അഴൂരിൽ കോൺഗ്രസ്, ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

അഴൂരിൽ കോൺഗ്രസ്, ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

അഴൂർ: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ
കോൺഗ്രസ് അഴൂർ പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ യോഗം അഴൂർ ഗ്രാമപഞ്ചായത്ത് അംഗം ബി. മനോഹരൻ ഉദ്ഘാടനം ചെയ്തു. പെരുങ്ങുഴി മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ച അനുസ്മരണ യോഗത്തിൽ നേതാക്കളായ കെ. ഓമന, നസിയാസുധീർ, മാടൻവിള നൗഷാദ്, അഴൂർ വിജയൻ, ബിജു ശ്രീധർ, സുരേഷ് ബാബു, എം.കെ. ഷാജഹാൻ, എസ്.ജി അനിൽകുമാർ, പ്രവീണ കുമാരി, റഷീദ് റാവുത്തർ, ജയാ സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

തോരാമഴ തുടരുന്നു, ഒരു മരണം കൂടി; വ്യാപക നാശം; ഇന്ന് രണ്ടിടത്ത് റെഡ് അലര്‍ട്ട്

തോരാമഴ തുടരുന്നു, ഒരു മരണം കൂടി; വ്യാപക നാശം; ഇന്ന് രണ്ടിടത്ത് റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന തോരാമഴയില്‍ വ്യാപക നാശനഷ്ടം. വടക്കന്‍ കേരളത്തില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. മഞ്ചേരിയിലെ ക്വാറിയില്‍ കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒഡീഷക്കാരന്‍ ദിഷക് മണ്ഡിക (21)യാണ് മരിച്ചത്. എറണാകുളം പൂയംകുട്ടി കുട്ടമ്പുഴയാറില്‍ കാട്ടാന ഒഴുകിപ്പോയി. പൂയംകുട്ടിയില്‍ നിന്നും ബ്ലാവന ഭാഗത്തേക്കാണ് ആന ഒഴുകിപ്പോയത്.

സംസ്ഥാനത്ത് ഇന്ന് രണ്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് അതിതീവ്രമഴ മുന്നറിയിപ്പുള്ളത്. എട്ടു ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പുമുണ്ട്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ശക്തമായ മഴയെത്തുടര്‍ന്ന് മലപ്പുറം തിരുരങ്ങാടിയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. പനമ്പുഴ റോഡിലെ 35 ഓളം വീടുകളിലാണ് വെള്ളം കയറിയത്. ഇതേത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറി. നൂറോളം കുടുംബങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കണ്ണൂര്‍ മട്ടന്നൂര്‍ കൊട്ടാരം പെരിയാത്ത് റോഡ് വെള്ളം കയറി. കാര്‍ വെള്ളക്കെട്ടില്‍ മുങ്ങി. കര്‍ണാടക സ്വദേശികളുടെ കാറാണ് മുങ്ങിയത്. യാത്രക്കാരെ രക്ഷപ്പെടുത്തി.

ശക്തമായ മഴയില്‍ കോഴിക്കോട് കല്ലാച്ചിയില്‍ വീട് തകര്‍ന്നു. കക്കുഴി പറമ്പത്ത് നാണുവിന്റെ വീടാണ് ഇന്നലെ അര്‍ധരാത്രി നിലംപതിച്ചത്. വീട് തകരുന്ന ശബ്ദം കേട്ട് ആളുകള്‍ പുറത്തേക്ക് ഇറങ്ങിയതിനാല്‍ അപകടം ഒഴിവായി. കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലേക്ക് മതിലിടിഞ്ഞു വീണു. കുട്ടികള്‍ ഓടിമാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. റോഡിൽ വാ​ഹനങ്ങൾ വരാതിരുന്നതും അപകടം ഒഴിവാക്കി. മഴ മൂലം കുവൈത്ത്- കണ്ണൂര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വഴിതിരിച്ചു വിട്ടു.

മലങ്കര തുറന്നു, കക്കയത്ത് ബ്ലൂ അലര്‍ട്ട്

മലങ്കര ഡാമിലെ എല്ലാ ഷട്ടറുകളും 50 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി. മൂവാറ്റുപുഴയാറിനും തൊടുപുഴയാറിനും തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചു. കൂരാച്ചുണ്ട് കക്കയം ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 755.50 മീറ്ററില്‍ എത്തി. ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. മഴ തുടര്‍ന്നാല്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കേണ്ടി വരുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

ദേവദൂതന്റെ രണ്ടാം വരവ്; റിലീസ് തിയതി പ്രഖ്യാപിച്ച് മോഹൻലാൽ

ദേവദൂതന്റെ രണ്ടാം വരവ്; റിലീസ് തിയതി പ്രഖ്യാപിച്ച് മോഹൻലാൽ

രണ്ടാം വരവിൽ തിയറ്റർ പിടിക്കാനുള്ള ഒരുക്കത്തിലാണ് ദേവദൂതൻ. മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം 24 വർഷത്തിനു ശേഷം തിയറ്ററിലേക്ക് എത്തുകയാണ്. ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഈ മാസം 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മോഹൻലാലാണ് പ്രഖ്യാപനം നടത്തിയത്. തിയറ്ററിൽ പരാജയമായെങ്കിലും സിനിമാ പ്രേമികളുടെ മനം കവർന്ന ചിത്രമാണ് ദേവദൂതൻ. ഫോർ കെ മികവിൽ ചിത്രം തിയറ്ററുകളിലെത്തുമ്പോൾ പ്രേക്ഷകരും ആവേശത്തിലാണ്. നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്.

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

കൊച്ചി: വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവില ഇന്ന് കുറഞ്ഞ് 55,000ല്‍ താഴെ എത്തി. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,880 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 6860 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 53000 രൂപയായിരുന്നു സ്വര്‍ണവില. 16 ദിവസത്തിനിടെ 2000 രൂപ വര്‍ധിച്ചാണ് സ്വര്‍ണവില ഇന്നലെ 55,000 തൊട്ടത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

മെയ് മാസം 20നാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. പിന്നീട് നാലുദിവസം കൊണ്ട് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവില വീണ്ടും തിരിച്ചുകയറുകയായിരുന്നു.

ജയിലിനുള്ളിൽ സംഘട്ടനം; പരിക്കേറ്റയാൾ വെന്റിലേറ്ററില്‍

ജയിലിനുള്ളിൽ സംഘട്ടനം; പരിക്കേറ്റയാൾ വെന്റിലേറ്ററില്‍

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ ജയിൽപുള്ളികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റയാൾ ഗുരുതരനിലയില്‍ വെന്റിലേറ്ററില്‍. ചുമരില്‍ തലയിടിച്ച് വീണ് പരിക്കേറ്റ കാസര്‍കോട് ബേള കാറ്റത്തങ്ങാടി പെരിയടുക്കത്തെ ബിഎസ് മനുവിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി.ചൊവ്വാഴ്ചയാണ് സംഭവം. മനുവിനെ തള്ളിയിട്ട സംഭവത്തില്‍ മൈലാട്ടി പൂവഞ്ചാലിലെ ശരണിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് വധശ്രമത്തിന് കേസെടുത്തു. പോക്സോ കേസ് പ്രതിയാണിയാള്‍. ജയില്‍ സൂപ്രണ്ട് വിനീത് വി പിള്ളയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

‘ആൾക്കൂട്ടങ്ങളുടെ നായകനില്ലാതെ’ ; ഉമ്മൻചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് ഒരു വർഷം

‘ആൾക്കൂട്ടങ്ങളുടെ നായകനില്ലാതെ’ ; ഉമ്മൻചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് ഒരു വർഷം

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് ഒരു വർഷം. 2023 ജൂലൈ 18 നാണ് സമാനതകളില്ലാത്ത നേതാവ് വിടവാങ്ങിയത്. എന്നും എപ്പോഴും ആൾക്കൂട്ടങ്ങൾക്കിടയിൽ മാത്രം ജീവിച്ച നേതാവ്. നേതാക്കളുടെ നേതാവും അണികളുടെ ആവേശവുമായിരുന്നു പ്രിയപ്പെട്ടവർക്കിടയിലെ കുഞ്ഞൂഞ്ഞ് എന്ന ഉമ്മന്‍ചാണ്ടി. കരുതലിന്‍റെ ആ കൈത്തലം വിട്ടുപോയ വേർപാടിന്റെ ദുഃഖ സ്മരണയിലാണ് കേരളം.

അഞ്ച് പതിറ്റാണ്ട് നിയമസഭാ അം​ഗവും രണ്ടു തവണ മുഖ്യമന്ത്രിയുമായിരുന്നു ഉമ്മൻചാണ്ടി. സംസ്ഥാന വ്യാപകമായി ഉമ്മൻ ചാണ്ടിയുടെ ഓർമ്മ പുതുക്കാനായി കോൺഗ്രസ് നിരവധി അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ 1546 വാര്‍ഡുകളിൽ ഉമ്മന്‍ ചാണ്ടി സ്‌നേഹസ്പര്‍ശം ജീവകാരുണ്യപദ്ധതി നടപ്പിലാക്കുമെന്ന് തിരുവനന്തപുരം ഡിസിസി അറിയിച്ചു.

ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ പുതുപ്പള്ളി സെന്റ് ജോർജ് വലിയ പളളിയിൽ പ്രത്യേക കുർബാന നടക്കും. തുടർന്ന് കല്ലറയിൽ ധൂപ പ്രാർത്ഥനയും കരോട്ടുവള്ളക്കാലയിലെ വീട്ടിലും പ്രാർത്ഥനയുണ്ടാകും. 10 മണിക്ക് ചേരുന്ന അനുസ്മരണ യോഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയാകും. ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അധ്യക്ഷനാകും.