മാനവ മൈത്രി സംഗമം 2022 സംഘടിപ്പിക്കും

മാനവ മൈത്രി സംഗമം 2022 സംഘടിപ്പിക്കും

ആറ്റിങ്ങൽ ലൈബ്രറി ഹാളിൽ ഗുരു ധർമ സേനയുടെ ആഭിമുഖ്യത്തിൽ മാനവ മൈത്രി സംഗമം 2022 സംഘടിപ്പിക്കുന്നു. ഗുരു ധർമ സേന വർക്കിംഗ് പ്രസിഡന്റ് സോമനാഥൻ. വി അധ്യക്ഷനാകുന്ന ചടങ്ങ് ഗുരു ധർമ പ്രചാരണസഭ ശിവഗിരി മഠം സെക്രട്ടറി ശ്രീമത്‌ ഗുരുപ്രസാദ് സ്വാമികൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ നിർധാരരായ 10 ക്യാൻസർ രോഗികൾക്ക് ധനസഹായവവും 200 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണവും നടത്തും.

അയ്യങ്കാളിയുടെ 159-ആം ജന്മദിനാഘോഷിച്ചു

അയ്യങ്കാളിയുടെ 159-ആം ജന്മദിനാഘോഷിച്ചു

മഹാത്മ അയ്യങ്കാളിയുടെ 159-ആം ജന്മദിനാഘോഷത്തിന്റെ ഭാഗമായി വക്കം ഖാദർ അനുസ്മരണ വേദി നടത്തുന്ന “ആസ്വാദി ജ്വാല ” അനുബന്ധിച്ച് വെള്ളയമ്പലം ശ്രീ അയ്യങ്കാളി സ്‌ക്വയറിൽ അദ്ദേഹത്തിന്റെ പ്രതിമയിൽ വക്കം ഖാദർ അനുസ്മരണ വേദി ചെയർമാൻ എം.എ.ലത്തീഫ് പുഷ്പാർച്ചന നടത്തി.

ഓണക്കിറ്റിലെ അണ്ടിപ്പരിപ്പ് പക്കറ്റിൽ ഒന്നര അണ്ടിപ്പരിപ്പ്

ഓണക്കിറ്റിലെ അണ്ടിപ്പരിപ്പ് പക്കറ്റിൽ ഒന്നര അണ്ടിപ്പരിപ്പ്

ഓണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ ഓണക്കിറ്റിലെ അണ്ടിപ്പരിപ്പ് പാക്കറ്റിൽ ഒന്നര അണ്ടിപ്പരിപ്പ്.

കഴിഞ്ഞ ദിവസം വക്കം സ്വദേശിനി ലതയ്ക്ക് റേഷൻകടയിൽ നിന്നും ലഭിച്ച ഓണക്കിറ്റിലെ അണ്ടിപ്പരിപ്പ് പാക്കറ്റിലാണ് ഒന്നര അണ്ടിപ്പരിപ്പ് ലഭിച്ചത്.

ഇത്തവണ ഓണത്തിന് സര്‍ക്കാര്‍ 14 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ് വിതരണം ചെയ്യുന്നത്.
ഇതിൽ ഉൾപ്പെട്ട 50 ഗ്രാം എന്ന് രേഖപെടുത്തിയ പാക്കറ്റിലാണ് വെറും ഒന്നര അണ്ടിപ്പരിപ്പ് ഗൃഹനാഥയ്ക്ക് ലഭിച്ചത്.

തുടർന്ന് ഇത് അവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും വീഡിയോ വൈറൽ ആകുകയുമായിരുന്നു.

ഇത്തവണ 14 ഇനങ്ങളും തുണിസഞ്ചിയടക്കം നൽകാനാണ് ഉദ്ദേശിക്കുന്നത്. 425 കോടി രൂപയുടെ ചിലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ സംസ്ഥാനത്ത് 13 തവണ കിറ്റ് നൽകിയിരുന്നു.

കശുവണ്ടിപ്പരിപ്പ് 50 ഗ്രാം, മില്‍മ നെയ് 50 മി.ലി, ശബരി മുളക്പൊടി 100 ഗ്രാം, ശബരി മഞ്ഞള്‍പ്പൊടി 100 ഗ്രാം, ഏലയ്ക്ക 20 ഗ്രാം, ശബരി വെളിച്ചെണ്ണ 500 മി.ലി, ശബരി തേയില 100 ഗ്രാം, ശര്‍ക്കരവരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര ഒരു കിലോഗ്രാം, ചെറുപയര്‍ 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, പൊടി ഉപ്പ് 1 ഒരു കിലോ ഗ്രാം, തുണിസഞ്ചി എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുന്നത്.

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് എൻ.വി രമണ ഇന്ന് വിരമിക്കും

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് എൻ.വി രമണ ഇന്ന് വിരമിക്കും

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഇന്ന് വിരമിക്കും. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തില്‍ മുഖ്യന്യായാധിപനായി ഒന്നര വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ജസ്റ്റിസ് രമണ പടിയിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നാണ് രാജ്യത്തെ 48ആം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍ വി രമണ ചുമതലയേറ്റത്.

ചീഫ് ജസ്റ്റിസായിരുന്ന എസ് എ ബോബ്‌ഡെയുടെ പിന്‍ഗാമിയായിട്ടാണ് രമണയുടെ നിയമനം. സുപ്രീംകോടതിയില്‍ എട്ടുവര്‍ഷം ജസ്റ്റിസ് രമണ ന്യായാധിപനായി പ്രവര്‍ത്തിച്ചു. 2014 ലാണ് ജസ്റ്റിസ് രമണ സുപ്രീംകോടതി ജസ്റ്റിസായി നിയമിതനാകുന്നത്.

അധ്യക്ഷനായും സഹജഡ്ജിയുമായി 657 ബെഞ്ചുകളുടെ ഭാഗമായി. 174 വിധി ന്യായങ്ങള്‍ നടത്തി. നിരവധി സുപ്രധാന വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്. വിരമിക്കുന്നതിന്റെ തലേന്ന് ഇ ഡി കേസിലെ വിധി പുനഃപരിശോധിക്കാൻ നോട്ടീസ്, ബിൽക്കിസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ചതിനെതിരെ നോട്ടീസ്, പെഗാസസ് റിപ്പോർട്ട് ആശങ്ക ഉണ്ടാക്കുന്നതായി പ്രതികരണം തുടങ്ങിയവയും ഏറെ ശ്രദ്ധേയമായിരുന്നു.

രാജ്യദ്രോഹകേസുകൾ വേട്ടയാടൽ ആയപ്പോൾ അതിര് നിശ്ചയിച്ച ജസ്റ്റിസ് രമണ സീൽഡ് കവർ സംസ്കാരത്തെ സുപ്രിം കോടതിയുടെ പടിക്കു പുറത്ത് നിർത്തി. ആന്ധ്രാപ്രദേശിലെ കൃഷ്ണാജില്ലയിലെ പൊന്നാവരം ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച നുതലപാട്ടി വെങ്കട്ട രമണ എന്ന എന്‍ വി രമണ മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നാണ് ന്യായാധിപനായി മാറുന്നത്. 2013ൽ ആന്ധ്രാപ്രദേശ്‌ ഹൈക്കോടതി ജഡ്ജിയായ രമണ 2013ൽ ഡൽഹി ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ് ആയി. 2014 ൽ സുപ്രീംകോടതിയിലുമെത്തി.

ലുലു മാളിൽ ‘ഓണം സൗഭാഗ്യോത്സവം 2022’ വിജയികളെ തെരഞ്ഞെടുത്തു

ലുലു മാളിൽ ‘ഓണം സൗഭാഗ്യോത്സവം 2022’ വിജയികളെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: ലുലു മാളിലെ ആദ്യ ഓണം ഉപഭോക്തക്കള്‍ക്ക് സൗഭാഗ്യ ഓണമാക്കി മാറ്റാനായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ച “ഓണം സൗഭാഗ്യോത്സവം 2022″ലെ ആദ്യ ബംപര്‍ വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. തിരുവനന്തപുരം സ്വദേശിയായ മേരി മാത്യു സമ്മാനമായ മാരുതി വാഗണ്‍ ആര്‍ കാര്‍ സ്വന്തമാക്കി. ഹൈപ്പര്‍ മാര്‍ക്കറ്റ് എട്രിയത്തില്‍ നടന്ന നറുക്കെടുപ്പില്‍ തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായരാണ് വിജയിയെ തിരഞ്ഞെടുത്തത്. ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, റീജിയണല്‍ മാനേജര്‍ അബ്ദുള്‍ സലീം ഹസന്‍, ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ രാജേഷ് ഇ.വി തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു കോടിയിലധികം രൂപ വിലമതിയ്ക്കുന്ന സമ്മാനങ്ങളാണ് ഓണം സൗഭാഗ്യോത്സവത്തില്‍ ഉപഭോക്താക്കളെ കാത്തിരിയ്ക്കുന്നത്. ഓരോ 48 മണിക്കൂറിനിടയിലും നടക്കുന്ന നറുക്കെടുപ്പില്‍ ഭാഗ്യശാലികള്‍ക്ക് കാറും ബൈക്കുമാണ് സമ്മാനമായി ലഭിയ്ക്കുക. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് ഉള്‍പ്പെടെയുള്ള ഷോപ്പുകളില്‍ നിന്ന് 1000 രൂപയില്‍ കുറയാതെ ഷോപ്പിംഗ് നടത്തുന്നവര്‍ക്കാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിയ്ക്കുക. ഇതിന് പുറമെ ഷോപ്പിംഗിനെത്തുന്ന എല്ലാ ഉപഭോക്താക്കളെയും കാത്തിരിയ്ക്കുന്ന തിരുവോണ സമ്മാന സദ്യയ്ക്കും തുടക്കമായി. ഓരോ ദിവസവും പരമ്പരാഗത ഓണസദ്യയിലെ 26 വിഭവങ്ങളെ ഓര്‍മ്മിപ്പിയ്ക്കുന്ന രീതിയില്‍ വിജയികളാകുന്ന 26 പേര്‍ക്ക് സമ്മാനങ്ങള്‍ നേടാനാണ് അവസരം. സെപ്റ്റംബര്‍ 11 വരെയാണ് ലുലു മാളില്‍ സൗഭാഗ്യോത്സവം നടക്കുന്നത്.

മാളില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയ ഷോപ്പ് ആന്‍ഡ് വിന്‍ പദ്ധതിയിലെ വിജയികളെയും തിരഞ്ഞെടുത്തു. ഒന്നാം സമ്മാനമായ മാരുതി ബ്രെസ്സ കാര്‍ തിരുവനന്തപുരം സ്വദേശി വിമല്‍ കുമാറും, രണ്ടാം സമ്മാനമായ വെസ്പ സ്കൂട്ടർ സലീം എസും നേടി.

ലുലു ഓണം സൗഭാഗ്യോത്സവത്തിന്‍റെ ഭാഗമായുള്ള ആദ്യ വിജയിയെ തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായര്‍ നറുക്കെടുക്കുന്നു. ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, റീജിയണല്‍ മാനേജര്‍ അബ്ദുള്‍ സലീം ഹസന്‍, ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ രാജേഷ് ഇ വി എന്നിവര്‍ സമീപം.

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം എന്നാണ് സംസ്ഥാന ദുരിന്തനിവാരണ അതേറിറ്റിയുടെ മുന്നറിയിപ്പ്. 2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.