തലസ്ഥാനം ഒരുങ്ങി; രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം

തലസ്ഥാനം ഒരുങ്ങി; രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം

തിരുവനന്തപുരം: ഇരുപത്തിയേഴാമത്‌ കേരളാ രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി. 12,000ത്തിലധികം ഡെലിഗേറ്റുകളെയും സിനിമാ പ്രവർത്തകരേയും ചലച്ചിത്രപ്രേമികളേയും വരവേൽക്കാൻ തിരുവനന്തപുരം നഗരം ഒരുങ്ങി. പ്രധാന വേദിയായ ടാഗോർ തിയേറ്ററടക്കം 14 തിയേറ്ററുകളിലായി എഴുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള 184 ചിത്രങ്ങളാണ് എട്ടു ദിവസം നീണ്ടു നില്ക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്.

വിവിധ തിയേറ്ററുകളിലായി 9600 സീറ്റുകളാണ് മേളയ്‌ക്കായി സജ്ജമാക്കിയിട്ടുള്ളത്. 2500 സീറ്റുകളുള്ള ഓപ്പൺ തിയേറ്ററായ നിശാഗന്ധിയാണ്‌ ഏറ്റവും വലിയ പ്രദർശന വേദി. മിഡ്‌നൈറ്റ് സ്ക്രീനിങ് ചിത്രമായ സാത്താൻസ് സ്ലേവ്സ് 2 കമ്മ്യൂണിയൻ ഉൾപ്പടെ പ്രധാന ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. മേളയുടെ നാലാം ദിനം രാത്രി 12 മണിയ്ക്കാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം.

ക്രിസ്റ്റി ഡിജിറ്റൽ ഒരുക്കുന്ന 4കെ സാങ്കേതിക സംവിധാനമാണ് നിശാഗന്ധിയിൽ ഒരുക്കിയിരിക്കുന്നത്. മേളയുടെ ഉദ്ഘാടന, സമാപന ചടങ്ങുകളും നിശാഗന്ധിയിൽ നടക്കും. മേളയുടെ ഭാഗമായി വിവിധ തരം കലാ, സാംസ്‌കാരിക പരിപാടികളും അരങ്ങേറും. പ്രധാനവേദിയായ ടാഗോർ തീയേറ്ററിൽ തമിഴ് റോക്ക് ബാൻഡ് ജാനു, പ്രദീപ് കുമാർ തുടങ്ങിയവരുടെ ഗാനസന്ധ്യകളാവും നടക്കുക. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, മീറ്റ് ദി ഡിറക്റ്റേഴ്സ്, ഇൻ കോൺവർസേഷൻ വിത്ത് തുടങ്ങിയ പരിപാടികളും ഉണ്ടാകും.

ഞാൻ ജീവിച്ചിരിക്കുന്നു; മധു മോഹൻ

ഞാൻ ജീവിച്ചിരിക്കുന്നു; മധു മോഹൻ

ചെന്നൈ: താൻ മരിച്ചുവെന്ന തെറ്റായ വാർത്തയോട് തുറന്ന ചിരിയോടെ പ്രതികരിക്കുകയാണ് നടനും സംവിധായകനുമായ മധു മോഹൻ. അടുത്തൊരു സുഹൃത്ത് പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ തനിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന വിവരം മധു മോഹൻ അറിഞ്ഞത്.

മധു മോഹൻ എന്ന പേരിൽ കൊച്ചിയിൽ ഒരാൾ അന്തരിച്ചതിനു പിന്നാലെയാണ് മരിച്ചത് ഞാനാണെന്ന രീതിയിൽ വാർത്ത പരന്നത്. മധു മോഹൻ എന്ന പേരു കേട്ടപ്പോൾ എന്റെ മുഖമാണ് എല്ലാവരുടെയും മനസ്സിലേക്ക് എത്തിയത് എന്നറിയുന്നതിൽ സന്തോഷമുണ്ട്. എന്നാൽ, മുഖ്യധാരാ മാധ്യമങ്ങളിലും ഇങ്ങനെയൊരു വാർത്ത വന്നത് എന്നെ അതിശയിപ്പിക്കുന്നു. എന്തായാലും ഞാനിവിടെ ജീവനോടെയുണ്ട്. മരണവാർത്ത അറിഞ്ഞും ആദരാഞ്ജലികൾ സ്വീകരിച്ചും നിറിഞ്ഞ സന്തോഷത്തോടെ ഇരിക്കുന്നു.’

തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വീഡിയോ സ്ട്രിംഗര്‍മാരുടെ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വീഡിയോ സ്ട്രിംഗര്‍മാരുടെ അപേക്ഷ ക്ഷണിച്ചു

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വീഡിയോ സ്ട്രിംഗര്‍മാരുടെ അപേക്ഷ ക്ഷണിച്ചു. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയ്‌സ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം വേണം. സ്വന്തമായി ഫുള്‍ എച്ച് ഡി പ്രൊഫണല്‍ ക്യാമറയും നൂതമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു അഭിലഷണീയം. ടെസ്റ്റ് കവറേജ്, അഭിരുചി പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം. നിശ്ചിത യോഗ്യതയുള്ളവര്‍ ഡിസംബര്‍ ഒന്നിനകം careersdiotvm@gmail.com എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് 04712731300

**യോഗ്യതകളും നിബന്ധനകളും

1. വിഷ്വല്‍സ് വേഗത്തില്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ് ഉണ്ടായിരിക്കണം.
2. പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്ത ലാപ് ടോപ് സ്വന്തമായി ഉണ്ടായിരിക്കണം.
3. എഡിറ്റ് സ്യൂട്ട്, ഏറ്റവും നൂതനമായ ഇലക്ട്രോണിക് ന്യൂസ് ഗാതറിംഗ് സൗകര്യങ്ങള്‍ തുടങ്ങിയവ സ്വന്തമായി ഉള്ളത് അധിക യോഗ്യതയായി കണക്കാക്കും.
4. ലൈവായി വീഡിയോ ട്രാന്‍സ്മിഷന് സ്വന്തമായി ബാക്ക് പാക്ക് പോലുള്ള പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ സംവിധാനങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന
5. അപേക്ഷകർ തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം.
6. സ്വന്തമായി ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്തണം.
7. പരിപാടി നടക്കുന്ന സ്ഥലത്തുനിന്ന് തന്നെ വീഡിയോ അയയ്ക്കുന്നതിനുള്ള മള്‍ട്ടി സിം ഡോങ്കിള്‍ ഉണ്ടായിരിക്കണം
8. ക്രിമിനല്‍ കേസില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്.

പ്രിയ വർഗീസിന്റെ നിയമനത്തിൽ ഹൈക്കോടതി വിധി; അസോസിയേറ്റ് പ്രൊഫസറായി നിയമിയ്ക്കപ്പെടാനുള്ള യോഗ്യതയില്ലെന്ന് കോടതി

പ്രിയ വർഗീസിന്റെ നിയമനത്തിൽ ഹൈക്കോടതി വിധി; അസോസിയേറ്റ് പ്രൊഫസറായി നിയമിയ്ക്കപ്പെടാനുള്ള യോഗ്യതയില്ലെന്ന് കോടതി

കൊച്ചി: അസോസിയേറ്റ് പ്രൊഫസറായി നിയമിയ്ക്കപ്പെടാനുള്ള അക്കാദമിക യോഗ്യത പ്രിയ വർഗീസിനില്ലെന്ന് ഹൈക്കോടതി. പ്രിയയുടെ യോഗ്യതകൾ എല്ലാം അക്കാദമികമായി കണക്കാക്കാനാവില്ല. സ്ക്രൂട്ടിനി കമ്മിറ്റി ഇവ എങ്ങനെയാണ് അധ്യാപന പരിചയമായി കണക്കാക്കിയത്? ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കുകയില്ലെന്ന് യുജിസി വ്യക്തമാക്കിയിട്ടുണ്ട്. പിഎച്ച്ഡി ഗവേഷണം ഫെല്ലോഷിപ്പോടെയാണ് നടത്തിയത്. ഈ സമയത്ത് ഡപ്യൂട്ടേഷനിലാണെന്നും ഇക്കാലയളവിൽ അധ്യാപന ജോലി ഒഴിവാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉറപ്പാക്കാന്‍ പരിചയസമ്പത്ത് വേണമെന്നും കോടതി വ്യക്തമാക്കി.

നേപ്പാളിൽ ഭൂചലനം; ആറു മരണം, ഡല്‍ഹിയടക്കം കുലുങ്ങി

നേപ്പാളിൽ ഭൂചലനം; ആറു മരണം, ഡല്‍ഹിയടക്കം കുലുങ്ങി

ന്യൂഡല്‍ഹി: നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ആറുപേര്‍ മരിച്ചു. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ബുധനാഴ്ച പുലര്‍ച്ചെയുണ്ടായത്. ദോതി ജില്ലയില്‍ വീട് തകര്‍ന്നുവീണാണ് ആറുപേര്‍ മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. പുലര്‍ച്ചെ രണ്ടോടെയാണ് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്. ജനങ്ങള്‍ പരിഭ്രാന്തരായി. നേപ്പാളില്‍ 24 മണിക്കൂറിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണിത്. ചൊവ്വാഴ്ച രാത്രി 9.07 നും 9.56 നും രണ്ട് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ആദ്യത്തേത് 5.7 ഉം രണ്ടാമത്തേത് 4.1 ഉം തീവ്രത രേഖപ്പെടുത്തിയിരുന്നു.

ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുപിയിലെ നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും സ്ഥാപനങ്ങളില്‍ രാത്രി ജോലി ചെയ്തിരുന്നവര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഓഫീസില്‍ അലാം മുഴങ്ങിയതോടെ കെട്ടിടത്തില്‍നിന്ന് പുറത്തിറങ്ങിയെന്നും 10 മിനിട്ടിനുശേഷമാണ് വീണ്ടും ഓഫീസില്‍ പ്രവേശിച്ചതെന്നും ജീവനക്കാര്‍ പറഞ്ഞു.

2015 ല്‍ നേപ്പാളിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ 8,964 പേരാണ് കൊല്ലപ്പെട്ടത്. 22,000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണ് അന്ന് രേഖപ്പെടുന്നതിയത്. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അന്ന് ഭൂചലനം അനുഭവപ്പെട്ടിരുന്നു. പാകിസ്താനിലെയും ബംഗ്ലാദേശിലെയും പല നഗരങ്ങളും അന്ന് കുലുങ്ങിയിരുന്നു. ചരിത്രത്തിലെ ഏറ്റവും തീവ്രതയേറിയ ഭൂചലനം 1934-ലാണ് നേപ്പാളിനെ പിടിച്ചുലച്ചത്. 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ കാഠ്മണ്ഡുവിനെയടക്കം തകര്‍ത്തിരുന്നു.

ഗുരുതര രോഗം ബാധിച്ചവർക്ക് റേഷൻ കാർഡ് മാറ്റത്തിനായി നേരിട്ട് അപേക്ഷിക്കാം

ഗുരുതര രോഗം ബാധിച്ചവർക്ക് റേഷൻ കാർഡ് മാറ്റത്തിനായി നേരിട്ട് അപേക്ഷിക്കാം

ഗുരുതര രോഗം ബാധിച്ചവർ, കിടപ്പ് രോഗികൾ, നിത്യ രോഗികൾ തുടങ്ങിയ വിഭാഗത്തിൽപ്പെട്ടവർക്ക് റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഓൺലൈൻ വഴിയല്ലാതെ നേരിട്ട് അപേക്ഷിക്കാമെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. രോഗ വിവരങ്ങൾ വ്യക്തമാക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതം അതാത് താലൂക്ക് സപ്ലൈ ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്. ഇതിന് പ്രത്യേക സമയ പരിധിയില്ല.