തൊഴിൽ ഉപകരണ വിതരണവും ഇഫ്താർ വിരുന്നും ഒരുക്കി സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ

തൊഴിൽ ഉപകരണ വിതരണവും ഇഫ്താർ വിരുന്നും ഒരുക്കി സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ

കല്ലമ്പലം: നാഷണൽ എൻ. ജി. ഓ. കോൺഫെഡറേഷനും വെങ്ങാനൂർ സുകൃതം പാലിയേറ്റീവ് കെയർ സൊസൈറ്റിയും മുഖാന്തരം കടുവയിൽ സൗഹൃദ റിസഡന്റ്‌സ് അസോസിയേഷനിലെയും പരിസരപ്രദേശത്തും വീട്ടമ്മമാർക്ക് സ്വയം തൊഴിൽ കണ്ടെത്തുവനായി 40 തയ്യൽ യന്ത്രങ്ങളും 13 സ്കൂട്ടറുകളും 25 ഹൈ ടെക് കോഴിക്കൂടുകളും വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി 30 ലാപ്ടോപ്പുകളും പകുതി വിലയിൽ ലഭ്യമാക്കുവാൻ സാഹചര്യം ഒരുക്കി സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ ഒരു നാടിന്റെ വികസന പ്രവർത്തനത്തിൽ ജനശ്രദ്ധ പിടിച്ചു പറ്റി മാതൃകയായി.

തൊഴിൽ ഉപകരണംവിതരണതോടൊപ്പം സന്നദ്ധ പ്രവർത്തകർക്കും ഉപയോക്താക്കൾക്കും ഇഫ്താർ വിരുന്നും ഒരുക്കി സൗഹൃദ പാലിയേറ്റീവ് കെയർ യൂണിറ്റ് വ്യത്യസ്തമായി.
കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ കിടപ്പ് രോഗികളുടെ വീടുകളിൽ 400-ഓളം തവണ സന്ദർശനം നടത്തി ഈ ടീം ജനങ്ങളുടെ ശ്രദ്ധ ആകർശിച്ചു.

പ്രദേശത്തെ അർഹതപ്പെട്ട കിടപ്പു രോഗികൾക്ക് കട്ടിൽ, വീൽ ചെയർ, എയർ ബെഡ്, ഓക്സിജൻ കോൺസെൻട്രേറ്റർ മുതലായ ജീവൻ രക്ഷാ ഉപകരണങ്ങളും എത്തിച്ചു പാലിയേറ്റീവ് പ്രവർത്തനത്തിനം മികവുറ്റതാക്കി. കടുവയിൽ പ്രവർത്തിക്കുന്ന സൗഹൃദ
പാലിയേറ്റീവ് കെയർ യൂണിറ്റിൽ വച്ചു നടന്ന അനുമോദന യോഗത്തിൽ സൗഹൃദ പ്രസിഡന്റ്‌ പി. എൻ. ശശിധരൻ അധ്യക്ഷത വഹിക്കുകയും വെങ്ങാനൂർ ഗ്രാമ പഞ്ചായത്തു പ്രസിഡന്റും ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ മുൻ ജനറൽ സെക്രട്ടറിയുമായ ആർ. എസ്. ശ്രീ കുമാർ തയ്യൽ യന്ത്രവും ലാപ്ടോപ് മുതലായവ വിതരണം നിർവഹിച്ചു.

ചടങ്ങിൽ പോക്സോ -സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയ അഡ്വ. എം. മുഹ്സിനെ പൊന്നാടയും പ്രശംസപത്രവും നൽകി ആദരിക്കുകയും അദ്ദേഹം പോക്സോ കേസുകളുടെ വിവിധ വശങ്ങളെ കുറിച്ച് ബോധവത്കരണവും നടത്തി.

എംബിബിസ് ഉന്നത നിലയിൽ വിജയിച്ച സൗഹൃദ പാലിയേറ്റീവ്പ്രവർത്തകനായ ഡോക്ടർ അനീസ് ഷാജഹാനെയും പൊന്നാട നൽകി ഡോക്ടർ എം. ജെ. അസ്ഹർദീൻ ആദരിച്ചു. കടുവയിൽ സ്വലാഹിയ അറബിക് കോളേജ് വൈസ് പ്രിൻസിപ്പാളും സൗഹൃദ എക്സിക്യൂട്ടീവ് അംഗവും ആയ മുഹമ്മദ്‌ റഫീഖ് മൗലവി റംസാൻ സന്ദേശം പകർന്നു. യോഗത്തിൽ തിരുവനന്തപുരം ഇനീഷിയേറ്റിവ് ജനറൽ സെക്രട്ടറി വിനീഷ്, വൈസ് പ്രസിഡന്റ്‌ ഷീല എബ്രഹാം, തിരുവനന്തപുരം റിജിണൽ ക്യാൻസൻ സെന്ററിൽ പ്രവർത്തിക്കുന്ന ആശ്രയ പാലിയേറ്റീവ് ഡയറക്ടർ മോളി കുര്യൻ, സൗഹൃദ റെസിഡന്റ്‌സ് & പാലിയേറ്റീവ് കെയർ സെക്രട്ടറി ഖാലിദ് പനവിള എന്നിവർ സംസാരിച്ചു.

മഹാരാഷ്ട്രയിലെ താനെയിൽ കാറിനു പിന്നിൽ ട്രക്കിടിച്ച് മലയാളി ദമ്പതികൾ മരിച്ചു

മഹാരാഷ്ട്രയിലെ താനെയിൽ കാറിനു പിന്നിൽ ട്രക്കിടിച്ച് മലയാളി ദമ്പതികൾ മരിച്ചു

മഹാരാഷ്ട്രയിലെ താനെയിൽ കാറിനു പിന്നിൽ ട്രക്കിടിച്ച് മലയാളി ദമ്പതികൾ മരിച്ചു. മുംബൈയിൽ നാസിക്കിൽ താമസിക്കുന്ന തിരുവനന്തപുരം കടയ്ക്കാവൂർ കൊച്ചു പാലത്തിന് സമീപം വയൽതിട്ട വീട്ടിൽ ശോഭകുമാർ (55)​,​ ഭാര്യ ശിവജീത (50)​ എന്നിവരാണ് മരിച്ചത്. 24 നു ഉച്ചയോടെയാണ് അപകടം. 24 ന് രാവിലെ തിരുവനന്തപുരം എയർപോർട്ട് വഴി മുംബൈയിലെത്തിയ ശേഷം കാറിൽ നാസിക്കിലെ വീട്ടിലേയ്ക്ക പോകുന്ന വഴി താനയ്ക്ക് സമീപം വെച്ചാണ് അപകടം.

കാറിൻ്റെ പിന്നിലായിരുന്നു ഇരുവരും ഇരുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ പിൻവശം പൂർണമായും തകരുകയും, ശിവജിത അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പറയുന്നു .ഇരുവരെയും താനെയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശോഭ കുമാറിൻ്റെയും ജീവൻ രക്ഷിക്കാനായില്ല. മുംബൈയിലെ നാസിക്കിലെ സ്വകാര്യ സ്ഥാപനത്തിലാണ് ശോഭ കുമാറിന് ജോലി. മുംബൈയിൽ നിന്ന് നാസിക്കിലെത്താൻ മൂന്ന് മണിക്കുറിലധികം സമയം വേണമെന്ന് വീട്ട്കാർ പറഞ്ഞു.

കടയ്ക്കാവൂർ ദേവരുനട ഉത്സവത്തിനാണ് ശോഭകുമാറും കുടുംബവും നാസിക്കിൽ നിന്നും കടയ്ക്കാവൂരിലെ കുടുംബ വീട്ടിലെത്തിയത്. വീടിന് സമീപത്തെ ഗുരു വിഹാറിൽ നിന്നുള്ള കാവടി ഘോഷയാത്ര കാണാനും പങ്കെടുക്കാനുമാണിവർ എത്തിയത്. എല്ലാ വർഷവും മുംബയിൽ നിന്നും ഇവർ ഇതിനായി എത്താറുണ്ടന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ വർഷം ഓണത്തിന് വന്നതിനാൽ ഉത്സവത്തിന് പങ്കെടുക്കാനായില്ല. ഇക്കുറി വന്നു പോയത് അന്തിയാത്രയുമായി. ഇരുവരുടെയും മൃതദേഹം താനെ ആശുപത്രി മോർച്ചറിയിൽ.
മക്കൾ: ഉദിത് കുമാർ, മിഥില (കാനഡ) മരുമകൻ (ശ്രീലേഷ് (കാനഡ). മകൾ മിഥില ഇന്ന് (27) വൈകിട്ടോടെ വീട്ടിലെത്തിയ ശേഷം സംസ്ക്കാരം. ബന്ധുക്കളും സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ന് മുംബൈയ്ക്ക് തിരിക്കും ചിത്രം ശോഭ കുമാറും ശിവജിതയും.

‘വ്യക്തിപരമായി അപമാനിച്ചു’; സത്യഭാമയ്‌ക്കെതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ പരാതി നല്‍കി

‘വ്യക്തിപരമായി അപമാനിച്ചു’; സത്യഭാമയ്‌ക്കെതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ പരാതി നല്‍കി

തൃശ്ശൂര്‍: യുട്യൂബ് ചാനല്‍ അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ നര്‍ത്തകി സത്യഭാമയ്‌ക്കെതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കി. ചാലക്കുടി ഡിവൈഎസ്പിയ്ക്കാണ് പരാതി നല്‍കിയത്.വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതിയില്‍ രാമകൃഷ്ണന്‍ പറയുന്നത്. അഭിമുഖം നല്‍കിയത് വഞ്ചിയൂരിലായതിനാല്‍ പരാതി കൈമാറുമെന്ന് ചാലക്കുടി പൊലീസ് വ്യക്തമാക്കി.

”മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന ആള്‍ക്കാര്‍. ഇയാളെ കണ്ടുകഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല്‍ അകത്തിവച്ച് കളിക്കേണ്ട കലാരൂപമാണു മോഹിനിയാട്ടം. ഒരു പുരുഷന്‍ കാലും കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുന്നയത്രേം അരോചകമായിട്ട് ഒന്നുമില്ല. എന്റെ അഭിപ്രായത്തില്‍ മോഹിനിയാട്ടം ഒക്കെ ആണ്‍പിള്ളേര്‍ കളിക്കണമെങ്കില്‍ അതുപോലെ സൗന്ദര്യമുണ്ടാകണം. ആണ്‍പിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടു കഴിഞ്ഞാല്‍ പെറ്റ തള്ള പോലും സഹിക്കില്ല” സത്യഭാമ അഭിമുഖത്തില്‍ പറയുന്നു.

കറുത്ത നിറമുള്ളവരെ മോഹിനയാട്ടം പഠിപ്പിക്കുമെന്നും എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കരുതെന്ന് പറയുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. സത്യഭാമ നടത്തിയ പരാമര്‍ശത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

‘ജീവിതം മടുത്തു, പോകുന്നു….’; യുവ ഡോക്ടര്‍ അഭിരാമിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

‘ജീവിതം മടുത്തു, പോകുന്നു….’; യുവ ഡോക്ടര്‍ അഭിരാമിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത യുവ ഡോക്ടര്‍ അഭിരാമിയുടെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്. മരണത്തിന് ആരും ഉത്തരവാദികളല്ല. ജീവിതം മടുത്തതു കൊണ്ട് പോകുന്നു എന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

മറ്റ് കാരണങ്ങളൊന്നും ആത്മഹത്യാക്കുറിപ്പില്‍ ഇല്ല. അഭിരാമി താമസിച്ചിരുന്ന, തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപത്തെ വീട്ടില്‍ നിന്നാണ് കുറിപ്പ് മെഡിക്കല്‍ കോളജ് പൊലീസ് കണ്ടെടുത്തത്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

വെള്ളനാടാണ് യുവ ഡോക്ടര്‍ അഭിരാമിയുടെ സ്വദേശം. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവും ഡോക്ടറാണ്. ആത്മഹത്യയിലേക്ക് നയിക്കാനുള്ള പ്രശ്‌നങ്ങളൊന്നും ഉള്ളതായി അറിയില്ലെന്ന് അഭിരാമിയുടെ പിതാവ് പറയുന്നു.

ഇന്നലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സീനിയര്‍ റസിഡന്റ് ഡോക്ടര്‍ അഭിരാമിയെ മെഡിക്കല്‍ കോളജിന് സമീപത്തെ പിടി ചാക്കോ നഗറിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ആലുവ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ജീവനൊടുക്കി

ആലുവ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ജീവനൊടുക്കി

ആലുവ: പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍. ആലുവ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ബാബുരാജാണ് മരിച്ചത്. അങ്കമാലി പുളിയനത്തെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇന്ന് രാവിലെ ഏഴ് മണിയോടു കൂടിയാണ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ബാബുരാജിനെ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല, ആതമഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുറച്ചുദിവസങ്ങളിലായി ബാബുരാജ് മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നത്. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍.