by admin | May 19, 2025 | Latest News, ദേശീയ വാർത്ത
കോഴിക്കോട്: കോഴിക്കോട് ബസ് സ്റ്റാന്‍ഡിന് സമീപം ഷോപ്പിങ് കോംപ്ലക്‌സില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ കോടികളുടെ നഷ്ടം. 75 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. കെട്ടിടത്തിലെ മരുന്ന് ഗോഡൗണിനും തീപിടിത്തത്തില്‍ നാശം സംഭവിച്ചിരുന്നു.
ഇന്നലെ വൈകീട്ട് നാലരയോടെയുണ്ടായ വ്യാപാര കെട്ടിടത്തിലെ തീപിടിത്തം രാത്രി 11 മണിയോടെ നിയന്ത്രണ വിധേയമാക്കിയത്. ആശങ്കകളുടെ മണിക്കൂറുകള്‍ക്ക് ശേഷം മണ്ണുമാന്തിയന്ത്രം ഉള്‍പ്പെടെ എത്തിച്ച് കെട്ടിടത്തിന്റെ ചില്ലുള്‍പ്പെടെ തകര്‍ത്താണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയത്.
തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ ഇന്ന് ഫയര്‍ ഫോഴ്‌സ് വിഗ്ധ പരിശോധന നടത്തും. ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന. അതിനിടെ തീപിടിത്തം ഉണ്ടായ കെട്ടിടം ഭാഗികമായി തുറന്നു നല്‍കി. തീപിടിത്തത്തില്‍ വിശദമായ അന്വേഷണം നടക്കുമെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് അറിയിച്ചു. ഇന്ന് കോര്‍പറേഷന്‍ തലത്തില്‍ സ്റ്റിയറിങ്ങ് കമ്മിറ്റി ചേര്‍ന്ന് സംഭവം വിലയിരുന്നു. തീപിടിത്തിന്റെ കാരണം വിശദമായി പരിശോധിക്കും എന്നും മേയര്‍ അറിയിച്ചു.
തീപിടിത്തത്തില്‍ സര്‍ക്കാര്‍ ഇന്നലെ തന്നെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ജില്ലാ കളക്ടര്‍ക്ക് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുമെന്ന് കോഴിക്കോട് കലക്ടര്‍ സ്നേഹില്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചികരിച്ചിരുന്നു. ഫയര്‍ഫോഴ്സ് എത്താന്‍ വൈകിയോ എന്നുള്‍പ്പെടെ പരിശോധിക്കുമെന്നും ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ പറഞ്ഞിരുന്നു. നഗരത്തിലുണ്ടായിരുന്ന ഏക ഫയര്‍ സ്റ്റേഷനായ ബീച്ച് ഫയര്‍ സ്റ്റേഷന്‍ ഒഴിവാക്കിയത് നഗരത്തില്‍ തീപിടിത്തം തടയുന്നതില്‍ പ്രതിസന്ധിയുണ്ടാക്കി എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
by admin | Mar 15, 2025 | Latest News

ആറ്റിങ്ങൽ: ബൈക്കിൽ സ്വകാര്യ ബസ്സിടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. ആറ്റിങ്ങൽ കടുവയിൽ കടമ്പാട്ട് കോണം ചരുവിള വീട്ടിൽ വേണുഗോപാൽ മഹേശ്വരി ദമ്പതികളുടെ മകൻ വിപിൻലാൽ (29) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ ആറ്റിങ്ങൽ കച്ചേരി ജംഗ്ക്ഷനിലാണ് അപകടം.വിപിൻലാൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ കിളി മാനൂരിലേയ്ക്ക് പോയ സ്വകാര്യ ബസ് ഇടിച്ചാണ് അപകടം. ഉടനെ തന്നെ ഇയാളെ തിരുവനന്തപുര മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
by admin | Nov 14, 2024 | Latest News
തിരുവനന്തപുരം: നാളെ മണ്ഡലകാലം ആരംഭിക്കാനിരിക്കേ, വിപുലമായ സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പ് സജ്ജമാക്കി വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ കോളജുകളിലേയും ഡോക്ടര്‍മാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ പ്രധാന ശബരിമല പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. പമ്പയിലെ കണ്‍ട്രോള്‍ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആരോഗ്യ പ്രവര്‍ത്തകരുടെയും വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരുടെയും സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. മലകയറ്റത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി വിവിധ ഭാഷകളില്‍ അവബോധം ശക്തമാക്കിയിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.
ശബരിമല തീര്‍ത്ഥാടന വേളയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
നിലവില്‍ വിവിധ രോഗങ്ങള്‍ക്കായി ചികിത്സയിലിരിക്കുന്നവര്‍ ദര്‍ശനത്തിനായി എത്തുമ്പോള്‍ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതേണ്ടതാണ്
സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ വ്രതകാലത്ത് നിര്‍ത്തരുത്
മല കയറുമ്പോള്‍ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി ദര്‍ശനത്തിന് എത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ നടത്തം ഉള്‍പ്പെടെയുള്ള ലഘു വ്യായാമങ്ങള്‍ ചെയ്ത് തുടങ്ങേണ്ടതാണ്
സാവധാനം മലകയറുക. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കുക
മല കയറുന്നതിനിടയില്‍ ക്ഷീണം, തളര്‍ച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ ഉണ്ടായാല്‍ മല കയറുന്നത് നിര്‍ത്തി എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക
04735 203232 എന്ന നമ്പറില്‍ അടിയന്തര സഹായത്തിനായി വിളിക്കാവുന്നതാണ്
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക
പഴങ്ങള്‍ നന്നായി കഴുകിയതിന് ശേഷം മാത്രം കഴിക്കുക
പഴകിയതോ തുറന്നുവച്ചതോ ആയ ആഹാരം കഴിക്കരുത്
മലമൂത്രവിസര്‍ജ്ജനം തുറസ്സായ സ്ഥലങ്ങളില്‍ നടത്തരുത്. ശൗചാലയങ്ങള്‍ ഉപയോഗിക്കുക. ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക
മാലിന്യങ്ങള്‍ വലിച്ചെറിയരുത്. അവ വേസ്റ്റ് ബിന്നില്‍ മാത്രം നിക്ഷേപിക്കുക
പാമ്പുകടിയേറ്റാല്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക. പാമ്പ് വിഷത്തിനെതിരെയുള്ള മരുന്ന് ലഭ്യമാണ്
by admin | Nov 14, 2024 | Latest News
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 547 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PY 872247 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ PO 305248 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.in ൽ ഫലം ലഭ്യമാകും. ടിക്കറ്റ് വില 40 രൂപയാണ്.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
by admin | Nov 14, 2024 | Latest News
തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ പതിനൊന്ന് ജില്ലകളിലായി (എറണാകുളം, വയനാട്, കാസര്‍കോട് ഒഴികെ) നാല് ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.
വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക നവംബര്‍ 22 വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 23 ന് വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തും. പത്രിക നവംബര്‍ 25 വരെ പിന്‍വലിക്കാം. വോട്ടെണ്ണല്‍ ഡിസംബര്‍ 11ന് രാവിലെ 10 മണിക്ക് നടത്തും. വോട്ടെടുപ്പിനായി 192 പോളിങ് ബൂത്തുകള്‍ സജ്ജമാക്കും.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇവിടങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മുനിസിപ്പാലിറ്റികളില്‍ അതാത് വാര്‍ഡുകളിലും ഗ്രാമപഞ്ചായത്തുകളില്‍ മുഴുവന്‍ പ്രദേശത്തും പെരുമാറ്റചട്ടം ബാധകമാണ്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ഉപതിരഞ്ഞെടുപ്പുള്ള വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് പെരുമാറ്റച്ചട്ടമുള്ളത്.
ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ 19 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയില്‍ ആകെ 151055 വോട്ടര്‍മാരാണുള്ളത് 71967 പുരുഷന്മാരും 79087 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറുമുണ്ട്. കമ്മീഷന്റെ www.sec.kerala.gov.in സൈറ്റിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും വോട്ടര്‍പട്ടിക ലഭ്യമാണ്.
നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം കെട്ടിവയ്‌ക്കേണ്ട തുക ജില്ലാ പഞ്ചായത്തില്‍ 5000 രൂപയും, മുനിസിപ്പാലിറ്റിയിലും ബ്ലോക്ക് പഞ്ചായത്തിലും 4000 രൂപയും, ഗ്രാമപഞ്ചായത്തില്‍ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പകുതി തുക മതിയാകും.
തെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാര്‍ഡുകള്‍ (ജില്ല, തദ്ദേശ സ്ഥാപനം, വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര് ക്രമത്തില്‍)
തിരുവനന്തപുരം – ജി.07 വെള്ളറട ഗ്രാമപഞ്ചായത്ത് – 19.കരിക്കാമന്‍കോഡ്
കൊല്ലം – ജി.08 വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത് – 08.നടുവിലക്കര, ജി.11 കുന്നത്തൂര്‍ഗ്രാമപഞ്ചായത്ത് – 05.തെറ്റിമുറി, ജി.27 ഏരൂര്‍ ഗ്രാമപഞ്ചായത്ത് – 17.ആലഞ്ചേരി, ജി.50 തേവലക്കര ഗ്രാമപഞ്ചായത്ത് – 12.കോയിവിള തെക്ക്, ജി.50 തേവലക്കര ഗ്രാമപഞ്ചായത്ത് – 22.പാലക്കല്‍ വടക്ക്, ജി.60 ചടയമംഗലം ഗ്രാമപഞ്ചായത്ത് – 05.പൂങ്കോട്.
പത്തനംതിട്ട -ബി.28കോന്നി ബ്ലോക്ക്പഞ്ചായത്ത് – 13.ഇളകൊള്ളൂര്‍, ബി.29പന്തളം ബ്ലോക്ക്പഞ്ചായത്ത് – 12.വല്ലന, – ജി.10 നിരണംഗ്രാമപഞ്ചായത്ത് – 07.കിഴക്കുംമുറി, ജി.17 എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് – 05.ഇരുമ്പുകുഴി, ജി.36 അരുവാപ്പുലം ഗ്രാമപഞ്ചായത്ത് – 12.പുളിഞ്ചാണി.
ആലപ്പുഴ – ബി.34 ആര്യാട് ബ്ലോക്ക്പഞ്ചായത്ത് – 01.വളവനാട്, ജി.66 പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് – 12.എരുവ.
കോട്ടയം – എം.64 ഈരാറ്റുപേട്ട മുനിസിപ്പല്‍ കൗണ്‍സില്‍ – 16.കുഴിവേലി, ജി.17 അതിരമ്പുഴ ഗ്രാമപഞ്ചായത്ത് – 03.ഐ.റ്റി.ഐ
ഇടുക്കി – ബി.58 ഇടുക്കി ബ്ലോക്ക്പഞ്ചായത്ത് – 02.കഞ്ഞിക്കുഴി, ജി.27 കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് – 09.പന്നൂര്‍
തൃശ്ശൂര്‍ – എം.34 കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ – 41.ചേരമാന്‍ മസ്ജിദ്, ജി.07 ചൊവ്വന്നൂര്‍ഗ്രാമപഞ്ചായത്ത് – 03.പൂശപ്പിള്ളി, ജി.44 നാട്ടികഗ്രാമപഞ്ചായത്ത് – 09.ഗോഖലെ
പാലക്കാട് – ജി.02 ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് – 09. ചാലിശ്ശേരി മെയിന്‍ റോഡ്, ജി.38 തച്ചമ്പാറഗ്രാമപഞ്ചായത്ത് – 04.കോഴിയോട്, ജി.65 കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് – 13.കോളോട്
മലപ്പുറം – ഡി.10 മലപ്പുറം ജില്ലാ പഞ്ചായത്ത് – 31.തൃക്കലങ്ങോട്, എം.46 മഞ്ചേരി മുനിസിപ്പല്‍ കൗണ്‍സില്‍ – 49.കരുവമ്പ്രം, ജി.21 തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് – 22.മരത്താണി, ജി.96 ആലംകോട് ഗ്രാമപഞ്ചായത്ത് – 18.പെരുമുക്ക്
കോഴിക്കോട് – ജി.66 കാരശ്ശേരി ഗ്രാമപഞ്ചായത്ത് – 18.ആനയാംകുന്ന് വെസ്റ്റ്.
കണ്ണൂര്‍- ജി.02 മാടായി ഗ്രാമപഞ്ചായത്ത് – 06.മാടായി, ജി.75 കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് – 06.ചെങ്ങോം
Recent Comments