കെഎസ്ആര്‍ടിസി പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് നാളെ മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. പണിമുടക്കിയാല്‍ കര്‍ശന നടപടി ഉണ്ടാവുമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പണിമുടക്ക് പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം തൊഴിലാളികള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. പണിമുടക്ക് മൂലം സര്‍വീസ് മുടങ്ങിയാല്‍ നഷ്ടം സമരം ചെയ്യുന്ന തൊഴിലാളികളില്‍ നിന്ന് ഈടാക്കാനായിരുന്നു മാനേജ്‌മെന്റ് നീക്കം. കൂടാതെ സമരത്തെ നേരിടാന്‍ ഇതില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കുമെന്നും മാനേജ്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തെ ശമ്പളം നല്‍കില്ലെന്നുമാണ് മാനേജ്‌മെന്റ് അറിയിച്ചത്.

ജീവനക്കാര്‍ക്ക് പുതിയ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പരിശോധിച്ച് ആറ് മാസത്തിനകം അതിന് വേണ്ട മാറ്റം വരുത്താമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിരുന്നതായി മാനേജ്‌മെന്റ് പറയുന്നു. അന്ന് യോഗത്തില്‍ എല്ലാം സമ്മതിച്ച ശേഷം പുറത്തിറങ്ങി സമരം പ്രഖ്യാപിച്ച് നോട്ടീസ് നല്‍കിയത് ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരോടും യാത്രക്കാരോടുമുള്ള വെല്ലുവിളിയായിട്ടാണ് മാനേജ്‌മെന്റ് കാണുന്നത്. അതിനാല്‍ സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കുമെന്നും മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.

അടുത്തമാസം അഞ്ചിന് മുന്‍പായി സര്‍ക്കാര്‍ സഹായത്തോടെ തന്നെ ശമ്പളം നല്‍കാനാണ് നിലവില്‍ മാനേജ്‌മെന്റിന്റെ തീരുമാനം. എന്നാല്‍ സമരത്തില്‍ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്റ്റംബര്‍ മാസത്തെ ശമ്പളം നല്‍കില്ലെന്നും മാനേജ്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുമെന്ന് അവതാരക

ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുമെന്ന് അവതാരക

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുമെന്നറിയിച്ച് ഓൺലൈൻ ചാനൽ അവതാരക. പരാതി പിൻവലിക്കാൻ അവർ അഭിഭാഷകരെ ചുമതലപ്പെടുത്തി. പരാതി പിൻവലിക്കാനുള്ള ഹർജിയും അവതാരക ഒപ്പിട്ട് നൽകി.

ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറി എന്നായിരുന്നു ശ്രീനാഥ് ഭാസിക്കെതിരായ കേസ്. രണ്ട് ദിവസം മുമ്പ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

ഇതിന് പിന്നാലെ നിർമാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സിനിമ പൂർത്തിയാക്കാൻ അനുവദിച്ചുകൊണ്ടായിരുന്നു ഈ നടപടി. അവതാരകയുടെ പരാതിയിൽ സംഘടന ശ്രീനാഥ് ഭാസിയെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു.

വർക്കലയിൽ  ഒന്നരക്കോടിയുടെ എംഡിഎംഎ പിടിച്ചെടുത്തു

വർക്കലയിൽ ഒന്നരക്കോടിയുടെ എംഡിഎംഎ പിടിച്ചെടുത്തു

കടയ്ക്കാവൂർ പോലീസ് പോലീസ് സ്റ്റേഷൻ പരിധിയായ മണനാക്കിൽ കടയ്ക്കാവൂർ പോലീസും , റൂറൽ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ മാരക ലഹരി വസ്തുവായ എം.ഡി.എം.എ യൂമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. നിരവധി നർക്കോട്ടിക്ക് , ക്രിമിനൽ കേസ്സുകളിലെ പ്രതിയായ ചിറയിൻകീഴ് പെരുങ്ങുഴി നാലുമുക്കിൽ വിശാഖ് വീട്ടിൽ ശബരീനാഥ് (വയസ്സ് 42) , വർക്കല അയിരൂർ കളത്തറ നിഷാൻ മൻസിലിൽ നിഷാൻ (വയസ്സ് 29 ) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 310 ഗ്രാം എം.ഡി.എം.എ പിടികൂടി. വിപണിയിൽ ഒരു കോടിയോളം വിലവരുന്ന ലഹരി വസ്തുക്കളാണ് ഇവരിൽ നിന്നും പിടികൂടിയത്.

കേരളാ പോലീസിന്റെ ലഹരി വിരുദ്ധ വിഭാഗമായ യോദ്ധാവിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി.നിശാന്തിനി ഐ.പി.എസ്സ് ന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘത്തിന്റെ രഹസ്യനിരീക്ഷണത്തിൽ ആയിരുന്നു പിടിയിലായവർ .

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശിൽപ്പാ .ഡി ഐ.പി.എസ്സ് ന്റെ നേതൃത്വത്തിൽ അതിശക്തമായ ലഹരി വിരുദ്ധ പ്രവർത്തനങ്ങളാണ് റൂറൽ പോലീസ് ചെയ്ത് വരുന്നത്.

തിരുവനന്തപുരം റൂറൽ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പി.റ്റി.രാസിത് , വർക്കല ഡി.വൈ.എസ്.പി നിയാസ്സ് .വൈ ,കടയ്ക്കാവൂർ പോലീസ് ഇൻസ്പെക്ടർ അജേഷ് , സബ്ബ് ഇൻസ്പെക്ടർ ദിപു , സി.പി.ഒ മാരായ സിയാദ് , ജ്യോതിഷ് ഡാൻസാഫ് ടീം സബ്ബ് ഇൻസ്പെക്ടർമാരായ ഫിറോസ്ഖാൻ , ബിജു.എ.എച്ച് അസി: സബ്ബ് ഇൻസ്പെക്ടർമാരായ ബി.ദിലീപ് , ആർ.ബിജുകുമാർ ഡാൻസാഫ് ടീം അംഗങ്ങളായ അനൂപ് , സുനിൽരാജ് ,ഷിജു ,വിനീഷ് എന്നിവർ ചേർന്നാണ് റെയ്ഡിന് നേതൃത്വം നൽകിയത്.

പോപുലര്‍ ഫ്രണ്ടിന് അഞ്ചു വര്‍ഷത്തേക്ക് നിരോധനം

പോപുലര്‍ ഫ്രണ്ടിന് അഞ്ചു വര്‍ഷത്തേക്ക് നിരോധനം

പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങൾക്കിടെ രാജ്യത്തെങ്ങുമുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎയും ഇഡിയും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ ഇവർ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. തീവ്രവാദ സംഘടന എന്ന രീതിയിലാവും പോപ്പുലർ ഫ്രണ്ട് അറിയപ്പെടുക.ഏത് ഭീകര സംഘടനകളെയും നിരോധിക്കുമ്പോൾ ആദ്യം അഞ്ച് വർഷവും പിന്നീട് അത് ട്രിബ്യൂണലിൽ പുനപരിശോധിക്കണം എന്നുമാണ് നിയമം. വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായം സ്വീകരിച്ചത് രാജ്യത്തിൻ്റെ താത്പര്യങ്ങൾ ഹനിക്കാനാണ്. അൽ ഖെയ്ദ അടക്കമുള്ള സംഘടനകളിൽ നിന്ന് സഹായം സ്വീകരിച്ചു എന്ന് വ്യത്യസ്ത ഏജൻസികൾ അറിയിച്ചിരുന്നു. ഹത്രാസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചു എന്നും രാജ്യത്ത് കൂട്ടായി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചു.

ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് അവധി

ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് അവധി

ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് അവധി. സ്റ്റോക്ക് പരിശോധനകളും ക്ലിയറൻസും കണക്കിലെടുത്ത്, സെപ്തംബർ 30-ന് വൈകുന്നേരം ഏഴു മണിക്ക് ഔട്ട്ലെറ്റുകൾ അടക്കുമെന്നും ബെവ്‌കോ അറിയിച്ചു.

മട്ടന്നൂർ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്, ഹർത്താൽ ദിനത്തിൽ കണ്ണൂരിൽ രണ്ടിടത്ത് ബോംബേറ്

മട്ടന്നൂർ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്, ഹർത്താൽ ദിനത്തിൽ കണ്ണൂരിൽ രണ്ടിടത്ത് ബോംബേറ്

കണ്ണൂർ : കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ മറവിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട് സമരാനുകൂലികൾ. ജില്ലയിൽ ഇന്ന് രണ്ടിടത്ത് ബോംബേറുണ്ടായി. മട്ടന്നൂർ ഇല്ലൻമൂലയിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞു. പെട്രോൾ ബോംബേറിൽ കെട്ടിടത്തിലെ ജനൽ ചില്ലുകൾ തകർന്നു. ചെറിയ രീതിയിൽ നാശ നഷ്ടങ്ങളുണ്ടായതായാണ് വിവരം. പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ആക്രമി ഓടി രക്ഷപ്പെട്ടെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്.