യാത്രക്കാരിയുടെ ബാഗിൽ നിന്നും പതിനൊന്നരപ്പവൻ സ്വർണവും ഒരുലക്ഷം രൂപയും കവർന്നതായി പരാതി

യാത്രക്കാരിയുടെ ബാഗിൽ നിന്നും പതിനൊന്നരപ്പവൻ സ്വർണവും ഒരുലക്ഷം രൂപയും കവർന്നതായി പരാതി

പോത്തൻകോട്: വെമ്പായം കൊഞ്ചിറ മേനാംകോട് ലാൽ ഭവനിൽ ഗ്രേസി ദാസിന്റെ (67) ബാഗിൽ നിന്നാണ് പണവും സ്വർണവും നഷ്ടമായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സംഭവത്തിൽ പോത്തൻകോട് പൊലീസിൽ പരാതി നൽകി.

ഇന്നലെ രാവിലെ 11.30ന് പോത്തൻകോട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കേരള ഗ്രാമീൺ ബാങ്ക് ശാഖയിൽ കാർഷിക വായ്‌പയായി പണയം വയ്ക്കാൻ കൊണ്ടുവന്നതായിരുന്നു സ്വർണം.

മകന്റെ സുഹൃത്തിന് നൽകാനുള്ള നാലര ലക്ഷം രൂപയ്ക്ക് വേണ്ടിയാണ് പണയം വയ്ക്കാനെത്തിയത്. എന്നാൽ കാർഷിക വായ്പ സ്‌കീമിൽ പണയം വയ്‌ക്കാൻ പറ്റില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. തുടർന്ന് ഇതേ ബാങ്കിൽ വീട്ടമ്മ ഫിക്‌സഡ് ഡെപ്പോസിറ്റായി ഇട്ടിരുന്ന ഏഴുലക്ഷത്തിൽ നിന്ന് 5.60 ലക്ഷം രൂപ പിൻവലിക്കുകയും അതിൽ നിന്ന് മകന്റെ സുഹൃത്തിന് നൽകാനുള്ള തുക അക്കൗണ്ട് ട്രാൻസ്‌ഫർ വഴി നൽകുകയുമായിരുന്നു.

സൗജന്യ റിക്രൂട്ട്മെന്റ്, യുഎഇയിൽ നഴ്സുമാർക്ക് ജോലി നേടാം; 85,682 രൂപ ശമ്പളം, നിരവധി അനൂകൂല്യങ്ങളും

സൗജന്യ റിക്രൂട്ട്മെന്റ്, യുഎഇയിൽ നഴ്സുമാർക്ക് ജോലി നേടാം; 85,682 രൂപ ശമ്പളം, നിരവധി അനൂകൂല്യങ്ങളും

യു എ ഇയിലെ ഹോംകെയർ മേഖലയിൽ അസിസ്റ്റന്റ് നഴ്‌സ് തസ്തികയിൽ നിയമനം നടത്തുന്നു. കേരള സർക്കാർ ഏജൻസിയായ ഒഡേപെക് വഴി സൗജന്യമായി ആണ് നിയമനം നടത്തുന്നത്.

50 വനിതാ ഉദ്യോഗാർത്ഥികൾക്കാണ് നിലവിൽ അവസരം. നിയമനം ലഭിക്കുന്നവർക്ക് 3,500 ദിനാർ (85,682 രൂപ) ശമ്പളം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 15 ജനുവരി 2026.

യോഗ്യത
ഉദ്യോഗാർത്ഥികൾ ബി എസ് സി നഴ്സിങ്/ ജി എൻ എം പാസായിക്കണം.

ഉദ്യോഗാർത്ഥികൾക്ക് എം ഒ എച്ച് / ഡി എച്ച് എ അസിസ്റ്റന്റ് നഴ്‌സ് ലൈസൻസ് ഉണ്ടായിരിക്കണം. ഡാറ്റാഫ്ലോ പൂർത്തിയായതോ നടപടികൾ പുരോഗമിക്കുന്നതോ ആയവർക്ക് അപേക്ഷിക്കാം.

ആശുപത്രി / ക്ലിനിക്ക് / ഹോംകെയർ മേഖലയിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം ആവശ്യമാണ്.

20 മുതൽ 40 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 5 അടി ഉയരം വേണം, ബി എം ഐ യോഗ്യമായിരിക്കണം

ഇംഗ്ലീഷ് ആശയവിനിമയത്തിൽ പ്രാവീണ്യം ആവശ്യമാണ്

ജോലി സമയം: ഒരു മാസത്തിൽ 15 ദിവസം*24 മണിക്കൂർ (360 മണിക്കൂർ)

ഓവർടൈം: 15 ദിവസം*24 മണിക്കൂർ (360 മണിക്കൂർ) ഡ്യൂട്ടി സമയം കഴിഞ്ഞതിന് ശേഷം ഓവർടൈം വേതനത്തിന് അർഹതയുണ്ട്.

ശമ്പളവും ആനുകൂല്യങ്ങളും
ശമ്പളം: AED 3,500 പ്രതിമാസം

വിസ / കരാർ: കമ്പനി നൽകും (24 മാസം / 2 വർഷം)

താമസം: വാടക സൗജന്യം

വൈദ്യുതി, വെള്ളം (SEWA), ഇന്റർനെറ്റ് ചെലവ് താമസക്കാർ വഹിക്കണം (ഏകദേശം AED 100 – 150)

ഗതാഗതം: കമ്പനി നൽകും (പിക് അപ് & ഡ്രോപ്പ്)

മെഡിക്കൽ ഇൻഷുറൻസ്:

സൗജന്യ ഇൻ-ഹൗസ് GP കൺസൾട്ടേഷൻ

ലാബ് പരിശോധനകൾ, IV ഇൻജക്ഷൻ

അടിസ്ഥാന മെഡിക്കൽ ഇൻഷുറൻസ് സൗജന്യം

അപേക്ഷിക്കേണ്ട വിധം
താൽപ്പര്യമുള്ളവർ CV, പാസ്‌പോർട്ട് പകർപ്പ്, എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം recruit@odepc.in എന്ന ഇമെയിലിലേക്ക് Subject: “Assistant Nurse to UAE” എന്ന് ചേർത്ത് 15 ജനുവരി 2026-ന് മുമ്പായി അയക്കണം.

വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യു

https://odepc.kerala.gov.in/job/free-recruitment-of-assistant-nurse-to-uae.pdf

പോറ്റിയുമായി ബന്ധമില്ല; സ്വര്‍ണക്കൊള്ളയില്‍ ഡി മണിക്ക് ക്ലീന്‍ ചിറ്റ്; എസ്‌ഐടി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

പോറ്റിയുമായി ബന്ധമില്ല; സ്വര്‍ണക്കൊള്ളയില്‍ ഡി മണിക്ക് ക്ലീന്‍ ചിറ്റ്; എസ്‌ഐടി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണം നേരിട്ട തമിഴ്‌നാട് വ്യവസായി ഡി മണിക്ക് ക്ലീന്‍ചിറ്റ് നല്‍കി എസ്‌ഐടി. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് മണിയില്‍ നിന്നും സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് എസ്‌ഐടി അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് ഡിണ്ടിഗല്‍ സ്വദേശിയായ മണിയെ രണ്ടുവട്ടം എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. തമിഴ്‌നാട്ടിലെത്തിയും തിരുവനന്തപുരത്തെ ഈഞ്ചയ്ക്കലിലെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയുമായിരുന്നു ചോദ്യം ചെയ്യല്‍.

ഇയാളുടെ തമിഴ്‌നാട്ടിലെ കേന്ദ്രങ്ങളില്‍ എസ്‌ഐടി റെയ്ഡും നടത്തിയിരുന്നു. എന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളയിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഒരു ബന്ധവും പ്രത്യേക അന്വേഷണസംഘത്തിന് ഡി മണിയില്‍നിന്നും കണ്ടെത്താനായില്ല. പോറ്റിയും ഡി മണിയും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ഫോണ്‍ സംഭാഷണം നടത്തിയോ എന്നതുള്‍പ്പടെ വിശദമായി എസ്‌ഐടി പരിശോധിച്ചിരുന്നു.കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ജീവിത്തില്‍ രണ്ടുതവണമാത്രമേ തിരുവനന്തപുരത്ത് വന്നിട്ടുള്ളുവെന്നും വികാരധീനനായി പറഞ്ഞിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്നും ഇനിയും തന്നെ വേട്ടയാടിയാല്‍ താന്‍ ജീവനൊടുക്കുമെന്നും ഡി മണി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടിയിരുന്നു

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംസാരിച്ച വ്യവസായി വഴിയാണ് ഡി മണിയുടെ പേര് എഎസ്‌ഐടിക്ക് ലഭിക്കുന്നത്. തുടര്‍ന്നായിരുന്നു തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള അന്വേഷണം.ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ കൈവശമുണ്ടെന്ന് ഡി മണി പറഞ്ഞതായിട്ടായിരുന്നു വ്യവസായിയുടെ മൊഴി. ചാക്കില്‍ കെട്ടിയ നിലയില്‍ വസ്തുക്കള്‍ കാണിച്ചെന്നും അമൂല്യ വസ്തുക്കള്‍ നല്‍കിയത് ഉണ്ണികൃഷ്ണന്‍ പോറ്റിയെന്നും ഡി മണി പറഞ്ഞതായും വ്യവസായി എസ്‌ഐടിയെ അറിയിച്ചിരുന്നു.

ഉമ്മൻ ചാണ്ടിയുടെ അപരൻ; മിമിക്രി താരം രഘു കളമശേരി അന്തരിച്ചു

ഉമ്മൻ ചാണ്ടിയുടെ അപരൻ; മിമിക്രി താരം രഘു കളമശേരി അന്തരിച്ചു

കൊച്ചി: മിമിക്രി കലാകാരനും നടനുമായ രഘു കളമശേരി അന്തരിച്ചു. ഇന്ന് രാവിലെ കടവന്ത്രയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കളമശ്ശേരി നേവൽ ബേസിലെ ഉദ്യോഗസ്ഥനായിരുന്നു. പി എസ് രഘു എന്നാണ് മുഴുവൻ പേര്.

ഏഷ്യാനെറ്റിലെ സിനിമാല എന്ന ഷോയിലൂടെ ഉമ്മൻ ചാണ്ടിയുടെ അപരനായാണ് രഘു പ്രശസ്തനായത്. ഇതിന് പുറമെ പല വേദികളിലും അദ്ദേഹം ഉമ്മൻ ചാണ്ടിയായി വേഷമിട്ടിരുന്നു. സ്റ്റേജ് ഷോകളിലടക്കം സജീവമായിരുന്നു. സിനിമാ- ടെലിവിഷൻ രം​ഗത്തെ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രഘുവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നത്.

‘നേതാജി മുക്ക്-കണ്ണങ്കര-തേവയിൽ-പേരയിൽ ഉന്നതി റോഡ് നവീകരണത്തിന് ഒന്നര കോടി അനുവദിച്ചു’; എം എൽ എ

‘നേതാജി മുക്ക്-കണ്ണങ്കര-തേവയിൽ-പേരയിൽ ഉന്നതി റോഡ് നവീകരണത്തിന് ഒന്നര കോടി അനുവദിച്ചു’; എം എൽ എ

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ കിളിമാനൂർ ഗ്രാമ പഞ്ചായത്തിലെ നേതാജി മുക്ക് – കണ്ണങ്കര – തേവയിൽ – പേരയിൽ ഉന്നതി റോഡ് നവീകരണത്തിന് 1.50 ലക്ഷം (ഒന്നര കോടി) രൂപയുടെ ഭരണാനുമതി ലഭ്യമായതായി ഒ.എസ്. അംബിക എം. എൽ.എ അറിയിച്ചു. സംസ്ഥാന സർക്കാരിൻ്റെ വാർഷിക ബജറ്റിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് തുക അനുവദിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പിനാണ് നിർവഹണ ചുമതല. സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻ്റർ നടപടികൾ സമയ ബന്ധിതമായി സ്വീകരിച്ച് പ്രവൃത്തി ആരംഭിക്കും എന്ന് എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇക്കാസയുടെ ഭാഗമായി തിരുവനന്തപുരം മ്യൂസിയവും മൃഗശാലയും പാഠശാലയാക്കി കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്

ഇക്കാസയുടെ ഭാഗമായി തിരുവനന്തപുരം മ്യൂസിയവും മൃഗശാലയും പാഠശാലയാക്കി കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്

തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ ‘എവരി ചൈൽഡ് എ സയന്റിസ്റ്റ് ആൻഡ് ആർട്ടിസ്റ്റ്’ (ECASA) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ‘ബയോ എക്സ്പ്ലോർ 2026’ പരിപാടി തിരുവനന്തപുരം മ്യൂസിയം ആൻഡ് മൃഗശാലയിൽ വെച്ച് നടന്നു. കുട്ടികളിൽ ശാസ്ത്രബോധവും കലാബോധവും ഒരുമിച്ച് വളർത്തി ഭാവിയിലെ ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തകരായി അവരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും പ്രശസ്ത ശാസ്ത്രജ്ഞനുമായ പത്മശ്രീ എം. സി. ദത്തൻ ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബോർഡിന്റെ സയന്റിഫിക് ഓഫീസർ ഡോ. വി. ഉണ്ണികൃഷ്ണൻ സ്വാഗതവും സീനിയർ റിസർച്ച് ഓഫീസർ ഡോ. അഖില എസ്. നായർ നന്ദിയും രേഖപ്പെടുത്തി. ECASA അഡ്വൈസറി കമ്മിറ്റി അംഗം ഡോ. എം. പി. രാധാമണി, തിരുവനന്തപുരം മൃഗശാല സൂപ്രണ്ട് രാജേഷ് വി., പ്രൊഫ. ഷാജി കുമാർ വാമനപുരം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വിദ്യാർത്ഥികൾക്ക് പ്രകൃതിയെ അനുഭവത്തിലൂടെ പഠിക്കാൻ അവസരം ഒരുക്കിയ ബയോ എക്സ്പ്ലോർ 2026, പരമ്പരാഗത ക്ലാസ് മുറി പഠനത്തിന് അതീതമായ ശാസ്ത്രീയ അന്വേഷണ യാത്രയായാണ് രൂപകൽപ്പന ചെയ്തത്. മൃഗശാലയ്ക്കുള്ളിലെ വിവിധ ഇനം മരങ്ങൾ, അവയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന സംരക്ഷിത ജന്തുക്കൾ, അവ തമ്മിലുള്ള പരസ്പര ആശ്രയ ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങളിലൂടെയാണ് കുട്ടികളെ നയിച്ചത്. ജൈവവൈവിധ്യത്തിന്റെ സങ്കീർണ്ണതയും പരിസ്ഥിതിയിലെ ഓരോ ജീവിയും വഹിക്കുന്ന പങ്കും നേരിട്ടുള്ള നിരീക്ഷണത്തിലൂടെ മനസ്സിലാക്കാൻ പരിപാടി സഹായകമായി.

ECASA പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് വാക്ക് വിത്ത് സയന്റിസ്റ്റ്, വാക്ക് വിത്ത് ആർട്ടിസ്റ്റ് എന്നീ വിഭാഗങ്ങളിലായി ആകെ 12 ശാസ്ത്ര-കല അധിഷ്ഠിത പഠനപരിപാടികളാണ് വരുന്ന മൂന്നുമാസത്തിനുള്ളിൽ സംഘടിപ്പിക്കുന്നത്. ‘വാക്ക് വിത്ത് സയന്റിസ്റ്റ്’ എന്ന പരിപാടിയുടെ ഭാഗമായാണ് ബയോ എക്സ്പ്ലോർ സംഘടിപ്പിച്ചത്.

കുട്ടികളെ ബാല്യത്തിൽ തന്നെ പ്രകൃതിയോടും ശാസ്ത്രത്തോടും കലാപരമായ സമീപനത്തോടും ബന്ധിപ്പിക്കുക എന്നതാണ് ECASA പദ്ധതിയുടെ മുഖ്യ ലക്ഷ്യം. ഇതിലൂടെ ഭാവിയിൽ ജൈവവൈവിധ്യ സംരക്ഷണത്തിന്റെ അംബാസിഡർമാരായി കുട്ടികളെ മാറ്റുക എന്ന ദീർഘകാല ലക്ഷ്യമാണ് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മുന്നോട്ടുവയ്ക്കുന്നത്. അനുഭവപഠനത്തിലൂടെ വളരുന്ന ഇത്തരം പരിപാടികൾ, ജൈവവൈവിധ്യ സംരക്ഷണത്തിന് സമൂഹതലത്തിൽ ശക്തമായ അടിത്തറ ഒരുക്കുമെന്ന് ബോർഡ് ചെയർമാൻ ഡോ. എൻ അനിൽകുമാർ പറഞ്ഞു. ശ്രീകാര്യം ഗവൺമെൻറ് ഹൈസ്കൂൾ, വി ജെ എം യുപിഎസ് വള്ളക്കടവ്, ഹാജി സി എച്ച് മെമ്മോറിയൽ ഹൈസ്കൂൾ വള്ളക്കടവ്, കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂൾ, തൈക്കാട് മോഡൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അടക്കം 50 പേർ പരിപാടിയിൽ പങ്കെടുത്തു.