ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു, ഇന്ധന ചോര്‍ച്ച; എംസി റോഡില്‍ ഗതാഗതനിയന്ത്രണം

ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു, ഇന്ധന ചോര്‍ച്ച; എംസി റോഡില്‍ ഗതാഗതനിയന്ത്രണം

കൊല്ലം: കൊട്ടാരക്കര പനവേലിയില്‍ എംസി റോഡില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് ടാങ്കറിലെ ഇന്ധന ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമം തുടരുന്നു. സുരക്ഷയുടെ ഭാഗമായി എംസി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രദേശത്തെ വൈദ്യുതി ബന്ധങ്ങളും വിച്ഛേദിച്ചിട്ടുണ്ട്.

പുലര്‍ച്ചെ അഞ്ചുമണിക്കാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച ശേഷം മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറെ കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തെ തുടര്‍ന്നാണ് ഇന്ധന ചോര്‍ച്ച ഉണ്ടായത്. ഇത് നിര്‍വീര്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനിടെ സുരക്ഷയുടെ ഭാഗമായാണ് എംസി റോഡില്‍ പനവേലിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പ്രദേശത്ത് വാഹനങ്ങള്‍ തിരിച്ചുവിടുകയാണ്. കൂടാതെ പ്രദേശത്ത് വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്.

കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കൊച്ചി: കോതമംഗലം കോട്ടപ്പടിയില്‍ കാട്ടാന കിണറ്റില്‍ വീണു. വനംവകുപ്പും പൊലീസും നാട്ടുകാരും ചേര്‍ന്ന് ആനയെ പുറത്ത് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്ത് സ്ഥിരം പ്രശ്‌നക്കാരനായ ആനയെ മയക്കുവെടിവെച്ച് പിടികൂടണമെന്ന് നാട്ടുകാര്‍ പറയുന്നു.

പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. കോട്ടപ്പടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. ഇതില്‍ ഒരു കൊമ്പന്‍ ആണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റില്‍ വീണത്. കിണറിന് ആഴം കുറവാണ്. നല്ല വീതിയുമുണ്ട്. അരിക് ഇടിച്ച് കാട്ടാനയെ പുറത്ത് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനിടെ പ്രദേശത്ത് നിന്ന് കാട്ടിലേക്ക് മൂന്ന് കിലോമീറ്റര്‍ ദൂരമുണ്ട്. അതുകൊണ്ട് കാട്ടാനയെ പുറത്ത് എത്തിച്ച് തുറന്നുവിട്ടാല്‍ വീണ്ടും ജനവാസകേന്ദ്രത്തില്‍ എത്തുമെന്ന് നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. അതിനാല്‍ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മാസപ്പടി കേസില്‍ നിര്‍ണായകം; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്ന് വിധി

മാസപ്പടി കേസില്‍ നിര്‍ണായകം; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്ന് വിധി

കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക.

ധാതുമണല്‍ ഖനനം നടത്താന്‍ സിഎംആര്‍എല്‍ കമ്പനിക്ക് വഴിവിട്ട് സഹായം നല്‍കിയെന്നാണ് ആക്ഷേപം. മുഖ്യമന്ത്രി കരിമണല്‍ കമ്പനിയെ സഹായിച്ചതിനുള്ള പ്രതിഫലമാണ് മാസപ്പടിയായി മകള്‍ വീണയ്ക്ക് നല്‍കിയതെന്നും ആരോപിക്കുന്നു. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യത്തില്‍ നിന്നും മാത്യു കുഴല്‍നാടന്‍ പിന്മാറിയിരുന്നു. കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നായിരുന്നു കുഴല്‍നാടന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.

കെഎസ്ആര്‍ടിസി ബസില്‍ ഇനി വെള്ളവും ലഘുഭക്ഷണവും, പണം ഡിജിറ്റലായി നല്‍കാം; പുതിയ പരിഷ്‌കാരം

കെഎസ്ആര്‍ടിസി ബസില്‍ ഇനി വെള്ളവും ലഘുഭക്ഷണവും, പണം ഡിജിറ്റലായി നല്‍കാം; പുതിയ പരിഷ്‌കാരം

തിരുവനന്തപുരം: കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് പുതിയ പരിഷ്‌കാരവുമായി കെഎസ്ആര്‍ടിസി. സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള ബസുകളില്‍ ഇനി യാത്രയ്ക്കിടയില്‍ ലഘുഭക്ഷണവും വെള്ളവും വാങ്ങാനാകും. പണം ഡിജിറ്റലായും നല്‍കാം. ഇവയുടെ മാലിന്യം സംഭരിക്കേണ്ടത് കരാര്‍ എടുക്കുന്ന ഏജന്‍സിയുടെ ചുമതലയായിരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിര്‍ദേശിച്ചു.

മുഖ്യ ഡിപ്പോകളിലെ കാന്റീന്‍ നടത്തിപ്പ് പ്രധാന ഹോട്ടല്‍ ഗ്രൂപ്പുകള്‍ക്ക് അഞ്ചു വര്‍ഷത്തേക്കു നല്‍കാനും തീരുമാനമായി. ഈ മേഖലയില്‍ പരിചയമുള്ളവര്‍ക്കേ കരാര്‍ നല്‍കാവൂ എന്നു മന്ത്രി നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസി സ്ഥലം മാത്രം കൈമാറും. മികച്ച ഇന്റീരിയര്‍ സൗകര്യങ്ങളും വൃത്തിയുള്ള ശുചിമുറികളും നടത്തിപ്പുകാര്‍ നിര്‍മിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

യുവാവും യുവതിയും പാലത്തില്‍ നിന്ന് കായലിലേക്ക് ചാടി; തിരച്ചില്‍

യുവാവും യുവതിയും പാലത്തില്‍ നിന്ന് കായലിലേക്ക് ചാടി; തിരച്ചില്‍

ആലപ്പുഴ: ആലപ്പുഴയില്‍ യുവാവും യുവതിയും പാലത്തിന്റെ മുകളില്‍ നിന്ന് കായലിലേക്ക് ചാടി. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിന് മുകളില്‍ നിന്നാണ് രണ്ടു പേര്‍ കായലിലേക്ക് ചാടിയത്.ലോറി ഡ്രൈവറാണ് രണ്ടു പേര്‍ കായലിലേക്ക് ചാടുന്നത് കണ്ടത്. 30 വയസ് തോന്നിക്കുന്ന സ്ത്രീയും പുരുഷനുമാണ് ചാടിയതെന്നാണ് ലോറി ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്. ആലപ്പുഴ-ചങ്ങാനാശ്ശേരി പാതയിലാണ് പള്ളാതുരുത്തി പാലം സ്ഥിതി ചെയ്യുന്നത്. സംഭവം അറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും അപ്പോള്‍ തന്നെ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇപ്പോള്‍ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീമും മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.