“വേസ്റ്റ് ടു ആർട്ട് പാർക്ക്” ആറ്റിങ്ങലിൽ പാഴ് വസ്തുക്കൾ കൊണ്ടൊരു പാർക്ക് നിർമ്മിച്ച് നഗരസഭ

“വേസ്റ്റ് ടു ആർട്ട് പാർക്ക്” ആറ്റിങ്ങലിൽ പാഴ് വസ്തുക്കൾ കൊണ്ടൊരു പാർക്ക് നിർമ്മിച്ച് നഗരസഭ

ആറ്റിങ്ങൽ: നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മൂന്ന്മുക്ക് ജംഗ്ഷനിൽ പുതിയതായി നിർമ്മിച്ച പാർക്കിൻ്റെ ഉദ്ഘാടനവും വർണ്ണ ലൈറ്റുകളുടെ സ്വിച്ചോൺ കർമ്മവും ചെയർപേഴ്സൺ എം. പ്രദീപ് നിർവ്വഹിച്ചു.
മൂന്നുമുക്ക് ജംഗ്ഷനിൽ ദേശീയപാതയോട് ചേർന്ന് കാടുപിടിച്ചു കിടന്ന 3 സെൻ്റ് സ്ഥലത്ത് സമൂഹ്യ വിരുദ്ധരുടെ ശല്ല്യമുണ്ടെന്ന് നഗരസഭാധികൃതർക്ക് പരാതി ലഭിച്ചിരുന്നു.

തുടർന്നാണ് മാലിന്യത്തിൽ നിന്ന് ലഭിക്കുന്ന പാഴ് വസ്തുക്കൾ കൊണ്ടിവിടെ മനോഹരമായ പാർക്ക് നിർമ്മിക്കാൻ അധികൃതർ തയ്യാറായത്.
ഹരിതകർമ്മസേന ശേഖരിച്ച 4500 ഓളം പഴയ പ്ലാസ്റ്റിക്ക് കുപ്പികൾ കൊണ്ടാണ് പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന ആനയുടെയും കാക്കയുടെയും രൂപങ്ങൾ നിർമ്മിച്ചത്.
അവനവഞ്ചേരി ഹൈസ്കൂളിലെ സ്‌റ്റുഡൻസ് പോലീസ് കേഡറ്റുകൾ വീടുകളിൽ നിന്ന് ശേഖരിച്ച 700 കുപ്പികളിൽ പഴകിയ പ്ലാസ്റ്റിക്ക് കവറുകൾ നിറച്ച് ഇക്കോ ബ്രിക്കുകളാക്കിയ ശേഷമാണ് പാർക്കിൻ്റെ ചുറ്റുമതിൽ നിർമ്മിച്ചിരിക്കുന്നത്.
പ്ലാസ്റ്റിക്ക് കുപ്പികളും പഴയ ടയറും കൂടാതെ പ്രകൃതി സൗഹൃദപരമായ രീതിയിൽ മുളകളും പുൽതകിടിയും വെള്ളാരം കല്ലുകളും അലങ്കാര ചെടികളും പാർക്കിനെ അതി മനോഹരമാക്കിയിട്ടുണ്ട്.

ഒന്നര ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച വിസ്മയ പാർക്കിൻ്റെ തുടർ പരിപാലനം നടത്തുന്നത് ഹരിതകർമ്മ സേന ആയിരിക്കും. മാലിന്യ സംസ്കരണവും പുനരുപയോഗവും എന്ന ആശയത്തിലെ റെഫ്യൂസ്, റെഡ്യൂസ്, റീയൂസ്, റീസൈക്കിൾ എന്ന മുദ്രാവാക്യം നഗരങ്ങളിൽ എത്രകണ്ട് പ്രായോഗികമാണെന്ന ഒരു തൽസമയ ബോധവൽക്കരണ കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടമെന്ന് എം. പ്രദീപ് അറിയിച്ചു.

തുടർന്ന് നടന്ന യോഗത്തിൽ പാർക്കിൻ്റെ ശില്പി ടോണി ജോസഫിനെയും, എസ്.പി.സി വിഭാഗം കമ്മ്യൂണിറ്റി പോലീസ് ഓഫീസർ സാബു നീലകണ്ഠൻ, ഹരിതകർമ്മസേന കൺസോഷ്യം പ്രതിനിധികളായ സുഗന്ധി, ലത എന്നിവരെ നഗരസഭാധ്യക്ഷൻ ആദരിച്ചു.

വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ അധ്യക്ഷയായി. ഹെൽത്ത് സ്‌റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എ.എം. താഹ സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് സ്‌റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രിയാസാബു, സെക്രട്ടറി കെ.എസ്. അരുൺ, ക്ലീൻസിറ്റി മാനേജർ എം.ആർ. റാംകുമാർ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ അനിൽ നന്ദി പറഞ്ഞു. നഗരസഭ കൗൺസിലർമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ഹരിതകർമ്മസേന അംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

ഇസ്രയേലില്‍ ശിവജിയുടെ പ്രതിമ സ്ഥാപിക്കും; ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുമെന്ന് കോണ്‍സല്‍ ജനറല്‍

ഇസ്രയേലില്‍ ശിവജിയുടെ പ്രതിമ സ്ഥാപിക്കും; ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുമെന്ന് കോണ്‍സല്‍ ജനറല്‍

മുംബൈ: ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ഇസ്രയേല്‍. ഇന്ത്യയുമായുള്ള സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തങ്ങളുടെ രാജ്യത്ത് ശിവജിയുടെ പ്രതിമ സ്ഥാപിക്കുമെന്നാണ് ഇസ്രയേലിന്റെ പ്രഖ്യാപനം. കഴിഞ്ഞയാഴ്ച നടന്ന ശിവ രാജ്യാഭിഷേക ദിനത്തോടനുബന്ധിച്ച് മുംബൈയിലെ ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ യാനിവ് റെവാച്ചാണ് ഈ പ്രഖ്യാപനം നടത്തിയത്.

ശിവജിയുടെ പ്രതിമ സ്ഥാപിക്കാനുള്ള പദ്ധതി ഇന്ത്യന്‍ ജനതയെ ഇസ്രയേലികളുമായി ബന്ധിപ്പിക്കുമെന്ന് റെവാച്ച് പറഞ്ഞു.’ഛത്രപതി ശിവജി മഹാരാജിന്റെ സ്വാധീനം എന്താണെന്നും അദ്ദേഹം ഇന്ത്യക്ക് എത്രത്തോളം പ്രധാനമാണെന്നും ഞങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നു. മഹാരാജിന്റെ ഒരു വലിയ പ്രതിമ നിര്‍മ്മിച്ച് ഇസ്രയേലിലേക്ക് അയക്കുക എന്നതാണ് ആശയം. ഇതൊരു സാധാരണ പദ്ധതി എന്നതിലുപരി ദീര്‍ഘകാലത്തേക്കുള്ള ഒന്നായിരിക്കും. ഈ പദ്ധതിയിലൂടെ ഇന്ത്യന്‍ ജനത ഇസ്രയേല്‍ ജനതയുമായുള്ള ബന്ധം ശക്തമാകും. ഇസ്രയേലിലെ വലിയ നഗരങ്ങളിലൊന്നില്‍ ഇത് സ്ഥാപിക്കാനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്,’- വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് അദ്ദേഹം പറഞ്ഞു.

ശിവജിയുടെ പാരമ്പര്യത്തിന് അനുയോജ്യമായ രീതിയില്‍ സ്മാരകം നിര്‍മ്മിക്കുന്നതിനായി ചരിത്രപരമായ വിവരങ്ങള്‍, കലാപരമായ ഉപദേശങ്ങള്‍, രൂപകല്‍പ്പന എന്നിവയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സഹകരണം ഇസ്രയേല്‍ തേടിയിട്ടുണ്ട്. ഇതിന് ദേവേന്ദ്ര ഫഡ്നാവിസ് സമ്മതം അറിയിച്ചിട്ടുണ്ടെന്നും റെവാച്ച് വ്യക്തമാക്കി.

മുഖ്യമന്ത്രി സ്‌കൂളിലെത്തിയാല്‍ പബ്ലിസിറ്റി കിട്ടും, കൂടുതല്‍ കുട്ടികള്‍ വരും; മുഖ്യമന്ത്രിക്ക് നാലാം ക്ലാസുകാരിയുടെ കത്ത്, വരാമെന്ന് വി ഡി സതീശന്‍

മുഖ്യമന്ത്രി സ്‌കൂളിലെത്തിയാല്‍ പബ്ലിസിറ്റി കിട്ടും, കൂടുതല്‍ കുട്ടികള്‍ വരും; മുഖ്യമന്ത്രിക്ക് നാലാം ക്ലാസുകാരിയുടെ കത്ത്, വരാമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: സ്‌കൂളിന്റെ സങ്കടാവസ്ഥ അറിയിച്ച് എഴുതിയ നാലാം ക്ലാസുകാരിയുടെ കത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി വി ഡി സതീശന്‍. നേരിട്ട് സ്‌കൂള്‍ സന്ദര്‍ശിക്കാമെന്നും കുട്ടിയെയും ടീച്ചര്‍മാരേയും കാണാമെന്നും മുഖ്യമന്ത്രി കുട്ടിയുടെ കത്തിന് മറുപടിയായി ഉറപ്പ് കൊടുത്തു.

കോഴിക്കോട് ജില്ലയിലെ പൂളപ്പൊയില്‍ ഗവ.എല്‍പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥി ഓമശ്ശേരി പെരുന്തോട്ടത്തില്‍ റഷീദിന്റെ മകള്‍ ഹാദിയയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. കത്തില്‍ മുഖ്യമന്ത്രി സ്‌കൂള്‍ സന്ദര്‍ശിച്ചാല്‍ സ്‌കൂളിന് നല്ല പബ്ലിസിറ്റി കിട്ടുമെന്നും കൂടുതല്‍ കുട്ടികള്‍ സ്‌കൂളില്‍ പ്രവേശനം തേടുമെന്നുമായിരുന്നു ഹാദിയ വിവരിച്ചത്. സ്‌കൂള്‍ പരിസരത്തെ കുട്ടികള്‍ പോലും ഇവിടെ അഡ്മിഷന്‍ എടുക്കുന്നില്ലെന്നും ഹാദിയ പരാതിപ്പെട്ടു. ഭാവിയില്‍ സ്‌കൂള്‍ ഇല്ലാതാകുമോ എന്ന ആശങ്കയും കുട്ടിയുടെ കത്തിലുണ്ട്. ഈ കത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയിരിക്കുന്നത്.

ഒരു ദിവസം സ്‌കൂളില്‍ വരാം. മോളേയും ടീച്ചര്‍മാരേയും കാണും. സ്‌കൂളിലേയ്ക്ക് കൂടുതല്‍ കുട്ടികളെ എത്തിക്കാന്‍ ശ്രമിക്കും. തിരക്ക് കാരണം കത്ത് വായിക്കാന്‍ വൈകിപ്പോയതിനാലാണ് മറുപടി വൈകിയത്. മോള്‍ നന്നായി പഠിക്കണം, ടീച്ചര്‍മാരോട് അന്വേഷണം പറയണമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

കനത്ത മഴ: കാസര്‍കോട് 50 മീറ്റളോളം നീളത്തില്‍ റോഡ് വിണ്ടുകീറി

കനത്ത മഴ: കാസര്‍കോട് 50 മീറ്റളോളം നീളത്തില്‍ റോഡ് വിണ്ടുകീറി

കാസര്‍കോട്: കുണ്ടംകുഴിയില്‍ ശക്തമായ മഴയെത്തുടര്‍ന്ന് മെക്കാഡം റോഡ് നെടുകെപിളര്‍ന്നു. പൊയിനാച്ചിപായിനാച്ചി – ബന്തടുക്ക റോഡിലെ കുണ്ടംകുഴി ടൗണിലെ മെക്കാഡംറോഡ് ആണ് തകര്‍ന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് റോഡ് തകര്‍ന്നത്.

50 മീറ്ററോളം നീളത്തില്‍ വിണ്ടുകീറിയിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ വലിയ ആഴത്തിലാണ് പിളര്‍ന്നത്. കുണ്ടംകുഴി, മൂന്നാംകടവ് റോഡ് ജംഗ്ഷന് സമീപം പെട്രോള്‍ പമ്പ് മുതല്‍ കുണ്ടംകുഴി ഭാഗത്തേക്കാണ് റോഡ് വിണ്ടുകീറിയത്. ഇതോടെ വാഹന ഗതാഗതം റോഡിന്റെ ഒരു ഭാഗത്തൂടെയായി ക്രമീകരിച്ചിട്ടുണ്ട്.

രാവിലെ 10.00 മുതല്‍ 11.15 വരെ ശക്തമായ മഴയുണ്ടായിരുന്നു. ഇതിനിടെയാണ് വലിയ ശബ്ദത്തോടെ റോഡ് പിളര്‍ന്നതെന്നു സമീപത്തെ വ്യാപാരികള്‍ പറഞ്ഞു. പൊയിനാച്ചി-ആലട്ടി റോഡ് കര്‍ണാടകയിലക്കുള്ള അന്തര്‍ സംസ്ഥാനപാത കൂടിയാണ്. ഈ സമയം വാഹനങ്ങളൊന്നും കടന്നു പോകാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി.

തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി; സിപിഎമ്മിൽ അസാധാരണ നടപടി

തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി; സിപിഎമ്മിൽ അസാധാരണ നടപടി

തിരുവനന്തപുരം: തളിപ്പറമ്പ്, പയ്യന്നൂർ നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പി.കെ. ശ്യാമളയെയും ടി.ഐ. മധുസൂദനനെയും തിരഞ്ഞെടുത്തതിൽ വീഴ്ചകൾ സംഭവിച്ചതായി സി.പി.എം നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് മുൻപാകെ സമ്മതിച്ചു. ഈ പിഴവുകൾ പ്രതിഫലിപ്പിക്കുന്ന രീതിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പുതുക്കാൻ സംസ്ഥാന കമ്മിറ്റി നേതൃത്വത്തോട് ആവശ്യപ്പെടുകയും, ഭേദഗതി വരുത്തിയ പതിപ്പ് മാത്രമേ പ്രാദേശിക അവലോകന യോഗങ്ങളിൽ അവതരിപ്പിക്കാവൂ എന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഓഗസ്റ്റിൽ സംസ്ഥാന കമ്മിറ്റിയുടെ വിപുലമായ യോഗം വിളിച്ചുചേർക്കാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

തളിപ്പറമ്പിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയായ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് നിർദ്ദേശിച്ചിരുന്നത്. പയ്യന്നൂരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ മധുസൂദനൻ സിറ്റിംഗ് എം.എൽ.എ എന്ന നിലയിലാണ് മത്സരരംഗത്തിറങ്ങിയത്.എന്നിരുന്നാലും, ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിന് എതിരെ ബന്ധുജനപക്ഷപാത ആരോപണങ്ങൾ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ടി.കെ. ഗോവിന്ദൻ ഉന്നയിക്കുകയും, തുടർന്ന് അദ്ദേഹം യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയും ചെയ്തു.

പയ്യന്നൂരിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനും, രക്തസാക്ഷി ഫണ്ടും പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ടും വകമാറ്റി ചിലവഴിച്ചുവെന്ന ആരോപണങ്ങൾ മധുസൂദനന് എതിരെ ഉന്നയിച്ചിരുന്നു. തങ്ങളുടെ ഉറച്ച കോട്ടകളിലുണ്ടായ ഈ ഇരട്ട പരാജയം സിപിഎമ്മിനെ പിടിച്ചുകുലുക്കിയപ്പോഴും, സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തതിൽ യാതൊരു തെറ്റും സംഭവിച്ചിട്ടില്ലെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തങ്ങളുടെ അവലോകന റിപ്പോർട്ടിൽ സ്വീകരിച്ചിരുന്നത്.

സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ച അസാധാരണമായ തിരുത്തലുകൾ

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ, അസാധാരണമായ ഒരു നീക്കത്തിലൂടെ സംസ്ഥാന കമ്മിറ്റി നിരവധി തിരുത്തലുകൾ നിർദ്ദേശിച്ചു. “സംസ്ഥാന സെക്രട്ടേറിയറ്റ് ഇതിനകം എത്തിയ നിഗമനങ്ങളിൽ ഇത്രയധികം ഭേദഗതികൾ വരുത്താൻ സംസ്ഥാന കമ്മിറ്റി നിർദ്ദേശിക്കുന്നത് അസാധാരണമാണ്,” ഒരു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

മുൻകാലങ്ങളിൽ സംസ്ഥാന കമ്മിറ്റി ചർച്ചകളെ തുടർന്ന് ചെറിയ തിരുത്തലുകൾ വരുത്തിയിട്ടുണ്ടെങ്കിലും, ഇത്രയും വലിയ മാറ്റങ്ങൾ ആവശ്യപ്പെടുന്നത് ഇതാദ്യമായാണ്. തിങ്കളാഴ്ച സമാപിച്ച ഇരുദിവസത്തെ സംസ്ഥാന കമ്മിറ്റി എസ്എൻഡ.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ന്യൂനപക്ഷ സമൂഹങ്ങൾക്ക് എതിരെ നടത്തിയതായി പറയപ്പെടുന്ന വർഗ്ഗീയ പരാമർശങ്ങൾ പോലുള്ള വിഷയങ്ങളിൽ അവലോകന റിപ്പോർട്ടിലെ ‘സ്വയംവിമർശനത്തിന്’ മൂർച്ചയില്ലെന്ന് നിരവധി അംഗങ്ങൾ വാദിച്ചു.

വെള്ളാപ്പള്ളിയോട് നേതൃത്വം മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് അവർ വിമർശിക്കുകയും, അദ്ദേഹത്തിന്റെ പ്രസ്താവനകൾ വർഗ്ഗീയ സ്വഭാവമുള്ളതാണെന്നും മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും അവർ നിലപാടെടുത്തു. വിട്ടുവീഴ്ചയ്ക്ക് ഇടനൽകാതെ പാർട്ടിയും വെള്ളാപ്പള്ളിയെ കൂടുതൽ കടുത്ത ഭാഷയിൽ വിമർശിക്കണമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടു. ചർച്ചയിൽ ഉയർന്നുവന്ന അഭിപ്രായങ്ങൾക്ക് അനുസൃതമായി ആവശ്യമായ ഭേദഗതികൾ വരുത്തുമെന്ന് സംസ്ഥാന സെക്രട്ടറി നിലപാടെടുത്തു.

മുസ്ലിം ലീഗിനോടുള്ള നിലപാടും നേതൃത്വത്തിനെതിരെയുള്ള വിമർശനങ്ങളും

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനോട് കൂടുതൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സിപിഎം സ്വീകരിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. ലീഗിന്റെ വർഗ്ഗീയ രാഷ്ട്രീയത്തെയും ജമാഅത്തെ ഇസ്‌ലാമിയുമായി ചേർന്നുള്ള അവരുടെ പ്രചാരണങ്ങളെയും കൂടുതൽ ശക്തമായി നേരിടണം. എല്ലാത്തരം വർഗ്ഗീയതകളോടും ഇതേ സമീപനം തന്നെ പാർട്ടി സ്വീകരിക്കണം.സംസ്ഥാന സെക്രട്ടറിയുടെ പ്രവർത്തന ശൈലിയെയും വാർത്താസമ്മേളനങ്ങളിലെ അദ്ദേഹത്തിന്റെ പെരുമാറ്റത്തെയും നിരവധി നേതാക്കൾ വിമർശിച്ചു. ഈ വിമർശനങ്ങൾ അംഗീകരിച്ച എംവി ഗോവിന്ദൻ തന്റെ പ്രവർത്തന ശൈലിയിൽ മാറ്റങ്ങൾ വരുത്തുമെന്ന് അറിയിച്ചതായാണ് സൂചന.

ചർച്ചകളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ നേരിട്ടുള്ള വിമർശനങ്ങൾ ഒന്നും ഉണ്ടായില്ല. പ്രതിപക്ഷ നേതാവായ ശേഷം പിണറായിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ചില നേതാക്കൾ നിരീക്ഷിച്ചു.എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിച്ച ഗ്ലോബൽ അയ്യപ്പ സംഗമവും വിമർശനത്തിന് വിധേയമായി. ചടങ്ങിന്റെ ഉദ്ഘാടനത്തിനിടെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചുകേൾപ്പിച്ച അന്നത്തെ ദേവസ്വം മന്ത്രി വിഎൻ വാസവന്റെ നടപടിയെ നിരവധി നേതാക്കൾ കുറ്റപ്പെടുത്തി.

‘റിപ്പോർട്ടിന് മൂർച്ചയില്ല’

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ന്യൂനപക്ഷ സമൂഹങ്ങൾക്ക് എതിരെ നടത്തിയതായി പറയപ്പെടുന്ന വർഗ്ഗീയ പരാമർശങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ റിപ്പോർട്ടിന് മൂർച്ചയില്ലെന്ന് നിരവധി അംഗങ്ങൾ വാദിച്ചു. വെള്ളാപ്പള്ളിയോട് നേതൃത്വം മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് അവർ വിമർശിക്കുകയും, അദ്ദേഹത്തിന്റെ പ്രസ്താവനകൾ വർഗ്ഗീയ സ്വഭാവമുള്ളതാണെന്നും മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും അവർ നിലപാടെടുത്തു.