‘ഞാൻ ഇന്ത്യയുടേയും പാകിസ്ഥാന്റേയും അടുത്തയാൾ’- സംഘർഷത്തിൽ ഇടപെടില്ലെന്ന് ട്രംപ്

‘ഞാൻ ഇന്ത്യയുടേയും പാകിസ്ഥാന്റേയും അടുത്തയാൾ’- സംഘർഷത്തിൽ ഇടപെടില്ലെന്ന് ട്രംപ്

വാഷിങ്ടൻ: ഇന്ത്യ- പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെടില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യം നിലനിൽക്കെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

ഇരു രാജ്യങ്ങളും ചേർന്നു പ്രശ്നം പരിഹരിക്കും. ഇന്ത്യയും പാകിസ്ഥാനുമായി തനിക്ക് നല്ല ബന്ധമാണെന്നും ട്രംപ് പറഞ്ഞു. ‘ഇന്ത്യയുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. പാകിസ്ഥാന്റേയും അടുത്ത ആളാണ് ഞാൻ. കശ്മീരിൽ വർഷങ്ങളായി ഇരു രാജ്യങ്ങളും പോരാടുന്നുണ്ട്. ആ അതിർത്തിയിൽ 1,500 വർഷമായി സംഘർഷം നിലനിൽക്കുന്നു. അവർ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അതു പരിഹരിക്കുമെന്നു എനിക്കുറപ്പുണ്ട്. രണ്ട് നേതാക്കളേയും എനിക്കറിയാം. ഇരു രാജ്യങ്ങളും തമ്മിൽ എക്കാലത്തും വലിയ സംഘർഷമുണ്ടായിട്ടുണ്ട്’- ട്രംപ് വ്യക്തമാക്കി.

ഭീകരാക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ട്രംപ് ശക്തമായി അപലപിച്ചിരുന്നു. ഹീനമായ ആക്രമണം നടത്തിയ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരുന്നതിൽ ഇന്ത്യക്കു പൂർണ പിന്തുണയും അദ്ദേഹം അറിയിച്ചിരുന്നു.

ഇന്ത്യയുടെ ആദരം അർപ്പിച്ച് രാഷ്ട്രപതി; ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്

ഇന്ത്യയുടെ ആദരം അർപ്പിച്ച് രാഷ്ട്രപതി; ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്

വത്തിക്കാൻ സിറ്റി: നിത്യനിദ്രയിലേക്ക് പ്രവേശിച്ച ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങ് ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ആരംഭിക്കും. ​ദിവ്യ ബലിയോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്. ചത്വരത്തിലെ ചടങ്ങുകൾക്കു ശേഷം ഭൗതിക ശരീരം സെന്റ് പീറ്റേഴ്സ് ബസലിക്കയിലേക്കു തിരികെ കൊണ്ടു പോകും. അവിടെ നിന്നു 4 കിലോമീറ്റർ അകലെയുള്ള സെന്റ് മേരി മേജർ ബസലിക്കയിലെത്തിച്ച് സംസ്കരിക്കും.

പൊതു ദർശന സമയത്ത് അണമുറിയാത്ത ജനപ്രവാഹമായിരുന്നു. ഇന്നലെ അർധ രാത്രിയോടെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം കിടത്തിയ പേടകം അടച്ചു. ആചാരമനുസരിച്ച് പാപ്പയുടെ മുഖം വെള്ളത്തുണികൊണ്ടു മൂടി. ഫ്രാൻസിസ് പാപ്പയുടെ കാലത്ത് പുറത്തിറക്കിയ നാണയങ്ങൾ അടങ്ങിയ സഞ്ചിയും മാർപാപ്പയായിരിക്കെ അദ്ദേഹം ചെയ്ത പ്രവൃത്തികളുടെ ലഘു വിവരണവും പേടകത്തിനുള്ളിൽ വച്ചു.

അമേരിക്കയിൽ നിന്നുള്ള കർദിനാൾ കെവിൻ ഫാരലിന്റെ മുഖ്യ കാർമികത്വത്തിൽ മുതിർന്ന കർദിനാൾമാരുടെ സാന്നിധ്യത്തിലാണു പേടകം അടച്ചത്. ഇന്നലെ വൈകീട്ട് വരെയുള്ള കണക്കിനുസരിച്ച് 2.50 ലക്ഷം പേർ പാപ്പയെ അവസാനമായി കാണാൻ എത്തി. സംസ്കാര ചടങ്ങുകളുടെ 87 പേജുള്ള ശുശ്രൂഷാക്രമം വത്തിക്കാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മരണാനന്തരമുള്ള നടപടികളുടേയും ശുശ്രൂഷകളുടേയും ക്രമം കഴിഞ്ഞ നവംബറിൽ മാർപാപ്പ തന്നെ താത്പര്യമെടുത്തു പരിഷ്കരിച്ചിരുന്നു. ചടങ്ങുകൾ ലളിതമാക്കി. സൈപ്രസ്, ഓക്, വാക മരത്തടികൾ കൊണ്ടു നിർമിച്ച മൂന്ന് പെട്ടികൾക്കുള്ളിലായി പാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം സാധാരണ തടിപ്പെട്ടി മതിയെന്നു അദ്ദേഹം നിർദ്ദേശിച്ചിരുന്നു.

ഇന്ന് നടക്കുന്ന ദിവ്യബലിയിൽ ലേക നേതാക്കൾ പങ്കെടുക്കും. കർദിനാൾ തിരു സംഘത്തിന്റെ തലവൻ ജിയോവാനി ബാറ്റിസ്റ്റ റെ മുഖ്യ കാർമികത്വം വഹിക്കും. സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മജർ ആർച്ച് ബിഷപ്പ് കിർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കതോലിക്കാ ബാവ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, മേജർ ആർച്ച് ബിഷപ്പ് ഇമെരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവർ സംസ്കാര ചടങ്ങിൽ സഹ കാർമികരാകും.

രാഷ്ട്രപതി ദ്രൗപദി മുർമു പാപ്പയുടെ ഭൗതിക ശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. മറ്റ് ലോക നേതാക്കൾക്കൊപ്പം രാഷ്ട്രപതിയും ഇന്ന് സംസ്കാര ചടങ്ങിൽ പങ്കെടുക്കും. കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജു, ജോർജ് കുര്യൻ, കേരള സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി റോഷി അ​ഗസ്റ്റിൻ എന്നിവരും എത്തിയിട്ടുണ്ട്.

അഞ്ചുതെങ്ങ് മുതലപ്പൊഴി മുറിച്ചു

അഞ്ചുതെങ്ങ് മുതലപ്പൊഴി മുറിച്ചു

കഴിഞ്ഞ 10 ദിവസമായി മണൽ കൊണ്ട് മൂടിയ അഞ്ചുതെങ്ങ് മുതലപ്പൊഴി മുറിച്ചു. പൊഴി അടഞ്ഞതോടെ സമീപ പ്രദേശങ്ങൾ വെള്ള ക്കെട്ടിലായിരുന്നു. പൊഴി മുറിഞ്ഞതോടെ രണ്ട് ദിവസത്തിനകം വെള്ളം ഇറങ്ങുമെന്ന് അധികൃതർ അറിയിച്ചു.

എസ്എസ്എൽസി പരീക്ഷാ ഫലം മെയ് ഒൻപതിന്

എസ്എസ്എൽസി പരീക്ഷാ ഫലം മെയ് ഒൻപതിന്

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി.

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച ശേഷം അടുത്ത ദിവസങ്ങളിൽ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും. മേയ് മൂന്നാം വാരത്തിനുള്ളിൽ എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം.

അമ്മ വീട്ടില്‍ ഇല്ലാത്ത സമയം നോക്കി പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡീപ്പിച്ചു; 17കാരന്‍ പിടിയില്‍

അമ്മ വീട്ടില്‍ ഇല്ലാത്ത സമയം നോക്കി പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡീപ്പിച്ചു; 17കാരന്‍ പിടിയില്‍

പത്തനംതിട്ട: മൂഴിയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചെന്ന പരാതിയില്‍ പതിനേഴുകാരന്‍ പിടിയില്‍. മൂഴിയാര്‍ സ്വദേശിയായ പതിനേഴുകാരനെ കൊല്ലം ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

ഒന്‍പത്, പന്ത്രണ്ട്, പതിമൂന്ന് വയസുള്ള സഹോദരിമാരാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ വര്‍ഷമായിരുന്നു പരാതിക്കാധാരമായ സംഭവം. കോന്നിയില്‍ പഠിക്കുന്ന സമയത്ത് മധ്യവേനലവധിക്ക് വീട്ടിലെത്തിയപ്പോഴാണ് കൗമാരക്കാരന്‍ പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്.

ബാലിക സദനത്തില്‍ കഴിയുന്ന പതിമൂന്നുകാരി കഴിഞ്ഞ ദിവസം കൗണ്‍സിലിങ്ങിനിടെ ഇക്കാര്യം തുറന്നുപറയുകയായിരുന്നു. തുടര്‍ന്നാണ് മറ്റുസഹോദരിമാരും സമാനമായ തുറന്നുപറഞ്ഞു. ബാലിക സദനം അധികൃതര്‍ ഇക്കാര്യം ശിശുക്ഷേമസമിതിയെ അറിയിച്ചു. അവര്‍ പ്രാഥമിക റിപ്പോര്‍ട്ട് മൂഴിയാര്‍ പൊലീസിന് നല്‍കി.

ഇന്നുരാവിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കൗമാരക്കാരന്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസിന് മുന്നില്‍ ഹാജരാക്കി. പിന്നീട് ജുവനൈല്‍ ജസ്റ്റിസ് ഹോമിലേക്ക് മാറ്റി. അമ്മ വീട്ടിലില്ലാത്ത സമയം നോക്കി അവിടെയത്തി പെണ്‍കുട്ടികളെ ലൈംഗികമായി ദുരൂപയോഗം ചെയ്തതെന്നാണ് കേസ്.