സെന്‍സസില്‍ ഇതാദ്യമായി ജാതിയും; കോവിഡ് വാക്‌സിന്‍ എടുത്ത സ്ഥലവും ചോദ്യാവലിയില്‍

സെന്‍സസില്‍ ഇതാദ്യമായി ജാതിയും; കോവിഡ് വാക്‌സിന്‍ എടുത്ത സ്ഥലവും ചോദ്യാവലിയില്‍

ന്യൂഡല്‍ഹി: സെന്‍സസില്‍ രാജ്യത്തെ പൗരന്മാരില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള 40 ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. ജാതി, പട്ടിക ജാതി, പട്ടിക വര്‍ഗ പദവി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പട്ടികയിലുണ്ട്. ഇതാദ്യമായാണ് സെന്‍സസില്‍ ജാതി ഉള്‍പ്പെടുത്തുന്നത്.

സെന്‍സസില്‍ ജാതി ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നു. പൗരന്മാര്‍ നല്‍കുന്ന വിവരം വച്ചുള്ള ജാതിയാവും എന്യൂമറേറ്റര്‍മാര്‍ രേഖപ്പെടുത്തുക. ജാതികളുടെ പട്ടിക ചോദ്യത്തിനൊപ്പം ഉണ്ടാവില്ല.

രാജ്യത്തെ മഞ്ഞു വീഴ്ചയുള്ള പ്രദേശങ്ങളില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ മുപ്പതു വരെ വിവര ശേഖരണം നടത്തും. ഇവിടത്തുകാര്‍ക്ക് ഈ മാസം 17 മുതല്‍ സ്വയം വിവരങ്ങള്‍ നല്‍കാനും സൗകര്യമുണ്ടാവും. ലഡാക്ക്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ഈ മാസം മുതല്‍ വിവര ശേഖരണം നടത്തുക. ശേഷിച്ച മേഖലകളില്‍ അടുത്ത വര്‍ഷമാണ് സെന്‍സസ്.

ജാതി, പട്ടിക വിഭാഗ പദവി എന്നിവയ്‌ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിച്ച സ്ഥലവും ചോദ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹിതരാണോ, വിവാഹ സമയത്തെ പ്രായം, പങ്കാളിയുടെ പേര്, ഏതു രാജ്യത്തുനിന്നുള്ളയാളാണ്, മതം, മാതാപിതാക്കളുടെ വിവരങ്ങള്‍, ശാരീരിക വെല്ലുവിളി നേരിടുന്നയാളാണോ, മാതൃഭാഷ, അറിയാവുന്ന മറ്റു ഭാഷകള്‍, സാക്ഷരത, ഡിജിറ്റല്‍ സാക്ഷരത തുടങ്ങിയ കാര്യങ്ങളും ചോദ്യാവലിയിലുണ്ട്.

എത്ര വരെ പഠിച്ചു, ഏതു വിഷയത്തില്‍, ജോലിയുണ്ടോ, സാമ്പത്തിക സ്ഥിതി, വ്യവസായമോ ബിസിനസ്സോ നടത്തുന്നുണ്ടോ, ഉണ്ടെങ്കില്‍ ഏത് തുടങ്ങിയ കാര്യങ്ങളും രേഖപ്പെടുത്തും. ജോലി സമീപത്തു തന്നെയാണോ യാത്ര വേണ്ടിവരുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും ആരായും.ജനന സ്ഥലം, താസമിക്കുന്ന സ്ഥലം, താമസം മാറാനുണ്ടായ കാരണം, ഓരോയിടത്തും താമസിച്ച കാലയളവ്, സ്ഥിരം വിലാസം എന്നിവയും ചോദ്യാവലിയിലുണ്ട്.

എത്ര ബാങ്ക് അക്കൗണ്ട് ഉണ്ട്, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, വോട്ടര്‍ ഐഡി നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, ഡ്രൈവിങ് ലൈസന്‍സ് ഉണ്ടോ എന്നീ കാര്യങ്ങളും എന്യൂമറേറ്റര്‍മാര്‍ ചോദിക്കും.

50 സ്ക്രീനുകൾ; കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ​ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

50 സ്ക്രീനുകൾ; കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ​ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ​ഗ്രൂപ്പായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ്. 23 കേന്ദ്രങ്ങളിലായി നിലവിൽ 50 സ്ക്രീനുകളാണ് മാജിക് ഫ്രെയിംസിനുള്ളത്.

50-ാമത്തെ സ്ക്രീനിന്റെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി വിഡി സതീശൻ കാക്കനാട് നിർവഹിക്കും. നാല് സ്ക്രീനുകളാണുള്ളത്. ട്രാൻസ്പരന്റ് എൽഇഡി സ്ക്രീനാണ് കാക്കനാട് തിയറ്ററിന്റെ പ്രത്യേകത. 8000 ത്തിലേറെ സീറ്റുകളാണ് മാജിക് ഫ്രെയിംസിന്റെ കേരളത്തിലെ എല്ലാ തിയറ്ററുകളിലും കൂടിയുള്ളത്.

“പ്രേക്ഷകന് മികച്ച സംവിധാനങ്ങളോടെ സിനിമ കാണാനുള്ള സൗകര്യമൊരുക്കുകയാണ് മാജിക് ഫ്രെയിംസ്. ശബ്ദമായാലും ദൃശ്യമായാലും അവർ ആ​ഗ്രഹിക്കുന്ന പെർഫക്ഷനിൽ നൽകാനാണ് ശ്രമം. മികച്ച ഫുഡ് കോർട്ട്, പാർക്കിങ്, വാഷ് റൂമുകൾ എല്ലാം നൽകുന്നിടത്താണ് തിയറ്ററുകൾ ജനപ്രിയമാകുന്നതെന്ന്” ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

കോലഞ്ചേരിയിലാണ് അടുത്ത തിയറ്റർ സമുച്ചയം. കറുകച്ചാൽ, വെള്ളരിക്കുണ്ട്, എടക്കര പോലുള്ള ചെറിയ പട്ടണങ്ങളിലും മാജിക് ഫ്രെയിംസ് തിയറ്ററുകൾ തുറന്നിട്ടുണ്ട്.

സുശീല (74) അന്തരിച്ചു

സുശീല (74) അന്തരിച്ചു

ആറ്റിങ്ങൽ വട്ടവിള സുമി നിവാസിൽ സുശീല (74) അന്തരിച്ചു.

ഭർത്താവ്: പി രാഘവൻ
മക്കൾ: സുമി ഹർഷൻ. എസ് (എച്ച് എസ് എസ് ടി), രാജേഷ് കുമാർ ആർ എസ് മരുമക്കൾ: ഹർഷൻ എസ് (ഡബ്ലിയു സി ഡി), സുനിത ആർ (ഡ്രക്സ് കൺട്രോൾ)

മരണാനന്തര ചടങ്ങുകൾ ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 11.30ന്

നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി വിഡി സതീശന്‍

നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി വിഡി സതീശന്‍

തിരുവനന്തപുരം: അന്തരിച്ച കണ്ണൂര്‍ മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഭക്ഷ്യ സുക്ഷ ഓഫീസറായാണ് നിയമനം. നിയമന ഉത്തരവ് മുഖ്യമന്ത്രി വിഡി സതീശന്‍ കൈമാറി. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് മകള്‍ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നല്‍കിയത്. നവീന്‍ ബാബുവിന്റെ കുടുംബത്തിന് ജോലി നല്‍കുമെന്ന് നേരത്തെ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യ, പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യ. ക്ഷണിക്കാതെയായിരുന്നു ചടങ്ങിലേക്ക് ദിവ്യ എത്തിയത്. ചടങ്ങിനുശേഷം കിട്ടിയ ഉപഹാരങ്ങള്‍ പോലും എടുക്കാതെയാണ് നവീന്‍ ബാബു കലക്ട്രേറ്റ് വിട്ടിറങ്ങിയത്.

രാത്രി 8.55നുള്ള മലബാര്‍ എക്‌സ്പ്രസിനായിരുന്നു നവീന്‍ ബാബു നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരുന്നത്. പുലര്‍ച്ചെ ചെങ്ങന്നൂരിലെത്തിയ ബന്ധുക്കളാണ് നവീന്‍ ട്രെയിനിലില്ലെന്ന വിവരം അറിയിക്കുന്നത്. എഡിഎമ്മിന്റെ ഡ്രൈവര്‍ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നാല് സെക്കൻഡ് നേരം പൂർണ്ണ നിയന്ത്രണം നഷ്ടമായി; ഫൂക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാന അപകടത്തിൽ എയർബസിന്റെ നിർണ്ണായക കണ്ടെത്തൽ

നാല് സെക്കൻഡ് നേരം പൂർണ്ണ നിയന്ത്രണം നഷ്ടമായി; ഫൂക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാന അപകടത്തിൽ എയർബസിന്റെ നിർണ്ണായക കണ്ടെത്തൽ

ഡൽഹി: ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം (AI2379) പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിച്ച് യാത്രക്കാർക്ക് പരിക്കേറ്റ സംഭവത്തിൽ നിർണ്ണായക വിവരങ്ങളുമായി വിമാന നിർമ്മാതാക്കളായ എയർബസ്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് (ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ) പരിശോധിച്ചതിൽ നിന്ന്, അപകടസമയത്ത് തുടർച്ചയായി നാല് സെക്കൻഡ് നേരം വിമാനത്തിന്റെ പ്രധാന നിയന്ത്രണ സംവിധാനങ്ങളെല്ലാം ഒരേസമയം പൂർണ്ണമായി നിലച്ചിരുന്നതായി കണ്ടെത്തി.

എയർബസ് A320 നിയോ വിമാനത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാകാത്ത വിധം ഒരേസമയം മൂന്ന് ഹൈഡ്രോളിക് സിസ്റ്റങ്ങളും പ്രവർത്തനരഹിതമായതാണ് ഈ നാല് സെക്കൻഡിൽ വിമാനത്തിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടമാകാൻ ഇടയാക്കിയത്. വിമാനത്തിന്റെ മൂക്ക് മുകളിലേക്കും താഴേക്കും ചലിപ്പിക്കുന്ന എലിവേറ്ററുകളും, വശങ്ങളിലേക്ക് തിരിയാൻ സഹായിക്കുന്ന എയ്‌ലറോണുകളും, വേഗത നിയന്ത്രിക്കുന്ന സ്പോയിലറുകളും പൈലറ്റുമാരുടെ യാതൊരു നിയന്ത്രണവുമില്ലാതെ സ്വയം ചലിക്കുകയായിരുന്നു.

ഹൈഡ്രോളിക് സംവിധാനം തകരാറിലായതോടെ ഓട്ടോ പൈലറ്റ് തനിയെ വിച്ഛേദിക്കപ്പെടുകയും, വിമാനത്തിന്റെ ചിറകുകൾക്ക് ഉയർന്നുനിൽക്കാനുള്ള കാറ്റിന്റെ മർദ്ദം കുറയുന്ന ‘സ്റ്റാൾ’ അവസ്ഥ മുന്നറിയിപ്പായി കോക്പിറ്റിൽ മുഴങ്ങുകയും ചെയ്തു. തുടർന്ന് നിയന്ത്രണം വീണ്ടെടുക്കാനുള്ള സാധാരണ സുരക്ഷാ ചട്ടങ്ങൾ പാലിച്ച്, വിമാനം പറത്തിയിരുന്ന ഫസ്റ്റ് ഓഫീസർ കൺട്രോൾ സൈഡ്-സ്റ്റിക്ക് മുന്നോട്ട് തള്ളി മൂക്ക് താഴ്ത്താൻ ശ്രമിച്ചു.

എന്നാൽ ഹൈഡ്രോളിക് പ്രഷർ ഇല്ലാതിരുന്നതിനാൽ ഈ സമയം വിമാനം പ്രതികരിച്ചില്ല. ഏതാനും നിമിഷങ്ങൾക്കുള്ളിൽ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും സ്വയം പുനഃസ്ഥാപിക്കപ്പെട്ടതോടെ, മുൻപ് നൽകിയ കമാൻഡ് അനുസരിച്ച് വിമാനം കുത്തനെ അതിശക്തമായി താഴേക്ക് പതിക്കുകയായിരുന്നു. ഇതിന്റെ കടുത്ത ആഘാതത്തിലാണ് യാത്രക്കാരും ജീവനക്കാരും വിമാനത്തിന്റെ മുകൾത്തട്ടിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റത്.

ഫ്രാൻസിലെ ടൂളൂസിലുള്ള എയർബസിന്റെ സാങ്കേതിക കേന്ദ്രത്തിലാണ് ബ്ലാക്ക് ബോക്സ് വിവരങ്ങൾ വിശകലനം ചെയ്തത്. പ്രഷർ സെൻസറിലെ തകരാറാണ് അടിയന്തര സാഹചര്യത്തിന് കാരണമായതെന്നാണ് എയർബസിന്റെ പ്രാഥമിക നിഗമനമെങ്കിലും അന്തിമ റിപ്പോർട്ട് നൽകിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എയർബസിലെ വിദഗ്ദ്ധരും ഫ്രഞ്ച് വ്യോമയാന അന്വേഷണ ഏജൻസിയായ ബിഇഎയും ഡൽഹിയിലെത്തി ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുമായി ചേർന്ന് പരിശോധനകൾ ആരംഭിച്ചു.

വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡർ ക്യാപ്റ്റൻ സുദീപ് വസിഷ്ഠിന്റെ രക്തപരിശോധനയിൽ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിൽ, പൈലറ്റിന്റെ പെരുമാറ്റത്തിന് ഈ സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതിലും വിശദമായ അന്വേഷണം നടക്കുന്നുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി എയർ ഇന്ത്യയിലെ മുഴുവൻ പൈലറ്റുമാർക്കും ലഹരി പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.