2026ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; സമ്പൂർണ പട്ടിക കാണാം

2026ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; സമ്പൂർണ പട്ടിക കാണാം

തിരുവനന്തപുരം: 2026 ലെ പൊതുഅവധി ദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും അംഗീകരിച്ച കൂട്ടത്തിലുണ്ട്.

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള പട്ടികയില്‍ പെസഹാ വ്യാഴം കൂടി ഉള്‍പ്പെടുത്തും. തൊഴില്‍നിയമം -ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്ട്സ്, കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (നാഷണല്‍ ആന്‍ഡ് ഫെസ്റ്റിവല്‍ ഹോളിഡേയ്സ്) നിയമം 1958ന്റെ കീഴില്‍ വരുന്ന അവധികള്‍ മാത്രമേ ബാധകമായിരിക്കുകയുള്ളൂ. മാര്‍ച്ച് നാല് ബുധനാഴ്ച ഹോളിദിനത്തില്‍ ന്യൂഡല്‍ഹിയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി അനുവദിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ച് 22 അവധിയാണുള്ളത്. ഇതില്‍ മൂന്ന് ഞായറാഴ്ചയുണ്ട്.

അവധി ദിനങ്ങള്‍: ജനുവരി 2 മന്നം ജയന്തി, ജനുവരി 26 റിപ്പബ്ലിക് ദിനം, മാര്‍ച്ച് 20 ഈദുല്‍ ഫിത്ര്‍, ഏപ്രില്‍ 2 പെസഹ വ്യാഴം, ഏപ്രില്‍ 3 ദുഃഖവെള്ളി, ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 15 വിഷു, മേയ് 1 മേയ് ദിനം, മേയ് 27 ബക്രീദ്, ജൂണ്‍ 25 മുഹറം, ഓഗസ്റ്റ് 12 കര്‍ക്കടകവാവ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 25 ഒന്നാം ഓണം/നബിദിനം, ഓഗസ്റ്റ് 26 തിരുവോണം, ഓഗസ്റ്റ് 27 മൂന്നാം ഓണം, ഓഗസ്റ്റ് 28 നാലാം ഓണം /ശ്രീനാരായണഗുരു ജയന്തി/ അയ്യങ്കാളി ജയന്തി, സെപ്റ്റംബര്‍ 4 ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബര്‍ 21 ശ്രീനാരായണഗുരു സമാധി, ഒക്ടോബര്‍ 2 ഗാന്ധി ജയന്തി, ഒക്ടോബര്‍ 20 മഹാനവമി, ഒക്ടോബര്‍ 21 വിജയദശമി, ഡിസംബര്‍ 25 ക്രിസ്മസ്.

പൊതു അവധിയായ ഞായര്‍ ദിവസങ്ങളില്‍ വരുന്നതിനാല്‍ ഫെബ്രുവരി 15 മഹാശിവരാത്രി, ഏപ്രില്‍ 5 ഈസ്റ്റര്‍, നവംബര്‍ 8 ദീപാവലി എന്നീ അവധിദിവസങ്ങള്‍ പട്ടികയിലില്ല.

നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധി

ജനുവരി 2 മന്നം ജയന്തി, ജനുവരി 26 റിപ്പബ്ലിക് ദിനം, മാര്‍ച്ച് 20 ഈദുല്‍ ഫിത്ര്‍, ഏപ്രില്‍ 1 ബാങ്ക് വാര്‍ഷിക കണക്കെടുപ്പ്, ഏപ്രില്‍ 3 ദുഃഖവെള്ളി, ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 15 വിഷു, മേയ് 1 മേയ് ദിനം, മേയ് 27 ബക്രീദ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം, ഓഗസ്റ്റ് 25 ഒന്നാം ഓണം/നബിദിനം, ഓഗസ്റ്റ് 26 തിരുവോണം, ഓഗസ്റ്റ് 28 ശ്രീനാരായണ ഗുരു ജയന്തി/ അയ്യങ്കാളി ജയന്തി, സെപ്റ്റംബര്‍ 4 ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബര്‍ 21 ശ്രീനാരായണ ഗുരു സമാധി, ഒക്ടോബര്‍ 2 ഗാന്ധി ജയന്തി, ഒക്ടോബര്‍ 20 മഹാനവമി, ഒക്ടോബര്‍ 21 വിജയദശമി, ഡിസംബര്‍ 25 ക്രിസ്മസ്.

നിയന്ത്രിത അവധി

മാര്‍ച്ച് 4 അയ്യാ വൈകുണ്ഠസ്വാമി ജയന്തി, ഓഗസ്റ്റ് 28 ആവണി അവിട്ടം, സെപ്റ്റംബര്‍ 17 വിശ്വകര്‍മദിനം.

വീരളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവതസപ്‌താഹയജ്ഞം നവംബർ 2 ന് തുടങ്ങും

വീരളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവതസപ്‌താഹയജ്ഞം നവംബർ 2 ന് തുടങ്ങും

ആറ്റിങ്ങൽ വീരളം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭാഗവതസപ്താഹം നവംബർ 2നു (ഞായറാഴ്ച) തുടങ്ങി 9നു അവസാനിക്കും. വൈകിട്ട് 6.15-ന് ആചാര്യവരണം തുടർന്ന് ഉദ്ഘാടനസമ്മേളനം. തിങ്കളാഴ്ച വരാഹാവതാര വർണന. ചൊവ്വാഴ്ച വൈകീട്ട് 6.30-ന് സർവൈശ്വര്യപൂജ. ബുധനാഴ്ച നരസിംഹാവതാരപൂജ. വ്യാഴാഴ്ച ശ്രീകൃഷ്ണാവതാരവർണന. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ന് ഉണ്ണിയൂട്ട്, വൈകീട്ട് 5-ന് രുക്‌മിണീസ്വയംവര ഘോഷയാത്ര. ശനിയാഴ്ച കുചേലവൃത്തം. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ന് കലശം, ആറാട്ട്, യജ്ഞസമർപ്പണം.

തിരുവനന്തപുരത്ത് മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു, ആക്രമണം പൊട്ടിയ മദ്യക്കുപ്പികൊണ്ട്

തിരുവനന്തപുരത്ത് മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു, ആക്രമണം പൊട്ടിയ മദ്യക്കുപ്പികൊണ്ട്

തിരുവനന്തപുരം: കല്ലിയൂരില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു. 74 കാരിയായ വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മകന്‍ അജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. പൊട്ടിയ മദ്യക്കുപ്പിയുടെ ഭാഗം ഉപയോഗിച്ചായിരുന്നു ആക്രമണം.

മുന്‍ സര്‍ക്കാര്‍ ജീവനക്കാരിയാണ് കൊല്ലപ്പെട്ട വിജയകുമാരി. മുന്‍ കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥനാണ് മകന്‍ അജയകുമാര്‍. രാത്രി വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ മദ്യക്കുപ്പി നിലത്തുവീണ് പൊട്ടി. ഈ വിഷയത്തില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

വീട്ടിലിരുന്ന് മദ്യപിക്കുന്നത് വിജയകുമാരി ചോദ്യം ചെയ്തതോടെ പ്രകോപിതനായ അജയകുമാര്‍ പൊട്ടിയ മദ്യക്കുപ്പിയുടെ ഭാഗമുപയോഗിച്ച് വിജയകുമാരിയുടെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്നാണ് വിവരം. സംഭവ സ്ഥലത്തുനിന്ന് തന്നെ വിജയകുമാരി മരിച്ചുവെന്നാണ് വിവരം. ഭാര്യയുമായി അകന്നതിന് ശേഷം അമ്മയോടൊപ്പമാണ് അജയകുമാര്‍ താമസിച്ചിരുന്നത്.

ക്ഷേമപെന്‍ഷന്‍ 2000 രൂപയാക്കി; പ്രതിമാസം ആയിരം രൂപ സ്ത്രീ സുരക്ഷാ പെന്‍ഷന്‍; വന്‍ പ്രഖ്യാപനങ്ങള്‍

ക്ഷേമപെന്‍ഷന്‍ 2000 രൂപയാക്കി; പ്രതിമാസം ആയിരം രൂപ സ്ത്രീ സുരക്ഷാ പെന്‍ഷന്‍; വന്‍ പ്രഖ്യാപനങ്ങള്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കി വര്‍ധിപ്പിച്ചു. നിലവിലുണ്ടായിരുന്ന 1600 രൂപയില്‍ 400 രുപയാണ് കൂട്ടിയത്. പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കു നല്‍കാനുള്ള ഒരു ഗഡു ഡിഎ കുടിശിക 4% നവംബറിലെ ശമ്പളത്തിനൊപ്പം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീ സുരക്ഷയ്ക്കു സഹായം നല്‍കുന്ന പുതിയ പദ്ധതി പ്രകാരം ആയിരം രൂപ വീതം അര്‍ഹരായ സ്ത്രീകള്‍ക്കു നല്‍കും. 33 ലക്ഷത്തിലേറെ സ്ത്രീകള്‍ക്കു സഹായം കിട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനൊപ്പം യുവാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയും പ്രഖ്യാപിച്ചു. പ്രതിവര്‍ഷ കുടുംബവരുമാനം ഒരു ലക്ഷം രൂപയ്ക്കു താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ ഓണറേറിയം ആയിരം രൂപയായി വര്‍ധിപ്പിക്കും. ഇതുവരെയുള്ള കുടിശിക നല്‍കും. പ്രീപ്രൈമറി ടീച്ചര്‍മാരുടെയും ആയമാരുടെയും പ്രതിമാസ വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു. ഗസ്റ്റ് ലക്ചര്‍മാരുടെ പ്രതിമാസ വേതനം പരമാവധി 2000 രൂപ വരെ വര്‍ധിപ്പിക്കും. റബര്‍ കര്‍ഷകര്‍ക്കു നല്‍കിവരുന്ന റബറിന്റെ താങ്ങുവില കിലോയ്ക്ക് 180 രൂപയില്‍നിന്ന് 200 രൂപയാക്കി ഉയര്‍ത്തും. നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. നെല്ലിന്റെ സംഭരണ വില 28.20ല്‍നിന്ന് 30 രൂപയായി വര്‍ധിപ്പിക്കാനും തീരുമാനിച്ചു.

യുവതലമുറയ്ക്ക് കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ് നടപ്പാക്കും. വിദ്യാര്‍ഥികള്‍ക്ക് മികച്ച ജോലി ലഭിക്കാന്‍ സ്റ്റൈപ്പന്‍ഡ് അല്ലെങ്കില്‍ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി ആരംഭിക്കും. പ്രതിവര്‍ഷ കുടുംബ വരുമാനം ഒരുലക്ഷത്തില്‍ താഴെയുള്ള പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി എന്നീ പഠനങ്ങള്‍ക്കു ശേഷം വിവിധ നൈപുണ്യ കോഴ്‌സുകളില്‍ പഠിക്കുന്നവരോ വിവിധ ജോലി-മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരോ ആയ 18-30 വയസ്സുള്ളവര്‍ക്ക് പ്രതിമാസം ആയിരംരൂപ ധനസഹായം നല്‍കും. കണക്ട് ടു വര്‍ക്ക് എന്ന ഈ പദ്ധതിയില്‍ അഞ്ചുലക്ഷം പേര്‍ക്ക് ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി സര്‍ക്കാര്‍ പ്രതിവര്‍ഷം 600 കോടി രൂപ ചെലവിടേണ്ടിവരും.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ധാരണപത്രം ഒപ്പിട്ടതില്‍ വിവാദങ്ങളും ആശങ്കകളും ഉയര്‍ന്ന പശ്ചാത്തലത്തില്‍ നടപടി പുനപരിശോധിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ഏഴ് അംഗങ്ങളുള്ള ഉപസമിതി രൂപീകരിച്ചു. ഉപസമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ പിഎം ശ്രീയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കും. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ കത്തുമൂലം അറിയിക്കും. കെ രാജന്‍, റോഷി അഗസ്റ്റിന്‍, പി രാജീവ്, വി ശിവന്‍ കുട്ടി, പി പ്രസാദ്, എകെ ശശീന്ദ്രന്‍, കെ കൃഷ്ണന്‍കുട്ടി എന്നിവരാണ് സമിതിയില്‍ ഉണ്ടാകുക.

മികച്ച ഡോക്യുമെൻ്ററി സംവിധാനത്തിനുള്ള പുരസ്കാരം നേടി ബിന്ദുനന്ദന

മികച്ച ഡോക്യുമെൻ്ററി സംവിധാനത്തിനുള്ള പുരസ്കാരം നേടി ബിന്ദുനന്ദന

ആറ്റിങ്ങൽ: പുലരി ടി.വി. ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ബിന്ദു നന്ദനയ്ക്ക് മികച്ച ഡോക്യുമെൻ്ററി സംവിധായികയ്ക്കുള്ള പുരസ്കാരം ലഭിച്ചു. ചായമൻസ – അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിയുടെ സംവിധാനത്തിനാണ് പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരം കേസരി മെമ്മോറിയൽ ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ അവാർഡ് പ്രഖ്യാപനം നടന്നു. പ്രമുഖ സംവിധായകൻ ടി. എസ് സുരേഷ് ബാബു ജൂറി ചെയർമാനായുള്ള സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്. നിരൂപകൻ സുനിൽ സി ഇ, ചലച്ചിത്ര താരം മായ വിശ്വനാഥ്, സംവിധായകൻ ടി എസ് സുരേഷ് ബാബു, ദീപ സുരേന്ദ്രൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

എഴുത്തുകാരനും സംവിധായകനുമായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെ ആശയത്തിന് സ്ക്രിപ്റ്റ് എഴുതി സംവിധാനം നിർവഹിച്ചത് കവയിത്രി കൂടിയായ ബിന്ദുനന്ദനയാണ്. ഡിസംബർ 7ന് തിരുവനന്തപുരം ഏരീസ്പ്ലക്സ് എസ് എൽ സിനിമാസിൽ രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം നടക്കും. സാമൂഹിക സാംസ്കാരിക സിനിമാരംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

പിഎം ശ്രീ: തീരുമാനം കാബിനറ്റില്‍ അറിയാമെന്ന് മന്ത്രി ശിവന്‍കുട്ടി

പിഎം ശ്രീ: തീരുമാനം കാബിനറ്റില്‍ അറിയാമെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട തീരുമാനം മന്ത്രിസഭാ യോഗത്തില്‍ അറിയാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പിഎം ശ്രീ പദ്ധതി മരവിപ്പിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കാബിനറ്റ് വൈകീട്ട് 3.30 ന് ചേരുന്നുണ്ട്. സര്‍ക്കാരിന്റെ തീരുമാനം അപ്പോഴാണ് അറിയാനാകുക എന്നും മന്ത്രി വ്യക്തമാക്കി.

പദ്ധതി മരവിപ്പിച്ചോ എന്നൊന്നും തനിക്കറിയില്ല. മരവിപ്പിക്കണോ എന്ന് ആവശ്യം വന്നോ എന്നും അറിയില്ല. അക്കാര്യമെല്ലാം 3.30 ന് കാബിനറ്റില്‍ അറിയാം. ഈ വിഷയത്തില്‍ ഇടതുമുന്നണിയിലെ നേതാക്കളും മുഖ്യമന്ത്രിയുമെല്ലാം ഇടപെട്ട് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ആ സാഹചര്യത്തില്‍ ഇപ്പോള്‍ താന്‍ കയറി വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായം പറയുന്നത് ശരിയാണോയെന്ന് മന്ത്രി ശിവന്‍കുട്ടി ചോദിച്ചു.

സിപിഎം മന്ത്രിമാര്‍ കാബിനറ്റില്‍ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് അറിയില്ല എന്നും ശിവന്‍കുട്ടി പറഞ്ഞു. പട്ടയം കൊടുക്കുന്ന ഒരു പരിപാടിയില്‍ താനും മന്ത്രി രാജനും ഒരുമിച്ചുണ്ടായിരുന്നു. അപ്പോള്‍ ഒന്നും പറഞ്ഞില്ല. എന്റെ അടുത്ത് ഇരുന്നപ്പോള്‍ പിണക്കമുണ്ടെന്ന് തോന്നിയില്ല. കേരളത്തില്‍ എല്ലാ കാര്യങ്ങളും വ്യക്തത വരുത്തിയല്ലേ മുന്നോട്ടു പോകുന്നത്. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനം, മുഖ്യമന്ത്രി ചുമതലപ്പെടുത്തിയാല്‍ താന്‍ വിശദീകരിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.