തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹിയറിങ്ങിലൂടെ 39,297 പേർ പുറത്തായി, സമയം ഇന്ന് അവസാനിക്കും

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹിയറിങ്ങിലൂടെ 39,297 പേർ പുറത്തായി, സമയം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും. ഇന്നലെ വരെ 122 നിയോജക മണ്ഡലങ്ങളിലാണ് ഹിയറിങ് പൂര്‍ത്തിയായത്. എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടര്‍ പട്ടിക പരിഷ്കരിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഹിയറിങ്ങിലൂടെ 39,297 പേരാണ് വോട്ടര്‍ പട്ടികയിൽ നിന്ന് പുറത്തായത്. ഇതിൽ 33,450 പേര്‍ താമസം മാറിയവരും 1,630 പേര്‍ വിദേശ പൗരത്വം സ്വീകരിച്ചവരുമാണ്. 4,217 പേര്‍ എന്യൂമറേഷൻ കാലഘട്ടത്തിൽ മരിച്ചവരാണ്. ഈ മാസം 21നാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്.

ആലിന്‍റെ കരൾ സ്വീകരിച്ച് ആറ് മാസം പ്രായമായ പെൺകുഞ്ഞ്; മെറ്റബോളിക് ഘടകങ്ങളിൽ പുരോഗതിയെന്ന് ഡോക്ട‍ർമാർ, നിരീക്ഷണത്തിൽ തുടരുന്നു

ആലിന്‍റെ കരൾ സ്വീകരിച്ച് ആറ് മാസം പ്രായമായ പെൺകുഞ്ഞ്; മെറ്റബോളിക് ഘടകങ്ങളിൽ പുരോഗതിയെന്ന് ഡോക്ട‍ർമാർ, നിരീക്ഷണത്തിൽ തുടരുന്നു

തിരുവനന്തപുരം: ആറുമാസം പ്രായമുള്ള പെൺകുഞ്ഞിന് തിരുവനന്തപുരം കിംസ് ഹെൽത്തിൽ അടിയന്തര കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഒൻപത് മാസം പ്രായമുള്ള മസ്തിഷ്കമരണം സ്ഥിരീകരിച്ച ദാതാവായ ആലിന്‍റെ കരളാണ് മാറ്റിവെച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ നിന്നാണ് അവയവം ലഭ്യമായത്. പ്രൈമറി ബിലിയറി അത്രേസിയ മൂലമുള്ള ഗുരുതര രോഗം കാരണം കുട്ടിയുടെ കരളിന്‍റെ പ്രവർത്തനം തകരാറിൽ ആരുന്നു. മൂന്ന് മാസം പ്രായമുള്ളപ്പോൾ മറ്റൊരു ആശുപത്രിയിൽ കാസായ് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ പിന്നീട് കരൾ പ്രവർത്തനം ക്രമേണ മോശമാകുകയും ജീവൻ രക്ഷിക്കാൻ കരൾ മാറ്റിവെക്കൽ നിർദ്ദേശിക്കപ്പെടുക ആയിരുന്നു.

ഫെബ്രുവരി 13-ന് രാത്രി 10:30-ന് ആരംഭിച്ച ശസ്ത്രക്രിയ ഇന്ന് രാവിലെ 6:00-ന് വിജയകരമായി പൂർത്തിയാക്കി. കുഞ്ഞിന്‍റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. മാറ്റിവെച്ച കരളുമായി ബന്ധപ്പെട്ട മെറ്റബോളിക് ഘടകങ്ങളിൽ പുരോഗതി കാണപ്പെടുന്നുണ്ട്. ഈ അവയവ ദാനത്തിനു സന്നദ്ധത പ്രകടിപ്പിച്ച ആലിൻ ഷെറിൻ എബ്രഹാമിന്‍റെ കുടുംബത്തിനു നന്ദി രേഖപെടുത്തുന്നതിനോടൊപ്പം ഈ ദൗത്യത്തിൽ മികച്ച പിന്തുണയും ഏകപനവും നൽകിയ കേരള സർക്കാരിനും കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനും, സിവിൽ-പോലീസ് അധികാരികൾക്കും, കൊച്ചി അമൃത ആശുപത്രിക്കും, കിംസ്ഹെൽത്തിലെ ട്രാൻസ്‌പ്ലാന്റ് സംഘത്തിനും, മാധ്യമങ്ങൾക്കും കിംസ്ഹെൽത്ത് നന്ദി അറിയിച്ചു.

സംസ്ഥാനത്ത് മരണാനാന്തര അവയവദാനത്തിലൂടെ കരൾ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിത്. ഇതോടെ സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിനും കരൾ സ്വീകരിക്കുന്ന കുഞ്ഞും ചരിത്രത്തിന്‍റെ ഭാഗമായി. 10 മാസമുള്ള ഏക മകളുടെ അവയവങ്ങള്‍ എറണാകുളം അമൃത ആശുപത്രിയിൽ അച്ഛൻ അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണുമാണ് ദാനം ചെയ്തത്. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിൻ എബ്രഹാം ഇനി 4 പേരിലൂടെയാണ് ജീവിക്കുക.

ഫെബ്രുവരി അഞ്ചാം തീയതി ഉച്ചയ്ക്ക് 2.30 മണിക്ക് റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള മകള്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എം.സി. റോഡ് വഴി കാറിൽ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോർമ കവല ജംഗ്ഷന് സമീപം എതിർദിശയിൽ നിന്നുവന്ന കാർ വാഹനത്തിലേക്ക് ഇടിച്ചുകയറി അപകടം സംഭവിക്കുകയായിരുന്നു. കുട്ടിയ്ക്ക് ഗുരുതമായി പരിക്കേൽക്കുകയും കൂടെയുണ്ടായിരുന്ന കുട്ടിയുടെ അമ്മയ്ക്കും മാതാവിന്റെ മാതാപിതാക്കൾക്കും സാരമായ പരിക്കുകൾ സംഭവിക്കുകയും ചെയ്തു.

വർക്കലയിൽ നിന്നും കാണാതായ 11 വയസ്സുകാരനെ കണ്ടെത്തി

വർക്കലയിൽ നിന്നും കാണാതായ 11 വയസ്സുകാരനെ കണ്ടെത്തി

വർക്കല മുത്താന ശിവപുരം രമ്യ ഭവനിൽ സജന്റെയും സൗമ്യയുടെയും മകനായ വൈഷ്ണവിനെയാണ് (11) കാണാതായത്. വർക്കല ഞെക്കാട് ഹൈസ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന വൈഷ്ണവ് സ്കൂളിൽ നിന്നും വീട്ടിലെത്തിയശേഷം സ്കൂൾ ബാഗിൽ കുട്ടിയുടെ ഡ്രസ്സുകൾ എടുത്ത് ബാഗിനുള്ളിൽ വച്ചതിനുശേഷം കുട്ടിയുടെ അമ്മൂമ്മയുടെ പേഴ്സിൽനിന്നും 100 രൂപയും എടുത്ത് മൂന്നര മണിയോട് കൂടി വീട്ടിനു മുന്നിലുള്ള സ്വകാര്യ ബസ്സിൽ കയറി പാരിപ്പള്ളി ജംഗ്ഷനിൽ എത്തുകയും ബസ് ഇറങ്ങിയതിനു ശേഷം മടത്തറ ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചിരുന്നു.

മാതാപിതാക്കൾ അയിരൂർ പോലീസ് സ്റ്റേഷനിലും പാരിപ്പള്ളി പോലീസ് സ്റ്റേഷനിലും വിവരം നൽകിയിരുന്നു. എന്നാൽ പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ നിന്നും മാതാപിതാക്കൾക്ക് യാതൊരുവിധ സഹായവും ലഭിച്ചില്ല എന്ന് കുടുംബം ആരോപിക്കുന്നു.

അയിരൂർ പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ സജീവും സംഘവും കുട്ടിക്കായി തിരച്ചിൽ ഊർജിതപ്പെടുത്തി. എന്നാൽ കുടുംബം കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടി മടത്തറ ബസ്സിൽ കയറിയെന്ന് വിവരം ലഭിച്ചത്. തുടർന്ന് പാരിപ്പള്ളി മടത്തറ അഞ്ചൽ ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളിലെ ജീവനക്കാരുമായി കുടുംബം ബന്ധപ്പെടുകയും ഇവരുടെ സഹായത്തെ തുടർന്ന് കുട്ടിയെ മടത്തറ ബസ്റ്റാൻഡിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞു. കുട്ടിയെ മടത്തറ പോലീസ് സ്റ്റേഷനിൽ ഹാജരാക്കി ബന്ധുക്കൾക്ക് കൈമാറി.

ബംഗളൂരുവിലെ വാഹനാപകടത്തിൽ പൊലിഞ്ഞത് നാടിന്റെ പ്രിയപ്പെട്ട അശ്വിൻ…

ബംഗളൂരുവിലെ വാഹനാപകടത്തിൽ പൊലിഞ്ഞത് നാടിന്റെ പ്രിയപ്പെട്ട അശ്വിൻ…

കർണാടകയിലെ ഹോസ്‌കോട്ടിലുണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ, വർക്കല ചെറുന്നിയൂർ സ്വദേശിയായ പതിനേഴുകാരൻ അശ്വിൻ എ. നായർ വിടവാങ്ങി എന്ന വാർത്ത വിശ്വസിക്കാനാവാതെ തരിച്ചിരിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.

ബംഗളൂരുവിൽ ഉദ്യോഗസ്ഥയായ മാതാവിനൊപ്പം താമസിച്ച് പഠിക്കുകയായിരുന്ന അശ്വിനും അഞ്ച് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ചിരിച്ചുല്ലസിച്ച് യാത്ര തിരിച്ച ആ ആറ് കൂട്ടുകാരെയും മരണം ഒരേ നിമിഷം കവർന്നെടുത്തു എന്നത് നൊമ്പരമുണർത്തുന്ന യാഥാർത്ഥ്യമാണ്.

ചെറുന്നിയൂർ ചെക്കാല വിളാകത്തിൽ (ശ്രീവിലാസം) ടി.എസ്. അജിത്തിന്റെയും സ്മിത നായരുടെയും മകനാണ് അശ്വിൻ. പ്ലസ് വൺ വിദ്യാർത്ഥിയായ അശ്വിന്റെ അപ്രതീക്ഷിത വിയോഗം ഒരു കുടുംബത്തിന്റെയാകെ താളം തെറ്റിച്ചിരിക്കുകയാണ്.

സദ്യയിൽ പപ്പടം വിളമ്പിയില്ല; വിവാഹ സത്കാരത്തിൽ പൊരിഞ്ഞ അടി!

സദ്യയിൽ പപ്പടം വിളമ്പിയില്ല; വിവാഹ സത്കാരത്തിൽ പൊരിഞ്ഞ അടി!

തിരുവനന്തപുരം: വിവാഹ സത്കരത്തിനു പപ്പടം വിളമ്പാത്തതിന്റെ പേരിൽ അരങ്ങേറിയത് കൂട്ടയടി. വധുവിന്റേയും വരന്റേയും വീട്ടുകാർ തമ്മിലാണ് പൊരിഞ്ഞ അടി നടന്നത്. ഊരുട്ടമ്പലത്തിനു സമീപം നീറമൺകരയിലാണ് സംഭവം.

വിവാഹ സത്കാര ഹാളിൽ പപ്പടം എത്താതിരുന്നതോടെ ഊട്ടുപുരയിൽ നിന്നാണ് അടി തുടങ്ങിയത്. നേരിയ വാക്കേറ്റം പിന്നീട് തർക്കത്തിലേക്ക് നീങ്ങി. സംഭവം ഇരു ഭാ​ഗത്തേയും ആളുകൾ ഏറ്റുപിടിച്ചതോടെ തല്ലിലേക്കു നീങ്ങുകയായിരുന്നു.

മാറനല്ലർ- നരുവാമൂട് പൊലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശത്താണ് വിവാഹ സത്കാരം നടന്നത്. സംഭവമറിഞ്ഞ് മാറനല്ലൂരിൽ നിന്നും നരുവാമൂട്ടിൽ നിന്നും പൊലീസ് എത്തി. എന്നാൽ പരാതി നൽകാൻ ഇരു കൂട്ടരും വിസമ്മതിച്ചു. ഇതോടെ പൊലീസ് മടങ്ങി. അടിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിലാണ് പ്രചരിച്ചത്.

ആറ്റിങ്ങൽ കൊല്ലമ്പുഴ ആവണിപുരം ശ്രീമഹാവിഷ്ണു സ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഫെബ്രുവരി 18 മുതൽ

ആറ്റിങ്ങൽ കൊല്ലമ്പുഴ ആവണിപുരം ശ്രീമഹാവിഷ്ണു സ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഫെബ്രുവരി 18 മുതൽ

ആറ്റിങ്ങൽ കൊല്ലമ്പുഴ ആവണിപുരം ശ്രീമഹാവിഷ്ണു സ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഫെബ്രുവരി 18 മുതൽ 26 വരെ നടക്കും

ഒന്നാം ദിവസം രാത്രി നടക്കുന്ന തൃക്കൊടിയേറ്റോടെ ഉത്സവത്തിന് തുടക്കമാകും. രണ്ടാം ദിവസം രാവിലെ എട്ടുമണിക്ക് പാൽപ്പായസം പൊങ്കാല, 9. 30ന് കാപ്പി സദ്യ,
മൂന്നാം ദിവസം രാത്രി ഏഴുമണിക്ക് വേണി ഭജൻസിന്റെ സ്വര ജപലഹരി,
നാലാം ദിവസം രാത്രി ഏഴിന് കരോക്കെ ഗാനമേള,
അഞ്ചാം ദിവസം രാവിലെ 10. 30 ന് ഉത്സവ ബലി ഉത്സവദർശനം,
ആറാം ദിവസം രാത്രി ഏഴിന് അക്ഷയ എസ് അവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ ഡാൻസ്,
ഏഴാം ദിവസം രാത്രി 7. 30ന് ആവണീശ്വരം കലാസമിതി അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി,
എട്ടാം ദിവസം രാത്രി ഏഴിന് ശിവധ്വനി അവതരിപ്പിക്കുന്ന തിരുവാതിര, രാത്രി 9 30ന് പള്ളിവേട്ട എഴുന്നള്ളിപ്പ്
ഒമ്പതാം ദിവസം രാവിലെ എട്ടിന് ആറാട്ട് ബലി തുടർന്ന് തൃക്കൊടിയിറക്കോടെ ഉത്സവം സമാപിക്കും.