ബില്ലുകള്‍ക്ക് സമയപരിധി: തമിഴ്നാട് കേസിലെ വിധി ബാധകമാക്കണമെന്ന് കേരളം, എതിര്‍ത്ത് കേന്ദ്രം; ഹര്‍ജി മെയ് ആറിനു പരിഗണിക്കും

ബില്ലുകള്‍ക്ക് സമയപരിധി: തമിഴ്നാട് കേസിലെ വിധി ബാധകമാക്കണമെന്ന് കേരളം, എതിര്‍ത്ത് കേന്ദ്രം; ഹര്‍ജി മെയ് ആറിനു പരിഗണിക്കും

ഡല്‍ഹി: ബില്ലുകളില്‍ അംഗീകാരം നല്‍കുന്നതില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ സുപ്രീംകോടതി വിധി കേരളത്തിനും ബാധകമാക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍. എന്നാല്‍ ഈ ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ സമയപരിധി വിധി ബാധകമല്ലെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടമരണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അറിയിച്ചു.

തമിഴ്നാട് ഗവര്‍ണറുടെ കേസില്‍ സമയപരിധി നിശ്ചയിച്ചുകൊണ്ട് അടുത്തിടെ പുറപ്പെടുവിച്ച വിധിന്യായത്തില്‍ കേരളത്തിന്റെ കേസ് ഉള്‍പ്പെടില്ല. ചില ‘വസ്തുതാപരമായ വ്യത്യാസങ്ങള്‍’ ഉള്ളതിനാല്‍ കേരളത്തിന്റെ കേസ് ആ വിധിയില്‍ ബാധകമാകില്ലെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. തുടര്‍ന്ന് കേരളത്തിന്റെ കേസും ബാധകമാകുമോയെന്ന് പരിശോധിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജോയ് മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേരളസര്‍ക്കാരും ടിപി രാമകൃഷ്ണന്‍ എംഎല്‍എയും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചത്. ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് മാര്‍ഗനിര്‍ദേശം വേണമെന്ന അപേക്ഷ കേരളം പിന്‍വലിച്ചിട്ടുണ്ട്. രാഷ്ട്രപതിക്ക് ബില്ലുകള്‍ വിടുന്നതിനുള്ള സമയപരിധി നിശ്ചയിച്ചതിനാലാണ് തീരുമാനം. ഹര്‍ജികള്‍ മെയ് മാസം ആറിന് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ ഇന്ത്യയില്‍നിന്ന് നാലുപേര്‍, രണ്ടു മലയാളികള്‍; അറിയാം നടപടിക്രമങ്ങള്‍

പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ ഇന്ത്യയില്‍നിന്ന് നാലുപേര്‍, രണ്ടു മലയാളികള്‍; അറിയാം നടപടിക്രമങ്ങള്‍

കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തോടെ പുതിയ പരമാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ക്ക് ആഗോള കത്തോലിക്കാ സഭ തുടക്കമിടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കര്‍ദിനാള്‍മാരുടെ പേപ്പല്‍ കോണ്‍ക്ലേവ് ആണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുക. ദുഃഖാചരണ കാലയളവിനു ശേഷമാവും കോണ്‍ക്ലേവ് ചേരുക.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള 252 കര്‍ദിനാള്‍മാരില്‍ 135 പേര്‍ക്കാണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ വോട്ടിങ് അവകാശം. ഇതില്‍ നാലു പേര്‍ ഇന്ത്യയില്‍നിന്നുള്ളവരാണ്.

സിറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ബസേലിയോസ് ക്ലിമിസ്, വൈദികനായിരിക്കെ നേരിട്ടു കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ജോര്‍ജ് ജേക്കബ് കൂവക്കാട്, ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ആന്റണി പൂല, ഗോവ മെട്രൊപൊളിറ്റന്‍ ആര്‍ച്ചബിഷപ്പ് കര്‍ദിനാള്‍ ഫിലിപ് നേരി അന്റോണിയോ സെബാസ്റ്റിയനോ ഡോ റൊസാരിയോ എന്നിവര്‍ക്കാണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള നിയോഗം. മേജര്‍ആര്‍ച്ച്ബിഷപ്പ് സ്ഥാനം ഒഴിഞ്ഞ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് 80 വയസ്സു കഴിഞ്ഞതിനാല്‍ സിറോ മലബാര്‍ സഭയ്ക്ക് കോണ്‍ക്ലേവില്‍ വോട്ടവകാശം ഉണ്ടാവില്ല. കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാട് സിറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ചല്ല, സെന്റ് അന്റോണിയോ ഡി പഡോവ ഡീക്കന്‍ എന്ന നിലയിലാവും കോണ്‍ക്ലേവില്‍ പങ്കെടുക്കുക.

കറുത്ത പുകയും വെളുത്ത പുകയും

വത്തിക്കാനിലെ സിസ്റ്റിന്‍ ചാപ്പല്‍ പുകക്കുഴലിലൂടെ വരുന്ന പുകയുടെ നിറമായിരിക്കും പുതിയ പാപ്പയെ തെരഞ്ഞെടുത്തതു സംബന്ധിച്ച് സ്ഥിരീകരണം നല്‍കുക. കോണ്‍ക്ലേവ് നടക്കുന്നതിനിടയില്‍ വെളുത്ത പുക പുറത്തുവന്നാല്‍ പുതിയ പാപ്പയെ സംബന്ധിച്ച് കോണ്‍ക്ലേവില്‍ തീരുമാനമായെന്ന് അര്‍ഥം; കറുത്ത പുകയെങ്കില്‍ കര്‍ദിനാള്‍മാര്‍ക്ക് യോജിപ്പിലെത്താന്‍ ആയിട്ടില്ലെന്നും.

സഞ്ജു ഗ്രേഡ് സിയില്‍, പന്തിന് പ്രൊമോഷന്‍, ശ്രേയസും ഇഷാനും തിരിച്ചെത്തി; ബിസിസിഐ വാര്‍ഷിക കരാര്‍ പുറത്ത്

സഞ്ജു ഗ്രേഡ് സിയില്‍, പന്തിന് പ്രൊമോഷന്‍, ശ്രേയസും ഇഷാനും തിരിച്ചെത്തി; ബിസിസിഐ വാര്‍ഷിക കരാര്‍ പുറത്ത്

ന്യൂഡല്‍ഹി: 2024-25 വര്‍ഷത്തേക്കുള്ള താരങ്ങളുടെ കരാര്‍ പുറത്തുവിട്ട് ബിസിസിഐ. മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 34 താരങ്ങളാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ കരാറിന് പുറത്തായിരുന്ന ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെ വീണ്ടും വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എപ്ലസ് വിഭാഗത്തില്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌‌ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ തുടരും. ഏഴ് കോടി രൂപയാണ് ഈ വിഭാഗത്തിലുള്ളവര്‍ക്ക് വാര്‍ഷിക പ്രതിഫലമായി ലഭിക്കുക. അഞ്ച് കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന എ വിഭാഗത്തില്‍ മുഹമ്മദ് സിറാജ്, കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ഋഷഭ് പന്ത് എന്നിവര്‍ ഇടം നേടി. കഴിഞ്ഞ സീസണില്‍ ബി ഗ്രേഡ് കരാറിലായിരുന്നു പന്ത്.

മൂന്ന് കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന ഗ്രൂപ്പ് ബിയില്‍ സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍ എന്നിവരാണുള്ളത്. ഗ്രേഡ് സിയില്‍ റിങ്കു സിങ്, തിലക് വര്‍മ, ഋതുരാജ് ഗെയ്ക്വാദ്, രവി ബിഷ്‌ണോയി, വാഷിങ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷദീപ് സിങ്, പ്രസിദ് കൃഷ്ണി, രജത് പടിധാര്‍, ധ്രുവ് ജുറൈല്‍, സര്‍ഫറാസ് ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഇഷന്‍ കിഷന്‍, അഭിഷേക് ശര്‍മ, ആകാശ് ദീപ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവര്‍ ഇടം പിടിച്ചു. ഗ്രൂപ്പ് സി വിഭാഗത്തില്‍ ഉള്‍പ്പെട്ട താരങ്ങള്‍ക്ക് വര്‍ഷത്തില്‍ 1 കോടി രൂപയാണ് പ്രതിഫലം ലഭിക്കുക. ഒരു വര്‍ഷത്തില്‍ കുറഞ്ഞത് മൂന്ന് ടെസ്റ്റ് മല്‍സരങ്ങളോ എട്ട് ഏകദിനങ്ങളോ അല്ലെങ്കില്‍ 10 ട്വന്റി20 മത്സരങ്ങളോ കളിച്ച താരങ്ങളെയാണ് കരാറിനായി പരിഗണിക്കുന്നത്.

പാപ്പ നിത്യതയിലേക്ക്; ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു

പാപ്പ നിത്യതയിലേക്ക്; ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. 88 വയസ്സായിരുന്നു. വത്തിക്കാന്‍ സമയം രാവിലെ 7.35നായിരുന്നു (ഇന്ത്യന്‍ സമയം 11.05), ലാളിത്യം കൊണ്ടും പാവങ്ങളോടുള്ള അനുഭാവം കൊണ്ടും ലോകത്തിന്റെ ഹൃദയം കവര്‍ന്ന പാപ്പയുടെ അന്ത്യം.

വത്തിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കര്‍ദിനാള്‍ കെവിന്‍ ഫെറല്‍ ആണ് വിയോഗ വിവരം അറിയിച്ചത്. ”റോമിന്റെ ബിഷപ്പ്, ഫ്രാന്‍സിസ്, രാവിലെ 7.35ന് പിതാവിലേക്കു മടങ്ങിയിരിക്കുന്നു”- കര്‍ദനാള്‍ പറഞ്ഞു. ദൈവത്തിനും സഭയ്ക്കും വേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു പാപ്പയുടേതെന്ന് കര്‍ദിനാള്‍ കെവിന്‍ ഫെറല്‍ പറഞ്ഞു.

ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഫെബ്രുവരി 14ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍പാപ്പ അഞ്ച് ആഴ്ചയോളം ചികിത്സയിലായിരുന്നു. മാര്‍ച്ച് 23 നാണ് മാര്‍പാപ്പ തിരിച്ചെത്തിയത്. ആശുപത്രി വാസത്തിനുശേഷം ഫ്രാന്‍സിസ് പാപ്പ പൂര്‍ണമായി ചുമതലകള്‍ ഏറ്റെടുത്തിരുന്നില്ല. പെസഹ വ്യാഴാഴ്ച മാര്‍പാപ്പ റോമിലെ റെജീന കെയ്‌ലി ജയില്‍ സന്ദര്‍ശിച്ചിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍ക്കണിയില്‍ പാപ്പ വിശ്വാസികള്‍ക്ക് ദര്‍ശനം നല്‍കി.

സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ക്ക് നേരെ കൈവീശി ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന പാപ്പ, ഗാസയില്‍ എത്രയും വേഗം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഈസ്റ്റര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

ജെ ഡി വാന്‍സ് ഇന്ത്യയില്‍; നാലു ദിവസത്തെ സന്ദര്‍ശനം, മോദിയുമായി ഇന്ന് കൂടിക്കാഴ്ച

ജെ ഡി വാന്‍സ് ഇന്ത്യയില്‍; നാലു ദിവസത്തെ സന്ദര്‍ശനം, മോദിയുമായി ഇന്ന് കൂടിക്കാഴ്ച

ഡല്‍ഹി: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇന്ത്യയിലെത്തി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ വാന്‍സിനെ പാലം വ്യോമതാവളത്തില്‍ സ്വീകരിച്ചു. വാന്‍സിനൊപ്പം ഭാര്യ ഉഷ വാന്‍സും മക്കളും ഇന്ത്യയിലെത്തിയിട്ടുണ്ട്.

യുഎസ് ചുമത്തുന്ന പകരച്ചുങ്കം അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കെയാണ് യുഎസ് വൈസ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനം. ഇന്ന് വൈകിട്ട് 6.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വാന്‍സ് കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് അത്താഴവിരുന്നും ഉണ്ടാകും. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ക്വാത്ര എന്നിവരുമായും കൂടിക്കാഴ്ച നടത്തും. പെന്റഗണിലെയും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെയും ഉന്നത ഉദ്യോഗസ്ഥരും വാന്‍സിനൊപ്പം എത്തിയിട്ടുണ്ട്.

വാന്‍സും കുടുംബവും അക്ഷര്‍ധാം ക്ഷേത്രമടക്കം സന്ദര്‍ശിക്കും. 23ന് ആഗ്രയിലും ജയ്പൂരിലും സന്ദര്‍ശനം നടത്തിയ ശേഷം 24ന് ജയ്പൂരില്‍ നിന്ന് യുഎസിലേക്കും തിരിച്ചുപോകും. യുഎസ് ചുമത്തുന്ന പകരച്ചുങ്കം അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കെയാണ് യുഎസ് വൈസ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനം. ഇന്ന് വൈകിട്ട് 6.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വാന്‍സ് കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് അത്താഴവിരുന്നും ഉണ്ടാകും. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ക്വാത്ര എന്നിവരുമായും കൂടിക്കാഴ്ച നടത്തും. പെന്റഗണിലെയും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെയും ഉന്നത ഉദ്യോഗസ്ഥരും വാന്‍സിനൊപ്പം എത്തിയിട്ടുണ്ട്.

എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട്: എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍

എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട്: എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍

ഡല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായിട്ടുള്ള സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള അന്വേഷണത്തിനെതിരായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്ലാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

എസ്എഫ്‌ഐഒ അന്വേഷണം ചോദ്യം ചെയ്ത് സിഎംആര്‍എല്‍ ആദ്യം നല്‍കിയ ഹര്‍ജി ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചാണ് പരിഗണിച്ചിരുന്നത്. അന്ന് എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് സിഎംആര്‍എല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്റ്റേ നല്‍കാന്‍ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ച് തയ്യാറായിരുന്നില്ല.

അന്വേഷണം സ്റ്റേ ചെയ്തില്ലെങ്കില്‍ക്കൂടി അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കില്ലെന്ന് എസ്എഫ്‌ഐഒ വാക്കാല്‍ കോടതിയില്‍ ഉറപ്പുനല്‍കിയിരുന്നുവെന്നാണ് കഴിഞ്ഞ തവണ സിഎംആര്‍എല്ലിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ മറ്റൊരു ബെഞ്ചിനെ അറിയിച്ചത്. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ തവണ പരിഗണിച്ച ബെഞ്ച്, കേസ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് വീണ്ടും വിടുകയായിരുന്നു. ഹര്‍ജിയില്‍ കോടതി എടുക്കുന്ന നിലപാട് നിര്‍ണായകമാണ്.