ഗൂഗിള്‍ പേയോ ഫോണ്‍ പേയോ വേണ്ട; ഇനി വാട്‌സ്ആപ്പിലൂടെയും മൊബൈല്‍ റീചാര്‍ജ് ചെയ്യാം

ഗൂഗിള്‍ പേയോ ഫോണ്‍ പേയോ വേണ്ട; ഇനി വാട്‌സ്ആപ്പിലൂടെയും മൊബൈല്‍ റീചാര്‍ജ് ചെയ്യാം

ഡല്‍ഹി: മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ ഇനി ഗൂഗിള്‍ പേയോ, ഫോണ്‍ പോയോ വേണ്ട, മൊബൈല്‍ റീചാര്‍ജിനായി പുതിയ സംവിധാനം അവതരിപ്പിച്ച് വാട്‌സ്ആപ്പ്. പ്രീപെയ്ഡ് മൊബൈല്‍ റീചാര്‍ജുകള്‍ നേരിട്ട് വാട്സ്ആപ്പ് ആപ്പിനുള്ളില്‍ തന്നെ ചെയ്യാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. നെതര്‍ലന്‍ഡ്സ് ആസ്ഥാനമായിട്ടുള്ള പേയ്മെന്റ്‌സ് കമ്പനിയുടെ സഹായത്തോടെയാണ് വാട്‌സ്ആപ്പ് ഈ പുതിയ സംവിധാനം ഇന്ത്യയില്‍ കൊണ്ടുവന്നത്.

ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഈ സംവിധാനം ഉടന്‍ ലഭ്യമാകും. എയര്‍ടെല്‍, ജിയോ, വിഐ പ്രീപെയ്ഡ് കണക്ഷനുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട റീചാര്‍ജ് പ്ലാനുകള്‍ തെരഞ്ഞെടുത്ത് റീചാര്‍ജ് ചെയ്യാവുന്നതാണ്.

പുതിയ റീചാര്‍ജ് സൗകര്യം വാട്സ്ആപ്പിന്റെ ഇന്ത്യയിലെ വിപുലീകരണ തന്ത്രത്തിന്റെ ഭാഗമാണ്. നിലവില്‍ ബില്‍ പേയ്മെന്റുകള്‍, മെട്രോ ടിക്കറ്റ് ബുക്കിങ്, സര്‍ക്കാര്‍ സേവനങ്ങള്‍ തുടങ്ങിയവ ചാറ്റ് ബോട്ടുകള്‍ വഴിയും മറ്റും സാധ്യമാണ്. ചാറ്റിങ് ആപ്പായ വാട്‌സ്ആപ്പിനെ സമ്പൂര്‍ണമായും ഡിജിറ്റല്‍ സേവന പ്ലാറ്റ്ഫോം കൂടി ആക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

വാട്‌സ്ആപ്പിലൂടെ എങ്ങനെ മൊബൈല്‍ റീചാര്‍ജ് ചെയ്യാമെന്ന് നോക്കാം

1. ആദ്യം വാട്‌സ്ആപ്പിലെ കാമറ ഐക്കണിന്റെ അടുത്തുള്ള രൂപ ഐക്കണില്‍ ക്ലിക്ക് ചെയ്യുക

2. അതിന് ശേഷം വരുന്ന മെനുവില്‍ നിന്നും മൊബൈല്‍ പ്രീപെയ്ഡ് റീചാര്‍ജ് എന്ന സംവിധാനം തെരഞ്ഞെടുക്കുക

3. അതിന് ശേഷം നിങ്ങളുടെയോ അതോ മറ്റാരുടെയെങ്കിലോ മൊബൈല്‍ നമ്പര്‍ കൊടുക്കുക

4. അതിന് ശേഷം നിങ്ങളുടെ സിം ഏതാണെന്ന് തെരഞ്ഞെടുക്കുക

5. പിന്നീട് വരുന്ന മെനുവില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട റീചാര്‍ജ് പ്ലാന്‍ തെരഞ്ഞെടുക്കുക

6. അതിന് ശേഷം നിങ്ങളുടെ പേയ്മെന്റ് രീതി (യുപിഐ/ ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ്) എന്നീ ഓപ്ഷനുകളില്‍ നിന്നും തെരഞ്ഞെടുക്കുക

7. അവസാനമായി നിങ്ങളുടെ യുപിഐ പിന്‍ കൊടുത്ത് പേയ്മെന്റ് പൂര്‍ത്തീകരിക്കുക

‘ടിആര്‍എസ്’; സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കെ കവിത, തീരുമാനം ബിആര്‍എസില്‍ നിന്ന് പുറത്തായതിന് പിന്നാലെ

‘ടിആര്‍എസ്’; സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കെ കവിത, തീരുമാനം ബിആര്‍എസില്‍ നിന്ന് പുറത്തായതിന് പിന്നാലെ

ഹൈദരാബാദ്: സ്വന്തം പാര്‍ട്ടി രൂപീകരിച്ച് തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകള്‍ കെ കവിത. ചന്ദ്രശേഖര റാവു സ്ഥാപിച്ച ബിആര്‍എസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട് ഏഴ് മാസത്തിന് ശേഷമാണ് കവിത പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. തെലങ്കാന രാഷ്ട്രസേന എ(ടിആര്‍എസ്) എന്നാണ് പാര്‍ട്ടിയുടെ പേര്.

മേഡ്ചല്‍ ജില്ലയിലെ മുനീരാബാദിലെ വേദിയിലായിരുന്നു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം. പാര്‍ട്ടിയുടെ പേരും പതാകയും അജണ്ടയും പുറത്തിറക്കി. തെലങ്കാന സ്വത്വത്തിനായുള്ള പോരാട്ടത്തിലും ആഗ്രഹങ്ങളിലും അടിയുറച്ചതാണ് ടിആര്‍എസ് എന്നും സംസ്ഥാനത്തെ പ്രാദേശിക വിഷയങ്ങളില്‍ ഊന്നല്‍ നല്‍കാനാണ് ഈ പേര് തന്നെ നിലനിര്‍ത്താന്‍ കവിത താല്‍പ്പര്യപ്പെട്ടതെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

തെലങ്കാന പ്രസ്ഥാനത്തിലെ പ്രമുഖ വ്യക്തിത്വമായിരുന്ന പ്രൊഫസര്‍ കെ ജയശങ്കറിന്റെ പേര് നല്‍കിയ 20 ഏക്കറോളം വരുന്ന മൈതാനത്തായിരുന്നു പരിപാടി സംഘടിപ്പിച്ചത്. തെലങ്കാനയിലെ 33 ജില്ലകളില്‍ നിന്നായി ഏകദേശം അന്‍പതിനായിരത്തോളം പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു. തെലങ്കാന സംസ്ഥാന രൂപീകരണ പ്രസ്ഥാനത്തില്‍ സജീവമായിരുന്ന ‘തെലങ്കാന ജാഗൃതി’ എന്ന എന്‍ജിഒയെ രാഷ്ട്രീയ പാര്‍ട്ടിയായി മാറ്റുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ‘തെലങ്കാന രാഷ്ട്ര സേന’യുടെ പ്രഖ്യാപനത്തോടെ ഇത്തരം ഊഹാപോഹങ്ങള്‍ക്ക് വിരാമമായി. ഒരിക്കല്‍ തെലങ്കാന രാഷ്ട്രീയത്തെ അടക്കിവാണിരുന്ന ‘ടിആര്‍എസ്’ എന്ന ചുരുക്കപ്പേര് തന്നെ നിലനിര്‍ത്തിയതിലൂടെ, പിതാവ് ഉപേക്ഷിച്ചതിനെ വീണ്ടെടുക്കുന്നു എന്ന സന്ദേശമാണ് കവിത നല്‍കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

2022-ലാണ് പാര്‍ട്ടി അധ്യക്ഷനായിരുന്ന കെസിആര്‍, തെലങ്കാന രാഷ്ട്ര സമിതി എന്ന പേര് മാറ്റി ഭാരത് രാഷ്ട്ര സമിതി എന്നാക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന്, 2025 സെപ്റ്റംബര്‍ 3-ന് കവിത ബിആര്‍എസില്‍ നിന്നും എംഎല്‍സി സ്ഥാനത്തുനിന്നും രാജിവെച്ചിരുന്നു. ഇതോടെ തന്റെ പിതാവ് കെസിആറുമായും സഹോദരന്‍ കെ.ടി. രാമറാവുമായും (കെടിആര്‍) ഉള്ള കവിതയുടെ ബന്ധം പൂര്‍ണ്ണമായും വേര്‍പിരിഞ്ഞതായാണ് സൂചന. തെലങ്കാനയുടെ പ്രാദേശിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ടിആര്‍എസ് രൂപീകരിച്ചതെന്ന തന്റെ ഉറച്ച വാദത്തിലാണ് കവിതയുടെ പുതിയ യാത്ര.

സംസ്ഥാന രൂപീകരണത്തിനായി 2001-ല്‍ കെസിആര്‍ രൂപീകരിച്ച ടിആര്‍എസ്, 2022-ല്‍ ബിആര്‍എസ് ആയി മാറി. ഈ പേരുമാറ്റവും പുതിയ ദിശയും പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം ദുര്‍ബലപ്പെടുത്തിയെന്നാണ് കവിതയുടെ ആരോപണം. വെള്ളം, ജോലി, വിഭവങ്ങള്‍ തുടങ്ങി ടിആര്‍എസ് മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും, കോണ്‍ഗ്രസോ ബിആര്‍എസോ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ നിറവേറ്റിയില്ലെന്നും അവര്‍ ആരോപിക്കുന്നു. 48കാരിയായ കവിത, തെലങ്കാനയിലെ യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കാനാണ് ലക്ഷ്യമിടുന്നത്.

വീണ്ടും ദുരന്തം; കമ്പത്ത് പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം, രണ്ടു മരണം

വീണ്ടും ദുരന്തം; കമ്പത്ത് പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം, രണ്ടു മരണം

ചെന്നൈ: കമ്പത്ത് പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനത്തില്‍ രണ്ടുമരണം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.

ഇന്ന് രാവിലെയാണ് സംഭവം. തേനി ജില്ലയിലെ കുംഭനഗരത്തിലെ കാട്ടുപിള്ളി വാസല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്മി പടക്ക നിര്‍മ്മാണ ശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. തൊഴിലാളികള്‍ പതിവുപോലെ ഫാക്ടറി തുറക്കുന്നതിന് എത്തിയ സമയത്താണ് അപകടം ഉണ്ടായത്.

അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിന്റെ ഷട്ടര്‍ തുറക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സ്‌ഫോടനം ഉണ്ടായത്. നാലുപേരാണ് ഷട്ടര്‍ തുറക്കാന്‍ എത്തിയത്. ഇതില്‍ രണ്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പരിക്കേറ്റവരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുവര്‍ഷം മുന്‍പാണ് സ്ഥാപനം തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

തെരഞ്ഞെടുപ്പ് കാരണം പടക്കനിര്‍മ്മാണശാലയ്ക്ക് രണ്ടു ദിവസം അവധിയായിരുന്നു. ഇന്ന് പതിവ് പോലെ പടക്കനിര്‍മ്മാണ ശാല തുറക്കാന്‍ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ചൂട് കാരണമോ ഷട്ടര്‍ തുറന്നപ്പോള്‍ ഉണ്ടായ സ്പാര്‍ക്ക് കാരണമോ ആകാം അപകടമെന്നാണ് പ്രാഥമിക നിഗമനം. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ ആഘാതം വിട്ടുമാറും മുന്‍പാണ് മറ്റൊരു ദുരന്തം കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ സംഭവിച്ചത്.

ഐഎസ്ഐയുടെ പിന്തുണയോടെ ഇന്ത്യയിൽ ആക്രമണത്തിന് പദ്ധതി: രണ്ടു പേർ പിടിയിൽ

ഐഎസ്ഐയുടെ പിന്തുണയോടെ ഇന്ത്യയിൽ ആക്രമണത്തിന് പദ്ധതി: രണ്ടു പേർ പിടിയിൽ

ഡൽഹി: രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രണ്ട് പേരെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന പാക് ഗുണ്ടാസംഘങ്ങളുമായി ചേർന്ന് ഇന്ത്യയിൽ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി എടിഎസ് അറിയിച്ചു. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശി തുഷാർ ചൗഹാൻ എന്ന ഹിസ്ബുള്ള അലി ഖാൻ (20), ഡൽഹി ഓൾഡ് സീമാപുരി സ്വദേശി സമീർ ഖാൻ (20) എന്നിവരാണ് പിടിയിലായത്.

ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ തകർക്കാൻ ഐഎസ്ഐയുടെ നിർദേശപ്രകാരം പാകിസ്താനിലെ ഗുണ്ടാസംഘങ്ങളും ഭീകര സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഇന്ത്യയിലെ യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കുകയും ‘സ്ലീപ്പർ സെല്ലുകളിൽ’ ചേർക്കുകയും ഭീകരാക്രമണങ്ങൾ നടത്താൻ പ്രേരിപ്പിക്കുകയുമാണ് ഇവരുടെ രീതി. ഗൂഢാലോചനയുടെ ഭാഗമായി തുഷാർ ചൗഹാനും സമീർ ഖാനും പാകിസ്ഥാനിലെ ഗുണ്ടകളായ ഷഹ്സാദ് ഭട്ടി, ആബിദ് ജാട്ട് എന്നിവരുമായി ബന്ധം സ്ഥാപിച്ചു. ഇന്ത്യയിൽ ആക്രമണത്തിന് ഇവർ പദ്ധതിയിടുന്നതിനിടെ വിവരം ലഭിച്ച എടിഎസ് നോയിഡയിൽ വെച്ച് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങളും മൊബൈൽ ഫോണുകളും പിടികൂടിയിട്ടുണ്ട്.

‘ഐപിഎല്ലിനെക്കുറിച്ച് കുക്കിന് വലിയ പിടിയില്ല, ഈ തണുപ്പില്‍ കൗണ്ടി കളിച്ചിട്ട് എന്തു കാര്യം’

‘ഐപിഎല്ലിനെക്കുറിച്ച് കുക്കിന് വലിയ പിടിയില്ല, ഈ തണുപ്പില്‍ കൗണ്ടി കളിച്ചിട്ട് എന്തു കാര്യം’

ബംഗളൂരു: ടി20 ലോകകപ്പില്‍ ശ്രദ്ധേയ പ്രകടനം നടത്തിയ ഇംഗ്ലണ്ട് താരം ജേക്കബ് ബേതേല്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരമാണ്. എന്നാല്‍ ഇതുവരെയായി താരത്തിനു കാര്യമായ അവസരങ്ങള്‍ കിട്ടിയിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ബേതേല്‍ ഐപിഎല്‍ ഒഴിവാക്കി ഇംഗ്ലണ്ടിലേക്ക് തിരിച്ചു വന്ന് കൗണ്ടി ക്രിക്കറ്റ് കളിക്കണമെന്നു മുന്‍ ഇംഗ്ലണ്ട് നായകനും ഇതിഹാസ താരവുമായ അലിസ്റ്റര്‍ കുക്ക് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുക്കിന്റെ ഈ അഭിപ്രായത്തോടെ വിയോജിപ്പുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സന്‍ രംഗത്തെത്തിയതോടെ ചര്‍ച്ച കേറിയങ്ങ് കൊളുത്തിയിരിക്കുകയാണ് ഇപ്പോള്‍.

കുക്ക് അങ്ങനെയൊരു നിര്‍ദ്ദേശം വച്ചെങ്കിലും ബേതേല്‍ ഐപിഎല്ലില്‍ തുടരാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. അതിനിടെയാണ് കുക്കിന്റെ അഭിപ്രായം തള്ളി പീറ്റേഴ്‌സന്‍ രംഗത്തു വന്നത്.

കരിയറില്‍ ഇതുവരെ ഐപിഎല്‍ കളിക്കാത്ത താരമാണ് കുക്ക്. അതിനാല്‍ തന്നെ അദ്ദേഹത്തിനു ഐപിഎല്ലില്‍ എന്താണ് നടക്കുന്നത് എന്നതിനെപ്പറ്റി വലിയ ധാരണയൊന്നുമില്ലെന്നും ബേതേല്‍ ഐപിഎല്ലില്‍ തുടരണമെന്നും പീറ്റേഴ്‌സന്‍ വ്യക്തമാക്കി.

‘ഐപിഎല്‍ എങ്ങനെയാണെന്നു അലിസ്റ്റര്‍ കുക്കിനു ഒരു ധാരണയുമില്ല. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കിടയില്‍ ദിവസങ്ങളോളം കഴിയുന്നതിന്റെ അനുഭവമൊന്നും കുക്കിനെ സംബന്ധിച്ച് ഇല്ല. അതിനാല്‍ തന്നെ ബേതേലിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യത്തിനു ആരു വില കല്‍പ്പിക്കുന്നു. ജേക്കബ് നീ ഇന്ത്യയില്‍ തന്നെ തുടരുക. നിനക്ക് ഇപ്പോള്‍ അവസരം കിട്ടുന്നില്ലായിരിക്കാം. കളിക്കുന്നില്ലെങ്കില്‍ പോലും നിനക്ക് വലിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. അതില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കൂടുതല്‍ മികച്ച താരമായി മാറുമെന്നു എനിക്കുറപ്പാണ്’- പീറ്റേഴ്‌സന്‍ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.

അതിനിടെ കുക്കിനെ അനുകൂലിച്ച് സംസാരിച്ച ഒരു ആരാധകനു പീറ്റേഴ്‌സന്‍ ശക്തമായ ഭാഷയില്‍ മറുപടി നല്‍കുന്നുമുണ്ട്. കുക്കിന്റെ അഭിപ്രായത്തോടാണ് തനിക്ക് യോജിപ്പെന്നായിരുന്നു ആരാധകന്റെ കമന്റ്. കെപി താങ്കളോട് യോജിക്കാന്‍ സാധിക്കില്ലെന്നും ആരാധകന്‍ പറയുന്നു. എല്ലാ മത്സരത്തിലും പുറത്തിരിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് എന്തുകാര്യമെന്നും കളിക്കാന്‍ അവസരം കിട്ടുകയാണു വേണ്ടതെന്നും അല്ലാതെ നെറ്റ്‌സില്‍ റണ്‍സ് അടിച്ചതുകൊണ്ടു കാര്യമില്ലെന്നും ആരാധകന്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പീറ്റേഴ്‌സന്‍ നല്‍കിയ മറുപടി ഇങ്ങനെ.

‘ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പം പരിശീലക്കാന്‍ അവസരമുണ്ട്. ലോകത്തെ മികച്ച താരങ്ങളുടെ ക്രിക്കറ്റ് ഏറ്റവും അടുത്തു നിന്നു കാണാം. ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരോടു നിരന്തരം സംസാരിക്കാനുള്ള അവസരമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളുമായി ദീര്‍ഘകാലത്തേക്ക് സൗഹൃദമുണ്ടാക്കാനുള്ള അവസരവും ലഭിക്കുന്നു. ഭാവിയില്‍ ഇന്ത്യയില്‍ പര്യടനത്തിനു വരുന്ന ഇംഗ്ലണ്ട് ടീമില്‍ ബേതേലുമുണ്ടാകും. അപ്പോള്‍ അദ്ദേഹത്തിനു ഇവിടുത്തെ സാഹചര്യങ്ങളുമായി എളുപ്പം പരിചിതമാകാന്‍ ഐപിഎല്‍ സഹായകമാകും. ഏപ്രില്‍ മാസത്തെ തണുപ്പില്‍ ഡെര്‍ബിയില്‍ പോയി കൗണ്ടി കളിക്കുന്നതാണ് ഐപിഎല്ലിനേക്കാള്‍ മികച്ചത് എന്നാണ് നിങ്ങള്‍ കരുതുന്നത് എങ്കില്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല’- പീറ്റേഴ്‌സന്‍ വ്യക്തമാക്കി.

ഐപിഎല്ലില്‍ ഇലവനില്‍ അവസരം കിട്ടിയിട്ടില്ലെങ്കിലും ഇത്രയും ദിവസം കൊണ്ടു തന്നെ തന്റെ കളിയില്‍ പ്രകടമായ വ്യത്യാസം വന്നിട്ടുണ്ടെന്നാണ് ബേതേലും പറയുന്നത്. അതിനാല്‍ തുടര്‍ന്നും ആര്‍സിബിക്കൊപ്പം തുടരാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നും ബേതേല്‍ വ്യക്തമാക്കി.

‘ഈ പുരസ്‌കാരം വിദ്യാഭ്യാസ മന്ത്രിക്ക് സമ്മാനിക്കുന്നു’; മിന്നും പ്രകടനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ജഡേജ

‘ഈ പുരസ്‌കാരം വിദ്യാഭ്യാസ മന്ത്രിക്ക് സമ്മാനിക്കുന്നു’; മിന്നും പ്രകടനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ജഡേജ

ലഖ്നൗ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്‌സിനെ 40 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ തകർന്നടിഞ്ഞ രാജസ്ഥാന്‍ ബാറ്റിങ് നിരയെ കൈ പിടിച്ച് ഉയർത്തിയത് രവീന്ദ്ര ജഡേജയുടെ ഇന്നിങ്സ് ആയിരുന്നു. പുറത്താകാതെ 43 റൺസ് ആണ് താരം അടിച്ചെടുത്തത്.

മുഹമ്മദ് ഷമിയുടെ നേതൃത്വത്തിലുള്ള ലഖ്നൗവിന്റെ പേസ് ബൗളിങ് നിരയ്ക്ക് മുന്നിൽ വീറോടെ പൊരുതിയാണ് ജഡേജ ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.ബൗളിങ്ങിലും മികച്ച പ്രകടനമാണ് ജഡേജ കാഴ്ചവെച്ചത്. 4 ഓവറിൽ 29 റൺസ് വിട്ടു കൊടുത്ത് നിക്കോളാസ് പുരാന്റെ വിക്കറ്റും സ്വന്തമാക്കിയിരുന്നു. ഇതോടെ മത്സരത്തിലെ മികച്ച താരമായി ജഡേജയെ തെരഞ്ഞെടുക്കുകയും ചെയ്തു.

“മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. ഈ പുരസ്‌കാരം ഞാൻ ഗുജറാത്തിന്റെ വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കുകയാണ്. അതായത് എന്റെ ഭാര്യയ്ക്ക്. ഇന്നലെ തന്നെ അവൾ പറഞ്ഞിരുന്നു ഈ മത്സരത്തിൽ എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്ന്. അത് തന്നെ സംഭവിച്ചു” ജഡേജ പറഞ്ഞു.

” ലഖ്നൗവിലെ പിച്ച് ബാറ്റ് ചെയ്യാൻ അത്ര എളുപ്പമായിരുന്നില്ലെന്നും പന്ത് നന്നായി സ്വിങ് ചെയ്യുന്നത് കാരണം വല്ലാതെ കഷ്ടപ്പെട്ടു. കഴിയുന്നത്ര നേരം ക്രീസിൽ തുടരാനായിരുന്നു എന്റെ ശ്രമം. ടി20 ക്രിക്കറ്റിൽ അവസാന ഓവറിൽ എന്തും സംഭവിക്കാം. ആ മാറ്റമാണ് മത്സരത്തിൽ ഉണ്ടായത്” അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വർഷമാണ് ഗുജറാത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായി രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ അധികാരമേറ്റെടുത്തത്. 2022 മുതൽ ജാംനഗർ നോർത്ത് മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് റിവാബ.