സ്വകാര്യ ബസ് സമരം മറ്റന്നാള്‍ മുതല്‍

സ്വകാര്യ ബസ് സമരം മറ്റന്നാള്‍ മുതല്‍

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

ദീര്‍ഘദൂര ലിമിറ്റഡ് സ്‌റ്റോപ്പ് അടക്കമുള്ള മുഴുവന്‍ പെര്‍മിറ്റുകളും അതേപടി പുതുക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തുക, ഇ ചലാന്‍ വഴി പൊലീസ് അനാവശ്യമായി പിഴയിടാക്കി ബസ്സുടമകളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതെന്ന് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രാജ് കുമാര്‍ കരുവാരത്ത്, കണ്‍വീനര്‍മാരായ പികെ പവിത്രന്‍, കെ വിജയന്‍ എന്നിവര്‍ അറിയിച്ചു.

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബസ് ഓപറേറ്റേഴ്സ് ഫോറം പണിമുടക്കില്‍ നിന്നും പിന്‍മാറിയിരുന്നു. എന്നാല്‍ മറ്റ് സംഘടനകള്‍ പണിമുടക്കുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗതാഗത കമ്മീഷണര്‍ ബസ് ഉടമകളുമായി ആദ്യ ഘട്ടത്തില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഏഴാം തിയതി സൂചന പണിമുടക്ക് നടത്തിയിരുന്നു. ഇതിനുശേഷമാണ് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്.

പരീക്ഷക്ക് ദിവസങ്ങള്‍ മാത്രം; പാഠപുസ്തകങ്ങള്‍ ഇല്ല; കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വി ശിവന്‍കുട്ടി

പരീക്ഷക്ക് ദിവസങ്ങള്‍ മാത്രം; പാഠപുസ്തകങ്ങള്‍ ഇല്ല; കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിച്ച് നാല് മാസമായിട്ടും വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാത്തതില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ആദ്യ പാദ പരീക്ഷകള്‍ക്ക് കേവലം ദിവസങ്ങള്‍ മാത്രം ശേഷിക്കേ, പുസ്തകങ്ങള്‍ വിതരണം ചെയ്യേണ്ട എന്‍സിഇആര്‍ടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥ അതീവ ഗൗരവകരമാണ്. ഈ സാഹചര്യത്തില്‍ പുസ്തകങ്ങളില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെ നേരിടാന്‍ സാധിക്കില്ല. ഇത് അവരുടെ പഠനത്തെ സാരമായി ബാധിക്കുമെന്ന് വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ സര്‍ക്കാര്‍ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ എന്‍സിഇആര്‍ടിയുടെ ഭാഗത്തു നിന്നുണ്ടായ ഈ അനാസ്ഥ അംഗീകരിക്കാനാവില്ല. പുസ്തകങ്ങള്‍ സ്‌കൂളില്‍ ലഭ്യമാക്കാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയും സ്വകാര്യ ബുക്ക് സ്റ്റോളുകള്‍ വഴിയും വിതരണം ചെയ്യാനാണ് നീക്കം. ഇത് പുസ്തകങ്ങള്‍ നിശ്ചയിച്ചതിലും വലിയ വിലയ്ക്ക് വിദ്യാര്‍ഥികള്‍ പുസ്തകം വാങ്ങേണ്ട സ്ഥിതിയില്‍ എത്തിക്കും. വിദ്യാര്‍ഥികളുടെ ഭാവിയെ മുന്‍നിര്‍ത്തി അടിയന്തരമായി പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം’- കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ രൂപം

കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിച്ച് നാല് മാസമായിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാത്തതില്‍ അടിയന്തര ഇടപെടല്‍ വേണം. കേന്ദ്രീയ വിദ്യാലയങ്ങളിലെ അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് നിലവില്‍ പുസ്തകങ്ങളില്ലാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ആദ്യ പാദ പരീക്ഷകള്‍ക്ക് കേവലം ദിവസങ്ങള്‍ മാത്രം ശേഷിക്കേ, പുസ്തകങ്ങള്‍ വിതരണം ചെയ്യേണ്ട എന്‍സിഇആര്‍ടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥ അതീവ ഗൗരവകരമാണ്.

ഏപ്രില്‍ ഒന്നിനാണ് കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിച്ചത്. എന്നാല്‍ നാല് മാസങ്ങള്‍ പിന്നിട്ടിട്ടും അധ്യാപകര്‍ക്ക് പഠന സാമഗ്രികള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുക മാത്രമാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ പുസ്തകങ്ങളില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെ നേരിടാന്‍ സാധിക്കില്ല. ഇത് അവരുടെ പഠനത്തെ സാരമായി ബാധിക്കും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ സര്‍ക്കാര്‍ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ എന്‍സിഇആര്‍ടിയുടെ ഭാഗത്തു നിന്നുണ്ടായ ഈ അനാസ്ഥ അംഗീകരിക്കാനാവില്ല. പുസ്തകങ്ങള്‍ സ്‌കൂളില്‍ ലഭ്യമാക്കാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയും സ്വകാര്യ ബുക്ക് സ്റ്റോളുകള്‍ വഴിയും വിതരണം ചെയ്യാനാണ് നീക്കം. ഇത് പുസ്തകങ്ങള്‍ നിശ്ചയിച്ചതിലും വലിയ വിലയ്ക്ക് വിദ്യാര്‍ത്ഥികള്‍ പുസ്തകം വാങ്ങേണ്ട സ്ഥിതിയില്‍ എത്തിക്കും. വിദ്യാര്‍ത്ഥികളുടെ ഭാവിയെ മുന്‍നിര്‍ത്തി അടിയന്തരമായി പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം.

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു, അപകടം നെടുമങ്ങാട്

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു, അപകടം നെടുമങ്ങാട്

തിരുവനന്തപുരം: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാടാണ് അപകടം. പനയമുട്ടം സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്.

തിരുവനന്തപുരം: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാടാണ് അപകടം. പനയമുട്ടം സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്.

ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ ആയിരുന്നു അപകടം. പൊട്ടിവീണ ഇലക്ട്രിക് കമ്പിയിലേക്ക് ബൈക്ക് കയറിയാണ് അപകടം. ബൈക്കിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് കാര്യമായ പരിക്കുകളില്ല.

ഇന്നും മഴ തുടരും, കേരളതീരത്ത് കടലാക്രമണത്തിന് സാധ്യത

ഇന്നും മഴ തുടരും, കേരളതീരത്ത് കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴ ഇന്നും തുടരും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത നല്‍കുന്ന ഓറഞ്ച് അലര്‍ട്ട് നിലവിലുള്ളത്. തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്.

തിങ്കളാഴ്ചയോടെ സംസ്ഥാനത്തെ മഴയുടെ ശക്തികുറയുമെന്നാണ് വിലയിരുത്തല്‍. തെക്കന്‍ ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ മഴയുടെ ശക്തി കുറയുമെങ്കിലും എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ മഴ തുടരും. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ തിങ്കളാഴ്ചയും ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്.

ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ജനസുരക്ഷയെ മുന്‍നിര്‍ത്തിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മതപഠന കേന്ദ്രങ്ങള്‍ സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. നേരത്തെ പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണല്‍, സര്‍വകലാശാലാ, മറ്റു വകുപ്പ് പരീക്ഷകള്‍ ഉള്‍പ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളില്‍ മാറ്റമില്ല.

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര ആർലേക്കറുമായുള്ള നിർണായക കൂടിക്കാഴ്ച‌ ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര ആർലേക്കറുമായുള്ള നിർണായക കൂടിക്കാഴ്ച‌ ഇന്ന്

സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ സർവകലാശാലാ വിഷയങ്ങളിലടക്കം തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര ആർലേക്കറുമായുള്ള നിർണായക കൂടിക്കാഴ്ച‌ ഇന്ന് നടക്കും. ഇന്ന് വൈകിട്ട് മൂന്നരക്ക് രാജ് ഭവനിലാണ് കൂട്ടിക്കാഴ്ച്ച. മഞ്ഞുരുക്കാനാണ് നിർണ്ണായക ചർച്ചയെന്നാണ് വിവരം. സർക്കാരിന് കടുത്ത തലവേദന സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന സർവകലാശാലാ വിഷയങ്ങളിൽ സമവായം കണ്ടെത്താനാണ് കൂടിക്കാഴ്ച‌യിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നു. കേരള സർവകലാശാലാ വിസി നിയമനം, താൽക്കാലിക വിസിമാരുടെ നിയമനം, സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിലടക്കം ഗവർണറും സർക്കാരും തമ്മിൽ രൂക്ഷമായ തർക്കങ്ങളാണ് നിലനിൽക്കുന്നത്.

ശുചിത്വം-മാലിന്യ സംസ്കരണം: ആറ്റിങ്ങൽ മുനിസിപ്പാലിറ്റിക്ക് വൻ കുതിപ്പ്

ശുചിത്വം-മാലിന്യ സംസ്കരണം: ആറ്റിങ്ങൽ മുനിസിപ്പാലിറ്റിക്ക് വൻ കുതിപ്പ്

അഖിലേന്ത്യ ശുചിത്വ സർവ്വേ ആയ സ്വച്ഛ് സർവേക്ഷൻ 2024 റാങ്കിങ്ങിൽ 20000 മുതൽ 50000 വരെ ജനസംഖ്യ ഉള്ള സ്മാൾ സിറ്റി വിഭാഗത്തിൽ ആറ്റിങ്ങൽ നഗരസഭ സംസ്ഥാനത്തു മൂന്നാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും നേടി. സംസ്ഥാന തലത്തിലെ മുഴുവൻ നഗരസഭകളുടെയും റാങ്കിങ്ങിൽ കഴിഞ്ഞ വർഷത്തെ 17ആം റാങ്കിൽ നിന്നും അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.

ദേശിയ തല റാങ്കിങ്ങിൽ 156ആം സ്ഥാനവും ലഭിച്ചു. കഴിഞ്ഞ വർഷത്തെ 2669ആം റാങ്കിൽ നിന്നുമാണ് ആറ്റിങ്ങൽ 156ആം റാങ്കിലേക് അഖിലേന്ത്യാ തലത്തിൽ മുന്നേറിയത്. ആറ്റിങ്ങൽ നഗരസഭയ്ക് അകെ 8788 പോയിന്റ് ലഭിച്ചു, കഴിഞ്ഞ വർഷം ഇത് 2,897 ആയിരുന്നു. 2016 മുതൽ കേന്ദ്രസർക്കാർ നടത്തുന്ന ഈ ശുചിത്വ സർവേയിൽ അകെ നാലായിരത്തോളം നഗരസഭകൾ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന തലത്തിൽ മട്ടന്നൂർ നഗരസഭ ഒന്നാം റാങ്കും ആലപ്പുഴ നഗരസഭ രണ്ടാം സ്ഥാനവും നേടി.

ഈ സർവേയുടെ ഭാഗമായി നഗരസഭയ്ക്ക് ഒ ഡി എഫ് പ്ലസ് (വെളിയിട വിസർജ്ജന മുക്തം) പദവി നേടാൻ സാധിച്ചു. സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ നഗരസഭയുടെ ഈ നേട്ടത്തിന് സഹായകമായി.

ജൈവ-അജൈവ മാലിന്യ ശേഖരണം, തരംതിരിക്കൽ, സംസ്കരണ സംവിധാനങ്ങളുടെ പരിചരണവും മെച്ചപ്പെടുത്തലും, മാലിന്യകൂമ്പാരങ്ങൾ ഒഴിവാക്കി സൗന്ദര്യവത്കരണം, ശുചിത്വ സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനുള്ള വിവിധ ഐ.ഈ.സി പ്രവർത്തനങ്ങൾ എന്നിവ ഈ സർവേയുടെ മാനദണ്ഡങ്ങളാണ്. ഭരണ സമിതിയുടെ ക്രിയാത്മകമായ ഇടപെടലും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെയും ശുചീകരണ തൊഴിലാളികളുടെയും പ്രവർത്തന മികവും, ജനങ്ങളുടെ ഹരിതകർമസേനയോടുള്ള സഹകരണവും നഗരസഭയുടെ ഈ നേട്ടത്തിന് പിന്തുണയായി.