സ്ത്രീ സുരക്ഷാ പദ്ധതി: അക്ഷയ സര്‍വീസ് ചാര്‍ജ് 40 രൂപ; സര്‍ക്കാര്‍ സര്‍ക്കുലര്‍

സ്ത്രീ സുരക്ഷാ പദ്ധതി: അക്ഷയ സര്‍വീസ് ചാര്‍ജ് 40 രൂപ; സര്‍ക്കാര്‍ സര്‍ക്കുലര്‍

തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്ട്രേഷനും അനുബന്ധ സേവനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് നിശ്ചയിച്ചു. ഈ സേവനങ്ങള്‍ക്ക് 40 രൂപയാണ് ഈടാക്കാനാകുക. കൂടാതെ രേഖകളുടെ സ്‌കാനിങ്, പ്രിന്റ് എന്നിവക്ക് നിലവിലെ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള തുക ഈടാക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

നിലവില്‍ സംസ്ഥാനത്തെ മറ്റു സാമൂഹ്യക്ഷേമ പദ്ധതികളുടെയോ പെന്‍ഷനുകളുടെയോ ഗുണഭോക്താക്കളല്ലാത്ത അര്‍ഹരായ സ്ത്രീകള്‍ക്ക് മാസം 1,000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. ksmart.lsgkerala.gov.in വെബ്‌സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

കേരളത്തില്‍ സ്ഥിരതാമസക്കാരായ 35നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാര്‍ഡ്), മുന്‍ഗണനാ വിഭാഗം (പിങ്ക് കാര്‍ഡ്) റേഷന്‍ കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് പദ്ധതിയില്‍ അപേക്ഷിക്കാം.

അഗസ്ത്യാര്‍കൂടം ട്രക്കിങ് 14 മുതല്‍; ഓണ്‍ലൈന്‍ ബുക്കിങ് രണ്ട് ഘട്ടമായി

അഗസ്ത്യാര്‍കൂടം ട്രക്കിങ് 14 മുതല്‍; ഓണ്‍ലൈന്‍ ബുക്കിങ് രണ്ട് ഘട്ടമായി

തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം ട്രക്കിങ് 14 മുതല്‍ ഫെബ്രുവരി 11 വരെ നടത്തും. ഒരാള്‍ക്ക് 3000 രൂപയാണ് ഫീസ്. രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ (മോഡേണ്‍ മെഡിസിന്‍) ഏഴു ദിവസത്തിനുള്ളില്‍ നല്‍കുന്ന മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ ട്രക്കിങ്ങ് അനുവദിക്കുകയുള്ളൂ.

ഓണ്‍ലൈന്‍ ബുക്കിങ് രണ്ടു ഘട്ടങ്ങളിലായി നടക്കും. 14 മുതല്‍ 31 വരെയുള്ള ട്രെക്കിങ്ങിന് ജനുവരി ആദ്യവാരം ബുക്കിങ് ആരംഭിക്കും. ഫെബ്രുവരി 1 മുതല്‍ 11 വരെ ട്രെക്കിങിന് ജനുവരി മൂന്നാം വാരത്തെ അവസാന ദിവസങ്ങളിലായിരിക്കും ബുക്കിങ്.

കീം പ്രവേശന പരീക്ഷ : നാളെ മുതൽ അപേക്ഷിക്കാം

കീം പ്രവേശന പരീക്ഷ : നാളെ മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്‌ക്ക്‌ നാളെ മുതൽ അപേക്ഷിക്കാം. ഈ മാസം 31ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

പ്രവേശന പരീക്ഷാ കമീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in-ലെ ‘കീം 2026 ഓൺലൈൻ ആപ്ലിക്കേഷൻ’ ലിങ്കിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സംവരണം, ഫീസ് ആനുകൂല്യങ്ങൾ ലഭിക്കാൻ ആവശ്യമായ സർട്ടിഫിക്കറ്റുകളും ഓൺലൈനായി നൽകണം. ഏപ്രിൽ ആദ്യ ആഴ്ചയാകും പരീക്ഷ നടക്കുക.

NIA: സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ ഒഴിവുകൾ,1.25 ലക്ഷം ശമ്പളം

NIA: സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ ഒഴിവുകൾ,1.25 ലക്ഷം ശമ്പളം

നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA) സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ 05 ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലുള്ള നിയമനമാണ് നടത്തുന്നത്. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 1.25 ലക്ഷം ശമ്പളം ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 13.01.2026.

യോഗ്യതാ മാനദണ്ഡങ്ങൾ
അംഗീകൃത സർവകലാശാലയിൽ നിന്ന് നിയമത്തിൽ (Law) ബിരുദം നേടിയിരിക്കണം. ക്രിമിനൽ കേസുകൾ കോടതിയിൽ കേസുകൾ കൈകാര്യം ചെയ്ത് കുറഞ്ഞത് 8 വർഷത്തെ അഭിഭാഷക പരിചയം (Bar experience) ഉണ്ടായിരിക്കണം.

നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. കരാർ കാലയളവിൽ സ്വകാര്യ നിയമപ്രാക്ടീസ് നടത്താൻ അവകാശമില്ല.

ഹൗസ് റന്റ് അലവൻസ് (HRA), മെഡിക്കൽ റീഇംബേഴ്‌സ്‌മെന്റ്, ലീവ് ട്രാവൽ കൺസെഷൻ (LTC) തുടങ്ങിയ മറ്റ് അലവൻസുകൾ ലഭ്യമല്ല. ടി എ,ഡി എ തുടങ്ങിയ അനുകൂല്യങ്ങൾ ലഭിക്കും.

ആദ്യ ഘട്ടത്തിൽ 1 വർഷത്തേക്കായിരിക്കും നിയമനം. പിന്നീട് കാലാവധി നീട്ടിയേക്കാം.

നിശ്ചിത മാതൃകയിൽ പൂർണ്ണമായി പൂരിപ്പിച്ച അപേക്ഷാ ഫോമും, വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകളും സർട്ടിഫിക്കറ്റുകളും സഹിതം രജിസ്റ്റേഡ് / സ്പീഡ് പോസ്റ്റ് മുഖേന താഴെ കൊടുത്ത വിലാസത്തിലേക്ക് അയയ്ക്കണം:

SP (Admin), NIA Headquarters,
CGO Complex, Lodhi Road,
New Delhi – 110003

അപൂർണ്ണമായ അപേക്ഷകളും അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കില്ല.

ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികളെ മാത്രമേ അഭിമുഖത്തിന് വിളിക്കുകയുള്ളൂ. അപേക്ഷാ ഫോമിന്റെ മാതൃക ലഭിക്കുന്നതിനായി NIAയുടെ ഔദ്യോഗിക വെബ്സൈറ്റ്: www.nia.gov.in

കെ.എസ്.ആര്‍.ടി.സിയ്ക്ക് 93.72 കോടി രൂപ അനുവദിച്ചു

കെ.എസ്.ആര്‍.ടി.സിയ്ക്ക് 93.72 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിന് 73.72 കോടി രൂപയും മറ്റ് ആവശ്യങ്ങള്‍ക്ക് 20 കോടി രൂപയുമാണ് ലഭ്യമാക്കിയത്.

ഈ വര്‍ഷം ഇതിനകം 1,201.56 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കിയത്. പെന്‍ഷന്‍ വിതരണത്തിന് 731.56 കോടി രൂപയും പ്രത്യേക സഹായമായി 470 കോടി രൂപയുമാണ് ലഭിച്ചത്. ഈ വര്‍ഷം ബജറ്റില്‍ കോര്‍പ്പറേഷനായി നീക്കിവച്ചത് 900 കോടി രൂപയാണ്. ബജറ്റ് വകയിരുത്തലിനുപുറമെ 301.56 കോടി രൂപകൂടി ഇതിനകം കെ.എസ്.ആര്‍.ടി.സിക്ക് ലഭ്യമായി.

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 8,027.72 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സഹായമായി ഇതുവരെ ലഭിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ 5,002 കോടി രൂപ ലഭിച്ചിരുന്നു. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ചേര്‍ന്ന് ആകെ 13,029.72 കോടി രൂപയാണ് കോര്‍പ്പറേഷന് സഹായമായി നല്‍കിയത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തില്‍ നല്‍കിയതാകട്ടേ 1,467 കോടി രൂപയും.

കാത്തിരിപ്പ് കണ്ണീരായി, ചികിത്സയ്ക്ക് പോയ നോബിൾ ഇനി ഓർമ്മ. ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു

കാത്തിരിപ്പ് കണ്ണീരായി, ചികിത്സയ്ക്ക് പോയ നോബിൾ ഇനി ഓർമ്മ. ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു

ശാസ്താംകോട്ട: റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കുന്നത്തൂർ മാനാമ്പുഴ നല്ലൂർ പുത്തൻവീട്ടിൽ സണ്ണി ഐസക്ക് മാത്യുവിൻ്റെയും, ലിസിയുടെയും മകൻ നോബിൾ ടി മാത്യു ആണ് മരിച്ചത് 38 വയസ്സായിരുന്നു പ്രായം..

കഴിഞ്ഞ ദിവസം കുന്നത്തൂർ പി.എച്ച്.സിയിലേക്ക് ചികിത്സയ്ക്കായി പോകുന്നു എന്ന് പറഞ്ഞാണ് നോബിൾ വീട്ടിൽ നിന്ന് ഇറങ്ങിയത്. മാനസിക അസ്വാസ്ഥ്യം നേരിട്ടിരുന്ന നോബിൾ ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ചെതെ ആയപ്പോള്‍ ബന്ധുക്കൾ അന്വേഷണം നടത്തി വരികയായിരുന്നു. തുടർന്ന് ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോഴാണ് സമാന ലക്ഷണങ്ങളുള്ള ഒരാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ വിവരം പോലീസ് അറിയിച്ചത്.

പോലീസിൻ്റെ നിർദ്ദേശപ്രകാരം ശാസ്താംകോട്ട താലൂക്കാശുപത്രി സൂക്ഷിച്ചിരുന്നു. ബന്ധുക്കളെത്തി തിരിച്ചറിയുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. നോബിളിൻ്റെ അപ്രതീക്ഷിത വേർപാട് കുന്നത്തൂർ ഗ്രാമത്തെയും മാനാമ്പുഴയിലെ പ്രിയപ്പെട്ടവരെയും വലിയ ദുഃഖത്തിലാഴ്ത്തി.