ആര്‍എസ്എസ് കൂടിക്കാഴ്ച വ്യക്തിപരമെന്ന് അജിത് കുമാര്‍; ആറര മണിക്കൂര്‍ മൊഴിയെടുക്കല്‍

ആര്‍എസ്എസ് കൂടിക്കാഴ്ച വ്യക്തിപരമെന്ന് അജിത് കുമാര്‍; ആറര മണിക്കൂര്‍ മൊഴിയെടുക്കല്‍

തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തി. പൊലീസ് ആസ്ഥാനത്ത് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബാണ് മൊഴി രേഖപ്പെടുത്തിയത്. കൂടിക്കാഴ്ച വ്യക്തിപരമാണെന്നാണ് എഡിജിപി പറഞ്ഞത്. സുഹൃത്തായ എ ജയകുമാറാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രയ ഹൊസബാളെയെ പരിചയപ്പെടുത്താന്‍ ക്ഷണിച്ചതെന്നും എം ആര്‍ അജിത് കുമാര്‍ പറഞ്ഞു. ആര്‍എസ്എസ് നേതാവ് രാം മാധവുമായുള്ള കൂടിക്കാഴ്ച ഒരു മാധ്യമത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴുള്ള പരിചയപ്പെടല്‍ മാത്രമായിരുന്നുവെന്നുമാണ് വിശദീകരണം.

പൊലീസ് ആസ്ഥാനത്ത് അജിത് കുമാറിന്റെ മൊഴിയെടുക്കല്‍ ആറര മണിക്കൂര്‍ നീണ്ടു. ഡിജിപിക്ക് പുറമെ അന്വേഷണ സംഘത്തിലുള്ള ഐജി ഡി സ്പര്‍ജന്‍ കുമാറും ഉണ്ടായിരുന്നു. അജിത് കുമാറിന്റെ

കൂടിക്കാഴ്ചയ്ക്കു മധ്യസ്ഥത വഹിച്ച ആര്‍എസ്എസ് നേതാവ് ജയകുമാറിന്റെ മൊഴിയും രേഖപ്പെടുത്തും. ജയകുമാറിന് പുറമെ ആര്‍എസ്എസുമായി ബന്ധപ്പെട്ട കൂടുതല്‍ പേര്‍ക്ക് നോട്ടീസ് നല്‍കുന്നത് സംബന്ധിച്ച് അന്വേഷണ സംഘം തീരുമാനിച്ചിട്ടില്ല.

ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് എഡിജിപിക്കെതിരെ അനേഷണത്തിന് കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി ഡിജിപിക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ആര്‍എസ്എസ് നേതാക്കളായ ദത്താത്രേയ ഹൊസബാളെ, റാം മാധവ് എന്നിവരുമായി 2023ല്‍ ദിവസങ്ങളുടെ ഇടവേളയില്‍ എഡിജിപി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണമാണ് ഉയര്‍ന്നത്.

രാജ്യത്തെ മികച്ച ടൂറിസം വില്ലേജുകളായി കുമരകവും കടലുണ്ടിയും; കേരളത്തിന് അഭിമാന നേട്ടം

രാജ്യത്തെ മികച്ച ടൂറിസം വില്ലേജുകളായി കുമരകവും കടലുണ്ടിയും; കേരളത്തിന് അഭിമാന നേട്ടം

തിരുവനന്തപുരം: ടൂറിസം രം​ഗത്തെ മികവിന് കേരളത്തെ തേടി ഇരട്ട പുരസ്കാരങ്ങൾ. കേന്ദ്ര സർക്കാരിന്‍റെ ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് അവാര്‍ഡുകളില്‍ രണ്ടെണ്ണമാണ് കേരളത്തിന് ലഭിച്ചത്. കോട്ടയം ജില്ലയിലെ കുമരകവും കോഴിക്കോട് ജില്ലയിലെ കടലുണ്ടിയുമാണ് പുരസ്കാര നേട്ടം സ്വന്തമാക്കിയത്. കടലുണ്ടിയ്ക്ക് ബെസ്റ്റ് റെസ്‌പോണ്‍സിബിള്‍ ടൂറിസം വില്ലേജ് അവാര്‍ഡും കുമരകത്തിന് ബെസ്റ്റ് അഗ്രി ടൂറിസം വില്ലേജ് പുരസ്‌കാരവുമാണ് ലഭിച്ചത്. ഉത്തരവാദിത്ത ടൂറിസം മിഷൻ പദ്ധതി നടപ്പിലാക്കിയതാണ് നേട്ടമായത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന് ബെസ്റ്റ് ടൂറിസം വില്ലേജ് പുരസ്കാരം ലഭിക്കുന്നത്. കഴിഞ്ഞ തവണ ‌കാന്തല്ലൂരിനാണ് പുരസ്കാരം ലഭിച്ചത്.

കടലുണ്ടിയെ ഉത്തരവാദിത്ത ടൂറിസം ഡെസ്റ്റിനേഷന്‍ ആക്കുന്നതിനുള്ള ആര്‍ ടി മിഷന്‍റെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ വിഭാഗത്തില്‍ കടലുണ്ടിയെ ബെസ്റ്റ് ടൂറിസം വില്ലേജ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമേല്‍പ്പിക്കാതെ ഉത്തരവാദിത്ത ടൂറിസത്തിലൂടെ വിനോദ സഞ്ചാരം വിജയകരമായി നടപ്പാക്കുന്നതിനാണ് കുമരകത്തിന് പുരസ്കാരം ലഭിച്ചത്. ഇന്ത്യയില്‍ ആദ്യം ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സ്ഥലമാണ് കുമരകം.

സിദ്ധാര്‍ഥന്റെ മരണം: ഡീനിനേയും അസി. വാര്‍ഡനേയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവര്‍ണര്‍

സിദ്ധാര്‍ഥന്റെ മരണം: ഡീനിനേയും അസി. വാര്‍ഡനേയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെഎസ്. സിദ്ധാര്‍ഥന്റെ മരണത്തില്‍ സസ്പെന്‍ഷനിലായിരുന്ന കോളേജ് ഡീനിനേയും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനെയും സര്‍വീസില്‍ തിരികെയെടുക്കാനുള്ള തീരുമാനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചു. ഇരുവരേയും തിരിച്ചെടുക്കാനുള്ള മാനേജിങ് കൗണ്‍സില്‍ നടപടിക്കെതിരെ സിദ്ധാര്‍ഥന്റെ കുടുംബവും സേവ് യൂണിവേഴ്സിറ്റി കാമ്പയിനും ഗവര്‍ണറെ സമീപിച്ചിരുന്നു.

ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള സര്‍വകലാശാല ഭരണസമിതിയുടെ തീരുമാനമാണ് ഗവര്‍ണര്‍ സ്റ്റേ ചെയ്തത്. വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ നോട്ടീസ് നല്‍കി. ഇരുവര്‍ക്കും വീഴ്ച പറ്റിയെന്നായിരുന്നു ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയത്.ഇത് മറികടന്നാണ് ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാന്‍ മാനേജിങ് കൗണ്‍സില്‍ നീക്കം നടത്തിയത്. ിപ്പോര്‍ട്ട് പരിഗണിച്ച സര്‍വകലാശാല മാനേജിങ് കൗണ്‍സില്‍ ഭൂരിപക്ഷ അഭിപ്രായം പരിഗണിച്ച് യാതൊരു നടപടികളും കൂടാതെ രണ്ടുപേരെയും തിരികെ സര്‍വീസില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മുന്‍ ഡീന്‍ എം കെ.നാരായണന്‍,മുന്‍ അസി. വാഡന്‍ ഡോ.കാന്തനാഥന്‍ എന്നിവരെ തിരിച്ചെടുത്ത് കോളജ് ഓഫ് എവിയന്‍ സയന്‍സ് ആന്‍ഡ് മാനേജ്‌മെന്റില്‍ നിയമിക്കാനായിരുന്നു മാനേജിങ് കൗണ്‍സിലിന്റെ തീരുമാനം. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ടുള്ള സിബിഐയുടെ അന്വേഷണം പോലും സ്വാധീനിക്കപ്പെട്ടതായി ആക്ഷേപം നിലനില്‍ക്കെയാണ് ഇപ്പോള്‍ ഉദ്യോഗസ്ഥന്മാരെ തിരിച്ചെടുക്കാനുള്ള യൂണിവേഴ്‌സിറ്റിയുടെ തീരുമാനം ഉണ്ടായത്.

അങ്കമാലിയിൽ വീടിന് തീവെച്ച് ​ഗൃ​ഹനാഥൻ ജീവനൊടുക്കി; ഭാര്യ വെന്തു മരിച്ചു

അങ്കമാലിയിൽ വീടിന് തീവെച്ച് ​ഗൃ​ഹനാഥൻ ജീവനൊടുക്കി; ഭാര്യ വെന്തു മരിച്ചു

കൊച്ചി: ​ഗൃഹനാഥൻ വീടിന് തീയിട്ടതിനെ തുടർന്ന് ഭാര്യയ്ക്ക് ദാരുണാന്ത്യം. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന രണ്ട് കുട്ടികൾക്ക് ​ഗുരുതരമായി പൊള്ളലേറ്റു. അങ്കമാലിയിലാണ് ദാരുണ സംഭവമുണ്ടായത്. പുളിയനം സ്വദേശി എച്ച് ശശിയാണ് വീടിന് തീയിട്ടത്. തുടർന്ന് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീടിന് അകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ശശിയുടെ ഭാര്യ സുമി സനലാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വച്ച് തീ കൊളുത്തുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന ശശിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ​മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

ചക്രവാതച്ചുഴി; ഇടിമിന്നലോടു കൂടിയ ശക്തമായ മഴ, ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴി; ഇടിമിന്നലോടു കൂടിയ ശക്തമായ മഴ, ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ വിണ്ടും ശക്തമാകുന്നു. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ നാലു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. നാളെയും മറ്റന്നാളും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. കേരളാ തീരത്ത് കടല്‍ ക്ഷോഭത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ നാളെ മുതല്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ആന്ധ്രാ – ഒഡിഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ഛത്തിസ്ഗഡിന് മുകളില്‍ ചക്രവാതചുഴിയായി ശക്തി കുറഞ്ഞത്. ഇതാണ് കേരളത്തില്‍ മഴയെ സ്വാധീനിക്കുന്നത്.