മാന്നാറിലെ യുവതിയുടെ കൊല: മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

മാന്നാറിലെ യുവതിയുടെ കൊല: മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

ആലപ്പുഴ: മാന്നാറിലെ കല കൊലക്കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളായിട്ടുള്ള ജിനു, സോമൻ, പ്രമോദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പിന്നാലെ ഇവരെ കോടതിയില്‍ ഹാജരാക്കി.

കേസിൽ നാല് പ്രതികളെന്നാണ് പൊലീസ് കണ്ടെത്തൽ. ഭർത്താവ് അനിൽ ആണ് ഒന്നാം പ്രതി. നാലുപേരും ചേർന്ന് കലയെ കാറിൽവെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്‍റെ നിഗമനം. വലിയ പെരുമ്പുഴ പാലത്തിൽ വച്ച് കലയുടെ മൃതദേഹം കണ്ടെന്ന് നിർണായക സാക്ഷിമൊഴിയും ലഭിച്ചിട്ടുണ്ട്. അനിലിന്റെ അയൽവാസി സുരേഷ്കുമാറിനെ മുഖ്യസാക്ഷിയാക്കിയുള്ള പൊലീസ് നീക്കമാണ് പ്രതികളെ കുടുക്കുന്നതിൽ നിർണായകമായത്. ഊമക്കത്തിൽ നിന്ന് ലഭിച്ച സൂചനകൾ പിന്തുടർന്ന പൊലീസിന് ഏറെ സഹായമായതും സുരേഷ് നൽകിയ വിവരങ്ങളാണ്. കലയെക്കുറിച്ചുള്ള അനിലിന്‍റെ സംശയമാണ് കൊലയ്ക്കു പിന്നിലെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.

‘പൂവേ പൂവേ പാലപ്പൂവേ’; ഓഫീസില്‍ റീല്‍സ് ചിത്രീകരണം; എട്ട് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

‘പൂവേ പൂവേ പാലപ്പൂവേ’; ഓഫീസില്‍ റീല്‍സ് ചിത്രീകരണം; എട്ട് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

പത്തനംതിട്ട: സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച എട്ട് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവല്ല നഗരസഭയിലെ ജീവനക്കാര്‍ക്കാണ് നോട്ടീസ് നല്‍കിയത്. മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനാണ് നിര്‍ദേശം

ഓഫീസില്‍ വച്ച് ജീവനക്കാര്‍ പാട്ടും നൃത്തവും ചെയ്യുന്നതാണ് റീല്‍സില്‍ ചിത്രീകരിച്ചത്. മോഹന്‍ലാല്‍ ചിത്രമായ ദേവദൂതനിലെ പാട്ടിനൊപ്പമായിരുന്നു ജീവനക്കാരുടെ പ്രകടനം. റീല്‍സ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

വീഡിയോ ശ്രദ്ധയില്‍പ്പെട്ട മുന്‍സിപ്പല്‍ സെക്രട്ടറിയാണ് ജീവനക്കാരോട് വിശദീകരണം തേടിയത്. ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ തന്ന തുടര്‍നടപടികള്‍ സ്വീകരിച്ചെന്ന് മുന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു. ജോലി സമയത്ത് ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ചു, ഇതിനായി ഓഫീസ് സംവിധാനം ദുരുപയോഗം ചെയ്തു, ദൃശ്യങ്ങള്‍ സാമൂഹിക മാധ്യങ്ങളില്‍ പങ്കുവെച്ചത് പൊതുസമൂഹത്തില്‍ നഗരസഭയ്ക്കും ജീവനക്കാര്‍ക്കും എതിരായ വികാരം ഉണ്ടാകാന്‍ കാരണമായി എന്നീ കുറ്റങ്ങളാണ് നോട്ടീസിലുള്ളത്.

ഗുരുവായൂരപ്പന് 25 ലക്ഷത്തിന്‍റെ വിളക്കുകളും സ്വര്‍ണമാലയും; പ്രവാസി മലയാളിയുടെ വഴിപാട്

ഗുരുവായൂരപ്പന് 25 ലക്ഷത്തിന്‍റെ വിളക്കുകളും സ്വര്‍ണമാലയും; പ്രവാസി മലയാളിയുടെ വഴിപാട്

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി രണ്ട് ദശാവതാര വിളക്കുകളും ആമ വിളക്കും തൂക്കു വിളക്കുകളും അമ്പലമണിയും വിഗ്രഹത്തില്‍ ചാര്‍ത്താന്‍ സ്വര്‍ണ്ണമാലയും സമര്‍പ്പിച്ചു. ഇന്നലെ വൈകീട്ട് ദീപാരാധന സമയത്ത് പ്രവാസി വ്യവസായി ആലപ്പുഴ കരുവാറ്റ സ്വദേശി സുരേഷ് കുമാര്‍ പാലാഴിയാണ് ഇവ സമര്‍പ്പിച്ചത്.

ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാട് കൊടിമരത്തിന് സമീപം വാതില്‍മാടത്തിന് മുന്നില്‍ ദശാവതാര വിളക്കില്‍ ദീപം തെളിയിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ സമര്‍പ്പണം എറ്റുവാങ്ങി. മുന്‍ ഭരണ സമിതി അംഗം മനോജ് ബി നായര്‍, പ്രമോദ് കളരിക്കല്‍, ക്ഷേത്രം അസി മാനേജര്‍ കെ രാമകൃഷ്ണന്‍, വിനു പരപ്പനങ്ങാടി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. വഴിപാട് സമര്‍പ്പണത്തിന് ഏകദേശം 25 ലക്ഷം രൂപ വിലമതിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

കേന്ദ്ര സർക്കാർ സർവീസ് മോഹിക്കുന്നവർക്ക് ഇത് സുവർണാവസരം; സി.ജി.എൽ പരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ച് എസ്എസ്‌സി

കേന്ദ്ര സർക്കാർ സർവീസ് മോഹിക്കുന്നവർക്ക് ഇത് സുവർണാവസരം; സി.ജി.എൽ പരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ച് എസ്എസ്‌സി

കേന്ദ്ര സർക്കാർ ജോലി ആ​ഗ്രഹിക്കുന്നവർക്ക് ഇത് സുവർണകാലം. കബൈൻഡ് ലെവൽ (സി.ജി.എൽ) പരീക്ഷയ്‌ക്കായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ജൂലൈ 24 വരെ അപേക്ഷിക്കാം.

ടയർ-1, ടയർ-2 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ദേശീയതലത്തിൽ നടത്തുക. ടയർ-1 പരീക്ഷ സെപ്റ്റംബർ-ഒക്ടോബർ മാസത്തിലും ടയർ-2 പരീക്ഷ ഡിസംബറിലും നടക്കും. ടയർ വൺ പരീക്ഷയിൽ ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിം​ഗ്, പൊതുവിജ്ഞാനം, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ വിഷയങ്ങളിൽ ഒബ്ജക്ടീവ്, മൾട്ടിപ്പിൾ ചോയിസ് മാതൃകയിൽ 100 ചോദ്യങ്ങളുണ്ടാവും. പരമാവധി 200 മാർക്ക്. ഒരുമണിക്കൂർ സമയം ലഭിക്കും. ഇതിൽ യോഗ്യത നേടുന്നവരെ ‘ടയർ-2’ പരീക്ഷയ്‌ക്ക് ക്ഷണിക്കും.

ടയർ-2 പരീക്ഷയിൽ രണ്ട് പേപ്പറുകളാണുള്ളത്. പേപ്പർ ഒന്നിൽ മാത്തമാറ്റിക്കൽ എബിലിറ്റീസ്, റീസണിങ് ആൻഡ് ജനറൽ ഇന്റലിജൻസ്, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ, പൊതുവിജ്ഞാനം വിഷയങ്ങളിലായി 130 ചോദ്യങ്ങൾ. പരമാവധി 390 മാർക്ക്. രണ്ടുമണിക്കൂർ സമയം ലഭിക്കും. ഇതിന് പുറമേ കമ്പ്യൂട്ടർ നോളജ്, ഡാറ്റാ എൻട്രി സ്പീഡ് ടെസ്റ്റ് എന്നിവയുണ്ടാവും. കൂടുതൽ വിവരങ്ങൾക്ക് ssc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം നടന്നു

ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം നടന്നു

ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം നടന്നു. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. ഹസീന ഉദ്ഘാടനം നിർവഹിച്ചു. എം. മാധവൻകുട്ടി അധ്യക്ഷനായി. റ്റി. ബേബിസുധ
മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫീസർ ധന്യ, പി രഘുത്തമൻ, മുബാറക്, സജാദ്
മനു തുടങ്ങിയവർ പങ്കെടുത്തു.