എസ്‌ഐആറില്‍ തടവുകാര്‍ പുറത്ത്, കേരളത്തിലെ ജയിലുകളിലുള്ളത് 10,053 പേര്‍

എസ്‌ഐആറില്‍ തടവുകാര്‍ പുറത്ത്, കേരളത്തിലെ ജയിലുകളിലുള്ളത് 10,053 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുരോഗമിക്കുന്ന തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ (എസ്എഐആര്‍) ജയില്‍ അന്തേവാസികള്‍ക്ക് പരിഗണനയില്ല. കേരളത്തിലെ വിവിധ ജയിലുകളില്‍ കഴിയുന്ന പതിനായിരത്തില്‍ അധികം തടവുകാർ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താവും. എസ്‌ഐആര്‍ മാര്‍ഗ നിര്‍ദേശങ്ങളില്‍ ജയില്‍ അന്തേവാസികളെ പരിഗണിക്കുന്നതിനെ കുറിച്ച് പരാമര്‍ശം ഇല്ലാത്തതാണ് പ്രശ്‌നത്തിന് കാരണം. ഇക്കാര്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസും സ്ഥിരീകരിക്കുന്നുണ്ട്.

തടവുകാരനായി തുടരുന്ന സാഹചര്യത്തില്‍ ജയില്‍ അന്തേവാസികളെ സാധാരണ താമസക്കാര്‍ ( ഓര്‍ഡിനറി റെസിഡന്റ്) എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല എന്നാണ് ഇത് സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. തടവുകാര്‍ക്ക് ജയില്‍ മോചിതരായ ശേഷം വോട്ടര്‍ പട്ടികയില്‍ പുതിയ വോട്ടറായി ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കാന്‍ സാധിക്കും. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാനുള്ള മാനദണ്ഡങ്ങള്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് ( ഇആര്‍ഒ) ആയിരിക്കും എന്നാണ് സിഇഒ നല്‍കുന്ന വിശദീകരണം.

ഒക്ടോബര്‍ 20 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ജയിലുകളിലായി 10,053 അന്തേവാസികളുണ്ട്. ഇതില്‍ 9802 പുരുഷന്‍മാരും 251 സ്ത്രീകളുമാണ്. 4,598 റിമാന്‍ഡ് തടവുകാരും, 1130 വിചാരണ തടവുകാരും ഉള്‍പ്പെടുന്നു. 4,004 പേരാണ് ശിക്ഷിക്കപ്പെട്ട് കഴിയുന്നത്.

എസ്‌ഐആര്‍ മാനദണ്ഡങ്ങള്‍ പ്രകാരം 18 വയസ് പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ സാധാരണ താമസക്കാരാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുക. പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് മതിയായ രേഖകള്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച് വോട്ടര്‍പട്ടികയില്‍ ഇടം നേടാനും സാധിക്കും. നിലവിലെ വ്യവസ്ഥകള്‍ പ്രകാരം, എല്ലാ തടവുകാരും എസ്‌ഐആര്‍ നടപടികളില്‍ നിന്ന് പുറത്താണ്. ‘ഒരാള്‍ ജയിലിലടയ്ക്കപ്പെടുമ്പോള്‍ അവര്‍ക്ക് വോട്ടുചെയ്യാന്‍ അനുവാദമില്ല. എന്നാല്‍, അവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാറില്ല. പക്ഷേ, എസ്‌ഐആറിലെ സാഹചര്യം വ്യത്യസ്തമാണ് എന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍, തടവുകാരെ എസ്‌ഐആറിന് പരിഗണിക്കാത്തത് ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണെന്ന വിമര്‍ശനവും ശക്തമാണ്. ഒരാള്‍ ജയിലിലാണെങ്കില്‍ പോലും ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇത്തരം ഒരു നാട്ടില്‍ തടവുകാരന്‍ എന്നതിന്റെ പേരില്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താതിരിരക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ എം എന്‍ കാരശ്ശേരി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നു.

ഇന്ന് നിശബ്ദ പ്രചാരണം, ഏഴ് ജില്ലകള്‍ നാളെ പോളിങ് ബൂത്തിലേക്ക്

ഇന്ന് നിശബ്ദ പ്രചാരണം, ഏഴ് ജില്ലകള്‍ നാളെ പോളിങ് ബൂത്തിലേക്ക്

കൊച്ചി: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് നാളെ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തിരുവനന്തപുരം ജില്ലകളാണ് നാളെ ഒന്നാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. തെക്കന്‍ – മധ്യ കേരളത്തിലെ പ്രചാരണച്ചൂടിന് ഞായറാഴ്ച കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണു. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിന്റെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. രാവിലെ ആറിന് സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ മോക്‌പോള്‍ നടക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകിട്ട് അവസാനിക്കും. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും വരി നില്‍ക്കാതെ വോട്ട് രേഖപ്പെടുത്താം.

രണ്ടാംഘട്ടത്തില്‍ വടക്കന്‍ മേഖലയിലെ ഏഴ് ജില്ലകളില്‍ വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കും. രണ്ടുഘട്ടങ്ങളിലായി 1199 തദ്ദേശസ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെങ്കിലും കണ്ണൂര്‍ ജില്ലയിലെ 14 വാര്‍ഡുകളിലും കാസര്‍കോട് ജില്ലയിലെ രണ്ട് വാര്‍ഡുകളിലേക്കും വോട്ടെടുപ്പില്ല. ഈ വാര്‍ഡുകളില്‍ ഇടതുസ്ഥാനാര്‍ഥികള്‍ക്കും ഒരിടത്ത് ലീഗിനും എതിരില്ല. രണ്ടുഘട്ടങ്ങളിലുംകൂടി 75,633 പേരാണ് മത്സരരംഗത്തുള്ളത്. ശനിയാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്; പത്താം ക്ലാസുകാർക്ക് അവസരം, 35,973 രൂപ ശമ്പളം

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്; പത്താം ക്ലാസുകാർക്ക് അവസരം, 35,973 രൂപ ശമ്പളം

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് (CSIR) കീഴിലുള്ള ഒരു ഗവേഷണ സ്ഥാപനമായ നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CSIR-NGRI) മൾട്ടി-ടാസ്കിംഗ് സ്റ്റാഫ് (MTS) തസ്തികയിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ് പൂർത്തിയാക്കിവർക്ക് ഒരു കേന്ദ്ര സർക്കാർ ജോലി നേടാനുള്ള മികച്ച അവസരമാണിത്.

അകെ 12 ഒഴിവുകളാണ് ഉള്ളത്. പ്രതിമാസം 35,973 രൂപ ശമ്പളം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 5.

വിഭാഗം- ഒഴിവുകളുടെ എണ്ണം
ജനറൽ – 06

ഒ ബി സി – 04

എസ് സി – 01

ഇ ഡൗബ്ലു എസ് – 01

ആകെ 12

അപേക്ഷകന്റെ പരമാവധി പ്രായം 25 വയസാണ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. ജനറൽ/ഒ ബി സി/ ഇ ഡൗബ്ലു എസ് വിഭാഗത്തിൽ ഉള്ളവർക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ളവർക്ക് സൗജന്യമായി അപേക്ഷിക്കാം. സ്കിൽ ടെസ്റ്റ്,എഴുത്ത് പരീക്ഷ എന്നിവയെ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്.

കൂടുതൽ വിവരങ്ങൾക്ക് https://ngri.res.in/ സന്ദർശിക്കുക.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പുരാവസ്തു കടത്ത് സംഘങ്ങളുടെ പങ്ക് അന്വേഷിക്കണം; കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാര്‍: എസ്‌ഐടിക്ക് ചെന്നിത്തലയുടെ കത്ത്

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പുരാവസ്തു കടത്ത് സംഘങ്ങളുടെ പങ്ക് അന്വേഷിക്കണം; കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാര്‍: എസ്‌ഐടിക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ അന്താരാഷ്ട്ര കൊള്ളക്കടത്തു സംഘമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം വ്യക്തമാക്കി രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് കത്തു നല്‍കി. പുരാവസ്തു കള്ളക്കടത്തു സംഘങ്ങളുടെ പങ്ക് അന്വേഷിക്കണം. ഈ സംഘത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും രമേശ് ചെന്നിത്തല കത്തില്‍ അറിയിച്ചിട്ടുണ്ട്.

സ്വര്‍ണക്കൊള്ളയില്‍ 500 കോടിയുടെ ഇടപാടു നടന്നു. ഓപ്പറേഷനെക്കുറിച്ച് നേരിട്ട് അറിയാവുന്ന വ്യക്തിയെക്കുറിച്ച് വിവരം നല്‍കാം. ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യസംഘാടകര്‍ ഇപ്പോഴും പുറത്തുതന്നെയാണെന്നും ചെന്നിത്തല കത്തില്‍ സൂചിപ്പിച്ചു. എസ്‌ഐടിയുടെ മേല്‍നോട്ട ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിനാണ് കത്തു നല്‍കിയത്.

ശബരിമലയില്‍ നിന്നും കടത്തിയ സ്വര്‍ണപ്പാളികള്‍ രാജ്യത്തിനു വെളിയില്‍ പോയിട്ടുണ്ട്. അതുകൊണ്ടാണ് സ്വര്‍ണപ്പാളികള്‍ എസ്‌ഐടിക്ക് കണ്ടെത്താന്‍ കഴിയാത്തത്. തനിക്കു ലഭിച്ച വിവരങ്ങള്‍ സ്വന്തം നിലയ്ക്ക് കൂടി അന്വേഷിച്ച് വസ്തുതയാണെന്ന് ബോധ്യപ്പെട്ടു. തനിക്ക് വിവരം നല്‍കിയ ആളെ എസ്‌ഐടിയുടെ അന്വേഷണവുമായി സഹകരിപ്പിക്കാം. കോടതിയില്‍ മൊഴി നല്‍കാനും താന്‍ തയ്യാറാണെന്നും ചെന്നിത്തല അറിയിച്ചിട്ടുണ്ട്.

സ്വര്‍ണക്കൊള്ളയില്‍ ചില വലിയ വ്യവസായികള്‍ക്കും പങ്കുണ്ട്. ചില റാക്കറ്റുകളും ഈ കൊള്ളയില്‍ സഹകരിച്ചിട്ടുണ്ട്. അറസ്റ്റിലായവര്‍ കൂട്ടുപ്രതികള്‍ മാത്രമാണ്. മുഖ്യപ്രതികള്‍ ഇപ്പോഴും അന്വേഷണത്തിനും വെളിയിലാണ്. തനിക്ക് ലഭിച്ച വിവരങ്ങള്‍ പൊതുജനങ്ങളുടെ മധ്യത്തില്‍ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും രമേശ് ചെന്നിത്തല എസ്‌ഐടിയെ അറിയിച്ചിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണം ഇന്നവസാനിക്കും; കലാശക്കൊട്ട് കെങ്കേമമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണം ഇന്നവസാനിക്കും; കലാശക്കൊട്ട് കെങ്കേമമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. വൈകീട്ട് ആറു മണിക്കാണ് കലാശക്കൊട്ട്. അനൗണ്‍സ്‌മെന്റുകളും ജാഥകളും പ്രകടനങ്ങളും ഇന്നു വൈകീട്ടോടെ അവസാനിക്കും. തുടര്‍ന്നുള്ള ഒരു ദിനം നിശബ്ദ പ്രചാരണമായിരിക്കും നടക്കുക. ബഹളങ്ങളില്ലാത്ത വോട്ടു തേടലിന്റെ ഒരു ദിനം പിന്നിട്ട് ചൊവ്വാഴ്ച ജനങ്ങള്‍ സമ്മതിദാനം രേഖപ്പെടുത്തിനായി പോളിങ് ബൂത്തിലെത്തും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ഏഴു ജില്ലാ പഞ്ചായത്തുകളും തിരുവനന്തപുരം, കൊല്ലം, കൊച്ചി കേര്‍പ്പറേഷനുകളും ഉള്‍പ്പെടെ, 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്ക് 36,630 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. 7 ജില്ലകളിലായി 1.31കോടി വോട്ടർമാരും 15,432 പോളിങ് ബൂത്തുകളുമാണുള്ളത്.

ചൊവ്വാഴ്ച രാവിലെ ആറിന് പോളിങ് ബൂത്തുകളിൽ മോക് പോളിങ് നടത്തും. തുടർന്ന് ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. പ്രശ്നബാധിത ബൂത്തുകളിൽ വീഡിയോഗ്രാഫർമാരും വെബ് കാസ്റ്റിങ്ങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തു തലത്തിൽ ​ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കായി മൂന്നു വോട്ടും ന​ഗരസഭയിൽ ഒരു വോട്ടും രേഖപ്പെടുത്താവുന്നതാണ്. ക്രമസമാധാന പാലനത്തിന് 70,000 പൊലീസുകാരെ നിയോ​ഗിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും, കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുമെല്ലാം തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നു. അവസാന വട്ടം വോട്ടുറപ്പിക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാര്‍ത്ഥികള്‍. കലാശക്കൊട്ട് കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. കലാശക്കൊട്ടില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ പൊലീസ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. വോട്ടെടുപ്പ് നടക്കുന്ന ഇടങ്ങളില്‍ 48 മണിക്കൂര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ്: കേന്ദ്ര ജീവനക്കാർക്ക് അവധിയില്ല; പോസ്റ്റ് ഓഫീസുകൾ നാളെ വൈകീട്ട് ആറു വരെ

തദ്ദേശ തെരഞ്ഞെടുപ്പ്: കേന്ദ്ര ജീവനക്കാർക്ക് അവധിയില്ല; പോസ്റ്റ് ഓഫീസുകൾ നാളെ വൈകീട്ട് ആറു വരെ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസങ്ങളിൽ കേരളത്തിലെ വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയില്ല. വോട്ടർമാരായ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ വൈകി വരാനോ, നേരത്തേ പോകാനോ അനുവദിക്കും. അല്ലെങ്കിൽ വോട്ടെടുപ്പ് ദിവസം പ്രത്യേക സമയം അനുവദിച്ച് സൗകര്യം നൽകുമെന്ന് കേന്ദ്ര സർക്കാരിന്റെ പഴ്സനേൽ ആൻഡ് ട്രെയ്നിങ് വകുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്‌ ദിവസങ്ങളിൽ സംസ്ഥാന സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടുചെയ്യാൻ ഐടി മേഖലയടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങൾ, വ്യവസായ കേന്ദ്രങ്ങൾ, ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ളിഷ്‌മെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് വേതനത്തോടുകൂടിയ അവധി അനുവദിക്കണം. ദിവസ വേതനക്കാർ, കാഷ്വൽ ജീവനക്കാർ എന്നിവർക്കും വോട്ടുചെയ്യേണ്ട ദിവസം വേതനത്തോടുകൂടിയ അവധി നൽകണമെന്നാണ് നിർദേശം.

വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ബൂത്തുകളായ സ്കൂളുകൾ‌ക്കും രണ്ടു ​ദിവസം അവധിയായിരിക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂറും, വോട്ടെണ്ണൽ ദിവസവും സമ്പൂർണ്ണ മദ്യനിരോധനവുമായിരിക്കും. പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷകളും പോസ്റ്റൽ ബാലറ്റുകളും അയക്കുന്നതിനും സ്വീകരിക്കുന്നതിനുമായി സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകൾ ഡിസംബർ 8 ന് വൈകീട്ട് ആറുമണിവരെ തുറന്നു പ്രവർത്തിപ്പിക്കുമെന്ന് പോസ്റ്റ് മാസ്റ്റർ ജനറൽ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ഏഴു ജില്ലാ പഞ്ചായത്തുകളും തിരുവനന്തപുരം, കൊല്ലം, കൊച്ചി കേര്‍പ്പറേഷനുകളും ഉള്‍പ്പെടെ, 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്ക് 36,630 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. 7 ജില്ലകളിലായി 1.31കോടി വോട്ടർമാരും 15,432 പോളിങ് ബൂത്തുകളുമാണുള്ളത്.

ചൊവ്വാഴ്ച രാവിലെ ആറിന് പോളിങ് ബൂത്തുകളിൽ മോക് പോളിങ് നടത്തും. തുടർന്ന് ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. പ്രശ്നബാധിത ബൂത്തുകളിൽ വീഡിയോഗ്രാഫർമാരും വെബ് കാസ്റ്റിങ്ങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തു തലത്തിൽ ​ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കായി മൂന്നു വോട്ടും ന​ഗരസഭയിൽ ഒരു വോട്ടും രേഖപ്പെടുത്താവുന്നതാണ്. ക്രമസമാധാന പാലനത്തിന് 70,000 പൊലീസുകാരെ നിയോ​ഗിച്ചിട്ടുണ്ട്.