കണ്ണൂര്‍ ജയിലിനകത്തേക്ക് പറന്നെത്തി മദ്യക്കുപ്പികളും പാക്കറ്റ് സിഗരറ്റുകളും; അന്വേഷണം

കണ്ണൂര്‍ ജയിലിനകത്തേക്ക് പറന്നെത്തി മദ്യക്കുപ്പികളും പാക്കറ്റ് സിഗരറ്റുകളും; അന്വേഷണം

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ മദ്യവും സിഗരറ്റ് പാക്കറ്റകളും കണ്ടെത്തി. മൂന്ന് കുപ്പി മദ്യവും മൂന്ന് പാക്ക് സിഗരറ്റുകളുമാണ് അധികൃതര്‍ കണ്ടെത്തിയത്. നേരത്തെയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഹോസ്പിറ്റല്‍ ബ്ലോക്കിന് സമീപത്തുനിന്നാണ് മദ്യവും സിഗരറ്റ് പാക്കുകളും കണ്ടെത്തിയതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. മദ്യക്കുപ്പി വീണ ശബ്ദം കേട്ട് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് മൂന്ന് പാക്ക് സിഗരറ്റും മൂന്ന് കുപ്പി മദ്യവും കണ്ടെത്തിയത് എറിഞ്ഞ് കൊടുത്തപ്പോഴുണ്ടായ ശബ്ദം കേട്ടാണ് ജയില്‍ അധകൃതര്‍ അവിടെയെത്തിയത്.

സെന്‍ട്രല്‍ ജയിലിനോടു ചേര്‍ന്നുള്ള സ്‌പെഷല്‍ സബ് ജയിലിന്റെ മതിലിനു പുറത്തെ വഴിയില്‍ നിന്നു ജയിലിനകത്തേക്കു മദ്യം, ബീഡി തുടങ്ങിയവ എറിഞ്ഞുനല്‍കുന്ന സംഭവങ്ങള്‍ നേരത്തേയും ഉണ്ടായിരുന്നു. ഈ ഭാഗത്ത് കൂടുതല്‍ വാര്‍ഡര്‍മാരെ കാവലിനു നിയോഗിച്ചെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പതിവായി ഇങ്ങനെ ചെയ്യുന്ന ഒരുസംഘത്തെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

പരീക്ഷയെഴുതാനായി സ്‌കൂളിലേക്ക് പോകുന്നതിനിടെ എട്ടാംക്ലാസ് വിദ്യാര്‍ഥി ട്രെയിന്‍ ഇടിച്ചുമരിച്ചു

പരീക്ഷയെഴുതാനായി സ്‌കൂളിലേക്ക് പോകുന്നതിനിടെ എട്ടാംക്ലാസ് വിദ്യാര്‍ഥി ട്രെയിന്‍ ഇടിച്ചുമരിച്ചു

പാലക്കാട്: പട്ടാമ്പിയില്‍ എട്ടാം ക്ലാസുകാരന്‍ ട്രെയിന്‍ ഇടിച്ചുമരിച്ചു. ഏലംകുളം സ്വദേശി അശ്വിന്‍ കൃഷ്ണയാണ് മരിച്ചത്. കുന്നക്കാവ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അശ്വിന്‍ കൃഷ്ണ.

രാജു – വിനീത ദമ്പതികളുടെ എകമകനാണ് അശ്വിന്‍ കൃഷ്ണ. സ്‌കൂളില്‍ പോകാനുള്ള സൗകര്യാര്‍ഥം വല്ലപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്നാണ് വിദ്യാര്‍ഥി സ്‌കൂളില്‍ പോയിരുന്നത്.സാധാരണയായി 7.20ന്റെ ട്രെയിനിനാണ് കുട്ടി പതിവായി സ്‌കൂളിലേക്ക് പോയിരുന്നത്. ഇന്ന് പരീക്ഷയായതിനാല്‍ അതിനുശേഷുമുളള ട്രെയിനില്‍ പോകാനായി സ്‌റ്റേഷനിലേക്ക് എത്തുന്നതിനിടെ ട്രെയിന്‍ ഇടിക്കുയായിരുന്നു. സംഭവസ്ഥലത്തുവച്ച മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

‘പലസ്തീന്‍ 36, ദ ബീഫ്…’; ഐഎഫ്എഫ്‌കെയില്‍ 20 സിനിമകള്‍ വെട്ടി കേന്ദ്രം, വിമര്‍ശിച്ച് അടൂരും ബേബിയും

‘പലസ്തീന്‍ 36, ദ ബീഫ്…’; ഐഎഫ്എഫ്‌കെയില്‍ 20 സിനിമകള്‍ വെട്ടി കേന്ദ്രം, വിമര്‍ശിച്ച് അടൂരും ബേബിയും

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയില്‍ 20 സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയില്ല. സെന്‍സര്‍ എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ടാണ് പ്രദര്‍ശനം മുടങ്ങിയത്. പലസ്തീന്‍ പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ക്കുമാണ് അനുമതി നിഷേധിച്ചത്. ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും അടൂര്‍ ഗോപാലകൃഷ്ണന്‍, കമല്‍ തുങ്ങിയരും രംഗത്തെത്തി.

‘ഒരു കൂട്ടം ഭ്രാന്തന്മാരാണ് ആ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് പറയുന്നത്. രാജ്യം അപകടകരമായ അവസ്ഥയിലേക്ക് പോകുന്നു എന്നതിന്റെ തെളിവാണിതെന്ന്’ എം എ ബേബി പ്രതികരിച്ചു.സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത സിനിമകള്‍ എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റോടു കൂടിയാണ് സാധാരണ പ്രദര്‍ശിപ്പിക്കാറുള്ളത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. 20 സിനിമകള്‍ക്കാണ് ഇത്തരത്തില്‍ അനുമതി ലഭിക്കാത്തതിനാല്‍ പ്രദര്‍ശനം നടത്താന്‍ കഴിയാത്തത്. പലസ്തീന്‍ പാക്കേജിലെ നാലു ചിത്രങ്ങളും അനുമതി ലഭിക്കാത്തവയില്‍ ഉള്‍പ്പെടും.

ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ച പലസ്തീന്‍ 36നും അനുമതി ലഭിച്ചില്ല. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ അബ്ദു റഹ്മാന സിസാക്കോയുടെ റ്റിംബക്റ്റൂ എന്ന ചിത്രവും, ബാറ്റ്ല്‍ഷിപ്പ് പൊട്ടെംകിന്‍, സ്പാനിഷ് ചിത്രമായ ബീഫ് തുടങ്ങിയവയാണ് പ്രദര്‍ശനാനുമതി ലഭിക്കാത്ത ചിത്രങ്ങള്‍.

ബാങ്ക് ജീവനക്കാരുടെ ഇടപെടലില്‍ വയോധികന് ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പില്‍ നിന്ന് രക്ഷ

ബാങ്ക് ജീവനക്കാരുടെ ഇടപെടലില്‍ വയോധികന് ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പില്‍ നിന്ന് രക്ഷ

കൊച്ചി: ബാങ്ക് അധികൃതരുടെ ഇടപെടല്‍ വയോധികനെ ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടുത്തി. തന്റെ അക്കൗണ്ടിലുള്ള നാലര ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ചെക്കുമായെത്തിയ 64കാരനോട് ബാങ്ക് ജീവനക്കാര്‍ വിവരങ്ങള്‍ തിരക്കിയപ്പോള്‍ അസ്വഭാവികത തോന്നുകയായിരുന്നു.

വര്‍ഷങ്ങളായുള്ള ഇടപാടുകാരനാണ്. ചോദ്യം കേട്ടതും താന്‍ പിന്നീട് വരാമെന്നു പറഞ്ഞ് അദ്ദേഹം പെട്ടെന്ന് പുറത്തേക്കിറങ്ങി. വയോധികന്റെ അസ്വാഭാവികമായ പെരുമാറ്റം കണ്ടതോടെ വൈപ്പിനിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ജീവനക്കാര്‍ പണമയയ്‌ക്കേണ്ട അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഉത്തരേന്ത്യയിലെ ഒരു വിലാസം. തട്ടിപ്പു മണത്ത ബാങ്ക് അധികൃതര്‍ ഉടന്‍ പുറത്തേക്കിറങ്ങി വയോധികനെ അന്വേഷിച്ചു. പുറത്ത് കാറില്‍ത്തന്നെ, ഇരിക്കുകയായിരുന്നു അദ്ദേഹം. താന്‍ രാവിലെ 9 മണി മുതല്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്ന വയോധികന്‍ പറഞ്ഞത്.

തന്നെ മുംബൈ പൊലീസ് വിളിച്ചിരുന്നുവെന്നും തട്ടിപ്പിലൂടെ ഉണ്ടാക്കിയ വലിയൊരു തുക തന്റെ അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ടെന്നും അത് വൈകാതെ അക്കൗണ്ടിലെത്തും എന്നുമായിരുന്നു വിളിച്ചവര്‍ പറഞ്ഞത്. മുംബൈ പൊലീസിന്റെ യൂണിഫോമും ഓഫിസും എല്ലാം കണ്ടാല്‍ യഥാര്‍ഥം.

പണം അക്കൗണ്ടിലെത്തിയാല്‍ തന്റെ പേര്‍ക്ക് കേസെടുക്കുമെന്നും അത് ഒഴിവാക്കണമെങ്കില്‍ നിലവില്‍ അക്കൗണ്ടുകളിലുള്ള പണം അവര്‍ പറയുന്ന അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ മറ്റു രണ്ടു ബാങ്കുകളിലുള്ള 78,000 രൂപ അയച്ചു. അതിനു േശഷമാണ് വൈപ്പിനിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് എത്തിയത്. തന്നോട് അവര്‍ വിഡിയോ കോളില്‍ സംസാരിക്കുകയായിരുന്നുവെന്നും വയോധികന്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ പരാതി സൈബര്‍ സെല്ലിനും കേന്ദ്രീകൃത സംവിധാനമായ 1930 എന്ന നമ്പറിലേക്കും നല്‍കി. തു. 78,000 രൂപ നഷ്ടപ്പെട്ടതിലും 64കാരന്‍ പരാതി നല്‍കിയിട്ടുണ്ട്.

‘മുഖ്യമന്ത്രിക്ക് അത് അറിയാം; ഇലക്ഷന്‍ കഴിയുന്നത് വരെ എങ്ങനെയങ്കിലും എന്നെ അകത്തിടണമായിരുന്നു’

‘മുഖ്യമന്ത്രിക്ക് അത് അറിയാം; ഇലക്ഷന്‍ കഴിയുന്നത് വരെ എങ്ങനെയങ്കിലും എന്നെ അകത്തിടണമായിരുന്നു’

തിരുവനന്തപുരം: ജയിലില്‍ നിരാഹാരം കിടന്നത് പുരുഷ കമ്മീഷന് വേണ്ടിയായിരുന്നെന്ന് രാഹുല്‍ ഈശ്വര്‍. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് കള്ളം പറഞ്ഞാണ് തന്നെ കൂടുതല്‍ ദിവസം ജയിലില്‍ കിടത്തിയത്. ശബരിമല സ്വര്‍ണക്കൊള്ള മറയക്കുന്നതിനായി സ്ത്രീപീഡന വിഷയമാണ് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നോട്ടുവച്ചത്. താന്‍ വെളിയിലുണ്ടെങ്കില്‍ അതിനെതിരെ ശക്തമായി സാമൂഹിക മാധ്യമങ്ങളില്‍ ക്യാംപെയ്ന്‍ ചെയ്യുമെന്ന ബോധ്യത്തിലാണ് തെരഞ്ഞെടുപ്പ് വരെ തന്നെ ജയിലില്‍ ഇട്ടതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ജയില്‍ മോചിതാനായ ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

‘സ്വാമി അയ്യപ്പനാണേ, മഹാത്മഗാന്ധിയാണേ തന്റെ രണ്ട് മക്കളാണേ സത്യം ഞാന്‍ ഈ പറയുന്ന കാര്യങ്ങളെല്ലാം സത്യമാണ്; ഒരിക്കലും കള്ളത്തേ കള്ളം കൊണ്ട് ജയിക്കാന്‍ ആകില്ല. സത്യം കൊണ്ടേ ജയിക്കാനാകൂ. ഇരുട്ടിനെ ഇരുട്ട് കൊണ്ട് തോല്‍പ്പിക്കാനാവില്ല, വെളിച്ചം കൊണ്ടേ തോല്‍പ്പിക്കാനാകൂ. വെറുപ്പിനെ സ്‌നേഹവും ബഹുമാനം കൊണ്ടേ തോല്‍പ്പിക്കാനാകൂ. എനിക്ക് നോട്ടീസ് തരാതെയാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കേസിനെ കുറിച്ച് പറയരുതെന്ന് പറഞ്ഞതുകൊണ്ട് കൂടുതല്‍ പറയുന്നില്ല. വ്യാഴാഴ്ച തന്നെ ജാമ്യം കിട്ടേണ്ടതായിരുന്നു. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയില്ലന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കള്ളം പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ എന്നെ എങ്ങനെയെങ്കിലും അകത്തിടണം. ശബരിമല സ്വര്‍ണക്കൊള്ളക്ക് എതിരെ സ്ത്രീപീഡന വിഷയമാണ് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ മുന്നോട്ടുവച്ചത്. ഞാന്‍ വെളിയിലുണ്ടെങ്കില്‍ അതിനെതിരെ ശക്തമായി സാമൂഹിക മാധ്യമങ്ങളില്‍ ക്യാംപെയ്ന്‍ ചെയ്യുമെന്ന് അദ്ദേഹത്തിനുവരെ അറിയാവുന്നത്‌കൊണ്ട് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അകത്ത് ഇടുകയായിരുന്നു. പുരുഷ കമ്മീഷന് വേണ്ടി പോരാടുന്നത് വ്യാജപരാതിയില്‍ അറസ്റ്റ് ചെയ്ത് തന്നെ അകത്തിട്ടതിനാണ്. ഏത് പുരുഷനെതിരെയും ഇങ്ങനെ കേസ് എടുക്കാം. നിരാഹാരം കിടന്നത് പുരുഷ കമ്മീഷന് വേണ്ടിയാണ്’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ബലാത്സംഗ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച സംഭവത്തില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഇന്നാണ് കോടതി ജാമ്യം അനുവദിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ബലാത്സംഗ പരാതി നല്‍കിയ പെണ്‍കുട്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ 16 ദിവസത്തിന് ശേഷമാണ് പുറത്തിറങ്ങിയത്. ഉപാധികളോടെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, മറ്റു കേസുകളില്‍ അകപ്പെടാന്‍ പാടില്ല തുടങ്ങിയവയാണ് കോടിതി മുന്നോട്ടുവച്ച ഉപാധികള്‍. 16 ദിവസമായി റിമാന്‍ഡിലാണെന്നും, അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നുമുള്ള വാദമാണ് രാഹുല്‍ ഈശ്വറിന്റെ അഭിഭാഷകന്‍ ഉന്നയിച്ച വാദം.