മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കേരള – കര്‍ണാടക- ലക്ഷദീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സോമാലിയന്‍ തീരം, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, വടക്കന്‍ ഒമാന്‍ തീരം, അതിനോട് ചേര്‍ന്ന വടക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, ശ്രീലങ്കന്‍ തീരം, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ മ്യാന്മാര്‍ തീരം, അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍,മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസ് ലോട്ടറി കടയിലേക്ക് ഇടിച്ചുകയറി; മൂന്ന് പേർക്ക് പരിക്ക്

തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസ് ലോട്ടറി കടയിലേക്ക് ഇടിച്ചുകയറി; മൂന്ന് പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ലോട്ടറി കടയിലേക്കാണ് ഇടിച്ചുകയറിയത്. ഇന്ന് പുലര്‍ച്ചെ ആറരയോടെയായിരുന്നു സംഭവം.

ബസില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. ബസിന്റെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ലോട്ടറി വില്‍പ്പനക്കാരനുമാണ് പരിക്കേറ്റത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അമിത വേഗതയിലെത്തിയ ബസ് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവ സമയം റോഡിലും ലോട്ടറി കടയിലും തിരിക്കുണ്ടായിരുന്നില്ലെന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ഫയർഫോഴ്സ് എത്തിയാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്.

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് ചുമയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം’സിറപ്പുകളും ഇനിമുതൽ ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ നേരിട്ട് വാങ്ങാൻ സാധിക്കില്ല. ഫാർമസികളിൽ നിന്നും ഇത്തരം മരുന്നുകൾ ഓവർ ദി കൗണ്ടർ ആയി വാങ്ങുന്ന രീതി പൂർണ്ണമായി നിരോധിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അടിയന്തര വിജ്ഞാപനം പുറപ്പെടുവിച്ചു.

ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കഴിഞ്ഞ ഡിസംബർ മാസത്തിലാണ് മന്ത്രാലയം ആദ്യമായി പുറത്തിറക്കിയത്. നിശ്ചിത സമയപരിധിക്കുള്ളിൽ ബന്ധപ്പെട്ട കക്ഷികളിൽ നിന്നോ പൊതുജനങ്ങളിൽ നിന്നോ ഈ ഉത്തരവിനെതിരെ യാതൊരുവിധ എതിർപ്പുകളും ഉയർന്നുവരാത്ത സാഹചര്യത്തിലാണ്, ജൂൺ 9-ലെ തീയതി രേഖപ്പെടുത്തിയ ഈ വിജ്ഞാപനം കേന്ദ്ര സർക്കാർ ഇപ്പോൾ ഔദ്യോഗികമായി ഗസറ്റിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചത്.

ഇന്ത്യയിലെ ഡ്രഗ്സ് റൂൾസ്ചട്ടങ്ങളിൽ വരുത്തിയ അതീവ നിർണ്ണായകമായ ഒരു ഭേദഗതിയാണ് പുതിയ വിജ്ഞാപനത്തിലുള്ളത്. നിലവിലുള്ള നിയമത്തിലെ ഷെഡ്യൂൾ കെ പ്രകാരം ചില പ്രത്യേക നിയന്ത്രണങ്ങളിൽ നിന്നും ഇളവ് നൽകിയിരുന്ന മരുന്നുകളുടെ വിഭാഗത്തിൽ നിന്നും സിറപ്പുക എന്ന വാക്ക് കേന്ദ്ര സർക്കാർ പൂർണ്ണമായി നീക്കം ചെയ്തു. ഷെഡ്യൂൾ കെ, സീരിയൽ നമ്പർ 13, ഐറ്റം നമ്പർ (7) എന്ന വ്യവസ്ഥയ്ക്ക് കീഴിലായിരുന്നു ഇതുവരെ കഫ് സിറപ്പുകൾ ഉൾപ്പെടെയുള്ള ദ്രവരൂപത്തിലുള്ള മരുന്നുകൾക്ക് ഈ പ്രത്യേക ഇളവ് അനുവദിച്ചിരുന്നത്. ചില നിശ്ചിത ഉപാധികളോടെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിന്റെ കടുത്ത നിബന്ധനകളിൽ നിന്ന് ഇളവ് ലഭിക്കുന്ന മരുന്നുകളാണ് സാധാരണയായി ഷെഡ്യൂൾ കെ-യിൽ ഉൾപ്പെടുത്താറുള്ളത്. പുതിയ ഭേദഗതിയോടെ ഈ ആനുകൂല്യം സിറപ്പുകൾക്ക് പൂർണ്ണമായി നഷ്ടമായി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുണനിലവാരമില്ലാത്തതും തകരാറുകളുള്ളതുമായ കഫ് സിറപ്പ് മിശ്രിതങ്ങൾ കഴിച്ച് നിരവധി കുരുന്നുകളും മുതിർന്നവരും മരണപ്പെട്ട ദാരുണമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നത്.

കെഎസ്ആര്‍ടിസിയില്‍ ഇന്നലെ സൗജന്യ യാത്ര ചെയ്തത് 13 ലക്ഷത്തിലധികം സ്ത്രീകള്‍; പ്രിയദര്‍ശിനി ‘ഹിറ്റ്’

കെഎസ്ആര്‍ടിസിയില്‍ ഇന്നലെ സൗജന്യ യാത്ര ചെയ്തത് 13 ലക്ഷത്തിലധികം സ്ത്രീകള്‍; പ്രിയദര്‍ശിനി ‘ഹിറ്റ്’

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കായി യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച ‘പ്രിയദര്‍ശിനി സൗജന്യ യാത്രാ’ പദ്ധതി വന്‍ ഹിറ്റ്. പദ്ധതി നടപ്പിലാക്കിയതോടെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ ആഴ്ചകളെ അപേക്ഷിച്ച് ലക്ഷക്കണക്കിന് അധികം വനിതകളാണ് ഒറ്റ ദിവസം കൊണ്ട് യാത്രാസൗകര്യം പ്രയോജനപ്പെടുത്തിയത്.

ഇന്നലെ മാത്രം 13,29,938 സ്ത്രീ യാത്രക്കാരാണ് ഓര്‍ഡിനറി ബസുകളെ ആശ്രയിച്ചത്. തൊട്ടുമുന്‍പുള്ള തിങ്കളാഴ്ച ഇത് 7,83,115 ആയിരുന്നു. ഒറ്റദിവസം കൊണ്ട് 5,95,245 വനിതാ യാത്രക്കാരുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

സ്ത്രീ ശാക്തീകരണത്തിനും അവരുടെ സുരക്ഷിതമായ യാത്രയ്ക്കും ഈ പദ്ധതി വലിയ തോതില്‍ സഹായിക്കുന്നുണ്ട്. എന്നാല്‍, ഈ സൗജന്യ യാത്ര ഗതാഗത വകുപ്പിന് വലിയ സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കുന്നുണ്ട്. കണക്കുകള്‍ പ്രകാരം ഇന്നലെ മാത്രം സീറോ ടിക്കറ്റ് നല്‍കിയകിലൂടെ 1,59,56,801 രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

എല്ലാ കുടുംബങ്ങള്‍ക്കും 5 സെന്റ് വീതം, റോഡ്, 1000 ചതുരശ്ര അടി വീട് ; മലയിടംതുരുത്തില്‍ കരാര്‍

എല്ലാ കുടുംബങ്ങള്‍ക്കും 5 സെന്റ് വീതം, റോഡ്, 1000 ചതുരശ്ര അടി വീട് ; മലയിടംതുരുത്തില്‍ കരാര്‍

കൊച്ചി: ആറു ദശാബ്ദത്തോളം നീണ്ട കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്ത് കാവ് ഉന്നതിയിലെ ഭൂമി പ്രശ്‌നത്തിന് പരിഹാരമായി ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പുവെച്ചു. എറണാകുളം കലക്ട്രേറ്റില്‍ രാത്രി വൈകിയും നടന്ന അവസാന വട്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് ബന്ധപ്പെട്ട കക്ഷികള്‍ കരാറില്‍ ഒപ്പുവച്ചത്. മലയിടുംതുരുത്ത് കുടിയൊഴിപ്പിക്കല്‍ വിഷയത്തില്‍ സമവായത്തില്‍ എത്തിച്ചേര്‍ന്ന കാര്യം സര്‍ക്കാര്‍ ഇന്നു ഹൈക്കോടതിയെ അറിയിക്കും.

കരാര്‍ പ്രകാരം, കുടിയൊഴിപ്പിക്കപ്പെടുന്ന പര്യത്ത്കാവിലെ ഏഴു ദലിത് കുടുംബങ്ങള്‍ക്ക് നിലവില്‍ താമസിക്കുന്ന ഭൂമിയുടെ പിന്‍ഭാഗത്തായി 5 സെന്റ് വീതം ഭൂവുടമകളായ ശങ്കരന്‍ നായരുടെ കുടുംബം വിട്ടു നല്‍കും. ഈ സ്ഥലത്തേക്ക് റോഡിന് ആവശ്യമായ സ്ഥലവും ഉടമകള്‍ നല്‍കും. ഒരു വര്‍ഷത്തിനുള്ളില്‍ 1000 ചതുരശ്ര അടിയില്‍ കുറയാത്ത വീടുകള്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കും.

വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറുന്നതു വരെ പര്യത്ത്കാവ് ഉന്നതിയിലെ വീട്ടുകാര്‍ക്ക് നിലവിലെ അവരുടെ വീടുകളില്‍ തന്നെ കഴിയാം. നിലവില്‍ ഇവര്‍ താമസിക്കുന്ന സ്ഥലത്തു നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചെടുക്കാനും കുടുംബങ്ങള്‍ക്ക് അവകാശമുണ്ട്. വീടുകളുടെ നിര്‍മാണം അടക്കം എല്ലാ നടപടിക്രമങ്ങളുടെയും ഉത്തരവാദിത്തം മൂവാറ്റുപുഴ ആര്‍ഡിഒ, ഡിവൈഎസ്പി എന്നിവര്‍ക്കാണ്.

കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് തുടരുന്ന സമരങ്ങളും മറ്റുമായി കോടതിയുടെ പരിഗണനയിലുള്ള എല്ലാ സിവില്‍, ക്രിമിനല്‍ കേസുകളും പരസ്പരം പിന്‍വലിക്കാനും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. മന്ത്രി റോജി എം ജോണ്‍, എംഎല്‍എ വിപി സജീന്ദ്രന്‍, കലക്ടര്‍ ജി പ്രിയങ്ക എന്നിവരുടെ നേതൃത്വത്തില്‍ നാലുതവണ ഇരുകൂട്ടരുമായി ചര്‍ച്ച നടത്തിയാണ് സമവായത്തിലെത്തിയത്. കരാറില്‍ റോജി എം ജോണും സജീന്ദ്രനുമാണ് സാക്ഷികളായി ഒപ്പുവെച്ചിരിക്കുന്നത്.

തന്റെ ഭൂമി പട്ടികജാതി വിഭാഗത്തിൽപെട്ട കാളു കുറുമ്പൻ അന്യായമായി കയ്യേറിയെന്ന് ആരോപിച്ച് 58 വർഷം മുമ്പാണ് മലയിടംതുരുത്ത് കണ്ണോത്ത് ശങ്കരൻ നായർ നിയമപോരാട്ടം തുടങ്ങിയത്. ശങ്കരൻ നായരും കാളു കുറുമ്പനും മരിച്ചിട്ടും നിയമപോരാട്ടം അവസാനിച്ചില്ല. ശങ്കരൻ നായരുടെ പെൺമക്കളുടെ മക്കൾ കേസ് ഏറ്റെടുത്ത് മുന്നോട്ടുപോവുകയായിരുന്നു. മുൻസിഫ് കോടതി മുതൽ സുപ്രീംകോടതി വരെ പോരാട്ടം നീണ്ടു. സുപ്രീംകോടതിയും ശങ്കരൻ നായർക്ക് അനുകൂലമായി വിധിച്ചു. ഇതേത്തുടർന്ന് ഭൂമി അളന്നുതിരിക്കാൻ അഭിഭാഷക കമ്മീഷൻ സ്ഥലത്തെത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്.

സെന്‍സസിന് കേരളത്തില്‍ ഇന്ന് തുടക്കം, ആദ്യം സെല്‍ഫ് എന്യൂമറേഷന്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയെല്ലാം

സെന്‍സസിന് കേരളത്തില്‍ ഇന്ന് തുടക്കം, ആദ്യം സെല്‍ഫ് എന്യൂമറേഷന്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയെല്ലാം

തിരുവനന്തപുരം: സംസ്ഥാനത്ത് സെന്‍സസ് നടപടികള്‍ക്ക് ഇന്ന് തുടക്കം. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള, വിവരങ്ങള്‍ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെല്‍ഫ് എന്യൂമറേഷന്‍ ഇന്നു മുതല്‍ ലഭ്യമാകും. ഈ മാസം 30 വരെ ഓണ്‍ലൈനായി വിവരങ്ങള്‍ നല്‍കാം. രണ്ടു ഘട്ടങ്ങളിലായിട്ടാണ് സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കുക.

പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാന്‍ അടുത്ത 15 ദിവസത്തേക്കാണ് അവസരമുണ്ടാകുക. പൊതുജനങ്ങള്‍ക്ക് സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തന്നെ വളരെ എളുപ്പത്തില്‍ വിവരങ്ങള്‍ സമര്‍പ്പിക്കാം. ഇതിനായി se.census.gov.in എന്ന പോര്‍ട്ടലില്‍ പ്രവേശിക്കണം. സ്വന്തം മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാം.

തുടര്‍ന്ന് വീടിന്റെ ലൊക്കേഷന്‍ കൃത്യമായി അടയാളപ്പെടുത്തുമ്പോള്‍, കുടുംബാംഗങ്ങളുടെ വിവരങ്ങളും വീട്ടിലെ സൗകര്യങ്ങളും സംബന്ധിച്ച 33 ചോദ്യങ്ങളടങ്ങിയ ഡിജിറ്റല്‍ ഫോം സ്‌ക്രീനില്‍ തെളിയും. ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യുമ്പോള്‍ മൊബൈല്‍ നമ്പറിലേക്ക് ഒരു റഫറന്‍സ് നമ്പര്‍ സന്ദേശമായി ലഭിക്കും. ഭാവി ആവശ്യങ്ങള്‍ക്കായി ഈ കോഡ് സുരക്ഷിതമായി സൂക്ഷിച്ചുവെക്കേണ്ടതാണ്.

നിലവില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍, അവര്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് ഫോമില്‍ പൂരിപ്പിക്കേണ്ടത്. ആദ്യഘട്ട സെൻസസിൽ ആകെ 34 ചോദ്യങ്ങളാണുള്ളത്. തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ എന്യൂമറേറ്ററെ അറിയിക്കാനും അവസരമുണ്ടാകും. വീടുകളുടെ കണക്കെടുപ്പും പട്ടികപ്പെടുത്തലുമാണ് ഒന്നാം ഘട്ടത്തില്‍ പ്രധാനമായും നടക്കുന്നത്.

ഓൺലൈൻ വിവരശേഖരണത്തിന് പിന്നാലെ, ജൂലൈ 1 മുതൽ 30 വരെ സെൻസസ് ഉദ്യോഗസ്ഥർ ഭവന സന്ദർശനത്തിനായി നേരിട്ട് വീടുകളിലെത്തും. ഈ സമയം, നേരത്തെ സെൽഫ് എന്യൂമറേഷൻ വഴി വിവരങ്ങൾ നൽകിയവർ തങ്ങൾക്ക് ലഭിച്ച റഫറൻസ് നമ്പർ മാത്രം ഉദ്യോഗസ്ഥർക്ക് കൈമാറിയാൽ മതിയാകും. രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരിക്കും കേരളത്തിൽ നടക്കുക.