ബഷീറും  അനശ്വര കഥാപാത്രങ്ങളും സ്കൂൾ മുറ്റത്ത് ഒത്തുകൂടി

ബഷീറും അനശ്വര കഥാപാത്രങ്ങളും സ്കൂൾ മുറ്റത്ത് ഒത്തുകൂടി

ബഷീറും അനശ്വര കഥാപാത്രങ്ങളും സ്കൂൾ മുറ്റത്ത് ഒത്തുകൂടി. പെരുംകുളം എ എം എൽ പി എസിലാണ് ബഷീർ അനുസ്മരണ ദിനത്തിൽ ബഷീറും, കഥാപാത്രങ്ങളും ഒത്തു ചേർന്നത്. ലാംഗ്വേജ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ഒറ്റകണ്ണൻ പോക്കർ, പാത്തുമ്മ, എട്ടുകാലി, മമ്മൂഞ്ഞ്, മജീദ്, സുഹ്‌റ, സൈനബ, ആനവാരി രാമൻ നായർ തുടങ്ങി ബഷീർ അനശ്വരമാക്കിയ കഥാപാത്രങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ, അധ്യാപകരായ ഷിജി, രജിത, സൂര്യ, രാജലക്ഷ്‌മി എന്നിവർ പങ്കെടുത്തു.

പുതിയ ക്രിമിനൽ നിയമത്തിന്മേൽ അഞ്ചുതെങ്ങ് പോലീസ് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

പുതിയ ക്രിമിനൽ നിയമത്തിന്മേൽ അഞ്ചുതെങ്ങ് പോലീസ് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

രാജ്യത്ത് നടപ്പായ പുതിയ ക്രിമിനൽ നിയമത്തിന്മേൽ അഞ്ചുതെങ്ങ് പോലീസ് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ബ്രിട്ടീഷ് ഭരണകാലത്തിന്റെ ശേഷിപ്പുകളായിരുന്ന ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിക്രമം, തെളിവ് നിയമം എന്നിവയ്‌ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവ പ്രാബല്യത്തിൽ വന്നതിന്റെ ഭാഗമായാണ് അഞ്ചുതെങ്ങ് പോലീസിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കും പൊതു പ്രവർത്തകർക്കുമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ബോധവത്കരണ പരിപാടിയിൽ അഞ്ചുതെങ്ങ് സിഐ (എസ്എച്ച്ഒ) ജയപ്രകാശ് വികെ, എസ്ഐ ബി മാഹീൻ തുടങ്ങിയവർ ക്ലാസ്സിന് നേതൃത്വം നൽകി. പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു, വൈസ് പ്രസിഡന്റ് ലിജാബോസ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ, സ്മൂഹ്യ പൊതുപ്രവർത്തന മേഖലകളിൽ നിന്നടക്കം നിരവധിപേർ പങ്കെടുത്തു.

മുന്നറിയിപ്പില്‍ മാറ്റം, വടക്കന്‍ ജില്ലകള്‍ക്ക് പുറമേ പത്തനംതിട്ടയിലും കോട്ടയത്തും ശക്തമായ മഴ

മുന്നറിയിപ്പില്‍ മാറ്റം, വടക്കന്‍ ജില്ലകള്‍ക്ക് പുറമേ പത്തനംതിട്ടയിലും കോട്ടയത്തും ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ വടക്കന്‍ ജില്ലകളില്‍ മാത്രമാണ് ശക്തമായ മഴ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് വടക്കന്‍ ജില്ലകള്‍ക്ക് പുറമേ പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഇന്ന് ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉയര്‍ന്ന തിരമാല ജാഗ്രതാനിര്‍ദ്ദേശം:

കേരള തീരത്തും തമിഴ്നാട് തീരത്തും ശനിയാഴ്ച രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാനിര്‍ദ്ദേശങ്ങള്‍:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

‘മേയറെ എതിര്‍ക്കുന്നവരെ നിങ്ങള്‍ കൈകാര്യം ചെയ്താല്‍ മതി; ആദരവും സ്‌നേഹവും മാത്രം’; പരസ്പരം പ്രശംസിച്ച് സുരേഷ് ഗോപിയും എംകെ വര്‍ഗീസും

‘മേയറെ എതിര്‍ക്കുന്നവരെ നിങ്ങള്‍ കൈകാര്യം ചെയ്താല്‍ മതി; ആദരവും സ്‌നേഹവും മാത്രം’; പരസ്പരം പ്രശംസിച്ച് സുരേഷ് ഗോപിയും എംകെ വര്‍ഗീസും

തൃശൂര്‍: പരസ്പരം പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസും. രാഷ്ട്രീയം വ്യത്യസ്തമെങ്കിലും മേയര്‍ തന്റെ ഫണ്ട് വിനിയോഗിച്ചെന്ന് സുരേഷ് ഗോപി പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി ഫണ്ട് വിനിയോഗിച്ച മേയറോട് ആദരവും സ്‌നേഹവും മാത്രമാണ് തോന്നുന്നത്. മേയര്‍ക്കെതിരെ നില്‍ക്കുന്നത് ആരെന്ന് ജനത്തിന് അറിയാം അവരെ നിങ്ങള്‍ കൈകാര്യം ചെയ്യണമെന്നും സുരേഷ് ഗോപി പറഞ്ഞു. ജനം സുരേഷ് ഗോപിയെ ജയിപ്പിച്ചത് വലിയ പ്രതീക്ഷയോടെയാണെന്ന് മേയര്‍ പറഞ്ഞു. തൃശൂരിന്റെ വികസനത്തിനായി വലിയ വലിയ സംരംഭങ്ങള്‍ സുരേഷ് ഗോപിയുടെ മനസിലുണ്ടെന്നും മേയര്‍ പറഞ്ഞു. കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായാണ് സുരേഷ് ഗോപി തൃശൂരില്‍ ഒരു ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കുന്നത്.

‘അദ്ദേഹത്തിന്റെ രാഷ്ട്രീയം പൂര്‍ണമായിട്ടും വേറെയാണ്. അതിനെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ ആ രാഷ്ട്രീയത്തില്‍ നിന്നുകൊണ്ട് ഒട്ടുമേ ഇഷ്ടമില്ലാത്ത എന്റെ രാഷ്ട്രീയം, ഒരുപക്ഷെ തെരഞ്ഞെടുത്ത് അതിന് മുന്‍പ് നോമിനേറ്റ് ചെയ്ത ഒരു പ്രതിനിധി കൊണ്ടുവന്ന ന്യായമായ കാര്യങ്ങള്‍ ജനങ്ങളുടെ സൗഖ്യത്തിലേക്കെത്തിച്ചുകൊടുത്ത മേയര്‍ എന്ന നിലയ്ക്ക് അദ്ദേഹത്തെ ആദരിക്കാനും സ്‌നേഹിക്കാനും മാത്രമാണ് തോന്നുന്നത്. അത് ഞാന്‍ ചെയ്തുകൊണ്ടിരിക്കും. അതിന് ആരും എതിര് നില്‍ക്കില്ല. അതിന് നില്‍ക്കുന്നവര്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. അവരെ നിങ്ങള്‍ കൈകാര്യം ചെയ്തതാല്‍ മതി. അത് ശാരീരികമായിട്ടല്ല. അത് ജനാധിപത്യത്തില്‍ നല്ലതല്ല. അവരെ നിങ്ങള്‍ നിലയ്ക്ക് നിര്‍ത്തണം. അതിന് നിങ്ങള്‍ക്ക് അവകാശമുണ്ട്. ഒരുവിരല്‍ അനക്കാന്‍ നിങ്ങള്‍ നിശ്ചയിക്കുന്നത് ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടിയാവണം എന്നുമാത്രമാണ് ഉദ്ദേശിച്ചത്.

‘അദ്ദേഹത്തിന്റെ മനസിലുള്ള ഒരു പാട് പദ്ധതികള്‍ ഇലക്ഷന് മുന്‍പ്, എംപിയാകുന്നതിന് മുന്‍പുതന്നെ ചര്‍ച്ച ചെയ്തതാണ്. അത് ഇപ്പോഴുമുണ്ട്. അതിനൊക്കെയായി നമ്മള്‍ പരിശ്രമിക്കും. ദേവസ്വം ബോര്‍ഡും മേയറും അനുവാദം തന്നാല്‍ വടക്കുംനാഥ ക്ഷേത്രത്തിന് ചുറ്റും നിരന്തമായി വെള്ളം ചീറ്റിക്കുന്ന സ്പ്രിങ്കളര്‍ വച്ച് പുല്‍പ്പടര്‍പ്പ് നിലനിര്‍ത്താന്‍ കഴിയും. മനോഹരിയായി ക്ഷേത്രമൈതാനത്തെ നിലനിര്‍ത്താം, അതിനുള്ള നടപടി മേയറുടെ ഭാഗത്തുനിന്നുണ്ടാകണം’- സുരേഷ് ഗോപി പറഞ്ഞു.

‘ഈ പരിപാടിക്ക് മന്ത്രിയായ ശേഷം ആദ്യമായിട്ട് വരികയാണ്. കോര്‍പ്പറേഷന്‍ ഉപഹാരം നല്‍കാന്‍ ആഗ്രഹിക്കുകയാണ്. ഞാന്‍ അദ്ദേഹത്തെ വലിയ പ്രതീക്ഷയിലാണ് കാണുന്നത്. മന്ത്രിയായതിന് ശേഷം കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. കേരളത്തിന്, തൃശൂരിന് വേണ്ടി കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരണം. വലിയ വലിയ പദ്ധതികള്‍ അദ്ദേഹത്തിന്റ മനസിലുണ്ടെന്ന് തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ജനം വലിയ പ്രതീക്ഷയോടെയാണ് അദ്ദേഹത്തെ ജയിപ്പിച്ചുവിട്ടിട്ടുള്ളത്’- മേയര്‍ പറഞ്ഞു.

യൂസ്ഡ് കാർ ഷോറൂമിൽ റെയ്ഡ്; 102 കോടി രൂപയുടെ കള്ളപ്പണ ഇടപാട്

യൂസ്ഡ് കാർ ഷോറൂമിൽ റെയ്ഡ്; 102 കോടി രൂപയുടെ കള്ളപ്പണ ഇടപാട്

കോഴിക്കോട്: യൂസ്ഡ് കാർ ഷോറൂമിൽ ആദായനികുതി വകുപ്പു നടത്തിയ റെയ്ഡിൽ 102 കോടി രൂപയുടെ കള്ളപ്പണ ഇടപാടു കണ്ടെത്തി. മലപ്പുറം സ്വദേശി മുജീബ് റഹ്മാന്റെ ഉടമസ്ഥതയിലുള്ള ‘റോയൽ ഡ്രൈവ്’ എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്. ആദായനികുതി വകുപ്പ് കോഴിക്കോട് ഡിവിഷൻ അന്വേഷണ വിഭാഗം നടത്തിയ പരിശോധനയിൽ സിനിമ, കായിക മേഖലകളിലെ ദേശീയ തലത്തിലെ പ്രമുഖർ അടക്കമുള്ളവരുടെ കള്ളപ്പണ ഇടപാടുകൾ കണ്ടെത്തി.

മാസങ്ങളായി വൻ തുകകളുടെ ഇടപാടുകൾ നടക്കുന്നതു സംബന്ധിച്ചു സംശയം ഉയർന്നതിനെ തുടർന്നായിരുന്നു റെയ്ഡ്. പ്രമുഖ താരങ്ങൾ ആഡംബര കാറുകൾ വാങ്ങി ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച ശേഷം റോയൽ ഡ്രൈവിനു വിൽപന നടത്തി പണം അക്കൗണ്ടിൽ കാണിക്കാതെ കൈപ്പറ്റിയതായി കണ്ടെത്തി. കൂടാതെ ഇവിടെ നിന്നു കാറുകൾ വാങ്ങി കാറിന്റെ വില കള്ളപ്പണമായി നൽകിയതും കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരത്തിനും മലയാളികൾ ഉൾപ്പടെയുള്ള പ്രമുഖ സിനിമാതാരങ്ങൾക്കും നോട്ടീസ് അയക്കാൻ ആദായനികുതി വകുപ്പ് തീരുമാനിച്ചു. കാർ ഷോറൂമിന്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ശാഖകളിലാണു രണ്ടു ദിവസമായി റെയ്ഡ് നടത്തിയത്.