കൂടല്‍മാണിക്യത്തില്‍ കൂത്ത് അവതരിപ്പിക്കാന്‍ അവകാശം അമ്മന്നൂര്‍ കുടുംബാംഗങ്ങള്‍ക്ക്; ഹൈക്കോടതി

കൂടല്‍മാണിക്യത്തില്‍ കൂത്ത് അവതരിപ്പിക്കാന്‍ അവകാശം അമ്മന്നൂര്‍ കുടുംബാംഗങ്ങള്‍ക്ക്; ഹൈക്കോടതി

കൊച്ചി: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം കൂത്തമ്പലത്തില്‍ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കാനുള്ള അവകാശം അമ്മന്നൂര്‍ കുടുംബാംഗങ്ങള്‍ക്ക് മാത്രമെന്ന് ഹൈക്കോടതി. കൂത്തമ്പലത്തില്‍ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കുന്നത് ക്ഷേത്രാചാരത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ഹിന്ദുക്കളായ കലാകാരന്മാര്‍ക്കെല്ലാം കൂത്ത് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയ കൂടല്‍മാണിക്യം ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് വിലയിരുത്തി.

ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും ജസ്റ്റിസ് പി ജി അജിത്കുമാറും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് കൂടല്‍മാണിക്യം ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ തീരുമാനം റദ്ദാക്കിയത്. അമ്മന്നൂര്‍ കുടുംബാംഗങ്ങളാണ് ഇവിടെ കാലങ്ങളായി കൂത്ത് അവതരിപ്പിക്കുന്നത്. 2022 ഫെബ്രുവരി 19നാണ് ഹിന്ദുക്കളായ എല്ലാ കലാകാരന്മാര്‍ക്കും കൂത്തമ്പലത്തില്‍ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കാന്‍ അനുമതി നല്‍കാന്‍ ദേവസ്വം മാനേജിങ് കമ്മിറ്റി തീരുമാനിച്ചത്. ഇതിനെതിരെ അമ്മന്നൂര്‍ പരമേശ്വരന്‍ ചാക്യാര്‍ അടക്കമുള്ളവര്‍ ഫയല്‍ ചെയ്ത ഹര്‍ജി തീര്‍പ്പാക്കി കൊണ്ടാണ് ഉത്തരവ്.

തന്ത്രിയുടെ അനുമതിയില്ലാതെയാണ് കൂത്തമ്പലത്തില്‍ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കാന്‍ ഹിന്ദുക്കളായ എല്ലാ കലാകാരന്മാര്‍ക്കും അനുമതി നല്‍കിയതെന്ന് വിലയിരുത്തിയാണ് തീരുമാനം റദ്ദാക്കിയത്. നിലവില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി 41 ദിവസമാണ് കൂത്തമ്പലത്തില്‍ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കുന്നത്. കാഴ്ചക്കാര്‍ക്ക് പ്രവേശനവും അനുവദിക്കുന്നില്ല. വര്‍ഷം മുഴുവന്‍ കൂത്തും കൂടിയാട്ടവും വേണോ എന്നതില്‍ തീരുമാനമെടുക്കേണ്ടതും തന്ത്രിയാണെന്ന് കോടതി പറഞ്ഞു. കൂത്തമ്പലത്തില്‍ കാഴ്ചക്കാരെ അനുവദിച്ചാല്‍ അവരും ക്ഷേത്ര രീതികളും മതപരമായ അനുഷ്ഠാനങ്ങളും കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ക്ഷേത്രാചാര്യത്തിന്റെ ഭാഗമായ പാരമ്പര്യമായ അവകാശമാണ് കൂത്തമ്പലത്തില്‍ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കല്‍ എന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. പുരാതനകാലം മുതല്‍ തുടരുന്നതാണ്. കൂടല്‍മാണിക്യം ആക്ട് പ്രകാരം ഇതില്‍ മാറ്റം വരുത്താന്‍ ദേവസ്വം മാനേജിങ് കമ്മിറ്റിക്ക് അധികാരമില്ല. ഇക്കാര്യങ്ങളില്‍ തന്ത്രിയുടെ തീരുമാനമാണ് അന്തിമം. അമ്മന്നൂര്‍ കുടുംബത്തിന്റെ അവകാശത്തെ ബാധിക്കാതെയാണ് ഹിന്ദുമതത്തില്‍പ്പെട്ട മറ്റ് കലാകാരന്മാര്‍ക്കും അനുമതി നല്‍കിയത് എന്നാണ് ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ വാദം. 41 ദിവസം മാത്രമാണ് അവര്‍ കൂത്ത് അവതരിപ്പിക്കുന്നത്. മറ്റ് ദിവസങ്ങളിലാണ് മറ്റുള്ളവര്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചത്. അതല്ലെങ്കില്‍ രണ്ട് നൂറ്റാണ്ട് പഴക്കമുള്ള കൂത്തമ്പലം നശിക്കും. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച മൂന്നരക്കോടി രൂപ ചെലവഴിച്ചാണ് കൂത്തമ്പലം നവീകരിച്ചത്.

തന്ത്രി കുടുംബത്തിന്റെ പ്രതിനിധിയും ഉള്‍പ്പെട്ട യോഗത്തിലാണ് ഹിന്ദുക്കളായ എല്ലാ കലാകാരന്മാര്‍ക്കും കൂത്തമ്പലത്തില്‍ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചതെന്നും ദേവസ്വം മാനേജിങ് കമ്മിറ്റി പറഞ്ഞു. യുനെസ്‌കോ അംഗീകരിച്ച കലാരൂപമാണ് കൂത്തെന്നും അത് നശിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

മത്സ്യം, കക്ക, കൊഞ്ച് വൃത്തിയായി കഴുകണം; ഐസ്‌ക്രീമിനൊപ്പം ഫ്രിഡ്ജില്‍ വയ്ക്കരുത്; കോളറ ബാധയില്‍ ജാഗ്രത നിര്‍ദേശം

മത്സ്യം, കക്ക, കൊഞ്ച് വൃത്തിയായി കഴുകണം; ഐസ്‌ക്രീമിനൊപ്പം ഫ്രിഡ്ജില്‍ വയ്ക്കരുത്; കോളറ ബാധയില്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ കോളറ ബാധയുടെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. കടുത്ത വയറിളക്കം പിടിപ്പെട്ടാല്‍ അടിയന്തരമായി വൈദ്യപരിശോധന നടത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. രോഗാണുക്കളാല്‍ മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങള്‍ പകരുന്നത്. വയറിളക്ക രോഗങ്ങളില്‍ ഗരുതരമാകാവുന്ന ഒന്നാണ് കോളറയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കോളറ മുതിര്‍ന്നവരെയും കുട്ടികളെയും ബാധിക്കുന്നതാണ്. കഞ്ഞി വെള്ളത്തിന്റെ രൂപത്തില്‍ വയറിളകി പോകുന്നതാണ് പ്രധാന ലക്ഷണം. കൂടുതല്‍ തവണ വയറിളകി പോകുന്നതിനാല്‍ വളരെ പെട്ടെന്ന് നിര്‍ജലീകരണം സംഭവിച്ച് ഗരുതരാവസ്ഥയില്‍ ആകുവാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മലം പരിശോധനയ്ക്ക് അയക്കേണ്ടതും നിര്‍ജലീകരണം ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ആന്റിബയോട്ടിക് ചികിത്സ എത്രയും വേഗം ആരംഭിക്കേണ്ടതാണ്. ഡോക്‌സിസൈക്ലിന്‍, അസിത്രോമൈസിന്‍ എന്നിവ ഫലപ്രദമാണ്.

വയറിളക്കം പിടിപെട്ടാല്‍ ആരംഭത്തില്‍ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്.

ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു

ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു

പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. വെള്ളിനേഴിയിലെ കന്നുകാലിഫാമിലെ ജലസംഭരണിയാണ് തകര്‍ന്നത്. പശ്ചിമ ബംഗാള്‍ സ്വദേശി ഷമാലി (30) മകന്‍ സാമി റാം (രണ്ടു വയസ്സ്) എന്നിവരാണ് മരിച്ചത്.
പശുഫാമിലെ തൊഴിലാളിയാണ് മരിച്ച യുവതി. സ്ത്രീയും കുടുംബവും പശുഫാമില്‍ തന്നെയാണ് താമസിച്ചിരുന്നത്. കാലപ്പഴക്കം മൂലം ജലസംഭരണി തകരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

ആളുകള്‍ നോക്കിനില്‍ക്കെ യുവതി കല്ലടയാറ്റില്‍ ചാടി മരിച്ചു

ആളുകള്‍ നോക്കിനില്‍ക്കെ യുവതി കല്ലടയാറ്റില്‍ ചാടി മരിച്ചു

പുനലൂര്‍: പാലത്തിലൂടെ നടന്നുവന്ന് ആളുകള്‍ നോക്കിനില്‍ക്കെ യുവതി കല്ലടയാറ്റില്‍ ചാടി മരിച്ചു. പുനലൂരില്‍ ഇന്ന് രാവിലെ11 മണിയോടെയാണ് സംഭവം. സംരക്ഷിത സ്മാരകമായ തൂക്കുപാലത്തില്‍ നിന്നാണ് യുവതി ആറ്റിലേക്ക് ചാടിയത്.

തൂക്കുപാലത്തില്‍ നിന്ന് യുവതി ആറ്റിലേക്ക് ചാടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പാലത്തിലൂടെ നടന്നു വന്ന് കൈവരിയില്‍നിന്ന് ചാടുന്ന ദൃശ്യമാണ് ലഭ്യമായിട്ടുള്ളത്. ഈ സമയം പാലത്തില്‍ കാര്യമായ തിരക്കുണ്ടായിരുന്നില്ല. ഇവര്‍ ആരാണെന്ന് വ്യക്തമല്ല. പൊലീസും അഗ്‌നിരക്ഷാസേനയും നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കിട്ടി.

കട്ടയിൽകോണം മഠത്തിൽ ശ്രീ ഭഗവതിക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ 3 മുതൽ

കട്ടയിൽകോണം മഠത്തിൽ ശ്രീ ഭഗവതിക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ 3 മുതൽ

കട്ടയിൽകോണം മഠത്തിൽ ശ്രീ ഭഗവതിക്ഷേത്രത്തിൽ നവരാത്രി മഹോത്സവം
ഒക്ടോബർ 3 വ്യാഴം മുതൽ ഒക്ടോബർ 13 ഞായർ വരെ

നവരാത്രി മഹോത്സവ ദിനങ്ങളിൽ…

ഗണപതി ഹോമം, പുഷ്പാലങ്കാരം, നവരാത്രി പൂജയും വിളക്കും, വിശേഷാൽ മുഖ ചാർത്ത്, പൂമൂടൽ, വിശേഷാൽ ഭഗവതി സേവ, ദേവീ ഭാഗവത പാരായണം, വിശേഷാൽ നിവേദ്യങ്ങൾ, നവരാത്രീ സദ്യ, ദീപാലങ്കാരം, സ്‌റ്റേജ് കലാപരിപരിപാടികൾ എന്നിവ വഴിപാടായി നടത്തുവാൻ ആഗ്രഹിക്കുന്ന ജനങ്ങൾ ക്ഷേത്ര കമ്മിറ്റിയുമായി ബന്ധപ്പേടേണ്ടതാണ്.

നവരാത്രി ദിനങ്ങളിൽ അരങ്ങേറ്റം ഉൾപ്പെടെയുള്ള കലാപരിപാടികൾ തിരുസന്നിധിയിൽ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളും കൂട്ടായ്മകളും ഒപ്പം പരസ്യം നൽകുവാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളും ക്ഷേത്ര കമ്മിറ്റിയുമായി ബന്ധപ്പെട്ടതാണ്.

മൊബൈൽ നമ്പർ: 8547872795, 9961262075