സിദ്ദിഖിന്റെ ഫോണ്‍ ഓണ്‍ ആയി, തുടര്‍ച്ചയായി എന്‍ഗേജ്ഡ്; ലൊക്കേഷന്‍ വിവരങ്ങള്‍ വച്ച് അന്വേഷണത്തിനു പൊലീസ്

സിദ്ദിഖിന്റെ ഫോണ്‍ ഓണ്‍ ആയി, തുടര്‍ച്ചയായി എന്‍ഗേജ്ഡ്; ലൊക്കേഷന്‍ വിവരങ്ങള്‍ വച്ച് അന്വേഷണത്തിനു പൊലീസ്

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പൊലീസ് തിരയുന്ന നടന്‍ സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഓണായി. ഇന്നലെ മുതല്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്ന ഫോണ്‍ ഇന്നു രാവിലെ മുതലാണ് ഓണായത്. എന്നാല്‍ ഇതില്‍ വിളിച്ചവര്‍ക്കെല്ലാം, എന്‍ഗേജ്ഡ് സന്ദേശമാണ് ലഭിച്ചത്. ഫോണിന്റെ ലൊക്കേഷന്‍ പൊലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ഫോണ്‍ സിദ്ദിഖിന്റെ പക്കല്‍ തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ ഉപയോഗിക്കുന്നത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. ലൊക്കേഷന്‍ വിവരങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ വ്യക്തത വരുത്താനാണ് ശ്രമത്തിലാണ് പൊലീസ് സംഘം.

മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് സിദ്ദിഖിന്റെ ഫോണുകള്‍ ഓഫ് ആയത്. അതിനു ശേഷം സിദ്ദിഖുമായി ബന്ധപ്പെടാന്‍ പൊലീസിനായിട്ടില്ല. സിദ്ദിഖിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ കൊച്ചി വിമാനത്താവളത്തിനു സമീപമായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനു ശേഷം മൊബൈല്‍ ഫോണുകള്‍ ഓഫ് ആയതിനാല്‍ പൊലീസിനു വിവരം ലഭിച്ചിട്ടില്ല. അതേസമയം സിദ്ദിഖിനെ കണ്ടെത്താന്‍ സിനിമാ രംഗത്തും പുറത്തുമുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്, പൊലീസ് സംഘം.

ഹൈക്കോടതി സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഇരുപത്തിനാലു മണിക്കൂറോളം പിന്നിട്ടിട്ടും നടനെക്കുറിച്ച് സൂചനയൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്നലെ വരുമെന്ന് അറിവുണ്ടായിട്ടും പൊലീസ് മുന്‍കരുതല്‍ നടപടികള്‍ എടുത്തില്ലെന്ന വിമര്‍ശനവും ശക്തമാണ്. അതേസമയം ഉടന്‍ അറസ്റ്റ് എന്നൊരു സാധ്യത ഈ കേസില്‍ പരിഗണിച്ചിട്ടില്ലെന്ന്, അന്വേഷണ സംഘത്തെ ഉദ്ധരിച്ചുകൊണ്ടുള്ള ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സിദ്ദിഖ് ഇന്നു സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് സൂചന. ഇന്നലെ മുതിര്‍ന്ന അഭിഭാഷകരുമായി സിദ്ദിഖുമായി അടുപ്പമുള്ളവര്‍ ചര്‍ച്ച നടത്തിയിരുന്നു. അതിനിടെ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട്, പരാതിക്കാരിയായ നടി സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കി. സിദ്ദിഖിനെതിരെ സര്‍ക്കാരും തടസ്സ ഹര്‍ജിയുമായിയ കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്.

ഹെക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖ് എവിടെയാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടില്ല. സിദ്ദിഖിനായി എറണാകുളം കേന്ദ്രീകരിച്ച് രാത്രി വൈകിയും പരിശോധന നടന്നിരുന്നു.

എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളുമെല്ലാം പൊലീസ് അന്വേഷിച്ചു. ഹോട്ടലുകളിലടക്കമുള്ള പരിശോധന ഇന്നലെ അര്‍ധരാത്രിയും തുടര്‍ന്നു.

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച് സ്വര്‍ണവില; മൂന്നാഴ്ചയ്ക്കിടെ 3000 രൂപയുടെ വര്‍ധന

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച് സ്വര്‍ണവില; മൂന്നാഴ്ചയ്ക്കിടെ 3000 രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം ആദ്യമായി 56,000 തൊട്ട സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. 480 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,480 രൂപയായി. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 7060 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് കഴിഞ്ഞ ദിവസം തിരുത്തിയ ശേഷവും മുന്നേറ്റത്തിന്റെ പാതയിലാണ് സ്വര്‍ണവില. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 3000ലധികം രൂപയാണ് വര്‍ധിച്ചത്.

റോഡപകടങ്ങളില്‍ ഗുരുതര പരിക്കില്‍ നിന്ന് രക്ഷപ്പെടാം; അണ്ടര്‍ റണ്‍ പ്രൊട്ടക്ഷന്‍ ഡിവൈസ് എന്താണ് ?

റോഡപകടങ്ങളില്‍ ഗുരുതര പരിക്കില്‍ നിന്ന് രക്ഷപ്പെടാം; അണ്ടര്‍ റണ്‍ പ്രൊട്ടക്ഷന്‍ ഡിവൈസ് എന്താണ് ?

തിരുവനന്തപുരം: നിരത്തുകളില്‍ അപകടങ്ങളുടെ തീവ്രത കുറയ്ക്കാന്‍ അണ്ടര്‍ റണ്‍ പ്രൊട്ടക്ഷന്‍ ഡിവൈസ് നിര്‍ബന്ധമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപകടവും മരണവും നടക്കുന്നത് മറ്റു വാഹനങ്ങളുടെ പുറകില്‍ ഇടിച്ചാണെന്നും കണക്കുകള്‍ നിരത്തി എംവിഡി പറയുന്നു.

കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2022-ല്‍ 98668 അപകടങ്ങളില്‍ 32907 പേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം മറ്റു വാഹനങ്ങളുടെ വശങ്ങളിലെ ഇടിയാണ്. 71146 അപകടങ്ങളും 20357 മരണവും 2022-ല്‍ സംഭവിച്ചത് ഇത്തരത്തിലാണ്. നിസ്സാരം എന്നു തോന്നാവുന്ന റിയര്‍/സൈഡ് അണ്ടര്‍ റണ്‍ പ്രൊട്ടക്ടര്‍ നിര്‍ബന്ധമാക്കേണ്ടതിന്റെയും അത് കൃത്യമായി പരിപാലിക്കപ്പെടേണ്ടതിന്റെയും ആവശ്യകത ഇവിടെയാണെന്നും എംവിഡി കുറിപ്പില്‍ പറഞ്ഞു.

ഉയരം കൂടിയ ഭാരവാഹനങ്ങളടക്കമുള്ള വാഹനങ്ങളിലേക്ക് പാഞ്ഞുകയറുന്ന കാറുകളും ഇരുചക്ര വാഹനങ്ങളുമാണ് ഏറ്റവും കൂടുതല്‍ മരണത്തിന് ഹേതു ആയിട്ടുള്ളത്. ഇരുചക്ര വാഹനങ്ങളില്‍ മനുഷ്യ ശരീരമാണ് ഒരു തടസവും ഇല്ലാതെ ഇത്തരം വാഹനങ്ങളുടെ ബോഡിയിലേക്ക് ഇടിക്കുക. പാസഞ്ചര്‍ കാറുകള്‍ ആണെങ്കില്‍ അതില്‍ ഏറ്റവും സുരക്ഷ കുറവുള്ള അ പില്ലറും മുന്‍പിലെ വിന്‍ഡ് ഷീല്‍ഡ് ഗ്ലാസും മാത്രമാണ് അതിലെ യാത്രക്കാരുടെ ശരീരത്തിന് പരിക്ക് പറ്റുന്നതിന് തടസ്സമായി മുന്‍പില്‍ ഉണ്ടാവുക. ഗുരുതരമായ പരിക്കിനും മരണത്തിനും ഇത് കാരണമാകുമെന്ന് മാത്രമല്ല എയര്‍ബാഗ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും പ്രവര്‍ത്തിക്കാതെ വരും. എയര്‍ ബാഗുകളുടെ സെന്‍സറുകള്‍ കാറിന്റെ മുന്‍ബമ്പറിന് തൊട്ടു പുറകില്‍ ആയിട്ടാണ് സ്ഥാപിക്കപ്പെടുക. ഇടിച്ചുകയറുമ്പോള്‍ ഈ ഭാഗം ഇടിച്ചാല്‍ മാത്രമേ എയര്‍ബാഗുകള്‍ തുറക്കുകയുള്ളൂ. കാര്‍ യാത്രികര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനു വേണ്ടി ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ പാലിച്ച് നല്‍കിയിട്ടുള്ള ക്രമ്പിള്‍ സോണും ഫലവത്താകില്ല.

അതുകൊണ്ടാണ് റിയര്‍ അണ്ടര്‍ റണ്‍ പ്രൊട്ടക്ഷന്‍ ഡിവൈസ് 55 സെന്റീമീറ്റര്‍ മുതല്‍ 70 സെമീ വരെ ഉയരത്തില്‍ ഘടിപ്പിക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതും. മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം കൃത്യമായി ഉറപ്പ് വരുത്താന്‍ സാധിക്കാത്ത വിധം വാഹനസാന്ദ്രതയേറിയ നമ്മുടെ നിരത്തുകളില്‍ അതുകൊണ്ടുതന്നെ അണ്ടര്‍ റണ്‍ പ്രൊട്ടക്ഷന്‍ ഡിവൈസുകള്‍ നിര്‍ണ്ണായകമാണ്.

കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 124 പ്രകാരം 3.5 ടണ്ണിലധികം തൂക്കം വരുന്ന ഭാരവാഹനങ്ങള്‍ക്ക് ലാറ്ററല്‍ അണ്ടര്‍ റണ്‍ പ്രൊട്ടക്ടിവ് ഡിവൈസ് നിര്‍ബന്ധമാണ്. വാഹനങ്ങളുടെ നിര്‍മ്മാതാക്കളും ഡീലറും ഇത് ഉറപ്പുവരുത്തണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ട്രാക്ടറും ടിപ്പര്‍ വാഹനങ്ങളും ഒഴിച്ചുള്ളവക്ക് പുറകിലെ അണ്ടര്‍ റണ്‍ പ്രൊട്ടക്ടറും നിര്‍ബന്ധമാണ്. ഐഎസ് 14812/ ഐഎസ് 14682 എന്നീ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഇത് നിര്‍മ്മിക്കേണ്ടത്.

ഈ അണ്ടര്‍ റണ്‍ സംരക്ഷണം ഉള്ളത് കൊണ്ട് മാത്രം ഗുരുതരമായ പരിക്കില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷപ്പെട്ട നിരവധി സംഭവങ്ങള്‍ ഉണ്ട്. ഇത്തരം ഡിവൈസുകളില്‍ കാണുന്ന ഓരോ ആക്‌സിഡന്റ് അടയാളങ്ങളും ജീവന്‍ രക്ഷിച്ചതിന്റെ ഓര്‍മ്മപ്പെടുത്തലുകളാവാം. എംവിഡി ഫെയ്‌സബുക്ക് കുറിപ്പില്‍ പറഞ്ഞു.

സിദ്ദിഖ് എവിടെ? ഇതരസംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം, ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും

സിദ്ദിഖ് എവിടെ? ഇതരസംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം, ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും

കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ചിട്ടും നടന്‍ സിദ്ദിഖിനെ പിടികൂടാനാകാതെ പൊലീസ്. ഹെക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖ് എവിടെയാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടില്ല. സിദ്ദിഖിനായി എറണാകുളം കേന്ദ്രീകരിച്ച് രാത്രി വൈകിയും പരിശോധന നടന്നിരുന്നു.

എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളുമെല്ലാം പൊലീസ് അന്വേഷിച്ചു. ഹോട്ടലുകളിലടക്കമുള്ള പരിശോധന ഇന്നലെ അര്‍ദ്ധരാത്രിയും തുടര്‍ന്നു. അതിനിടെ പ്രതിയെ രക്ഷപെടാന്‍ അനുവദിക്കുയാണെന്ന് ആരോപിച്ച് അന്വേഷണസംഘത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ലുക്ക് ഔട്ട് നോട്ടീസ് ഉളളതിനാല്‍ വിദേശത്തേക്ക് കടക്കാനുളള സാധ്യതയില്ലെന്നാണ് നിഗമനം. സിദ്ദിഖിനായി ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കേസില്‍ ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കിയേക്കും. ഹര്‍ജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകര്‍ ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി സംസാരിച്ചു.

അതിജീവിത പരാതി നല്‍കാന്‍ വൈകിയതടക്കം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തയാറാക്കുന്നത്. 2016 ഇല്‍ നടന്ന സംഭവത്തില്‍ 2024ല്‍ പരാതി നല്‍കിയത് ചോദ്യം ചെയ്താകും ഹര്‍ജി. അതേസമയം സിദ്ദിഖിന്റെ നീക്കം മുന്‍കൂട്ടി കണ്ട്, തടസവാദ ഹരജി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് പരാതിക്കാരി.

സംസ്ഥാനത്ത് ശക്തമായ മഴ; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോര്‍ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേ സമയം ആലപ്പുഴ, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ മഴയ്ക്കും മണിക്കൂറില്‍ 20 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

ഇന്ന് കേരള തീരത്തും ലക്ഷദ്വീപ് തീരത്തും രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തെക്കന്‍ തമിഴ്നാട് തീരത്ത് നാളെ ഉച്ചയ്ക്ക് 02.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം ജില്ലയിലെ കാപ്പില്‍ മുതല്‍ പൂവാര്‍ വരെ സമുദ്രജലപ്രവാഹത്തില്‍ നാളെ രാത്രി 7 മണി വരെ വ്യതിയാനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്. സമുദ്രോപരിതലത്തില്‍ സെക്കന്റില്‍ 0.9 മുതല്‍ 1.1 മീറ്റര്‍ വരെ ഒഴുക്കുണ്ടാകുമെന്നതിനാല്‍ കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിക്കുന്നു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.