ഇന്ത്യയില്‍ നിന്നും തായ്‍ലൻഡിലേക്ക് ഇനി കാറോടിച്ച് പോകാം: ഹൈവേ നിർമ്മാണം അന്തിമഘട്ടത്തില്‍
ഡൽഹി: ഇന്ത്യ-മ്യാൻമർ-തായ്‌ലൻഡ് ട്രൈലാറ്ററൽ ഹൈവേയുടെ 70 ശതമാനം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി കേന്ദ്ര ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി വ്യക്തമാക്കി. മൂന്നോ നാലോ വർഷത്തിനുള്ളിൽ ഈ ഹൈവേ യാത്രക്കാർക്കായി തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യ-മ്യാൻമർ-തായ്‌ലൻഡ് ട്രൈലാറ്ററൽ ഹൈവേ 1,400 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ട്രാൻസ് നേഷൻ ഹൈവേയാണ്. ഇത് രാജ്യത്തെ തെക്കുകിഴക്കൻ ഏഷ്യയുമായി കരമാർഗം ബന്ധിപ്പിക്കുകയും മൂന്ന് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം ബന്ധങ്ങൾക്ക് ഉത്തേജനം നൽകുകയും ചെയ്യും. വ്യാപാരവും വിനോദസഞ്ചാരവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയാണ് ഈ ഹൈവേ ആദ്യമായി നിർദ്ദേശിച്ചത്.
2002 ഏപ്രിലിൽ ഇന്ത്യയും മ്യാൻമറും തായ്‌ലൻഡും തമ്മിൽ നടന്ന മന്ത്രിതല യോഗത്തിൽ ഇത് അംഗീകരിക്കപ്പെട്ടു. 2019 ൽ ഹൈവേ പൂർത്തിയാക്കാനാണ് കേന്ദ്രം ലക്ഷ്യമിട്ടിരുന്നതെങ്കിലും കോവിഡ് അടക്കം പല കാരണങ്ങളാൽ നിർമാണ പ്രവർത്തനങ്ങൾ വൈകുകയായിരുന്നു. ഇന്ത്യ-മ്യാൻമർ-തായ്‌ലൻഡ് ട്രൈലാറ്ററൽ ഹൈവേ മണിപ്പൂർ അതിർത്തിക്കടുത്തുള്ള മോറെ എന്ന സ്ഥലത്ത് നിന്ന് ആരംഭിക്കും. മ്യാൻമർ-തായ്‌ലൻഡ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മേ സോട്ട് നഗരത്തിലാണ് ഇതവസാനിക്കുക. ഇന്ത്യൻ ഭാഗത്തുള്ള ത്രിരാഷ്ട്ര ഹൈവേയുടെ ഇംഫാൽ-മോറെ ഭാഗം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. മൂന്ന് വർഷത്തിനുള്ളിൽ മുഴുവൻ ഹൈവേയും പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ ഹൈവേ പൂർത്തിയായിക്കഴിയുന്നതോടെ ലാവോസ്, കംബോഡിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ത്രിരാഷ്ട്ര ഹൈവേ തെക്കുകിഴക്കൻ ഏഷ്യയിലേക്ക് കൂടുതൽ നീട്ടാനും ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.


Recent Comments