സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് കുറവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് കുറവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് ഇന്ന് 44,320 രൂപയിലെത്തി. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 5540 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 5,540 രൂപയായി കുറഞ്ഞിരുന്നു.

ഫാഷൻ ഷോയ്ക്കിടെ ഇരുമ്പ് തൂണ്‍ തകര്‍ന്നു വീണ് മോഡല്‍ മരിച്ചു

ഫാഷൻ ഷോയ്ക്കിടെ ഇരുമ്പ് തൂണ്‍ തകര്‍ന്നു വീണ് മോഡല്‍ മരിച്ചു

ഫാഷൻ ഷോയ്ക്കിടെ ഇരുമ്പ് തൂണ്‍ തകര്‍ന്നുവീണ് മോഡല്‍ മരിച്ച സംഭവം വലിയ രീതിയില്‍ പ്രതിഷേധമുയര്‍ത്തുകയാണ്. നോയിഡയിലെ ഫിലിം സിറ്റിയിലെ ലക്ഷ്മി സ്റ്റുഡിയോയില്‍ ഞായറാഴ്ച ഉച്ചയോടെ ഉണ്ടായ അപകടത്തില്‍ മോഡല്‍ വൻഷിക ചോപ്രയാണ് ദാരുണമായി മരിച്ചത്.

ഇരുപത്തിനാലുകാരിയായ വൻഷിക സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ വൻഷികയുടേതെന്ന് കരുതപ്പെടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആകെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട് ഇപ്പോള്‍. അപകടത്തില്‍ പരുക്കേറ്റ് വീണുകിടക്കുന്ന ഒരു യുവതിയെയാണ് വീഡിയോയില്‍ കാണുന്നത്.

എന്നാലിത് വൻഷികയാണോ എന്നതില്‍ വ്യക്തതയില്ല. വീണുകിടക്കുന്നിടത്ത് നിന്ന് ചുറ്റും കൂടിയവരോട് സംസാരിക്കാൻ ശ്രമിക്കുകയും കൈ കൊണ്ട് ആംഗ്യം കാണിക്കുകയും എഴുന്നേല്‍ക്കാൻ നോക്കുകയുമെല്ലാം ചെയ്യുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്. വൻഷികയ്ക്കൊപ്പം ഒരു പുരുഷ മോഡലിന് കൂടി അപകടം പറ്റിയിട്ടുണ്ട്. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. വൻഷികയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഇതിന് മുമ്പ് തന്നെ മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

അങ്ങനെയെങ്കില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്ന പരുക്കേറ്റ യുവതി വൻഷിക തന്നെയോ എന്ന് സംശയം തോന്നാം. അതേസമയം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മറ്റൊരു വീഡിയോയില്‍ അപകടസ്ഥലത്ത് തറയില്‍ രക്തം തളം കെട്ടിക്കിടക്കുന്നത് കാണാം.എന്തായാലും സംഭവത്തെ ചൊല്ലി പ്രതിഷേധം ഉയരുന്നുണ്ട്. ലൈറ്റുകള്‍ സജ്ജീകരിക്കാനുപയോഗിക്കുന്ന വലിയ തൂണായ ‘ലൈറ്റിംഗ് ട്രസ്’ ആണ് വൻഷികയുടെയും കൂടെയുണ്ടായിരുന്ന ബോബി രാജ് എന്ന മോഡലിന്‍റെയും ദേഹത്ത് വീണത്. വൻഷികയ്ക്ക് തലയ്ക്കാണ് സാരമായ പരുക്കേറ്റതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇത് തീര്‍ച്ചയായും സുരക്ഷാവീഴ്ചയാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഇത്രയും അപകടകരമായ സാഹചര്യം അവിടെയുണ്ടായിട്ടും അണിയറയില്‍ പ്രവര്‍ത്തിച്ച ആര്‍ക്കും തന്നെ ഇത് തടയാൻ സാധിച്ചില്ല എന്നത് ഖേദകരമാണെന്നും ഇവര്‍ പറയുന്നു.

ഷോയുടെ സംഘാടകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വൻഷികയുടെ സഹോദരൻ സ്റ്റുഡിയോയ്ക്ക് എതിരെ പൊലീസില്‍ പരാതിയും നല്‍കിയിരിക്കുകയാണിപ്പോള്‍.

ഷോ നടക്കുന്നതിനിടെ തന്നെയായിരുന്നു അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ സമയത്ത് ഇവിടെ നൂറ്റിയമ്പതിലധികം ആളുകളുണ്ടായിരുന്നതായും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ അപകടം ഇതിലും വലുതായേക്കാമായിരുന്നുവെന്നും എന്നാല്‍ ഭാഗ്യം കൊണ്ടാണ് അങ്ങനെ സംഭവിക്കാതിരുന്നതെന്നും പലരും പറയുന്നു.

ബിപോർജോയ് ചുഴലിക്കാറ്റ് തീവ്രമായി; മുംബൈയിലും ഗുജറാത്തിലും മഴ, കടൽക്ഷോഭം

ബിപോർജോയ് ചുഴലിക്കാറ്റ് തീവ്രമായി; മുംബൈയിലും ഗുജറാത്തിലും മഴ, കടൽക്ഷോഭം

ന്യൂഡല്‍ഹി: ബിപോർജോയ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ​ഗുജറാത്തിൽ അതീവ ജാ​ഗ്രത പ്രഖ്യാപിച്ചു. ഗുജറാത്തിലും മുംബൈ തീരത്തും കടല്‍ക്ഷോഭം രൂക്ഷമായി. അതിശക്തമായ തിരമാലകളാണ് അടിക്കുന്നത്. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.

സൗരാഷ്ട്ര-കച്ച് മേഖലയിലൂടെ കടന്ന് ബിപോർജോയ് ചുഴലിക്കാറ്റ് ഈ മാസം 15 ന് ഉച്ചയോടെ ഗുജറാത്തിലെ ജഖൗ തീരം തൊടുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. നിലവില്‍ മധ്യപടിഞ്ഞാറന്‍ അറബിക്കടലില്‍ വടക്കുദിശയില്‍ ചുഴലിക്കാറ്റ് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

ജൂണ്‍ 15 ഓടെ ചുഴലിക്കാറ്റ് വടക്കു കിഴക്ക് ദിശയിലേക്ക് തിരിയും. തുടര്‍ന്ന് 125-135 കിലോമീറ്റര്‍ സ്പീഡില്‍ നിന്നും 150 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിന് മുന്നോടിയായി മുംബൈയില്‍ കനത്ത മഴയും മോശം കാലാവസ്ഥയും തുടരുകയാണ്. ഇതേത്തുടര്‍ന്ന് മുംബൈയില്‍ വിമാന സര്‍വീസ് താളം തെറ്റി. നിരവധി വിമാനങ്ങൾ റദ്ദാക്കി.

ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. ചുഴലിക്കാറ്റ് നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫ് സംഘത്തെ കച്ച്, സൗരാഷ്ട്ര മേഖലയിലേക്ക് അയച്ചിട്ടുണ്ട്.

കൊവിൻ പോർട്ടലിലെ വിവര ചോർച്ച; അന്വേഷണമാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്

കൊവിൻ പോർട്ടലിലെ വിവര ചോർച്ച; അന്വേഷണമാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്

ഡൽഹി: കൊവിൻ പോർട്ടലിലെ വിവര ചോർച്ചയില്‍ അന്വേഷണമാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്. ആരോഗ്യ മന്ത്രാലയം ഇതേ കുറിച്ച് അറിഞ്ഞിട്ടില്ലേയെന്ന് തൃണമൂൽ കോൺഗ്രസ് പരിഹസിക്കുന്നത്. ഗുരുതരമായ വിവര ചോര്‍ച്ചയില്‍ ഐ ടി വകുപ്പടക്കം മറുപടി പറയണമെന്നും പാർട്ടി വക്താവ് സാകേത് ഗോഖലേ ആവശ്യപ്പെട്ടു. വാക്സിനേഷൻ സമയത്ത് കൊവിൻ പോർട്ടലിൽ നൽകിയ വിവരങ്ങൾ ടെലഗ്രാം ആപ്പിൽ ഇപ്പോൾ ലഭ്യമാണ്.

ഈ പശ്ചാത്തലത്തിലാണ് വിമര്‍ശനം രൂക്ഷമാവുന്നത്. ഇത്തരത്തില്‍ ലഭ്യമായ വ്യക്തിഗത വിവരങ്ങള്‍ വിവിധ മാധ്യമങ്ങള്‍ ഇതിനോടകം പുറത്ത് വിട്ടിരുന്നു. കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പ്‍ ഉപയോഗിച്ച ആ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ആളുകളുടെ മുഴുവന്‍ വിവരങ്ങളും ടെലഗ്രാമില്‍ ലഭ്യമാണ്. വാക്സിന്‍ സ്വീകരണത്തിന് ഉപയോഗിച്ച ഐഡി കാര്‍ഡ് നമ്പര്‍, ലിംഗം, ജനന തിയതി, വാക്സിന്‍ എടുത്ത സ്ഥലം അടക്കമുള്ള സ്വകാര്യ വിവരങ്ങളാണ് ടെലഗ്രാമില്‍ ലഭ്യമായത്.

ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ് അടക്കമുള്ള വിവരങ്ങളും ഇത്തരത്തില്‍ കൊവിന്‍ പോര്‍ട്ടലില്‍ നിന്ന് ലഭ്യമായതായാണ് മാധ്യമ വാര്‍ത്തകള്‍. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കുടുംബത്തിലെ മുഴുവന്‍ ആളുകളെ വരെ രജിസ്റ്റര്‍ ചെയ്ത സംഭവങ്ങളില്‍ മുഴുവന്‍ വിവരങ്ങളും ഇത്തരത്തില്‍ പുറത്തായിരുന്നു. കൊവിന്‍ പോര്‍ട്ടലില്‍ ഒടിപി ലഭിക്കാതെ വിവരങ്ങള്‍ ലഭിക്കാതെ ഇരിക്കുന്ന സമയത്താണ് ടെലഗ്രാമില്‍ വിവരങ്ങള്‍ അനായാസമായി ലഭിക്കുന്നത്.

ശരദ് പവാറിനെതിരായ വധഭീഷണി: ഒരാൾ അറസ്റ്റിൽ

ശരദ് പവാറിനെതിരായ വധഭീഷണി: ഒരാൾ അറസ്റ്റിൽ

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാറിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പൂനെയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സാഗർ ബാർവെയാണ് മുംബൈ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ശരദ് പവാറിന് ഫേസ്ബുക്കിൽ ഭീഷണി സന്ദേശം ലഭിച്ചത്.

കുറ്റാരോപിതനായ സാഗർ ബാർവെ പൂനെയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ഡാറ്റാ ഫീഡിംഗ് ആൻഡ് അനലിറ്റിക്‌സ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. പൂനെയിൽ നിന്ന് അറസ്റ്റിലായ ബാർവെയെ ക്രൈംബ്രാഞ്ച് മുംബൈയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ ചൊവ്വാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നരേന്ദ്ര ദാഭോൽക്കറുടെ ഗതി ശരദ് പവാർ നേരിടുമെന്നായിരുന്നു സന്ദേശം.

നേരത്തെ പവാറിന്റെ മകളും ലോക്‌സഭാംഗവുമായ സുപ്രിയ സുലെയുടെ നേതൃത്വത്തിൽ എൻസിപി പ്രവർത്തകർ മുംബൈ പൊലീസ് മേധാവിയെ കണ്ട് നടപടി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ സുപ്രിയ സുലെ പൊലീസിന് കൈമാറുകയും ചെയ്തു. കേസിൽ മുംബൈ പൊലീസ് നടത്തുന്ന ആദ്യ അറസ്റ്റാണിത്.

ആധാര്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാന്‍ ഇനി 4 ദിവസം മാത്രം, ഓണ്‍ലൈനായി പുതുക്കാം

ആധാര്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാന്‍ ഇനി 4 ദിവസം മാത്രം, ഓണ്‍ലൈനായി പുതുക്കാം

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കാന്‍ ഇനി നാലു ദിവസം കൂടി മാത്രം. 10 വര്‍ഷത്തിലേറെയായി ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കാത്ത പൗരന്മാര്‍ക്ക് ഓണ്‍ലൈനായി സൗജന്യമായി വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 14 വരെയാണ് യു.ഐ.ഡി.എ.ഐ സമയം അനുവദിച്ചിരിക്കുന്നത്. ജൂണ്‍ 14 ന് ശേഷം പുതുക്കുന്നതിന് ഫീസ് ഈടാക്കിയേക്കും. നിലവില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി സേവനം നല്‍കുന്നതിന് 50 രൂപ ഫീസ് ഈടാക്കും.

ആരൊക്കെ അപ്ഡേറ്റ് ചെയ്യണം?

10 വര്‍ഷം മുന്‍പ് ആധാര്‍ ലഭിച്ച, ഇതുവരെ വിവരങ്ങള്‍ പുതുക്കാത്തവര്‍ക്ക് ഈ അവസരം വിനിയോഗിക്കാം. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും ആധാര്‍ വിവിരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് യു.ഐ.ഡി.എ.ഐ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുള്ള മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. കുട്ടിക്ക് 15 വയസ് തികയുമ്പോള്‍ എല്ലാ ബയോമെട്രിക് വിവരങ്ങളും മറ്റ് വിശദാംശങ്ങളും അപ്ഡേറ്റ് ചെയ്യണം. പേര്, ജനനത്തീയതി, വിലാസം മുതലായ വിവരങ്ങളാണ് അപ്ഡേറ്റ് ചെയ്യാനാകുക.

അപ്‌ഡേറ്റ് ചെയ്യുന്ന വിധം

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്കാണ് ഓണ്‍ലൈന്‍ വഴി നേരിട്ട് ചെയ്യാനാകുക. അല്ലാത്തവര്‍ അക്ഷയകേന്ദ്രങ്ങളില്‍ പോയി ആദ്യം മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണം. അതിനുശേഷം :
https://myaadhaar.uidai.gov.in എന്ന പോര്‍ട്ടല്‍ വഴി മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
-‘പ്രൊസീഡ് റ്റു അപ്ഡേറ്റ് അഡ്രസ്’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
-ഒറ്റത്തവണ പാസ്‌വേഡ് മൊബൈലില്‍ ലഭിക്കും
-അതിനുശേഷം ‘ഡോക്യുമെന്റ് അപ്ഡേറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക. നിലവിലെ ആധാര്‍ വിവരങ്ങള്‍ സ്‌ക്രീനില്‍ തെളിഞ്ഞു വരും.
-ഈ വിവരങ്ങള്‍ ശരിയാണെന്നുണ്ടെങ്കില്‍ തുടര്‍ന്നുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.
-അടുത്ത സ്‌ക്രീനില്‍ ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ് എന്നിവ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്. സ്‌കാന്‍ ചെയ്ത രേഖകള്‍ അപ്‌ലോഡ് ചെയ്ത് സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
-ആധാര്‍ അപ്ഡേറ്റ് അഭ്യര്‍ത്ഥന ആഗീകരിച്ചാല്‍ 14 അക്കങ്ങളുള്ള അപ്ഡേറ്റ് റിക്വസ്റ്റ് നമ്പര്‍(യു.ആര്‍.എന്‍) ലഭിക്കും. ഇതുപയോഗിച്ച് ആധാര്‍ അഡ്രസ് അപ്‌ഡേറ്റായോ എന്ന് ചെക്ക് ചെയ്യാനാകും. അപ്‌ഡേറ്റ് ചെയ്ത ശേഷം നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.