പ്രശസ്ത സാഹിത്യകാരൻ ഹിരണ്യൻ അന്തരിച്ചു

പ്രശസ്ത സാഹിത്യകാരൻ ഹിരണ്യൻ അന്തരിച്ചു

തൃശൂര്‍: അധ്യാപകനും സാഹിത്യകാരനുമായ ഹിരണ്യന്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു.

കവി, സാഹിത്യ വിമര്‍ശകന്‍ സാഹിത്യ ചരിത്ര പണ്ഡിതന്‍ എന്നീ നിലകളില്‍ സവിശേഷ മുദ്ര പതിപ്പിച്ചിരുന്നു. പ്രശസ്ത സാഹിത്യകാരി പരേതയായ ഗീത ഹിരണ്യന്‍ ആണ് ഭാര്യ.ഭാര്യ ഗീതയുടെ മരണത്തോടെ ഹിരണ്യന്‍ സാഹിത്യ ലോകത്തു നിന്ന് ഏതാണ്ട് ഉള്‍വലിഞ്ഞ നിലയിലായിരുന്നു. ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദര്‍ശനം. രണ്ടുമണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.

വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; നിർത്തിയിട്ടിരുന്ന കാർ തകർത്തു, ആനയെ ആർആർടി സംഘം തുരത്തി

വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; നിർത്തിയിട്ടിരുന്ന കാർ തകർത്തു, ആനയെ ആർആർടി സംഘം തുരത്തി

തൊടുപുഴ: ഇടുക്കിയില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. ചിന്നക്കനാല്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിന്റെ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ആന തകര്‍ത്തു. രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. കാറില്‍ ആളുകളില്ലാതിരുന്നതിനാല്‍ ആളാപായമുണ്ടായില്ല.

ചിന്നക്കനാല്‍ വിലക്കു ഭാഗത്ത് ഭീതിപരത്തിയ ആനയെ ആര്‍ആര്‍ടി സംഘമെത്തി വേസ്റ്റ് കുഴി ഭാഗത്തേക്ക് തുരത്തി ഓടിച്ചു.കഴിഞ്ഞ ദിവസമാണ് പൂപ്പാറ ടൗണിന് സമീപം ചക്കക്കൊമ്പൻ ഇറങ്ങി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കാട്ടാന ജനവാസ മേഖലയിലിറങ്ങി നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത് തുടർക്കഥയാവുകയാണെന്നാണ് നാട്ടുക്കാരുടെ ആക്ഷേപം.

ആലംകോട് എൽപിഎസ്സിൽ ഡോക്യുമെന്ററി പ്രകാശനം നടന്നു

ആലംകോട് എൽപിഎസ്സിൽ ഡോക്യുമെന്ററി പ്രകാശനം നടന്നു

ആലംകോട്: ഗവ എൽപിഎസ് ആലംകോടിന്റെ 113 മത് വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂൾ വികസന സമിതി തയ്യാറാക്കിയ ഡോക്യുമെന്ററി മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ്.കുമാരി വികസന സമിതി സീനിയർ മെമ്പർ അബ്ദുൽ വഹാബിന് നൽകി പ്രകാശനം ചെയ്തു. സ്കൂളിൽ നടന്ന വാർഷിക പൊതുയോഗത്തിൻ്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

സ്കൂളിന്റെ ചരിത്രവും വർത്തമാനവും പറയുന്ന ഡോക്യുമെന്ററി ഈ പ്രദേശത്തിന്റെ ചരിത്രവും ചേർത്തുവെക്കുന്നു. സ്കൂളിൽ പഠിച്ച ഇറങ്ങി സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ഒട്ടുവളരെ പേർ സ്കൂളിനും സമൂഹത്തിനും നൽകിയ സംഭാവനകളും അവരുടെ വർത്തമാനങ്ങളും ഡോക്യുമെന്ററിയുടെ പ്രത്യേകതയാണ്. വികസന
സമിതി കൺവീനർ നസീർ, അംഗങ്ങളായ നിജാസ്, നഹാസ്, നാസിം, എച്ച്.നാസിം, കൗൺസിലർ നജാം എന്നിവർ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് റീജാ സത്യൻ സ്വാഗതം പറഞ്ഞു.

കേസുകളെല്ലാം സ്വന്തം ചെലവില്‍ മതി; വിസിമാര്‍ 1.13 കോടി തിരിച്ചടയ്ക്കണമെന്ന് ഗവര്‍ണര്‍

കേസുകളെല്ലാം സ്വന്തം ചെലവില്‍ മതി; വിസിമാര്‍ 1.13 കോടി തിരിച്ചടയ്ക്കണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: തനിക്കെതിരെ കേസ് നടത്താന്‍ വിസിമാര്‍ ചെലവിട്ട 1.13 കോടി രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശം. വിസി നിയമനം റദ്ദാക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെയാണ് വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ കേസിന് പോയത്. സര്‍ക്കാരിന്റെ ചെലവില്‍ കേസ് നടത്തേണ്ടതില്ലെന്നും സ്വന്തം ചെലവിലാണ് കേസ് നടത്തേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ചാന്‍സലറായ ഗവര്‍ണര്‍ വിസിമാര്‍ക്ക് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കുന്നത്. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വിസിമാരുടെ നിയമനം ഗവര്‍ണര്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിസിമാര്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചത്. സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പണം സര്‍വകലാശാലയുടെ ഫണ്ട് ആണ്. അത് ഉപയോഗിച്ച് പൊതുചെലവില്‍ കേസ് നടത്തേണ്ടതില്ലെന്നും വ്യക്തികള്‍ തന്നെയാണ് കേസ് നടത്തേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇങ്ങനെ കേസ് നടത്തുന്നത് ചട്ടമനുസരിച്ച് ശരിയല്ലെന്നും അതിനാല്‍ കേസിന് ചെലവഴിച്ച തുക തിരിച്ചടയ്ക്കാനുമാണ് ഗവര്‍ണറുടെ നിര്‍ദേശം.

കേസിനായി വിവിധ വിസിമാര്‍ 1.13 കോടി രൂപയാണ് ചെലവിട്ടതെന്നാണ് രാജ്ഭവന്റെ കണ്ടെത്തല്‍. ഇതിന്റെ കണക്കുകള്‍ നിയമസഭയില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ വിസിമാരോട് ചെലവഴിച്ച തുക തിരിച്ചുപിടിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് എന്തുനടപടി സ്വീകരിച്ചുവെന്നും ആ പണം എപ്പോള്‍ ലഭിക്കുമെന്നും എത്ര തുക ലഭിച്ചു എന്നുള്ളതടക്കം രേഖാമൂലം ഇപ്പോഴത്തെ വിസിമാര്‍ രാജ്ഭവനെ അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

കേസിനായി ഏറ്റവും കൂടുതല്‍ തുക ചെലവിട്ടത് കണ്ണൂര്‍ വിസിയായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രനാണ്. അദ്ദേഹം കേസ് നടത്താനായി 67 ലക്ഷത്തോളം രൂപ ചെലവഴിച്ചിട്ടുണ്ട്. കുഫോസ് വിസിയായിരുന്ന ഡോ. റിജി ജോണ്‍ 36 ലക്ഷം ചെലവഴിച്ചു. സാങ്കേതിക സര്‍വകലാശാലയുടെ വിസി ഡോ. എംഎസ് രാജശ്രി ഒന്നരലക്ഷം രൂപ, കാലിക്കറ്റ് വിസി ഡോ. എംകെ ജയരാജ് 4,25,000 രൂപ, കുസാറ്റ് വിസി ഡോ. മദുസൂധനന്‍ 77,500 രൂപ, മലയാളം സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. വി അനില്‍കുമാര്‍ ഒരുലക്ഷം രൂപയും ശ്രീനാരായണ ഗുരു ഓപ്പണ്‍ യുണിവേഴ്‌സിറ്റി വിസി മുബാറക് പാഷ 53,000 രൂപയും സര്‍വകലാശാല ഫണ്ടില്‍ നിന്ന് ചെലവഴിച്ചുവെന്നാണ് രാജ്ഭവന്റെ കണ്ടത്തല്‍.

കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്നയാള്‍ കഞ്ചാവുമായി പിടിയില്‍

കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്നയാള്‍ കഞ്ചാവുമായി പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്നയാള്‍ കഞ്ചാവുമായി പിടിയില്‍. മൈലാടുപാറ സ്വദേശി യദുകൃഷ്ണനാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും രണ്ടുഗ്രാം കഞ്ചാവ് എക്‌സൈസ് കണ്ടെടുത്തിരുന്നു.

തിങ്കളാഴ്ചയാണ് കോളജ് ജങ്ഷനില്‍ നിന്നും കഞ്ചാവുമായി ഇയാളെ എക്‌സൈസ് പിടികൂടിയത്. പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പ കേസ് പ്രതി ശരണ്‍ചന്ദ്രനൊപ്പം യദുകൃഷ്ണനും മറ്റുള്ളവരും സിപിഎമ്മില്‍ ചേര്‍ന്നത്.

സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ ഇവരെ സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. മുമ്പ് തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടര്‍ന്നവര്‍ അത് ഉപേക്ഷിച്ചാണ് ശരിയുടെ പക്ഷത്തു നില്‍ക്കാനായി സിപിഎമ്മിലേക്ക് വന്നതെന്നാണ് മന്ത്രി വീണാ ജോര്‍ജ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞത്.