സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

കൊച്ചി: വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവില ഇന്ന് കുറഞ്ഞ് 55,000ല്‍ താഴെ എത്തി. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,880 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 6860 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 53000 രൂപയായിരുന്നു സ്വര്‍ണവില. 16 ദിവസത്തിനിടെ 2000 രൂപ വര്‍ധിച്ചാണ് സ്വര്‍ണവില ഇന്നലെ 55,000 തൊട്ടത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

മെയ് മാസം 20നാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. പിന്നീട് നാലുദിവസം കൊണ്ട് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവില വീണ്ടും തിരിച്ചുകയറുകയായിരുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ സമ്മേളനം നടന്നു

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ സമ്മേളനം നടന്നു

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ആലംകോട് ജംഗ്ഷനിൽ അനുസ്മരണ സമ്മേളനം നടന്നു. മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനുസ്മരണം സമ്മേളനം അമ്പിരാജ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഭാരവാഹികളായ എംഎച്ച് അഷ്റഫ് ആസാദ്, എ എം നസീർ, മാഹിൻ, എസ് എൻ നസീർ, കെ എം ഇക്ക്ബാൽ, എച്ച് നാസിം, പ്രക്ഷോഭൻ, ബൈജു, മുരളി എം, എ എച്ച് നസീർ തുടങ്ങിയവർ പങ്കെടുക്കുകയും മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹിഎ എം സലിം സാധുക്കൾക്ക് കിറ്റ് വിതരണം ചെയ്യുകയും ചെയ്തു.

ജയിലിനുള്ളിൽ സംഘട്ടനം; പരിക്കേറ്റയാൾ വെന്റിലേറ്ററില്‍

ജയിലിനുള്ളിൽ സംഘട്ടനം; പരിക്കേറ്റയാൾ വെന്റിലേറ്ററില്‍

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ ജയിൽപുള്ളികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റയാൾ ഗുരുതരനിലയില്‍ വെന്റിലേറ്ററില്‍. ചുമരില്‍ തലയിടിച്ച് വീണ് പരിക്കേറ്റ കാസര്‍കോട് ബേള കാറ്റത്തങ്ങാടി പെരിയടുക്കത്തെ ബിഎസ് മനുവിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി.ചൊവ്വാഴ്ചയാണ് സംഭവം. മനുവിനെ തള്ളിയിട്ട സംഭവത്തില്‍ മൈലാട്ടി പൂവഞ്ചാലിലെ ശരണിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് വധശ്രമത്തിന് കേസെടുത്തു. പോക്സോ കേസ് പ്രതിയാണിയാള്‍. ജയില്‍ സൂപ്രണ്ട് വിനീത് വി പിള്ളയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

‘ആൾക്കൂട്ടങ്ങളുടെ നായകനില്ലാതെ’ ; ഉമ്മൻചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് ഒരു വർഷം

‘ആൾക്കൂട്ടങ്ങളുടെ നായകനില്ലാതെ’ ; ഉമ്മൻചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് ഒരു വർഷം

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് ഒരു വർഷം. 2023 ജൂലൈ 18 നാണ് സമാനതകളില്ലാത്ത നേതാവ് വിടവാങ്ങിയത്. എന്നും എപ്പോഴും ആൾക്കൂട്ടങ്ങൾക്കിടയിൽ മാത്രം ജീവിച്ച നേതാവ്. നേതാക്കളുടെ നേതാവും അണികളുടെ ആവേശവുമായിരുന്നു പ്രിയപ്പെട്ടവർക്കിടയിലെ കുഞ്ഞൂഞ്ഞ് എന്ന ഉമ്മന്‍ചാണ്ടി. കരുതലിന്‍റെ ആ കൈത്തലം വിട്ടുപോയ വേർപാടിന്റെ ദുഃഖ സ്മരണയിലാണ് കേരളം.

അഞ്ച് പതിറ്റാണ്ട് നിയമസഭാ അം​ഗവും രണ്ടു തവണ മുഖ്യമന്ത്രിയുമായിരുന്നു ഉമ്മൻചാണ്ടി. സംസ്ഥാന വ്യാപകമായി ഉമ്മൻ ചാണ്ടിയുടെ ഓർമ്മ പുതുക്കാനായി കോൺഗ്രസ് നിരവധി അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ 1546 വാര്‍ഡുകളിൽ ഉമ്മന്‍ ചാണ്ടി സ്‌നേഹസ്പര്‍ശം ജീവകാരുണ്യപദ്ധതി നടപ്പിലാക്കുമെന്ന് തിരുവനന്തപുരം ഡിസിസി അറിയിച്ചു.

ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ പുതുപ്പള്ളി സെന്റ് ജോർജ് വലിയ പളളിയിൽ പ്രത്യേക കുർബാന നടക്കും. തുടർന്ന് കല്ലറയിൽ ധൂപ പ്രാർത്ഥനയും കരോട്ടുവള്ളക്കാലയിലെ വീട്ടിലും പ്രാർത്ഥനയുണ്ടാകും. 10 മണിക്ക് ചേരുന്ന അനുസ്മരണ യോഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയാകും. ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അധ്യക്ഷനാകും.

ഡോ. എം എസ് വല്യത്താൻ അന്തരിച്ചു

ഡോ. എം എസ് വല്യത്താൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ​കാർഡിയാക് സർജൻ ഡോ. എം എസ് വല്യത്താൻ അന്തരിച്ചു. 90 വയസ്സായിരുന്നു. മണിപ്പാൽ ആശുപത്രിയിൽ ഇന്നലെ രാത്രിയിൽ ആയിരുന്നു അന്ത്യം. ലോകമെങ്ങും ആദരിക്കുന്ന ഹൃദയശസ്ത്രക്രിയാ വിദ​ഗ്ധനാണ്.

മാവേലിക്കര രാജകുടുംബാം​ഗമാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നാണ് എംബിബിഎസ് പാസ്സായത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ചുകാരനാണ്. തുടർന്ന് ഇം​ഗ്ലണ്ടിലും അമേരിക്കയിലും ഉപരിപഠനം നടത്തി. 1970 ൽ ഹൃദയ ശസ്ത്രക്രിയയിൽ കാനഡയിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെയും സർജന്റെയും ഫെലോഷിപ്പും ലഭിച്ചു.മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്റെ നിർദേശ പ്രകാരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിൽ മുന്നിൽ നിന്നു പ്രവർത്തിച്ചു. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറായിരുന്നു. ഡോ. എം എസ് വല്യത്താന്റെ നേതൃത്വത്തിലാണ് ശ്രീചിത്രയിലെ ബയോമെഡിക്കൽ വിഭാ​ഗത്തിൽ ആദ്യമായി ഹൃദയവാൽവ് നിർമ്മിച്ചത്. ബ്ലഡ് ബാഗ്, കാർഡിയോടോമി റിസർവോയർ തുടങ്ങിയ ഡിസ്പോസിബിൾ ഉപകരണങ്ങളും വികസിപ്പിച്ചു.

അലോപ്പതിക്കൊപ്പം ആയുർവേദവും വല്യത്താൻ പഠിച്ചിരുന്നു. ആയുർവേദ ബയോളജി എന്ന ചിന്തയ്ക്കും ഡോ. വല്യത്താൻ തുടക്കമിട്ടിരുന്നു. മണിപ്പാൽ സർവകലാശാലയുടെ ആദ്യ മണിപ്പാൽ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറാണ്. ദേശീയ ശാസ്ത്ര സാങ്കേതിക അക്കാദമി അധ്യക്ഷനായിരുന്നു. രാജ്യം പത്മവിഭൂഷനും പത്മശ്രീയും നൽകി ആദരിച്ചിരുന്നു. നിരവധി ഓണററി ബിരുദങ്ങളും ഫെലോഷിപ്പുകളും അവാർഡുകളും വലിയത്താന് ലഭിച്ചിട്ടുണ്ട്.