സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷ ഫെബ്രുവരി 15 മുതല്‍; വിശദാംശങ്ങള്‍

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷ ഫെബ്രുവരി 15 മുതല്‍; വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഫെബ്രുവരി 15ന് ആരംഭിക്കും. 2025 അധ്യയന വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ ഡേറ്റാഷീറ്റ് സിബിഎസ്ഇ തയ്യാറാക്കി വരികയാണ്. മുന്‍വര്‍ഷങ്ങളിലേതിന് സമാനമായി ഇത്തവണയും എഴുത്തുപരീക്ഷയാണ്.

മെയ്ന്‍ പരീക്ഷയുടെ ഷെഡ്യൂളിനൊപ്പം പ്രാക്ടിക്കല്‍ പരീക്ഷയുടെ ഡേറ്റാഷീറ്റും സിബിഎസ്ഇ പ്രത്യേകം തയ്യാറാക്കും. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് പുറത്തുനിന്നുള്ള എക്‌സാമിനര്‍ ആണ് മേല്‍നോട്ടം വഹിക്കുക. പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള പ്രാക്ടിക്കല്‍ പരീക്ഷ അതത് സ്‌കൂളിലെ ടീച്ചര്‍മാരുടെ കീഴിലാണ് നടക്കുക. പത്ത്, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ cbse.gov.in സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഡേറ്റാ ഷീറ്റ് നോക്കാവുന്നതാണ്. ലേറ്റസ്റ്റ് അനൗണ്‍സ്‌മെന്റ് സെക്ഷന്‍ അല്ലെങ്കില്‍ ഹോംപേജിലെ അക്കാദമിക് വെബ്‌സൈറ്റ് ലിങ്ക് എന്നിവ വഴി ഡേറ്റാഷീറ്റ് നോക്കാനുള്ള ക്രമീകരണമാണ് ഒരുക്കുക.

പാർവ്വതീപുരം റെസിഡന്റ്‌സ് അസോസിയേഷൻ ദുരിതാശ്വാസ ഫണ്ട് കൈമാറി

പാർവ്വതീപുരം റെസിഡന്റ്‌സ് അസോസിയേഷൻ ദുരിതാശ്വാസ ഫണ്ട് കൈമാറി

പാർവ്വതീപുരം റെസിഡന്റ്‌സ് അസോസിയേഷൻ ദുരിതാശ്വാസ ഫണ്ട് കൈമാറി. ആറ്റിങ്ങൽ പാർവ്വതീപുരം റെസിഡന്റ്‌സ് അസോസിയേഷൻ വയനാട് ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി അംഗങ്ങളിൽ നിന്നും സമാഹരിച്ച 50000 (അൻപതിനായിരം) രൂപയുടെ ചെക്ക് അസോസിയേഷൻ ഭാരവാഹികളായ അഡ്വ. എൻ. മോഹനൻ നായർ (പ്രസിഡന്റ്), പി. എസ്. രാജൻ (സെക്രട്ടറി), ആർ. മുരളീധരൻ (ട്രഷറർ), എൻ. കൃഷ്ണമൂർത്തി (എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ) എന്നിവർ ചേർന്ന് നഗരസഭാ അദ്ധ്യക്ഷ അഡ്വ. എസ്. കുമാരിക്ക് കൈമാറി.

മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങൾ; തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങൾ; തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴി അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികൾ മരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി തുറമുഖ വകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ചും നിലവിലെ സാഹചര്യം വ്യക്തമാക്കിയും തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. മുതലപ്പൊഴിയിൽ 2011 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെ അഴിമുഖത്തും കടലിലുമുണ്ടായ അപകടങ്ങളിൽ 66 പേർ മരിച്ചതായി ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

അപകടങ്ങൾ തുടർച്ചയാകുന്ന സാഹചര്യത്തിൽ പുലിമുട്ട് നിർമ്മാണത്തിലെ അപാകതകൾ കണ്ടെത്തി പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കാൻ പൂനെ സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുലിമുട്ട് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുമെന്ന് ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

അഴിമുഖത്തും ചാനലിലും കിടക്കുന്ന കല്ലുകൾ നീക്കം ചെയ്ത് ഡ്രഡ്ജിംഗ് പൂർത്തിയാക്കാൻ അദാനി പോർട്ടിന് കർശന നിർദ്ദേശം നൽകിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. തുറമുഖത്തിന്റെ തെക്കുഭാഗത്ത് അടിയുന്ന മണ്ണ് നീക്കം ചെയ്ത് തീരശോഷണം സംഭവിക്കുന്ന വടക്ക് ഭാഗത്ത് നിക്ഷേപിക്കാനുള്ള പ്രവൃത്തിയുടെ ദർഘാസ് നടപടി പൂർത്തിയായതായി റിപ്പോർട്ടിലുണ്ട്. സുരക്ഷക്കായി കൂടുതൽ ലൈഫ് ഗാർഡുമാരെ നിയോഗിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ആംബുലൻസ് അനുവദിച്ചിട്ടുണ്ടെന്നും ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർ അറിയിച്ചു.

ആറ്റിങ്ങൽ വീരകേരളപുരം എൻഎസ്എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു

ആറ്റിങ്ങൽ വീരകേരളപുരം എൻഎസ്എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു

ആറ്റിങ്ങൽ വീരകേരളപുരം എൻഎസ്എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും ഓണാഘോഷവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. കരയോഗം പ്രസിഡന്റ് വി മുരളീധരൻ നായരുടെ അധ്യക്ഷതയിൽ താലൂക്ക് യൂണിയൻ സെക്രട്ടറി ജി അശോക് കുമാർ ഉദ്ഘാടനം നിർവഹിച്ചു.

കരയോഗം ജോയിന്റ് സെക്രട്ടറി കെ ഉദയകുമാർ സ്വാഗതം പറഞ്ഞു. സെക്രട്ടറി ജി രാജേന്ദ്രൻ നായർ റിപ്പോർട്ടും, ട്രഷറർ ആർ മണികണ്ഠൻപിള്ള കണക്കും അവതരിപ്പിച്ചു.
മേഖലാ കൺവീനർ ദ്വാരക മോഹനൻനായർ, ബി എസ് കുമാരി ലത, സ്റ്റാർലി ഉണ്ണിത്താൻ, ശ്രീലത, ജിജി എന്നിവർ പ്രസംഗിച്ചു.

ശാന്തിഗിരി ഫെസ്റ്റിന്റെ മൂന്നാം പതിപ്പിന് നാളെ തിരി തെളിയും

ശാന്തിഗിരി ഫെസ്റ്റിന്റെ മൂന്നാം പതിപ്പിന് നാളെ തിരി തെളിയും. അമ്യൂസ്മെന്റ് പാർക്ക് ഇത്തവണ ആവേശം നിറയ്ക്കും. ഹൈദരാബാദിൽ നിന്നാണ് പാർക്കിനുളള സജ്ജീകരണങ്ങൾ എത്തുന്നത്. പതിനായിരം ചതുരശ്രയടി വിസ്തീർണ്ണമാണ് പാർക്കിനുണ്ടാവുക.

ആശ്രമത്തിന്റെ അതിവിശാലമായ ജലസംഭരണിക്ക് ചുറ്റുമാണ് ഫെസ്റ്റിന്റെ വിവിധ വിഭാഗങ്ങളെ ക്രമീകരിച്ചിട്ടുളളത്. തിരക്ക് നിയന്ത്രിക്കാനും സന്ദർശകർക്ക് ഓരോ പ്രദർശന മേളയും ആസ്വദിക്കാനും കഴിയുംവിധമാണ് ക്രമീകരണങ്ങൾ മുഴുവൻ. പ്രവേശന കവാടം മുതൽ പ്രകാശത്തിന്റെ വർണ്ണവിസ്മയക്കാഴ്ചകളിലൂടെയാകും ഓരോ സന്ദർശകനും കടന്നുപോവുക. ഫെസ്റ്റിലെ കാഴ്ചകൾ മുഴുവൻ കാണാൻ ഒരു ദിവസം മതിയാകാതെ വരും. അത്രയധികമുണ്ട് ഇത്തവണ.

13,000 ചതുരശ്ര അടിയിൽ പൂക്കളുടെ വർണ്ണവസന്തം തീർത്തുകൊണ്ടുള്ള ഫ്ലവർ ഷോ, വ്യത്യസ്തതകൾ നിറഞ്ഞ പെറ്റ് ഷോ, അക്വാ ഷോ, ഉദ്വേഗഭരിതമായ ഗോസ്റ്റ് ഹൗസ്, റോബോട്ടിക് അനിമൽ ഷോ, വിസ്‌മയം ത്രീഡി ഷോ എന്നിവയ്ക്കൊപ്പം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിവിധ സേനാവിഭാഗങ്ങളുടെ സ്റ്റാളുകളും ഉണ്ടാകും.

കേരളത്തിലെ ഗോത്രവർഗ്ഗ സംസ്കാരം വിളിച്ചോതുന്ന തരത്തിലുള്ള ഗോത്രവർഗ്ഗ ഗ്രാമങ്ങളുടെ ആവിഷ്‌ക്കാരവും ഭാരതീയ ചികിത്സ വിഭാഗങ്ങൾ ഉൾക്കൊളളുന്ന ഹെൽത്ത് കോർണർ എന്നിവയും ഫെസ്റ്റിലുണ്ടാകും. പ്രദർശന – വ്യാപാരമേളകൾക്ക് പുറമെ വെജിറ്റേറിയൻ ഭക്ഷണങ്ങളുടെ വേറിട്ട രുചിക്കൂട്ടുകളും ഫെസ്റ്റിനെ ആസ്വാദ്യകരമാക്കും.