സ്വര്‍ണവില; 56,000ന് മുകളില്‍ തന്നെ

സ്വര്‍ണവില; 56,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 56,480 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തില്‍ തന്നെയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7060 രൂപ നല്‍കണം. ഒരാഴ്ചയ്ക്കിടെ 1700 രൂപ വര്‍ധിച്ച് ഓരോ ദിവസവും റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ചാണ് സ്വര്‍ണവില കഴിഞ്ഞ ദിവസം വരെ മുന്നേറിയത്.

മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് കഴിഞ്ഞ ദിവസം തിരുത്തിയ ശേഷവും മുന്നേറ്റത്തിന്റെ പാതയിലാണ് സ്വര്‍ണവില. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 3000ലധികം രൂപയാണ് വര്‍ധിച്ചത്.

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഇന്നാരംഭിക്കും, മറ്റ് രണ്ട് പേര്‍ക്കായുളള തിരച്ചില്‍ തുടരും

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഇന്നാരംഭിക്കും, മറ്റ് രണ്ട് പേര്‍ക്കായുളള തിരച്ചില്‍ തുടരും

കോഴിക്കോട്: മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. ഡിഎന്‍എ പരിശോധനയ്ക്കായി സാംപിളുകള്‍ എടുക്കും. ഫലം വന്നാലുടന്‍ എത്രയും വേഗം നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. നിലവില്‍ അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി പൂര്‍ണമായി കരയിലെത്തിക്കാനുള്ള ശ്രമം രാവിലെ എട്ടിന് ആരംഭിക്കും. ഇന്നലെ ക്രെയിന്‍ ഉപയോഗിച്ച് കരകയറ്റാന്‍ ശ്രമിച്ചെങ്കിലും വടം പൊട്ടിയതോടെ ലോറി പൂര്‍ണമായും കരയ്‌ക്കെത്തിനായിരുന്നില്ല.

മണ്ണിടിച്ചിലില്‍ കാണാതായ മറ്റ് രണ്ട് പേര്‍ക്കായുളള തിരച്ചില്‍ ഇന്നും തുടരും. കര്‍ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥന്‍ എന്നിവര്‍ക്കായുള്ള തിരച്ചിലാണ് തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇവരുടെ മൃതദേഹം എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.

അവനവഞ്ചേരി ഇണ്ടിളയപ്പന്റെ മുന്നിൽ അടൂർപ്രകാശ് എം. പി ക്കു തുലാഭാരം

അവനവഞ്ചേരി ഇണ്ടിളയപ്പന്റെ മുന്നിൽ അടൂർപ്രകാശ് എം. പി ക്കു തുലാഭാരം

ആറ്റിങ്ങൽ: കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശിന്റെ വിജയത്തിനായി അവനവഞ്ചേരി മേഖലയിലെ കോൺഗ്രസ്‌ പ്രവർത്തകർ അവനവഞ്ചേരി ഇണ്ടിളയപ്പന് തുലാഭാരം നേർന്നിരുന്നു. ഇലക്ഷനിൽ ആറ്റിങ്ങൽ പാർലമെന്റിൽ നിന്ന് അദ്ദേഹം വിജയിച്ചതോടെ പ്രവർത്തകരുടെ വഴിപാട് പൂർത്തികരിക്കാൻ അടൂർപ്രകാശ് ഇണ്ടിളയപ്പന്റെമുന്നിൽ എത്തുകയും കോൺഗ്രസ്‌ പ്രവർത്തകരുടെ സാന്നിധ്യത്തിൽ ഭക്തി ആദരവോടെ ഇണ്ടിളയപ്പന്റെ മുന്നിൽ തുലഭാരം നടത്തി.

ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് പി. ജയചന്ദ്രൻ നായർ, ബ്ലോക്ക് ജനറൽ സെക്രട്ടറി എസ്ശ്രീ.രംഗൻ, ബ്ലോക്ക് ജനറൽ സെക്രട്ടറിയും കൗൺസിലറുമായ കെ.ജെ രവികുമാർ, മുൻ കൗൺസിലർ ഇന്ദിരാ ഭായി അമ്മ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്. രഘു റാം, ഐ. എൻ.ടി യു.സി സ്റ്റേറ്റ്കമ്മിറ്റി അംഗംപാണന്റെ മുക്ക് സലിം, പ്രവാസി കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പള്ളിമുക്ക് നാസർ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്. എസ്. സുദർശനൻ പിള്ള, കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ബി.മനോജ്, ചന്ദ്രശേഖരൻ നായർ, ഊരുപൊയ്ക അനിൽ, സുകുമാരപിള്ള, സതീശൻ, ക്ഷേത്ര കമ്മിറ്റി ജീവനക്കാർ തുടങ്ങിയവർ അടൂർ പ്രകാശ് എം.പി യെ ക്ഷേത്രത്തിലേക്ക്
സ്വീകരിച്ചു.

തിളച്ചപാല്‍ മറിഞ്ഞ് കുഞ്ഞ് മരിച്ചു

തിളച്ചപാല്‍ മറിഞ്ഞ് കുഞ്ഞ് മരിച്ചു

കോഴിക്കോട്: താമരശേരിയില്‍ തിളച്ച പാല്‍ ദേഹത്ത് വീണ് ചികിത്സയിലായ് കുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ താമസിക്കുന്ന നസീബ്-ജസ്‌ന ദമ്പതികളുടെ മകന്‍ അസ്ലന്‍ അബ്ദുള്ളയാണ് മരിച്ചത്. ഒരുവയസ്സായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ചപാല്‍ മറിഞ്ഞത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഡ്രൈനേജ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങി; ചാലക്കുടിയില്‍ രണ്ടുപേര്‍ ശ്വാസം മുട്ടിമരിച്ചു

ഡ്രൈനേജ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങി; ചാലക്കുടിയില്‍ രണ്ടുപേര്‍ ശ്വാസം മുട്ടിമരിച്ചു

തൃശൂര്‍: ചാലക്കുടിയില്‍ ഡ്രൈനേജ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ ശ്വാസം കിട്ടാതെ മരിച്ചു. കാരുര്‍ സ്വദേശികളായ ജിതേഷ് (42) സുനില്‍ കുമാര്‍ (52) എന്നിവരാണ് മരിച്ചത്. കാരൂരിലെ റോയല്‍ ബേക്കറിയുടെ ഡ്രൈനജ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. രണ്ടുപേര്‍ ടാങ്കിനകത്ത് കുടുങ്ങിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനനത്തിനിടെ 7 അടി അഴത്തില്‍ ചെളിയില്‍ പുതഞ്ഞുകിടക്കുന്ന നിലയില്‍ രണ്ടുപേരുടെ ചലനമറ്റ ശരീരം കണ്ടെത്തുകയായിരുന്നു. ഇതിനകത്ത് ഒട്ടും ഓക്‌സിജന്റെ സാന്നിധ്യം ഇല്ലായിരുന്നെന്നും ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഇരുവരെയും പുറത്തെത്തിച്ചതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.