by Midhun HP News | Sep 7, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനെതിരെ പരാതിയുമായി വിദ്യാര്‍ഥികള്‍. ലൈംഗിക താത്പര്യത്തിന് വഴങ്ങിയാല്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാമെന്ന് അധ്യാപകന്‍ വാഗ്ദാനം ചെയ്‌തെന്ന് ആരോപിച്ച് പതിനൊന്ന് വിദ്യാര്‍ഥിനികള്‍ സര്‍വകലാശാല ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി (ഐസിസി) യെ സമീപിച്ചു. പരീക്ഷയ്ക്കിടെ അധ്യാപകന്‍ ലൈംഗിക ചുവയോടെ സംസാരിച്ചതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

സംഭവത്തില്‍ ഐസിസി അന്വേഷണം ആരംഭിക്കുകയും പരാതി നല്‍കിയ വിദ്യാര്‍ഥികളോട് നേരിട്ടെത്തി മൊഴി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മെയ് ആദ്യവാരം നടന്ന വൈവ പരീക്ഷയ്ക്ക് ശേഷം ഒരു വിദ്യാര്‍ഥിനി സഹപാഠികള്‍ ഉള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ തന്റെ ദുരനുഭവങ്ങള്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് വിദ്യാര്‍ഥികള്‍ കൂടി അധ്യാപകനെതിരെ പരാതിയുമായി രംഗത്തുവന്നത്.
വൈവയ്ക്കിടെ പ്രൊഫസര്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്നും വഴങ്ങിയാല്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാമെന്ന് പറഞ്ഞെന്നുമായിരുന്നു വിദ്യാര്‍ഥിനി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് ഈ അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. പ്രൊഫസര്‍ തങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചതായും അവിടെ വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. ക്ലാസുകള്‍ക്കിടയില്‍ അശ്ലീലവും അനുചിതവുമായ പരാമര്‍ശങ്ങള്‍ നടത്തിയതായും പ്രൊഫസര്‍ക്കെതിരെ പരാതികള്‍ ഉണ്ട്.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇത് സംബന്ധിച്ച് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അധികൃതര്‍ അറിയിച്ചു. മുന്‍പ് മറ്റൊരു മുതിര്‍ന്ന ഫാക്കല്‍റ്റി അംഗത്തിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമ പരാതിയില്‍ ജെ.എന്‍.യു കര്‍ശന നടപടി സ്വീകരിച്ചിരുന്നു.


by Midhun HP News | Sep 7, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് സ്‌കാനിങ്ങിലൂടെ അല്ലാതെ പണം അടച്ചാല്‍ തുക നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ അക്കൗണ്ടുകളില്‍ എത്തില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). യാത്രികര്‍ അടക്കുന്ന പണം സ്വകാര്യ അക്കൗണ്ടുകളില്‍ എത്തുകയും അധികൃതര്‍ വ്യാജ രസീതുകള്‍ നല്‍കുന്നതായുമാണ് ഇഡി കണ്ടെത്തല്‍.

പണം നല്‍കുന്ന വാഹനയാത്രികര്‍ക്ക് വ്യാജ രസീതുകള്‍ നല്‍കാന്‍ ടോള്‍ ഓപ്പറേറ്റര്‍മാര്‍ ‘മൊബ്ഡാറ്റ’, ‘എനി’ എന്നിവയുള്‍പ്പെടെയുള്ള അനധികൃത മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ചതായും ഇഡി കണ്ടെത്തി. ഇങ്ങനെ നല്‍കുന്ന തുകകള്‍ എന്‍എച്ച്എഐയുടെ ഔദ്യോഗിക കണക്കുകളില്‍ വരില്ലെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും പ്ലാസകളില്‍ ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഫാസ്ടാഗിലേക്ക് പൂര്‍ണ്ണമായും മാറാത്ത പഴയ വാഹനങ്ങളുടെയും ട്രക്കുകളുടെയും ബിസിനസ് സ്ഥാപനങ്ങളിലെ ഡ്രൈവര്‍മാരുമാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത്. സ്‌കാനിങ് നടക്കാതെ വരുമ്പോഴോ മറ്റെന്തെങ്കിലും സാങ്കേതിക തകരാറുകള്‍ വരുമ്പോളോ സാധുവായ ടാഗുകളുള്ള മോട്ടോര്‍ വാഹന ഉടമകള്‍ പോലും ചിലപ്പോള്‍ പണം നല്‍കാന്‍ മറ്റുമാര്‍ഗങ്ങള്‍ തേടും. മിര്‍സാപൂരിലെ ആട്രൈല ടോള്‍ പ്ലാസയിലും രാജ്യത്തുടനീളമുള്ള മറ്റ് ടോള്‍ പ്ലാസകളിലും വന്‍തോതില്‍ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് തട്ടിപ്പു നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ഇഡി അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. പരിശോധനയില്‍ പിടിച്ചെടുത്ത ഉപകരണങ്ങളുടെ ഫൊറന്‍സിക് പരിശോധനയില്‍ ഏകദേശം 100 പ്ലാസകളില്‍ അനധികൃത ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇഡി ഇതുവരെ നടത്തിയ പരിശോധനകളില്‍ ഏകദേശം 1.03 കോടി രൂപയാണ് കണ്ടെടുത്തത്. ഇടനിലക്കാരും എന്‍എച്ച്എഐ ചുമതലപ്പെടുത്തിയ ചില ടോള്‍ ഓപ്പറേറ്റര്‍മാരും ഇഡിയുടെ നിരീക്ഷണത്തിലാണ്.

by Midhun HP News | Sep 5, 2026 | Latest News, ദേശീയ വാർത്ത
ശ്രീനഗർ: ഹഹൽഗാം ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻമാരിൽ ഒരാളായ ലഷ്‌കർ ഇ തൊയ്ബ ഭീകരനെ സൈന്യവും ജമ്മു കശ്മീർ പൊലീസും ചേർന്ന സംയുക്ത നീക്കത്തിൽ വധിച്ചു. പാക് പൗരനായ യാസിർ ആണ് ബഡ്ഗാം ജില്ലയിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇയാളിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. മേഖലയിൽ കൂടുതൽ ഭീകരൻമാരുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരച്ചിൽ തുടരുകയാണ്.




by Midhun HP News | Sep 5, 2026 | Latest News, ദേശീയ വാർത്ത
ന്യൂയോര്‍ക്ക്: പരമ്പരാഗത ഭൂപടത്തിന് പകരം ആഫ്രിക്കയുടെ വലിപ്പം കൂടുതല്‍ കൃത്യമായി കാണിക്കുന്ന പുതിയ ലോകഭൂപടം സ്ഥാപിക്കണമെന്ന് ഐക്യ രാഷ്ട്രസഭ പ്രമേയം. ആഫ്രിക്കന്‍ യൂണിയനുവേണ്ടി ടോഗോയാണ് പ്രമേയം ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ചത്. ‘കറക്ട്‌റ് ദി മാപ്’ പ്രമേയം ഫ്രാന്‍സും യുകെയും ഉള്‍പ്പെടെ 164 രാജ്യങ്ങളുടെ പിന്തുണയോടെ പാസായി.

2018ലെ ‘ഈക്വല്‍ എര്‍ത്ത്’ രൂപകല്‍പ്പനയെ അടിസ്ഥാനമാക്കിയുള്ള പ്രമേയം അംഗീകരിച്ചുകൊണ്ട് യുഎന്‍ ജനറല്‍ അസംബ്ലി 16-ാം നൂറ്റാണ്ടിലെ മെര്‍ക്കേറ്റര്‍ പ്രൊജക്ഷനെ ഔദ്യോഗികമായി പിന്‍വലിച്ചു. ഇന്ത്യയുള്‍പ്പടെ രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ യുഎസ് മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. പ്രമേയം ‘അനാവശ്യമാണ്’ എന്നായിരുന്നു യുഎസ് പ്രതിനിധിയുടെ പക്ഷം. എസ്‌തോണിയ, ജോര്‍ജിയ, ലിത്വാനിയ, മോള്‍ഡോവ, സെര്‍ബിയ, യുക്രൈന്‍ എന്നീ രാജ്യങ്ങര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
മെര്‍ക്കേറ്റര്‍ ഭൂപടം കാരണം ആഫ്രിക്കയ്ക്ക് വൈജ്ഞാനികവും വിദ്യാഭ്യാസപരവും സാംസ്‌കാരികവും രാഷ്ട്രീയവും സാമൂഹിക-സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും പ്രമേയത്തില്‍ പറയുന്നു.
കടലിലൂടെയുള്ള സഞ്ചാരത്തിന് നാവികരെ സഹായിക്കുന്നതിനായി 1569-ല്‍ ഫ്ലെമിഷ് കാര്‍ട്ടോഗ്രാഫറായ ജെറാര്‍ഡസ് മെര്‍ക്കേറ്ററാണ് മെര്‍ക്കേറ്റര്‍ ഭൂപടം അവതരിപ്പിച്ചത്. ഏകദേശം അഞ്ച് നൂറ്റാണ്ടുകളായി ഇതാണ് ലോകം പിന്തുടര്‍ന്നിരുന്നത്. മെര്‍ക്കേറ്റര്‍ ഭൂപടത്തില്‍ ആഫ്രിക്കയ്ക്ക് ഗ്രീന്‍ലാന്‍ഡിന്റെ അതേ വലിപ്പമുള്ളതായിട്ടാണ് കാണിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ആഫ്രിക്ക ഇതിലും 14 മടങ്ങ് വലുതാണ്. ഭൂമധ്യരേഖയ്ക്ക് സമീപമുള്ള രാജ്യങ്ങളുടെ വികസന ആവശ്യങ്ങളും സാധ്യതകളും കുറയ്ക്കുന്നതിന് ഇത് കാരണമാകുമെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ക്ലാസ്സ്റൂം പാഠ്യപദ്ധതികളിലും ദൈനംദിന സാങ്കേതികവിദ്യയിലും പുതിയ മാപ്പ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മാപ്പില്‍ ആഫ്രിക്കന്‍ വന്‍കര വലുതാകുകയും യൂറോപ്പും വടക്കേ അമേരിക്കയും ചെറുതാകുകയും ചെയ്യും.


by Midhun HP News | Sep 5, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: ഇന്ത്യയുടെ സുപ്രീം പേസർ ജസ്പ്രിത് ബുംറയുടെ പരിക്ക് സംബന്ധിച്ചും താരത്തിന്റെ ടീമിലേക്കുള്ള മടങ്ങി വരവ് സംബന്ധിച്ചും ഇപ്പോഴും അവ്യക്തത നിൽക്കുന്നു. അതിനിടെ ബുംറയെ ടീം മാനേജ്മെന്റ് കൈകാര്യം ചെയ്യുന്ന രീതിയില്‍ അതൃപ്തി തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം സുബ്രഹ്മണ്യം ബദരീനാഥ്. ബിസിസിഐ മെഡിക്കല്‍ ടീമില്‍ നിന്ന് ബുംറയ്ക്ക് ഇതുവരെ ഫിറ്റ്നസ് ക്ലിയറന്‍സ് ലഭിച്ചിട്ടില്ല.

വരാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ബുംറയെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ താരത്തിന്റെ പങ്കാളിത്തം പൂർമായും ഫിറ്റ്നസിനു വിധേയമായിരിക്കും. ഫിറ്റ്നസ് തെളിയിച്ചാൽ മാത്രമേ താരത്തിനു കളിക്കാൻ സാധിക്കു. 2026 ഏഷ്യന്‍ ഗെയിംസ് ടീമിലെ ബുംറയുടെ സാന്നിധ്യവും പൂര്‍ണമായും ഫിറ്റ്നസിന് വിധേയമായിരിക്കും.
കഴിഞ്ഞ ജൂലൈ 16ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് ബുംറയുടെ മുട്ടിന് പരിക്കേറ്റത്. അതിനുശേഷം താരം പന്തെറിഞ്ഞിട്ടില്ല. ‘ബുംറയുടെ വര്‍ക്ക്ലോഡ് നിയന്ത്രിക്കുന്നതില്‍ ക്യാപ്റ്റനും കോച്ചും സെലക്ടര്‍മാരും പരാജയപ്പെട്ടു. ആരാണ് ഈ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് എനിക്കറിയില്ല. ഫിറ്റ്നസ് സെന്ററിന് മാത്രം സെലക്ഷന്‍ നടത്താന്‍ കഴിയില്ലല്ലോ. താരത്തിന്റെ ശരീര സ്ഥിതിയും എത്ര മത്സരങ്ങള്‍ കളിക്കാന്‍ കഴിയുമെന്നും മാത്രമാണ് അവര്‍ റിപ്പോര്‍ട്ട് നല്‍കുക. എന്നാല്‍ അന്തിമ തീരുമാനം എടുക്കുന്നത് ക്യാപ്റ്റനും കോച്ചും സെലക്ടര്‍മാരുമാണ്’- ബദരീനാഥ് തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

ബുംറയുടെ തിരിച്ചുവരവ് എപ്പോഴായിരിക്കുമെന്ന് കൃത്യമായി പറയാന്‍ കഴിയാത്ത സാഹചര്യത്തൽ ഡൽഹി പേസര്‍ പ്രിന്‍സ് യാദവിനെ ബാക്കപ്പ് ബൗളറായി സെലക്ടർമാർ അഫ്ഗാൻ പോരാട്ടത്തിനായി തിരഞ്ഞെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 10ന് ഡൽഹിയില്‍ ടീമിനൊപ്പം ചേരുന്നതിന് മുൻപ് ബുംറ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടൻ സുന്ദര്‍, ഹര്‍ഷിത് റാണ എന്നിവര്‍ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ മാച്ച്- സിമുലേഷന്‍ ടെസ്റ്റുകള്‍ക്ക് വിധേയരാകും.


by Midhun HP News | Sep 5, 2026 | Latest News, ദേശീയ വാർത്ത
റിയാദ്: ഡിജിറ്റല്‍ സാമ്പത്തിക രംഗത്തും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ആഗോള തലത്തില്‍ മുന്‍നിര കേന്ദ്രമായി മാറാനുള്ള സൗദിയുടെ ലക്ഷ്യങ്ങളുടെ ഭാഗമായി പുതിയ കരാറുകള്‍ ഒപ്പിട്ടു. ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്ധരെയും നിക്ഷേപകരെയും ആകര്‍ഷിച്ച ആഗോള ടെക് ഉച്ചകോടി ‘ലീപ്പ് 2026’ അഞ്ചാം പതിപ്പില്‍ 1500 കോടി ഡോളറിന്റെ വമ്പന്‍ നിക്ഷേപങ്ങളും ധാരണാപത്രങ്ങളുമാണ് സൗദി ഒപ്പുവെച്ചത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സെന്ററുകള്‍, ക്ലൗഡ് കമ്പ്യൂട്ടിങ്, വിപിഐ നിക്ഷേപങ്ങള്‍ എന്നിവയിലാണ് പ്രധാന കരാറുകള്‍ നടന്നത്. ഇതിന്റെ ഭാഗമായി 530 കോടി ഡോളര്‍ നിക്ഷേപത്തില്‍ നിര്‍മിക്കുന്ന ആദ്യ ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ 2026 ഡിസംബറോടെ പ്രവര്‍ത്തനക്ഷമമാകും. കൂടാതെ, രാജ്യത്തെ ഡാറ്റാ സെന്ററുകള്‍ അത്യാധുനിക രീതിയില്‍ വികസിപ്പിക്കുന്നതിനായി 120 കോടി ഡോളറിന്റെ മറ്റൊരു നിക്ഷേപ കരാറിലും ഉച്ചകോടിയുടെ അവസാന ദിനങ്ങളില്‍ ഒപ്പുവെച്ചു.-
ഉച്ചകോടിയിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു പങ്കാളിത്തം അഡോബുമായി ചേര്‍ന്നുള്ള 400 കോടി ഡോളറിന്റെ പുതിയ കരാറാണ്. ഇതിലൂടെ സൗദിയിലെ 13 വയസ്സിന് മുകളിലുള്ള 2.7 കോടിയോളം സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരു വര്‍ഷത്തേക്ക് അഡോബ് പ്രീമിയം സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമായി ഉപയോഗിക്കാന്‍ അവസരമൊരുങ്ങും. കൂടാതെ, സൗദി അറേബ്യയുടെ സാംസ്‌കാരിക പൈതൃകവും സവിശേഷതകളും പ്രതിഫലിപ്പിക്കുന്ന പ്രത്യേക എ.ഐ ഇമേജ് ജനറേഷന്‍ ടൂള്‍ വികസിപ്പിക്കാനും കരാറില്‍ ധാരണയായിട്ടുണ്ട്.

റിയാദ് എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ‘ഇന്‍ റ്റു ന്യൂ വേള്‍ഡ്‌സ്’ എന്ന പ്രമേയത്തില്‍ നാല് ദിവസങ്ങളിലായാണ് ലീപ് ഉച്ചകോടി നടന്നത്. സൗദി വാര്‍ത്താവിനിമയ വിവരസാങ്കേതിക മന്ത്രാലയം , സൗദി ഫെഡറേഷന്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി, പ്രോഗ്രാമിങ് ആന്റ് ഡ്രോണ്‍സ്, തഹാലുഫ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് പുത്തന്‍ ദിശാബോധം നല്‍കിയ ലീപ് ഉച്ചകോടിയുടെ അടുത്ത പതിപ്പ് 2027 ഏപ്രില്‍ 12 മുതല്‍ 15 വരെ നടക്കും.


Recent Comments