by liji HP News | Jul 26, 2024 | Latest News, കേരളം
അർജുനെ കണ്ടെത്താനുള്ള ഷിരൂരിലെ 11-ാം ദിവസത്തിലെ തെരച്ചിലിനിടെ ഡ്രോൺ പരിശോധനയിൽ ശക്തമായ സിഗ്നൽ ലഭിച്ചെന്ന് വിവരം. ലോറിയുടേത് എന്ന് സംശയിക്കുന്ന ശക്തമായ ഒരു സിഗ്നലാണ് ഡ്രോൺ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഗംഗാവാലി പുഴയ്ക്ക് നടുവിലെ മൺകൂനയ്ക്ക് സമീപത്തുനിന്നാണ് ഈ പുതിയ സിഗ്നൽ ലഭിച്ചിരിക്കുന്നത്. നദിക്കരയിലെ പരിശോധനയിൽ തെരച്ചിലിൽ ഇലക്ട്രിക് ടവറിന്റെ ഭാഗവും കണ്ടെത്തിയിട്ടുണ്ട്.
ഗംഗാവാലി നദിയിലെ അടിയൊഴുക്ക് ഇപ്പോഴും രക്ഷാദൗത്യത്തിന് ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇന്നും ഡീപ് ഡൈവ് സാധ്യമായില്ല. ഗംഗാവലി പുഴയിലെ നിലവിലെ അടിയൊഴുക്ക് ഏഴ് നോട്സിൽ കൂടുതലെന്ന് നാവികസേന അറിയിച്ചു. ഒരു നോട്ട് എന്നത് മണിക്കൂറിൽ 1.85 കിമി വേഗതിയിലുള്ള അടിയൊഴുക്ക്. നിലവിലെ സാഹചര്യത്തിൽ ഡൈവ് ചെയ്‌താൽ അപകട സാധ്യതയെന്ന് നാവികസേന അറിയിച്ചു.
ഗംഗാവലി പുഴയിൽ നാവികസേനയുടെ കൂടുതൽ ബോട്ടുകൾ പരിശോധന നടത്തുന്നു. ലോറിയുടെ യഥാർത്ഥ സ്ഥാനം കണ്ടെത്താൻ ഡ്രോൺ പരിശോധന തുടങ്ങി. ലോറി സാന്നിധ്യം കണ്ടെത്തിയ പോയിന്റ് മൂന്ന് കേന്ദ്രീകരിച്ച് പരിശോധന. സ്പോട്ട് മൂന്നിൽ ലോഹവസ്‌തുക്കൾ ചിതറിക്കിടക്കുന്നതായി സിഗ്നൽ ലഭിച്ചു.
by liji HP News | Jul 26, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: ബാങ്കുകള്‍ വഴിയോ ധനകാര്യസ്ഥാപനങ്ങള്‍ വഴിയോ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍, പണം നല്‍കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെവൈസി വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം. ഇതുസംബന്ധിച്ച് ആര്‍ബിഐ വിശദമായ മാര്‍ഗരേഖ പുറത്തിറക്കി. പണം കൈമാറ്റത്തിനുള്ള സൗകര്യങ്ങള്‍ തട്ടിപ്പുകാര്‍ വ്യാപകമായി ഉപയോഗിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് പുതിയ മാര്‍ഗനിര്‍ദേശം.
വിവിധ ബാങ്കിങ് സേവനങ്ങള്‍, ഓണ്‍ലൈന്‍ തട്ടിപ്പുവഴി ലഭിച്ച പണം കൈമാറുന്നതിന് രാജ്യവ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് കെവൈസി നിബന്ധനകള്‍ കടുപ്പിക്കുന്നത്. ഏതു ബാങ്കിലാണോ പണമടയ്ക്കുന്നത്, ആ ബാങ്ക് പണം അയക്കുന്ന ആളുടെയും സ്വീകരിക്കുന്ന ആളുടെയും പേരും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സൂക്ഷിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്.
ഓരോ ഇടപാടുകളും ഒടിപി പോലുള്ള അധികസുരക്ഷാസംവിധാനം ഉപയോഗിച്ച് ഉറപ്പാക്കണം. നേരത്തേ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ബാങ്കില്‍ നേരിട്ടെത്തി 5000 രൂപ വരെ അയക്കാമായിരുന്നു. മാസം പരമാവധി 25,000 രൂപ വരെയാണ് അയക്കാനാകുക. എന്നാല്‍, പുതിയ ചട്ടമനുസരിച്ച് ബാങ്കുകളും പണം അയക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള ബാങ്കുകളുടെ ബിസിനസ് കറസ്പോണ്ടന്റുമാരും പണം അയക്കുന്നയാളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.
ഒടിപി വഴി സ്ഥിരീകരിക്കുന്ന മൊബൈൽ നമ്പറും സ്വയം സാക്ഷ്യപ്പെടുത്തിയ അംഗീകൃത ഔദ്യോഗിക രേഖയും ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിക്കേണ്ടത്. മാത്രമല്ല, എൻഇഎഫ്ടി – ഐഎംപിഎസ് ഇടപാട് സന്ദേശങ്ങളിൽ പണം അയക്കുന്ന ആളുകളുടെ വിവരങ്ങൾ ബാങ്കുകൾ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്. ഇത് പണമായുള്ള കൈമാറ്റമാണെങ്കിൽ അക്കാര്യവും രേഖപ്പെടുത്തണം. 2024 നവംബർ ഒന്നുമുതലാണ് ഇതു നടപ്പാക്കേണ്ടതെന്നും റിസർവ് ബാങ്ക് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
by liji HP News | Jul 26, 2024 | Latest News, കേരളം
പാലക്കാട്: സ്ത്രീകളുടെ നഗ്ന വീഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് അട്ടപ്പാടി കോട്ടത്തറ ചന്തക്കാട് സ്വദേശിയായ വ്‌ലോഗര്‍ മുഹമ്മദലി ജിന്നയെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ വനിതകള്‍ കെട്ടിയിട്ട് തല്ലി. അഗളി പൊലീസ് എത്തിയാണ് യുവാവിന്റെ കെട്ടഴിച്ചുവിട്ടത്. സംഭവത്തില്‍ യുവാവിനെതിരെയും അടിച്ചവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തു.
അടിയേറ്റ ജിന്നയെ പൊലീസ് കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. അട്ടപ്പാടി കോട്ടത്തറയില്‍ തുണിക്കട നടത്തുകയാണ് മുഹമ്മദില ജിന്നയെന്ന് പൊലീസ് പറഞ്ഞു. രാവിലെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീകള്‍ ജിന്നയുടെ തുണിക്കടയുടെ മുന്നില്‍ എത്തി. കടയില്‍ നിന്ന് ജിന്നയെ വിളിച്ചിറക്കി പുറത്തേക്ക് കൊണ്ടുവന്നു. അതിനുശേഷം കെട്ടിയിട്ട് നടുറോഡിലിട്ട് പൊതിരെ തല്ലുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ഇയാളെ മോചിപ്പിച്ചത്
യുവാവിനെ അടിക്കാനുള്ള കാരണം നാട്ടുകാര്‍ ചോദിച്ചപ്പോള്‍ സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിച്ചാതാണ് കാരണമെന്നാണ് ഇവര്‍ പറയുന്നത്. കൂടാതെ സ്ത്രീകളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ഫോട്ടോയ്ക്ക് താഴെ വൃത്തിക്കെട്ട കമന്റുകള്‍ ഇടുന്നതും അതിന് താഴെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ ഇടുന്നതും പതിവാണെന്നും ഇവര്‍ ആരോപിച്ചു. സ്ത്രീകളുടെ പരാതിയില്‍ ജിന്നയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സ്ത്രീകളെ അപമാനിച്ചതുള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്. ജിന്നയുടെ പരാതിയില്‍ സ്ത്രീകള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. നടുറോഡില്‍ മര്‍ദിച്ചുവെന്ന പരാതിയിലാണ് അഗളി പൊലീസ് തമിഴ്‌നാട് സ്വദേശികളായ സ്ത്രീകള്‍ക്കെതിരെ കേസ് എടുത്തത്.
by liji HP News | Jul 26, 2024 | Latest News, കേരളം
തിരുവനന്തപുരം: നാളെ ഡല്‍ഹിയില്‍ നടക്കുന്ന നിതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. നാളെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്നും പകരം ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ അയക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പായാണ് മോദിക്ക് പിണറായി വിജയന്‍ കത്തയച്ചത്.
നീതി ആയോഗിന്റെ ഒന്‍പതാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗം നാളെ ന്യൂഡല്‍ഹിയില്‍ ചേരും. പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിലാണ് യോഗം. പിണാറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കാത്തതിന് പിന്നിലെ കാരണം വ്യക്തമല്ല. ബജറ്റിലെ അവഗണനയെ തുടര്‍ന്ന് നീതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനാര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എന്നിവര്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ കര്‍ണാടക, ഹിമാചല്‍, തെലങ്കാന മുഖ്യമന്ത്രിമാരും ജാര്‍ഖണ്ഡ്, പഞ്ചാബ് മുഖ്യമന്ത്രിമാരും നീതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചിരുന്നില്ല.
by liji HP News | Jul 26, 2024 | Latest News, ദേശീയ വാർത്ത
ഒളിമ്പിക്‌സിന് തിരി തെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഫ്രാൻസിന്റെ അതിവേഗ റെയിൽ ശൃംഖലക്ക് നേരെ ആക്രമണം. റെയിൽവേ ലൈനിന് തീവെപ്പടക്കമുള്ള സംഭവങ്ങൾ നടന്നതായും ഗതാഗത സംവിധാനത്തെ തടസ്സപ്പെടുത്തിയതായുമാണ് റി്പപോർട്ട്.
ട്രെയിൻ നെറ്റ് വർക്കിനെ തളർത്തുന്നതിനുള്ള ആക്രമണമാണ് നടന്നതെന്ന് ട്രെയിൻ ഓപറേറ്ററായ എസ്എൻസിഎഫ് പ്രതികരിച്ചു. ആക്രമണത്തിന് പിന്നാലെ നിരവധി റൂട്ടുകൾ റദ്ദാക്കി. അറ്റകുറ്റപ്പണികൾ നടത്താൻ സമയമെടുക്കുമെന്നും എഎസ്എൻസിഎഫ് അറിയിച്ചു
തെക്കുകിഴക്കൻ മേഖലയെ ആക്രമണം ബാധിച്ചിട്ടില്ല. യാത്രകൾ മാറ്റിവെക്കാനും യറെയിൽവേ സ്റ്റേഷനുകളിൽ നിന്ന് മാറി നിൽക്കാനും യാത്രക്കാരോട് അധികൃതർ അറിയിച്ചു. പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ എത്തി നിൽക്കവെ ഉണ്ടായ ആക്രമണത്തെ ഗൗരവത്തോടെയാണ് ഫ്രഞ്ച് സർക്കാർ എടുത്തിരിക്കുന്നത്.
Recent Comments