ഐഐഎഫ്‌കെ പുരസ്‌കാരങ്ങള്‍; സുവര്‍ണ്ണ ചകോരം ‘മാലു’വിന്

ഐഐഎഫ്‌കെ പുരസ്‌കാരങ്ങള്‍; സുവര്‍ണ്ണ ചകോരം ‘മാലു’വിന്

തിരുവനന്തപുരം: : സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം പെഡ്രോ ഫ്രയറിയുടെ ‘മാലു’ സ്വന്തമാക്കി. നിശാഗന്ധിയില്‍ വച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിനിമയുടെ സംവിധായകന്‍ പെഡ്രോ ഫ്രയറിയ്ക്ക് പുരസ്‌ക്കാരം സമ്മാനിച്ചു. സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവര്‍ണ്ണ ചകോരത്തിനൊപ്പം സമ്മാനിച്ചു. റിയോ ഡി ജനീറോയിലെ തീര്‍ത്തും അരക്ഷിതമായൊരു ചേരിയില്‍ ജീവിക്കുന്ന അമ്മയായ മാലുവിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മൂന്ന് തലമുറകളുടെ ആത്മബന്ധങ്ങളുടെ കഥ പറയുന്നതാണ് ചിത്രം.

മികച്ച സംവിധായകനുള്ള രജതചകോര പുരസ്‌കാരത്തിന് ‘മി മറിയം ദി ചില്‍ഡ്രന്‍ ആന്‍ഡ് 26 അതേര്‍സ്’ സിനിമയുടെ സംവിധായകന്‍ ഫര്‍ഷാദ് ഹാഷ്മി അര്‍ഹനായി. നാലുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.എഴുത്തുകാരനും സംവിധായകനും നടനുമായ ഫര്‍ഷാദ് ഹാഷ്മിയുടെ ആദ്യ ചലച്ചിത്രം കൂടിയാണ് ‘മി മറിയം ദി ചില്‍ഡ്രന്‍ ആന്‍ഡ് 26 അതേര്‍സ്’. ഈ വര്‍ഷത്തെ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം കൂടിയാണിത്. പതിനാലു സിനിമകളാണ് ഇത്തവണ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ഉണ്ടായിരുന്നത്. ഫെമിനിച്ചി ഫാത്തിമ, അപ്പുറം എന്നിവയാണ് ഈ വിഭാഗത്തില്‍ മത്സരിച്ച മലയാള സിനിമകള്‍.

മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം ചിലിയെന്‍ ചിത്രം ദ ഹൈപ്പര്‍ബോറിയന്‍സ് സംവിധാനം ചെയ്ത ക്രിസ്റ്റോബല്‍ ലിയോണിനും ജോക്വിന്‍ കോസിനും. സിനിമയുടെ കലാ സംവിധായിക നതാലിയ ഗെയ്‌സിന് പുരസ്‌ക്കാരം ഏറ്റുവാങ്ങി. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന്റെ സംവിധായിക പായല്‍ കപാഡിയക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.

മേളയിൽ ഏറെ പ്രേക്ഷക പ്രശംസ നേടിയ ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്‌കാരങ്ങൾ സ്വന്തമാക്കി. ഫെമിനിച്ചി ഫാത്തിമയുടെ തിരക്കഥയ്ക്ക് ഫാസിൽ മുഹമ്മദ് അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ജൂറി പുരസ്‌കാരം നേടി. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി അവാർഡും ഫെമിനിച്ചി ഫാത്തിമയ്ക്കാണ്. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി. മേളയിലെ മികച്ച പ്രേക്ഷക പിന്തുണ നേടിയ ചിത്രവും ഫെമിനിച്ചി ഫാത്തിമയാണ്. സിനിമ പുരസ്‌കാര നിർണയത്തിൽ ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകൻ ഫാസിൽ മുഹമ്മദ് പ്രത്യേക പരാമർശം നേടി. അവാർഡുകൾ ഏറ്റുവാങ്ങിയ ഫാസിൽ മുഹമ്മദിനെയും അണിയറ പ്രവർത്തകരെയും നിറഞ്ഞ കയ്യടിയോടെയാണ് കാണികൾ സ്വീകരിച്ചത്.

അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ സാങ്കേതിക മികവിനുള്ള ജൂറിയുടെ പ്രത്യേക പരാമർശം ഈസ്റ്റ് ഓഫ് നൂണിന്റെ സംവിധായിക ഹല എൽകൗസിക്കാണ്. അപ്പുറത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനഘ രവിക്കും റിഥം ഓഫ് ദമാമിലെ അഭിനയത്തിന് ചിന്മയ സിദ്ധിക്കും മികച്ച പ്രകടനത്തിനുള്ള പ്രത്യേക ജൂറി പരാമർശം ലഭിച്ചു.

നവാഗത സംവിധായകന്റെ മികച്ച മലയാളം സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം വിക്ടോറിയയുടെ സംവിധായിക ശിവരഞ്ജിനി ജെ സ്വന്തമാക്കി.മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ‘മീ മറിയം ദ ചിൽഡ്രൻ ആൻഡ് 26 അദേഴ്‌സ്’ എന്ന ഇറാനിയൻ ചിത്രം കരസ്ഥമാക്കി. നെറ്റ്പാക്ക് ജൂറി പ്രത്യേക പരാമർശം മിഥുൻ മുരളി സംവിധാനം ചെയ്ത കിസ് വാഗണിനാണ്. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്എഫ്എസ്‌ഐ കെ ആർ മോഹനൻ അവാർഡ് അപ്പുറത്തിന്റെ സംവിധായിക ഇന്ദുലക്ഷ്മി സ്വന്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായ ചടങ്ങില്‍ സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍,റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍,സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ജേതാവ് പായല്‍ കപാഡിയ, ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ ഗോള്‍ഡ സെല്ലം,സാംസ്‌കാരിക ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, കെ എസ് എഫ് ഡി സി മാനേജിങ് ഡയറക്ടര്‍ വി എസ് പ്രിയദര്‍ശന്‍, ജൂറി ചെയര്‍പേഴ്സണ്‍ ആഗ്‌നസ് ഗൊദാര്‍ഡ്,അര്‍മേനിയന്‍ സംവിധായകന്‍ സെര്‍ജ് സെര്‍ജ് അവെദികിയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, ഫെസ്റ്റിവല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി അജോയ്, അക്കാഡമി ജനറല്‍ കൌണ്‍സില്‍ അംഗം സോഹന്‍ സീനു ലാല്‍ തുടങ്ങിയവർ പങ്കെടുത്തു.

വിവിധ താലൂക്കുകളിൽ വാഹന പരിശോധന കർശനമാക്കി മോട്ടർ വാഹനവകുപ്പും പൊലീസും

വിവിധ താലൂക്കുകളിൽ വാഹന പരിശോധന കർശനമാക്കി മോട്ടർ വാഹനവകുപ്പും പൊലീസും

ആറ്റിങ്ങൽ, ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ വാഹന പരിശോധന കർശനമാക്കി മോട്ടർ വാഹനവകുപ്പും പൊലീസും. കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന പരിശോധനയിൽ നിയമലംഘനം നടത്തിയ 126 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. 2,73,500 രൂപ പിഴയായി ഈടാക്കി. മോട്ടർ വാഹനവകുപ്പും പൊലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. സ്വകാര്യ ബസുകളിലാണ് പ്രധാനമായും പരിശോധന ശക്തമാക്കിയിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു.

ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ 43 കേസുകളിലായി 1,38,350 രൂപ പിഴ ഈടാക്കി. ബുധനാഴ്ച 53 കേസുകളിലായി 1,05, 150 രൂപ പിഴയീടാക്കിയിട്ടുണ്ട്. ഇന്നലെ നടത്തിയ പരിശോധനയിൽ 30 കേസുകളിലായി മുപ്പതിനായിരത്തോളം രൂപ പിഴയീടാക്കിയിട്ടുണ്ട്. ഇന്നലെ 6 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നതിന് പിടിക്കപ്പെടുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.

സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് കൺസഷൻ നിഷേധിച്ചതുമായി ബന്ധപ്പെട്ട് 26 കേസുകൾ റ‍ജിസ്റ്റർ ചെയ്തതായി ആർടിഒ അധികൃതർ അറിയിച്ചു.ഇവ കേസെടുത്ത് പിഴ ഇടാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മൂന്നു തവണയിലധികം പിടിക്കപ്പെട്ടാൽ പെർമിറ്റ് ചട്ടങ്ങളുടെ ലംഘനത്തിന് നടപടി സ്വീകരിക്കും. ബസ് യാത്രക്കാരായ വിദ്യാർഥികളോട് ചോദിച്ച് മനസ്സിലാക്കുന്നതിന് പുറമേ, വിതരണം ചെയ്ത ടിക്കറ്റിന്റെ രേഖകൾ പരിശോധിച്ച് കൺസഷൻ നൽകുന്നുണ്ടോ എന്ന് വിലയിരുത്തിയാണ് നടപടി സ്വീകരിക്കുന്നത്.

സ്വകാര്യ ബസ് ജീവനക്കാരായ കുറ്റവാളികളെക്കുറിച്ചുള്ള വിവരശേഖരണം പൊലീസ് ആരംഭിച്ചു. പീഡനക്കേസുകളിലും അടിപിടി, ലഹരി കേസുകളിലും പ്രതികളായിട്ടുള്ള ഒട്ടേറെപ്പേർ സ്വകാര്യ ബസ് ജീവനക്കാരായി ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കുറ്റവാളികളെ കുറിച്ചുള്ള വിവരശേഖരണം മുൻകൂട്ടി ആരംഭിച്ചതെന്നാണ് സൂചന.

സംസ്ഥാന സ്‌കൂള്‍ കലോത്സവം: പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാശനം ചെയ്തു

സംസ്ഥാന സ്‌കൂള്‍ കലോത്സവം: പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാശനം ചെയ്തു

തിരുവനന്തപുരം: 63ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂള്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രകാശനം ചെയ്തു. കേരള സ്‌കൂള്‍ കലോത്സവം 2025 ജനുവരി 04 മുതല്‍ 08 വരെ തിരുവനന്തപുരം നഗരത്തിലെ വിവിധ വേദികളില്‍ വെച്ച്ാണ് നടക്കുക. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും 101, ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ നിന്നും 110, സംസ്‌കൃതോത്സവത്തില്‍ 19, അറബിക് കലോത്സവത്തില്‍ 19 ഇനങ്ങളിലായി ആകെ 249 ഇനങ്ങളിലായി പതിനയ്യായിരത്തില്‍ പരം കലാ പ്രതിഭകളാണ് മത്സരങ്ങളില്‍ മാറ്റുരയ്ക്കുക.

നഗരത്തിലെ മുപ്പതോളം സ്‌കൂളുകളെ അക്കോമഡേഷന്‍ സെന്ററുകളായി തെരഞ്ഞെടുത്തു.കലോത്സവ ചരിത്രത്തില്‍ ആദ്യമായി അഞ്ച് ഗോത്ര നൃത്തരൂപങ്ങള്‍കൂടി ഈ വര്‍ഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാവുകയാണ്. മംഗലംകളി, പണിയനൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ തദ്ദേശീയ നൃത്തരൂപങ്ങള്‍. സ്വര്‍ണ്ണകപ്പിന്റെ ഘോഷയാത്ര 2024 ഡിസംബര്‍ 31ന് കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ച് എല്ലാ ജില്ലകളിലൂടെയും പ്രയാണം പൂര്‍ത്തിയാക്കി 2025 ജനുവരി 3ന് രാവിലെ 10.00 മണിക്ക് തിരുവനന്തപുരം ജില്ലയുടെ അതിര്‍ത്തിയായ തട്ടത്ത്മലയില്‍ വച്ച് വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ സ്വീകരിച്ച് ഘോഷയാത്രയായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേരും.

പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാരം തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായാണ് കലാമത്സരങ്ങള്‍ അരങ്ങേറുക. പ്രസ്തുത വേദികള്‍ക്ക് കേരളത്തിലെ
നദികളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയം, വിമണ്‍സ് കോളേജ്, മണക്കാട് ഗവണ്‍മെന്റ് എച്ച്.എസ്.എസ്. തുടങ്ങിയ വേദികളിലായാണ് നൃത്ത ഇനങ്ങള്‍ അരങ്ങേറുന്നത്. ടാഗോര്‍ തീയേറ്ററില്‍ നാടകവും, കാര്‍ത്തിക തിരുനാള്‍ തീയേറ്ററില്‍ സംസ്‌കൃത നാടകം, ചവിട്ടു നാടകം എന്നിവയും ഗോത്ര കലകള്‍ നിശാഗന്ധി ഓഡിറ്റോറിയത്തിലും, ബാന്റ്മേളം പട്ടം സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടിലും നടത്തപ്പെടുന്നു.

ഭക്ഷണം പുത്തരിക്കണ്ടം മൈതാനത്താണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ സബ് കമ്മിറ്റികളുടെ ഓഫീസ്, രജിസ്ട്രേഷന്‍ എന്നിവ എസ്.എം.വി. സ്‌കൂളിലാണ് ക്രമീകരിച്ചിരിക്കുന്നത്. സംഘാടക സമിതി ഓഫീസ് ശിക്ഷക് സദനില്‍ ഇതിനകം തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എല്ലാ വേദികളിലും 9.30 ന് തന്നെ മത്സരങ്ങള്‍ ആരംഭിക്കുന്നതിനുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മന്ത്രി അറിയിച്ചു.

ഇപ്പോള്‍ ഉള്ള ഷെഡ്യൂള്‍ ആകെ ഇനങ്ങളുടെ എണ്ണം അനുസരിച്ച് ക്രമപ്പെടുത്തിയതാണ്. അപ്പീലുകള്‍ വരുന്നതോടെ സമയക്രമത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകാം. മത്സരം യഥാസമയം തുടങ്ങുന്നതിനും അവസാനിപ്പിക്കുന്നതിനും ചില കര്‍ശന നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും ഫസ്റ്റ് കോളും സെക്കന്റ് കോളും തേര്‍ഡ് കോളും ചെയ്തിട്ടും വരാത്ത ടീമുകളെ അയോഗ്യരാക്കുന്നതും പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

വർക്കല ശിവഗിരി മഠത്തിലെ ശാരദാ- ദേവിയക്ക് പുതുതായി നിർമ്മിച്ച തിരുവാഭരണം കൈമാറി

വർക്കല ശിവഗിരി മഠത്തിലെ ശാരദാ- ദേവിയക്ക് പുതുതായി നിർമ്മിച്ച തിരുവാഭരണം കൈമാറി

വർക്കല ശിവഗിരി മഠത്തിലെ ശാരദാ- ദേവിയക്ക് പുതുതായി നിർമ്മിച്ച തിരുവാഭരണം കൈമാറി. ആറ്റിങ്ങലിലെ പ്രശസ്ത ജൂവലറി ഗ്രൂപ്പായ ആദിത്യ ഗ്രൂപ്പിൻ്റെ മാനേജിംഗ് ഡയറക്ടർ പ്രദീപ് ദേശപാലൻ്റെ സഹോദരൻ സജീവ് ദേശപാലനിൽ നിന്ന് ശ്രീമദ് വിശാലനന്ദസ്വാമികൾ, ശ്രീമദ് ഹംസതീർത്ഥ സ്വാമി എന്നിവർ ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് 110 പവൻ തൂക്കം വരുന്ന 916 പരിശുദ്ധ തിരുവാഭരണം കൈമാറിയത്. ഗുരുദേവ ഭക്തർ സമർപ്പിച്ച സ്വർണ്ണാഭരണങ്ങൾ മാറ്റി ശാരദാ ദേവിക്ക് തിരുവാഭരണം നിർമ്മിക്കാൻ തീരുമാനിക്കുകയും അത് നിർമ്മിക്കാൻ അവർ ആദിത്യ ജുവലറി തിരഞ്ഞെടുക്കുകയായിരുന്നു.

സ്വാമിമാർ ഏറ്റുവാങ്ങിയ – തിരുവാഭരണം ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ്‌ പ്രസിഡൻറ്റ് ബ്രഹ്മശീ സച്ചിദാനന്ദ സ്വാമി, ജനറർ സെക്രട്ടറി ശ്രീമദ് ശുഭാന്ഗാനന്ദ സ്വാമി, ശ്രീമദ് ബോധി തീർത്ഥ സ്വാമി, ട്രെഷറർ ശ്രീമദ് ശാരദാനന്ദസ്വാമി, തീർത്ഥാടന സെക്രട്ടറി ശ്രീമദ് ഋതംബരാനന്ദ സ്വാമി, തീർത്ഥാടന ജോയിന്റ് സെക്രട്ടറി ശ്രീമദ് വിരജാനന്ദ സ്വാമി എന്നിവർക്ക് വർക്കല ശിവഗിരി മഠത്തിൽ വെച്ച് കൈമാറി. ചടങ്ങിൽ ആദിത്യ ഗ്രൂപ്പിലെ അംഗങ്ങളും മാനേജർ കൃഷ്ണനുണ്ണി, സ്ഥാപനത്തിലെ മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

സുമനസുകളുടെ കനിവ് തേടുന്നു

സുമനസുകളുടെ കനിവ് തേടുന്നു

സുമനസുകളുടെ കനിവ് തേടുകയാണ് ഈ കുടുംബം. കടയ്ക്കാവൂർ പഞ്ചായത്തിലെ കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ 9ാം ക്ലാസ്സിൽ പഠിക്കുന്ന ശ്രീഹരി (14) എന്ന കുട്ടി കളിയ്ക്കിടയിൽ അപകടം പറ്റി തലയ്ക്ക് പരുക്കേറ്റു ചികിത്സയിലാണ്. ഇപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റുമാണ്. എത്രയും പെട്ടന്നു തന്നെ സർജറി വേണമെന്നാണ്‌ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. വളരെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തിന് സർജറിയ്ക്കായുള്ള വലിയ ഒരു തുക താങ്ങാവുന്നതിനുമപ്പുറമാണ്. അമ്മയും സഹോദരിയും മാത്രമുള്ള കുടുബമാണ് കുട്ടിയുടേത്. ബാങ്ക് വിവരങ്ങൾ താഴെ കൊടുക്കുന്നു.

A/C No: 99980106527638
Bank Name: Fedaral Bank Ltd
Branch: Alamcode
IFSC Code: FDRL0002038
GPAY No: 9745017668