണതോതിലുള്ള സംവിധാനമാക്കി മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.


by Midhun HP News | Sep 20, 2026 | Latest News, കേരളം
കണ്ണൂർ: വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽ 2012-ൽ നടന്ന കൊലപാതകക്കേസിൽ വർഷങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ഒടുവിൽ പിടിയിൽ. കേസിലെ ഒന്നാം പ്രതിയായ സി. ആനന്ദിനെ (41) കോയമ്പത്തൂർ കാങ്കയംപാളയത്തു നിന്നാണ് കണ്ണൂർ സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അതിസാഹസികമായി പിടികൂടിയത്. കണ്ണൂർ സിറ്റി പോലീസിന്റെ ‘ഓപ്പറേഷൻ ഗ്രിപ്പ്’ പദ്ധതിയുടെ ഭാഗമായാണ് അറസ്റ്റ്.

2012 ഡിസംബർ രണ്ടിന് വൈകിട്ട് 7.15-ഓടെ അഴീക്കോട് പഞ്ചായത്തിലെ കാക്കമ്പാലം ഇസ്മായിൽ ക്വാർട്ടേഴ്സിന് സമീപമായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വ്യക്തിവൈരാഗ്യത്തെ തുടർന്ന് മണികണ്ഠൻ എന്നയാളെ തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ആനന്ദ് പ്രതിയായത്. സംഭവത്തിന് തൊട്ടുപിന്നാലെ വളപട്ടണം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി നാടുവിടുകയായിരുന്നു. തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
മൊബൈൽ ഫോൺ ഒഴിവാക്കി ഒളിവുജീവിതം; തമിഴ്നാട്ടിലും കൊലപാതകം
സൈബർ നിരീക്ഷണത്തിൽ കുടുങ്ങാതിരിക്കാൻ മൊബൈൽ ഫോണുകൾ ഒഴിവാക്കിയായിരുന്നു പ്രതിയുടെ ഒളിവുജീവിതം. ഒരു സ്ഥലത്തും സ്ഥിരമായി തങ്ങാതെ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലായി ഒളിത്താവളങ്ങൾ നിരന്തരം മാറ്റിക്കൊണ്ടിരുന്നതിനാൽ വർഷങ്ങളോളം പൊലീസിന് ഇയാളെ കണ്ടെത്താനായിരുന്നില്ല. ഒളിവിൽ കഴിയുന്നതിനിടയിൽ 2021-ൽ കോയമ്പത്തൂർ ജില്ലയിലെ സൂലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കൊലപാതകക്കേസിലും ആനന്ദ് പ്രതിയായിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. കോയമ്പത്തൂർ കാങ്കയംപാളയത്തെ ഒരു വീട്ടിൽ പ്രതി സ്ഥിരമായി എത്താറുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് അന്വേഷണ സംഘം അവിടെ നിരീക്ഷണം നടത്തി സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് പഴുതടച്ച നീക്കത്തിലൂടെയാണ് ഇയാളെ കീഴ്പ്പെടുത്തിയത്.

‘ഓപ്പറേഷൻ ഗ്രിപ്പ്’ വഴി വലവിരിച്ച് പൊലീസ്
കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക്കിന്റെ മേൽനോട്ടത്തിലും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ ഭാരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരവും രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ പ്രതിയെ കുടുക്കിയത്. നാർക്കോട്ടിക് സെൽ എസിപി വി.വി. മനോജ്, കണ്ണൂർ ടൗൺ എസിപി ആസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്‌നാട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.


by Midhun HP News | Sep 20, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കള്ളക്കടൽ ജാഗ്രത നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം എഫ്എച് മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ), കണ്ണൂർ-കാസർകോട് (വളപ്പട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളിൽ നാളെ രാത്രി 08.30 വരെ 0.8 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
തെക്കൻ മ്യാന്മർ തീരം, ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ആൻഡമാൻ കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഈ പ്രദേശങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.



by Midhun HP News | Sep 20, 2026 | Latest News, കേരളം
തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ കത്തില്‍ മൂന്നു ദിവസത്തിനകം തീരുമാനം ഉണ്ടായേക്കും. മറ്റന്നാള്‍ മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നടത്തുന്ന കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍ മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം വേണമെന്നാണ് ഇഡി ഡിജിപിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശം സര്‍ക്കാര്‍ നിലവില്‍ വിശദമായി പരിശോധിച്ചുവരികയാണ്. സിഎംആര്‍എല്‍- എക്‌സാലോജിക് പണമിടപാടിലും ഹവാല ആരോപണത്തിലും അന്വേഷണം ആകാമെന്നും, ഏതു രീതിയിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നുമാണ് അഡ്വക്കേറ്റ് ജനറല്‍ ജാജു ബാബു നിയമോപദേശം നല്‍കിയിട്ടുള്ളത്. എജിയുടെ ഈ നിയമോപദേശം നിലവില്‍ ആഭ്യന്തര സെക്രട്ടറിയുടെ മുന്നിലാണുള്ളത്.
ഇഡിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ അല്ലെങ്കില്‍ എഫ്‌ഐആറിന് മുന്‍പായി വിജിലന്‍സ് തലത്തില്‍ പ്രാഥമിക അന്വേഷണം നടത്തുകയോ ചെയ്യാമെന്നാണ് എജി വ്യക്തമാക്കിയിട്ടുള്ളത്. ഇതില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിനാണ് സര്‍ക്കാര്‍ കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്. പ്രാഥമിക പരിശോധനയില്‍ തൃപ്തികരമായ തെളിവുകള്‍ ലഭിക്കുകയാണെങ്കില്‍ മാത്രം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിലേക്ക് കടക്കാനാണ് ആലോചന.

രാഷ്ട്രീയ പ്രതികാരമെന്ന ആക്ഷേപം ഉയരാനുള്ള സാധ്യത കൂടി മുന്നില്‍ക്കണ്ടാകും സര്‍ക്കാര്‍ തീരുമാനമെടുക്കുക. രാഷ്ട്രീയമായിട്ടല്ല, നിയമപരമായിട്ടാണ് സര്‍ക്കാര്‍ വിഷയത്തെ സമീപിക്കുന്നതെന്ന നിലപാടാകും സര്‍ക്കാര്‍ സ്വീകരിക്കുക. സിഎംആര്‍എല്‍ വീണയ്ക്ക് നല്‍കിയ 3.28 കോടി രൂപ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുള്ള കൈക്കൂലി ആണെന്നാണ് ഇഡി ആരോപിക്കുന്നത്. കേസെടുത്താന്‍ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഎം പ്രസ്താവിച്ചിട്ടുണ്ട്.


Recent Comments