‘പോടാ പുല്ലേയെന്ന് പറഞ്ഞ് ഇറങ്ങി ഓടാന്‍ പറ്റില്ല, മേയര്‍ ആക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ശ്രീലേഖ

‘പോടാ പുല്ലേയെന്ന് പറഞ്ഞ് ഇറങ്ങി ഓടാന്‍ പറ്റില്ല, മേയര്‍ ആക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ബിജെപി കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ. മേയര്‍ ആക്കുമെന്ന ഉറപ്പിലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മേയര്‍ ആക്കുമെന്ന തരത്തിലായിരുന്നു പ്രചാരണം. അവസാനം ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലാണ് വി വി രാജേഷ് മേയറായതെന്നു ശ്രീലേഖ പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് ശ്രീലേഖ അതൃപ്തി പ്രകടിപ്പിച്ചത്.

‘എന്നെ തെരഞ്ഞെടുപ്പിന് നിര്‍ത്തിയത് കൗണ്‍സിലറായിട്ട് മത്സരിക്കാന്‍ വേണ്ടിയല്ല. മേയറാകുമെന്ന വാഗ്ദാനത്തിന്റെ പുറത്താണ്. മത്സരിക്കാന്‍ ഞാന്‍ വിസമ്മതിച്ചിരുന്നു. ഞാനായിരിക്കും തെരഞ്ഞെടുപ്പിന്റെ മുഖം എന്നും സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടയാളെന്നുമാണ് വിചാരിച്ചത്. എന്നാല്‍ കൗണ്‍സിലര്‍ ആകേണ്ട സാഹചര്യത്തില്‍ പാര്‍ട്ടി പറഞ്ഞത് അംഗീകരിച്ചാണ് നിന്നത്. അങ്ങനെതന്നെയാണ് പറഞ്ഞിരുന്നതും അത്തരമൊരു ചിത്രമാണ് എല്ലായിടത്തും കൊടുത്തിരുന്നതും.

എല്ലാ പത്രങ്ങളുടെയും ചര്‍ച്ചകള്‍ക്കും എന്നെയാണ് വിട്ടുകൊണ്ടിരുന്നത്. അവസാന നിമിഷം വരെ അങ്ങനെയാണ് കേട്ടിരുന്നത്. എന്തോ കാരണങ്ങള്‍ക്കൊണ്ട് അവസാനനിമിഷം മാറി. രാജേഷിന് ഭേദപ്പെട്ട രീതിയില്‍ മേയറായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ആശയ്ക്ക് നല്ല ഡെപ്യൂട്ടി മേയറായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും കേന്ദ്രത്തിന് തോന്നിയതുകൊണ്ടാണ് അത്തരമൊരു തീരുമാനം വന്നതെന്നാണ് എന്റെ കണക്കുകൂട്ടല്‍’. ശ്രീലേഖ പറഞ്ഞു.

‘കേന്ദ്രനേതൃത്വം ഒരു തീരുമാനം എടുക്കുമ്പോള്‍ എതിര്‍ത്തുനിന്ന് പോടാ പുല്ലേയെന്ന് പറഞ്ഞ് ഇറങ്ങി ഓടാന്‍ പറ്റില്ല. എന്നെ ജയിപ്പിച്ച ആളുകളുണ്ട്. അവരോട് തനിക്ക് ആത്മാര്‍ത്ഥതയും കൂറും ഉണ്ട്. അതിനാലാണ് അഞ്ച് വര്‍ഷത്തേക്ക് കൗണ്‍സിലറായി തുടരാന്‍ തീരുമാനിച്ചത്. ചിലപ്പോള്‍ അത് നല്ലതിനായിരിക്കും’. ശ്രീലേഖ പറഞ്ഞു. ‘കോർപ്പറേഷനിൽ 10 വാർഡുകളിലെ സ്ഥാനാർത്ഥികളോടൊപ്പം പ്രവർത്തിച്ച്, അവരെ വിജയിപ്പിക്കുക എന്നതായിരുന്നു ആദ്യം പാർട്ടി ഏൽപ്പിച്ചിരുന്ന ദൗത്യം. അന്നു മത്സരിക്കാൻ തീരുമാനിച്ചിരുന്നില്ല. സംസ്ഥാന നേതൃത്വമാണ് മത്സരിക്കാൻ ആവശ്യപ്പെട്ടത്. ഞാൻ ഒന്നര വർഷമേ ആയിട്ടുള്ള രാഷ്ട്രീയത്തിൽ പ്രവേശിച്ചിട്ട്. കോർപ്പറേഷനിലും രാഷ്ട്രീയരം​ഗത്തും പത്തു മുപ്പതു വർഷത്തോളം പ്രവർത്തിവർക്ക് മുകളിൽ എന്നെ പ്രതിഷ്ടിക്കേണ്ട എന്നതാകും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്നിലെന്നും’ ശ്രീലേഖ പറഞ്ഞു.

കോർപ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ശാസ്തമം​ഗലം ഡിവിഷനിൽ നിന്നാണ് ആർ ശ്രീലേഖ വിജയിച്ചത്. മുൻ ഡിജിപിയായ ശ്രീലേഖ നിലവിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷ കൂടിയാണ്. മേയർ സ്ഥാനത്തേക്ക് അവസാന നിമിഷം വരെ ശ്രീലേഖയുടെ പേരാണ് ഉയർന്നു കേട്ടിരുന്നത്.

എന്നാൽ ആർഎസ്എസും മുരളീധരപക്ഷവും എതിർപ്പ് ഉന്നയിച്ചതോടെയാണ് ശ്രീലേഖയ്ക്ക് പകരം വി വി രാജേഷിനെ മേയർ പദവിയിലേക്ക് ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. മേയര്‍ സ്ഥാനത്ത് പരിഗണിക്കാത്തത് സംബന്ധിച്ച് പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നും സംസ്ഥാന നേതൃത്വം ശ്രീലേഖയോട് അഭ്യര്‍ത്ഥിച്ചിരുന്നു. മേയർ പദവി നഷ്ടമായതിന് പകരം, ശ്രീലേഖയെ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാമെന്ന് വട്ടിയൂർക്കാവിൽ വാ​ഗ്ദാനം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

ഉത്തർപ്രദേശിൽ നടന്ന നാഷണൽ കിക്ക്‌ ബോക്സിങ് മത്സരത്തിൽ വെള്ളി മെഡൽ നേടി ചിറയിൻകീഴ് സ്വദേശി

ഉത്തർപ്രദേശിൽ നടന്ന നാഷണൽ കിക്ക്‌ ബോക്സിങ് മത്സരത്തിൽ വെള്ളി മെഡൽ നേടി ചിറയിൻകീഴ് സ്വദേശി

ഉത്തർപ്രദേശിൽ നടന്ന നാഷണൽ കിക്ക്‌ ബോക്സിങ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു സബ് ജൂനിയർ മത്സരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കി അരുൺ കൃഷ്ണ എ ആർ. ചിറയിൻകീഴ് പുരവൂർ തെക്കെവിള വീട്ടിൽ (നിയർ ആലിന്റെമൂട്) അനി. സിയുടെയും രാജികൃഷ്ണയുടെയും മകനാണ്. ആറ്റിങ്ങൽ നവഭാരത് എച്ച് എസ് എസ് +2 വിദ്യാർത്ഥി ആണ്.

ആറ്റിങ്ങൽ പൂവമ്പാറ ആറ്റിൽ മൃതദേഹം കണ്ടെത്തി

ആറ്റിങ്ങൽ പൂവമ്പാറ ആറ്റിൽ മൃതദേഹം കണ്ടെത്തി

ആറ്റിങ്ങൽ: ആറ്റിങ്ങൽ പൂവൻപാറ ആറ്റിൽ മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. രാവിലെ ഏഴര മണിയോടെ നാട്ടുകാരാണ് മൃതദേഹം കാണുന്നത്. തുടർന്ന് ആറ്റിങ്ങൽ പോലീസിനെ വിവരം അറിയിക്കുകയും മൃതദേഹം കരയ്ക്കെത്തിക്കുകയും ചെയ്തു. സമീപത്തു കണ്ട ബാഗിൽ നിന്നും ലഭിച്ച തിരിച്ചറിയൽ രേഖകളിൽ നിന്നും ആലംകോട് മണ്ണൂർഭാഗം ചരുവിള പുത്തൻ വീട്ടിൽ 58 കാരനായ ബിജു ഗോപാലന്റെ മൃതദേഹമാണെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബിജുവിന്റെ വീട്ടുകാരെ ബന്ധപ്പെട്ടു.

ഏകദേശം 20 വർഷത്തോളമായി ഭാര്യയുമായി പിണങ്ങി കഴിയുന്നയാളാണ് ബിജുവെന്ന് മനസ്സിലാക്കി. തുടർന്ന് ഭാര്യ മൃതദേഹം തിരിച്ചറിയുകയും ബിജു ആണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. കേശവൻ ഗോപാലന്റെയും ലളിതയുടെയും മകനാണ് ബിജു.

നാവായിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ആസിഫ് കടയിൽ രാജിവെച്ചു

നാവായിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ആസിഫ് കടയിൽ രാജിവെച്ചു

കല്ലമ്പലം: ഡിസിസി നേതൃത്വം ഇടപെട്ട് രാജിവെക്കാൻ അന്ത്യശാസനം നൽകിയിരുന്നു. രാജി വെച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് അയോഗ്യത അടക്കമുള്ള കടുത്ത നടപടിയിലേക്ക് പോകുമെന്ന് നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നു. 24 വാർഡുകൾ ഉള്ള പഞ്ചായത്തിൽ 12 സീറ്റുകൾ യുഡിഎഫ് നേടിയിരുന്നു. പ്രസിഡന്റ് സ്ഥാനത്ത് ചൊല്ലി രണ്ട് ഗ്രൂപ്പുകൾ തമ്മിൽ തർക്കം ഉണ്ടായി. ഇത് പരിഹരിക്കാതെ വന്നതോടെ എൽഡിഎഫിന്റെ 6 മെമ്പർമാരുടെ സഹായത്തോടെ നാല് യുഡിഎഫ് വിമതർ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മെമ്പറായ ആസിഫ് കടയിലിനെ പിന്തുണച്ചു. എൽഡിഎഫ് പിന്തുണയോടെ വൈസ് പ്രസിഡന്റ് ആയ റീന ഫസൽ നേരത്തെ രാജി വെച്ചിരുന്നു.

തുടര്‍ച്ചയായി നാല് ദിവസം പണമിടപാടുകള്‍ മുടങ്ങും,27 ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക സമരം

തുടര്‍ച്ചയായി നാല് ദിവസം പണമിടപാടുകള്‍ മുടങ്ങും,27 ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക സമരം

തിരുവനന്തപുരം: ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടന. ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുക.

നിലവില്‍ ഞായറാഴ്ചകള്‍ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാര്‍ക്ക് അവധിയുള്ളത്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകള്‍ കൂടി അവധിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജനുവരി 24 നാലാം ശനിയും 25 ഞായറാഴ്ചയും 26 പൊതു അവധിയുമാണ്. 27ന് പണിമുടക്ക് നടക്കുകയാണെങ്കില്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം തുടര്‍ച്ചയായി നാല് ദിവസം മുടങ്ങും.

ശനിയാഴ്ചകള്‍ അവധിയായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ ശമ്പള പരിഷ്‌കരണ കരാറിനിടെ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും തമ്മില്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇത് നടപ്പായില്ലെന്നാണ് പരാതി. തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാന്‍ ജീവനക്കാര്‍ സമ്മതിച്ചിട്ടുള്ളതിനാല്‍, പ്രവൃത്തി സമയത്തില്‍ കുറവുണ്ടാകില്ലെന്ന് സംഘടന അറിയിച്ചു.

വക്കം ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

വക്കം ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

വക്കം ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ന്യൂ എൽ പി എസിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ന്യൂട്ടൺ അക്ബർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കെ.എസ്.ഇ.ബിയുമായി സഹകരിച്ച് വൈദ്യുതി അപകടരഹിത കേരളം പദ്ധതിയും സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പുമായി സഹകരിച്ച് സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട വസ്തുതകളെ കുറിച്ചും, എക്സെസ് വകുപ്പുമായി സഹകരിച്ച് ലഹരി വിരുദ്ധ കാമ്പയിനും മൈമും, ആരോഗ്യ വകുപ്പും ഫയർ & റെസ്ക്യൂ ഡിപ്പാർട്ട്മെൻ്റ് മായി സഹകരിച്ച് ജീവൻ രക്ഷാ ഉപാധികളെക്കുറിച്ചും, എൽ എസ് ജി ഡിയുമായി സഹകരിച്ച് വിജ്ഞാന കേരളം സർവ്വേയും മഹാസഭയും നടത്തി. 26/12നു ആരംഭിച്ച ക്യാമ്പ് 1/1/നാണു സമാപിച്ചത്.