ബാങ്കു വഴി പണമിടപാട്: നല്‍കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെവൈസി നിര്‍ബന്ധം; റിസര്‍വ് ബാങ്ക് നിര്‍ദേശം

ബാങ്കു വഴി പണമിടപാട്: നല്‍കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെവൈസി നിര്‍ബന്ധം; റിസര്‍വ് ബാങ്ക് നിര്‍ദേശം

മുംബൈ: ബാങ്കുകള്‍ വഴിയോ ധനകാര്യസ്ഥാപനങ്ങള്‍ വഴിയോ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍, പണം നല്‍കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെവൈസി വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം. ഇതുസംബന്ധിച്ച് ആര്‍ബിഐ വിശദമായ മാര്‍ഗരേഖ പുറത്തിറക്കി. പണം കൈമാറ്റത്തിനുള്ള സൗകര്യങ്ങള്‍ തട്ടിപ്പുകാര്‍ വ്യാപകമായി ഉപയോഗിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് പുതിയ മാര്‍ഗനിര്‍ദേശം.

വിവിധ ബാങ്കിങ് സേവനങ്ങള്‍, ഓണ്‍ലൈന്‍ തട്ടിപ്പുവഴി ലഭിച്ച പണം കൈമാറുന്നതിന് രാജ്യവ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് കെവൈസി നിബന്ധനകള്‍ കടുപ്പിക്കുന്നത്. ഏതു ബാങ്കിലാണോ പണമടയ്ക്കുന്നത്, ആ ബാങ്ക് പണം അയക്കുന്ന ആളുടെയും സ്വീകരിക്കുന്ന ആളുടെയും പേരും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സൂക്ഷിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്.

ഓരോ ഇടപാടുകളും ഒടിപി പോലുള്ള അധികസുരക്ഷാസംവിധാനം ഉപയോഗിച്ച് ഉറപ്പാക്കണം. നേരത്തേ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ബാങ്കില്‍ നേരിട്ടെത്തി 5000 രൂപ വരെ അയക്കാമായിരുന്നു. മാസം പരമാവധി 25,000 രൂപ വരെയാണ് അയക്കാനാകുക. എന്നാല്‍, പുതിയ ചട്ടമനുസരിച്ച് ബാങ്കുകളും പണം അയക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള ബാങ്കുകളുടെ ബിസിനസ് കറസ്പോണ്ടന്റുമാരും പണം അയക്കുന്നയാളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.

ഒടിപി വഴി സ്ഥിരീകരിക്കുന്ന മൊബൈൽ നമ്പറും സ്വയം സാക്ഷ്യപ്പെടുത്തിയ അംഗീകൃത ഔദ്യോഗിക രേഖയും ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിക്കേണ്ടത്. മാത്രമല്ല, എൻഇഎഫ്ടി – ഐഎംപിഎസ് ഇടപാട് സന്ദേശങ്ങളിൽ പണം അയക്കുന്ന ആളുകളുടെ വിവരങ്ങൾ ബാങ്കുകൾ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്. ഇത് പണമായുള്ള കൈമാറ്റമാണെങ്കിൽ അക്കാര്യവും രേഖപ്പെടുത്തണം. 2024 നവംബർ ഒന്നുമുതലാണ് ഇതു നടപ്പാക്കേണ്ടതെന്നും റിസർവ് ബാങ്ക് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒളിമ്പിക്‌സ് ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് ഫ്രാൻസിലെ ഹൈ സ്പീഡ് റെയിൽ ശൃംഖലക്ക് നേരെ ആക്രമണം

ഒളിമ്പിക്‌സ് ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് ഫ്രാൻസിലെ ഹൈ സ്പീഡ് റെയിൽ ശൃംഖലക്ക് നേരെ ആക്രമണം

ഒളിമ്പിക്‌സിന് തിരി തെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഫ്രാൻസിന്റെ അതിവേഗ റെയിൽ ശൃംഖലക്ക് നേരെ ആക്രമണം. റെയിൽവേ ലൈനിന് തീവെപ്പടക്കമുള്ള സംഭവങ്ങൾ നടന്നതായും ഗതാഗത സംവിധാനത്തെ തടസ്സപ്പെടുത്തിയതായുമാണ് റി്പപോർട്ട്.

ട്രെയിൻ നെറ്റ് വർക്കിനെ തളർത്തുന്നതിനുള്ള ആക്രമണമാണ് നടന്നതെന്ന് ട്രെയിൻ ഓപറേറ്ററായ എസ്എൻസിഎഫ് പ്രതികരിച്ചു. ആക്രമണത്തിന് പിന്നാലെ നിരവധി റൂട്ടുകൾ റദ്ദാക്കി. അറ്റകുറ്റപ്പണികൾ നടത്താൻ സമയമെടുക്കുമെന്നും എഎസ്എൻസിഎഫ് അറിയിച്ചു

തെക്കുകിഴക്കൻ മേഖലയെ ആക്രമണം ബാധിച്ചിട്ടില്ല. യാത്രകൾ മാറ്റിവെക്കാനും യറെയിൽവേ സ്റ്റേഷനുകളിൽ നിന്ന് മാറി നിൽക്കാനും യാത്രക്കാരോട് അധികൃതർ അറിയിച്ചു. പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ എത്തി നിൽക്കവെ ഉണ്ടായ ആക്രമണത്തെ ഗൗരവത്തോടെയാണ് ഫ്രഞ്ച് സർക്കാർ എടുത്തിരിക്കുന്നത്.

സേനയെ കൂടുതൽ കരുത്തുറ്റതാകും: അഗ്നിപഥ് പദ്ധതി പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി

സേനയെ കൂടുതൽ കരുത്തുറ്റതാകും: അഗ്നിപഥ് പദ്ധതി പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി

പ്രതിപക്ഷം വിമർശനം ശക്തമാകുന്നതിനിടെയും അഗ്നിപഥ് പദ്ധതിയിൽ നിന്ന് പിന്നോട്ടേക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ സേനയെ കൂടുതൽ കരുത്തുറ്റതും യുവത്വമുള്ളതുമാക്കാനാണ് പദ്ധതി ആവിഷ്‌കരിച്ചത്. അനിശ്ചിതത്വം നിറഞ്ഞ പദ്ധതിയാണിതെന്നും എത്രയും വേഗം പിൻവലിക്കണമെന്നും പ്രതിപക്ഷം ഇതിനോട് പ്രതികരിച്ചു

കാർഗിൽ വിജയ ദിവസമാണ് അഗ്നിവീർ പദ്ധതി മുന്നോട്ടു കൊണ്ടുപോകുമെന്ന് മോദി പറഞ്ഞത്. പദ്ധതിക്കെതിരെ വലിയ നുണപ്രചാരണം നടക്കുന്നതായും മോദി ആരോപിച്ചു. പെൻഷൻ കൊടുക്കാതിരിക്കാനുള്ള തട്ടിപ്പെന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാൽ ഇപ്പോൾ ജോലിക്ക് കയറിയവരുടെ പെൻഷനെ കുറിച്ച് 30 വർഷം കഴിഞ്ഞ് ചിന്തിച്ചാൽ മതിയെന്നും പ്രധാനമന്ത്രി പറഞ്ഞു

എന്നാൽ യുവാക്കളെ നിരാലംബരാക്കുന്ന പദ്ധതിയാണ് അഗ്നിപഥ് എന്ന് പ്രതിപക്ഷം വിമർശിച്ചു. തുഗ്ലക്ക് പരിഷ്‌കാരം പിൻവലിക്കണമെന്ന ആവശ്യം പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം നേരത്തെ ഉന്നയിച്ചിരുന്നു.

ഒളിംപിക്‌സ് വളയങ്ങളില്‍ തിളങ്ങി ഈഫല്‍ ടവര്‍; പാരീസ് ഒളിപ്പിച്ചുവെച്ചിരിക്കുന്ന അത്ഭുങ്ങള്‍

ഒളിംപിക്‌സ് വളയങ്ങളില്‍ തിളങ്ങി ഈഫല്‍ ടവര്‍; പാരീസ് ഒളിപ്പിച്ചുവെച്ചിരിക്കുന്ന അത്ഭുങ്ങള്‍

പാരീസ്: ലോകം മുഴുവന്‍ പാരീസിലേക്ക് കണ്ണുംനട്ടിരിക്കുകയാണ്. ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിലെ വിസ്മയ കാഴ്ചകള്‍ എന്തൊക്കെയായിരിക്കും എന്ന ആകാംക്ഷയാണ് ഏവര്‍ക്കും. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഈഫല്‍ ടവര്‍ ഒളിമ്പിക്‌സിലെ അഞ്ച് വളയങ്ങളാല്‍ അലങ്കരിച്ചു. ഇന്ത്യന്‍ സമയം രാത്രി 11 മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍. ഇന്ത്യയിലും മത്സരങ്ങളുടെ തത്സമയ സ്ട്രീമിങ് ലഭിക്കും. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്റ്റേഡിയത്തില്‍ നിന്ന് മാറി പാരീസിന്റെ ഹൃദയ ഭാഗത്തു കൂടി ഒഴുകുന്ന സെന്‍ സെന്‍ നദിയിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക.

ഒളിംപിക്‌സ് വേദികളില്‍ ഇതുവരെ കാണാത്ത ഫ്‌ളോട്ടിങ് പരേഡാണ് പാരീസ് ഒളിപ്പിച്ചു വെച്ച അത്ഭുതങ്ങളില്‍ ഒന്ന്. പതിനായിരത്തിലധികം ഒളിംപിക്‌ അത്‌ലറ്റുകള്‍ സെന്‍ നദിയിലൂടെ സഞ്ചരിച്ച് പാരീസിലെ ഏറ്റവും പ്രശസ്തമായ നോട്രെ ഡാം, പോണ്ട് ഡെസ് ആര്‍ട്‌സ്, പോണ്ട് ന്യൂഫ് എന്നീ സ്ഥലങ്ങളിലൂടെ നൂറോളം ബോട്ടുകളില്‍ കടന്നുപോകും. ജാര്‍ഡിന്‍ ഡെസ് പാലത്തിന് സമീപത്തുള്ള ഓസ്റ്റര്‍ലിറ്റ്‌സ് പാലത്തില്‍ നിന്ന് പുറപ്പെട്ട് ട്രോകോഡെറോയില്‍ സമാപിക്കും. മൂന്ന് മണിക്കൂറുകളോളം ഉദ്ഘാടന ചടങ്ങുകള്‍ നീണ്ടു നില്‍ക്കും. ഫ്രഞ്ച് നാടക സംവിധായകനും നടനുമായ തോമസ് ജോളിയാണ് ചടങ്ങുകളുടെ മേല്‍നോട്ടം വഹിക്കുന്നത്.

രണ്ട് തവണ ഒളിംപിക്സില്‍ മെഡല്‍ നേടിയ പി വി സിന്ധുവും കോമണ്‍വെല്‍ത്ത്, ഏഷ്യല്‍ മെഡല്‍ ജേതാക്കളായ അചന്ത ശരത് കമാലും ത്രിവര്‍ണ പതാകയുമായി ഇന്ത്യന്‍ സംഘത്തെ മാര്‍ച്ച് പാസ്റ്റില്‍ നയിക്കും. 16 കായിക വിഭാഗങ്ങളില്‍ 69 ഇനങ്ങളിലായി 112 കായിക താരങ്ങളാണ് ഇന്ത്യയില്‍ നിന്ന് മത്സരത്തിനിറങ്ങുന്നത്. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പരുഷ കായിക താരങ്ങള്‍ കുര്‍ത്ത ബുണ്ടി സെറ്റുകള്‍ ധരിക്കും. വനിതാ അത്‌ലറ്റുകള്‍ ഇന്ത്യന്‍ പതാകയിലെ നിറങ്ങള്‍ ഉള്‍പ്പെടുന്ന സാരിയാണ് ധരിക്കുക. അത്‌ലറ്റ്ക്‌സില്‍ നീരജ് ചോപ്ര നേടിയ മെഡലിന്റെ തിളക്കത്തില്‍ 2020 ടോക്യോ ഒളിംപിക്സില്‍ ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. ടോക്യോ ഒളിംപിക്‌സ് മെഡല്‍ നേട്ടം മറികടക്കുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച നടപടി: കേരള, ബംഗാള്‍ ഗവര്‍ണര്‍മാര്‍ക്ക് സുപ്രീംകോടതി നോട്ടീസ്

ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച നടപടി: കേരള, ബംഗാള്‍ ഗവര്‍ണര്‍മാര്‍ക്ക് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ട നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേരള, പശ്ചിമബംഗാള്‍ ഗവര്‍ണര്‍മാര്‍ക്ക് സുപ്രീംകോടതി നോട്ടീസ്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് എന്നിവരുടെ സെക്രട്ടറിമാര്‍ക്കും കേന്ദ്രസര്‍ക്കാരിനുമാണ് വിശദീകരണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നോട്ടീസ് അയച്ചത്.

നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ അനിശ്ചിതമായി പിടിച്ചുവെക്കുന്നു, രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേരള, പശ്ചിമബംഗാള്‍ സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ഗവര്‍ണര്‍മാരുടെ സെക്രട്ടറിമാര്‍ക്കുമാണ് നോട്ടീസ്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുന്ന ഗവര്‍ണറുടെ നടപടി കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ എതിര്‍ത്തു. ഓരോ തവണയും സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോള്‍, ഗവര്‍ണര്‍ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയാണെന്ന് ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഷേക് സിങ് വിയും ജയ്ദീപ് ഗുപ്തയും ചൂണ്ടിക്കാട്ടി.

കടലിനടിയില്‍ ‘മദ്യനിധി’: 19ാം നൂറ്റാണ്ടിലെ കപ്പലില്‍ നിന്ന് കണ്ടെത്തിയത് 100 കുപ്പി ഷാംപെയ്നും വൈനും

കടലിനടിയില്‍ ‘മദ്യനിധി’: 19ാം നൂറ്റാണ്ടിലെ കപ്പലില്‍ നിന്ന് കണ്ടെത്തിയത് 100 കുപ്പി ഷാംപെയ്നും വൈനും

സ്വീഡൻ: മീൻ പിടുത്ത കപ്പലിന്റെ അവശിഷ്ടം തിരഞ്ഞാണ് അവർ പോയത്. എന്നാൽ കണ്ടെത്തിയതോ 19ാം നൂറ്റാണ്ടിലെ മദ്യനിധിയും. വിലകൂടിയ മദ്യ ശേഖരം അടങ്ങിയ കപ്പൽ കണ്ടെത്തിയിരിക്കുകയാണ് പോളണ്ടിൽ നിന്നുള്ള മുങ്ങൽ വിദ​ഗ്ധരുടെ സംഘമായ ബാൾടിടെക്ക്. സ്വീഡന് സമീപം ബാൾട്ടിക് സമുദ്രത്തിൽ നിന്നാണ് കപ്പൽ കണ്ടെത്തിയത്. സോണാർ യന്ത്രത്തിൽ പതിഞ്ഞത് മീൻപിടുത്തകപ്പലാണ് എന്ന് കരുതിയാണ് സംഘം തിരഞ്ഞുപോയത്. എന്നാൽ മുങ്ങൽ വി​ദ​ഗ്ധർക്ക് ലഭിച്ചത് വിലകൂടിയ മദ്യകുപ്പികളും കുപ്പിയിലാക്കിയ വെള്ളവും ചീനപാത്രങ്ങളും നിറഞ്ഞ 19ാം നൂറ്റാണ്ടിലെ കപ്പലായിരുന്നു. 100ൽ അധികം ഷാംപെയ്നും വൈൻ കുപ്പികളുമാണ് കപ്പലിലുണ്ടായിരുന്നത്. കൂടാതെ ജർമൻ കമ്പനിയായ സെൽട്ടേഴ്സിന്റെ മുദ്രയുള്ള മിനറൽ വാട്ടറിന്റെ കുപ്പികളും ചീനപാത്രങ്ങളും കണ്ടെത്തി.

1850 നും 1867നും ഇടയിൽ റഷ്യൻ ചക്രവർത്തിയുടെ കൊട്ടാരത്തിലേക്ക് പുറപ്പെട്ട കപ്പലുകളിലൊന്നാണ് ഇത് എന്നാണ് വിലയിരുത്തുന്നത്. രാജകീയ തീൻമേശയിൽ മാത്രം കാണാൻ കഴിഞ്ഞിട്ടുള്ള വെള്ളക്കുപ്പികളാണ് കപ്പലിലുള്ളത്. കണ്ടെത്തിയ മദ്യവും ജലവും ഇപ്പോഴും സുരക്ഷിതമായി കുടിക്കാൻ കഴിയുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.